Monday, August 10, 2020 12:59 AM IST
മുപ്പത്തിനാലു വർഷങ്ങൾക്കുശേഷം രാജ്യത്തിന്റെ വിദ്യാഭ്യാസനയം കാതലായ മാറ്റങ്ങൾക്കു വിധേയമാകുകയാണ്. പുതിയ ദേശീയ വിദ്യാഭ്യാസനയം 2020 ജൂലൈ 29-നു പ്രാബല്യത്തിൽ വന്നു.
നവീന വിദ്യാഭ്യാസഘടന
അടിസ്ഥാന വിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം എന്നീ രണ്ടു മേഖലകളിലായി വിദ്യാർഥികളുടെ സമഗ്രവികാസം മുന്നിൽക്കണ്ടുള്ള വിദ്യാഭ്യാസപദ്ധതിയാണ് ദേശീയ വിദ്യാഭ്യാസനയം മുന്നോട്ടുവയ്ക്കുന്നത്.
ഉന്നതവിദ്യാഭ്യാസരംഗത്തെ ഡിഗ്രിതലം മൾട്ടി ഡിസിപ്ലിനറിയോടൊപ്പം എക്സിറ്റ്- എൻട്രി പോളിസി ഉൾപ്പെടുത്തിക്കൊണ്ടു നാലു വർഷമായി പുനഃക്രമീകരിച്ചിരിക്കുന്നു. ആദ്യവർഷം പുറത്തുപോയാൽ സർട്ടിഫിക്കറ്റ് കോഴ്സായും രണ്ടാം വർഷം പുറത്തുപോയാൽ ഡിപ്ലോമയായും മൂന്നാം വർഷം പുറത്തുപോയാൽ ഡിഗ്രി കോഴ്സായും നാലാം വർഷം വരെ പഠനം തുടർന്നാൽ ഗവേഷണാധിഷ്ഠിത ഡിഗ്രി കോഴ്സായും പരിഗണിക്കുന്നു. പോസ്റ്റ് ഗ്രാജ്വേറ്റ് ഒരു വർഷത്തേക്കോ രണ്ടു വർഷത്തേക്കോ അഭ്യസിക്കാമെങ്കിലും അഞ്ചു വർഷത്തെ ഇന്റഗ്രേറ്റഡ് വിദ്യാഭ്യാസത്തിനും സാധ്യതയുണ്ട്. ബിഎഡ് നാലു വർഷത്തെ ഇന്റഗ്രേറ്റഡ് കോഴ്സ് ആയി ക്രമീകരിച്ചിരിക്കുന്നു. നാലു വർഷത്തെ ഡിഗ്രി കോഴ്സിനു ശേഷമോ ഒരു വർഷത്തെയോ രണ്ടു വർഷത്തെയോ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സിനു ശേഷമോ പിഎച്ച്ഡിക്ക് അപേക്ഷിക്കാം. ഈ പശ്ചാത്തലത്തിൽ അപ്രസക്തമായിത്തീർന്ന എംഫിൽ കോഴ്സ് നിർത്തലാക്കുകയും ചെയ്തിട്ടുണ്ട്.
വിദ്യാർഥിയുടെ പ്രായപരിധി 6-14 എന്നതു മാറി 3-18 വരെ എന്നു നവീകരിച്ചതോടെ 18 വയസുവരെയുള്ള എല്ലാ കുട്ടികളും വിദ്യാഭ്യാസ അവകാശനിയമത്തിന് (ആർടിഇ) കീഴിൽ വരും എന്നതു ഗുണകരമായ കാര്യമാണ്. ഗവേഷണം, സാങ്കേതികതയുടെ ഉപയോഗം, അധ്യാപനത്തിലെ നവീകരണം എന്നിവയ്ക്ക് ഉൗന്നൽ നൽകിയതോടെ കുട്ടികളുടെ വിദ്യാഭ്യാസനിലവാരം മെച്ചപ്പെടുമെന്നതും നിസ്തർക്കമാണ്. പരീക്ഷാ സന്പ്രദായത്തിലും മൂല്യനിർണയത്തിലുമുള്ള മാറ്റങ്ങൾ, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ കാഴ്ചപ്പാട്, ഓരോ ഘട്ടത്തിലും സർട്ടിഫിക്കറ്റോടെ അവസാനിപ്പിക്കാവുന്ന നാലു വർഷ ബിരുദപഠനം എന്നിവ പ്രചോദനാത്മകമാണ്.
ഓർമശക്തി പരീക്ഷിക്കുക എന്ന സാന്പ്രദായികരീതി മാറി ക്രിയാത്മകതയ്ക്കും സർഗാത്മകതയ്ക്കും പ്രായോഗികതയ്ക്കും ഉൗന്നൽ നൽകിയതും അഭിനന്ദനാർഹമാണ്. മാതൃഭാഷയിലുള്ള വിദ്യാഭ്യാസത്തിന് ലഭിച്ച അംഗീകാരവും ഒരു പരിധിവരെ സാംസ്കാരികോന്നമനത്തിനും കാരണമാകും.
ജാഗ്രതയും വിവേകവും
ഉന്നതവിദ്യാഭ്യാസരംഗത്ത് കേരളത്തിന്റെ ശക്തി അഫിലിയേറ്റഡ് കോളജുകളാണ്. പുതിയ വിദ്യാഭ്യാസനയമനുസരിച്ച് കോളജുകൾ മൂന്നു വിഭാഗത്തിലേക്കു ചുവടുമാറ്റേണ്ടതുണ്ട്. ഗവേഷണത്തിനു പ്രാധാന്യം നൽകുന്ന യൂണിവേഴ്സിറ്റികൾ, അധ്യയനത്തിനു പ്രാധാന്യം നൽകുന്ന യൂണിവേഴ്സിറ്റികൾ, ഡിഗ്രി നൽകുന്ന സ്വയംഭരണ കോളജുകൾ എന്നിവയാണവ. അതായത്, നിലവിലുള്ള അഫിലിയേറ്റഡ് കോളജുകൾ അടുത്ത 15 വർഷങ്ങൾക്കുള്ളിൽ നിർത്തലാക്കപ്പെടുമെന്ന് ചുരുക്കം. അതുകൊണ്ടു സംസ്ഥാന സർക്കാരും സ്വകാര്യ കോളജ് മാനേജ്മെന്റും ദീർഘവീക്ഷണത്തോടെ പ്രവർത്തിക്കേണ്ടിവരും.
മൂവായിരത്തിലധികം കുട്ടികളെ ഉൾക്കൊള്ളാനുള്ള അടിസ്ഥാന സൗകര്യങ്ങൾ, കുട്ടികളുടെ അഭിരുചിക്കനുസരിച്ചും തൊഴിൽ താത്പര്യമനുസരിച്ചും കോഴ്സുകൾ ക്രമീകരിക്കാനുള്ള സംവിധാനം, സാമൂഹികപ്രതിബദ്ധതയുള്ള പ്രഗത്ഭരായ അധ്യാപകരുടെ നിയമനം എന്നിവ അതീവശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വിഷയങ്ങളാണ്. ഈ അവസരത്തിൽ മാനേജ്മെന്റുകൾ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ചുകൂടി ചിന്തിക്കാം.
1. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം
എല്ലാ മേഖലയിലുള്ളവർക്കും തൊഴിലധിഷ്ഠിത വിദ്യാഭ്യാസം സംജാതമാക്കണം. പക്ഷേ, തൊഴിൽ തേടിയുള്ള എക്സിറ്റ് ( പുറത്തുപോകൽ) വിദ്യാഭ്യാസത്തെ ബാധിക്കാതിരിക്കാനുള്ള ജാഗ്രത സർക്കാരുകളും മാനേജ്മെന്റും പാലിക്കണം. കഴിവുള്ള വിദ്യാർഥികൾ സാന്പത്തികപ്രശ്നം മൂലം വിദ്യാഭ്യാസം ഉപേക്ഷിച്ചു സാധാരണ തൊഴിലുകളിൽ അഭയം കണ്ടെത്തുന്ന പ്രവണത ദ്രുതഗതിയിൽ പരിഹരിക്കപ്പെടണം.
2. വിദ്യാഭ്യാസ അസമത്വ നിർമാർജനം
വിദ്യാഭ്യാസമേഖലയിൽനിന്ന് സർക്കാർ പിൻവാങ്ങുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. അക്കാദമിക് സ്വയംഭരണം നടപ്പിൽ വരുത്തുന്നതോടൊപ്പം സാന്പത്തിക സ്വയംഭരണവും നിലവിൽ വരും. തത്ഫലമായി കോളേജുകൾ ഫീസ് ഘടന നിശ്ചയിക്കേണ്ട അവസ്ഥ വരുന്നു. മാത്രമല്ല 20% ഫ്രീഷിപ്പ്, 30% സ്കോളർഷിപ്പ് എന്നിവ നിർദേശിക്കപ്പെട്ടതോടെ ബാക്കി 50% കുട്ടികൾ മറ്റുള്ള വിദ്യാർഥികളുടെകൂടെ പഠനച്ചെലവ് വഹിക്കേണ്ട അവസ്ഥ ഉണ്ടാകും. ഇതിനുള്ള പ്രതിവിധി സർക്കാർ തലത്തിൽതന്നെ കണ്ടെത്തേണ്ടിയിരിക്കുന്നു.
അതുപോലെ ഏകീകൃത പ്രവേശനപരീക്ഷാ സംവിധാനം കുട്ടികളുടെ വിദ്യാഭ്യാസനിലവാരത്തെ യുക്തിഭദ്രമല്ലാത്ത രീതിയിലുള്ള ചോദ്യംചെയ്യലാണ്. ഇതിനൊരു ബദൽ സംവിധാനം ആവശ്യമാണ്.
3. സഹവർത്തിത്വമെന്ന മുദ്രാവാക്യം
മാനേജ്മെന്റ്, അധ്യാപകർ, അനധ്യാപകർ, വിദ്യാർഥികൾ, മാതാപിതാക്കൾ, പൂർവവിദ്യാർഥി സംഘടന എന്നിങ്ങനെ സഹവർത്തിത്വത്തിന്റെ പാതയിലൂടെ മാത്രമേ വിദ്യാഭ്യാസത്തിന്റെ തനിമയും സൗന്ദര്യവും സന്പന്നതയും നിലനിർത്താൻ സാധിക്കൂ. വിദ്യാർഥികൾ തൊഴിൽ സ്വീകർത്താക്കളായി മാത്രം മാറാതെ തൊഴിൽ സംരംഭകരാകാനും ശ്രദ്ധിക്കേണ്ടതാണ്.
4. ആരോഗ്യകരമായ മത്സരബുദ്ധി
വിദ്യാഭ്യാസനയത്തിന്റെ ഉദാരവത്കരണം വിദേശ സർവകലാശാലകളുടെയും കോർപറേറ്റ് സംവിധാനങ്ങൾ നേതൃത്വം നൽകുന്ന സർവകലാശാലകളുടെയും കടന്നുവരവിന് കാരണമാകും. സാധാരണ സ്വയംഭരണ കോളജുകൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും അതിനനുയോജ്യമായ കോഴ്സുകൾ ആരംഭിക്കുന്നതിലും പിന്നാക്കം പോകാനും സാധ്യതയുണ്ട്. അതിനാൽ വിദ്യാഭ്യാസത്തിന്റെ സമസ്ത മേഖലകളിലും ആരോഗ്യകരമായ മത്സരബുദ്ധി സൂക്ഷിക്കണം.
5. ന്യൂനപക്ഷാവകാശ സംരക്ഷണം
മത-ഭാഷ ന്യൂനപക്ഷാവകാശങ്ങൾ നഷ്ടപ്പെടാൻ ഒരു കാരണവശാലും അനുവദിക്കാൻ പാടില്ല. വൈവിധ്യത്തെയും ന്യൂനപക്ഷത്തെയും തമസ്കരിക്കുന്ന ഏകാധിപത്യ-കേന്ദ്രീകൃത നയങ്ങൾ നിയമപരമായി ചോദ്യം ചെയ്യപ്പെടേണ്ടതുതന്നെയാണ്.
അവ്യക്ത തലങ്ങൾ
പുതിയ വിദ്യാഭ്യാസനയത്തിൽ വളരെയേറെ ആശങ്കകൾ ബാക്കിയാവുന്നു. കേന്ദ്രീകൃത സംവിധാനത്തിനു കുടപിടിക്കുന്ന പുതിയ വിദ്യാഭ്യാസനയം ഫെഡറൽ സംവിധാനത്തെ ചോദ്യം ചെയ്യുന്നതാണ്. സംസ്ഥാന സർക്കാരുകളുടെ കടമയെയും ഉത്തരവാദിത്വത്തെയും നിസംഗമാക്കാനുള്ള ശ്രമം അപകടങ്ങളിലേക്കു നയിക്കുന്നതാണ്. "നാനാത്വത്തിൽ ഏകത്വം' എന്നതാണ് ഭാരതത്തിന്റെ മുഖമുദ്ര. ആ വൈവിധ്യത്തെ ഇല്ലാതാക്കുന്ന അവസ്ഥ കേന്ദ്രീകൃത പാഠ്യപദ്ധതിമൂലം ഉണ്ടാകും. മതേതര-ജനാധിപത്യ മൂല്യങ്ങളും ന്യൂനപക്ഷാവകാശങ്ങളും ഇല്ലാതായിത്തീരുന്ന വിധത്തിലേക്ക് ഈ നയം വിരൽചൂണ്ടുന്നു.
പ്രധാനമന്ത്രി ചെയർമാനായ നാഷണൽ എഡ്യുക്കേഷൻ കമ്മീഷൻ ഇന്ത്യയിലെ വിദ്യാഭ്യാസപദ്ധതിയെ നിയന്ത്രിക്കുന്നു എന്ന് പ്രത്യക്ഷത്തിൽ മനോഹരമായി തോന്നാമെങ്കിലും പരോക്ഷമായി ചില പ്രത്യേക അജൻഡകളിലധിഷ്ഠിതമാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. രാഷ്ട്രീയ ഇടപെടൽ തള്ളിക്കളയാനാവില്ല.
ഏകീകൃത പ്രവേശനപരീക്ഷയുടെ പ്രായോഗികതയും സാധുതയും ഭാഷ-മത-പ്രാദേശിക-സാംസ്കാരിക ന്യൂനപക്ഷങ്ങൾക്കിടയിൽ ആശങ്കകൾ ഉളവാക്കുന്നു. സർഗാത്മകവളർച്ചയെയും വിമർശനചിന്തയെയും പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ഏകശിലാത്മകമായ സാംസ്കാരികാവബോധത്തെ അടിച്ചേൽപ്പിക്കുന്ന സാഹചര്യം ഗുരുതരമാണ്. ഇതുമായി ബന്ധപ്പെട്ട് സാമൂഹികനീതി, പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ സുരക്ഷ, ജനാധിപത്യ സുതാര്യത, ഫെഡറലിസം, രാജ്യത്തിന്റെ വൈവിധ്യം, പൗരാവകാശങ്ങൾ എന്നീ മേഖലകളിൽ ബഹുസ്വരവും മാനവികവുമായ ആശയങ്ങൾ ഇനിയും രൂപപ്പെടേണ്ടിയിരിക്കുന്നു.
ഡോ. സാൽവിൻ കെ. തോമസ്
(ലേഖകൻ പാലാ സെന്റ് തോമസ് കോളജ് അസി. പ്രൊഫസറാണ്)