Thursday, August 13, 2020 11:08 PM IST
ഒരു വാഹനം വീടിനു മുന്നിൽ ഇരന്പിയെത്തി നിന്നെന്നു തോന്നിയപ്പോഴാണ് വീട്ടുകാരൻ പുറത്തേക്കു തല നീട്ടിയത്. അതാ മുറ്റത്തൊരു പോലീസുവണ്ടി! കഴിഞ്ഞ ദിവസം ഹെൽമറ്റ് പരിശോധനയ്ക്കിടെ കൈകാണിച്ചിട്ടു നിർത്താതെ പോന്നതിനു പിടിക്കാൻ വന്നതാണോയെന്നായിരുന്നു ചേട്ടന്റെ സംശയം. എന്താണ് രക്ഷപ്പെടാനൊരു വഴി? പെട്ടെന്നു തലയിൽ ഒരു എൽഇഡി ബൾബ് കത്തി. പോലീസ് അങ്ങോട്ടു വിളിക്കുന്നതിനു മുന്പ് ചേട്ടന്റെ വിനീതമായ മുന്നറിയിപ്പ്. "സാറേ, ഇങ്ങോട്ടു കയറണ്ടാ, ഞാൻ ക്വാറന്റൈനിലാ'. അതു കേൾക്കുന്ന പാടെ പോലീസുകാർ ജീവനുംകൊണ്ടു സ്ഥലംവിടുമെന്നായിരുന്നു ചേട്ടന്റെ പ്രതീക്ഷ.
പക്ഷേ, തിരിച്ചു വന്നതു മറ്റൊരു ചോദ്യം: തന്നോടാരാ ക്വാറന്റൈനിൽ ഇരിക്കാൻ പറഞ്ഞത്?
"അതു സാറെ ഇപ്പോ മന്ത്രിമാരൊക്കെ സ്വയം നിരീക്ഷണത്തലാണല്ലോ. അതുകൊണ്ടു ഞാനും സ്വയം പ്രഖ്യാപിച്ച നിരീക്ഷണമാ'.
"എത്ര ദിവസമായി താൻ ക്വാറന്റൈനിൽ ഇരിക്കാൻ തുടങ്ങിയിട്ട്'.- അടുത്ത ചോദ്യം.
"ഏഴു ദിവസമായി സാറേ.. ഇനിയൊരു ഏഴു ദിവസം കൂടി വേണം.'
"എന്നിട്ടാണോ ഇന്നലെ താൻ ഹെൽമറ്റും മാസ്കുമില്ലാതെ ബൈക്കിൽ കറങ്ങിയത്...'- ഇതും പറഞ്ഞു പോലീസുകാരൻ കൈയിലിരുന്ന മൊബൈൽ ഉയർത്തി കാണിച്ചു. പണി പാളി, ചേട്ടൻ ബൈക്കിൽ ഹെൽമറ്റ് ഇല്ലാതെ പോകുന്ന ദൃശ്യം!
"ഞങ്ങൾ അങ്ങോട്ടുകയറി വന്നാൽ താൻ ക്വാറന്റൈൻ നിർത്തി "കീറന്റൈൻ' തുടങ്ങും'- ഇതു കേട്ടതും ചേട്ടൻ "എടോ ആർക്കൊക്കെ ക്വാറന്റൈൻ വേണം, ആരുടെയൊക്കെ സ്രവം എടുക്കണം എന്നൊക്കെ പോലീസ് തീരുമാനിക്കും. താൻ വണ്ടിയിലോട്ടു കയറ്. ഇവിടെ ഏതാ ഒരു സുകുമാരൻ ക്വാറന്റൈൻ ലംഘിച്ചുകറങ്ങുന്നത് ? അവന്റെ വീടൊന്നു കാണിക്കണം.'- ചേട്ടനെയും കയറ്റി പോലീസ് വണ്ടി മുന്നോട്ട്.
ചെന്നപ്പോൾ വീടിനു മുന്നിലെ കലുങ്കിൽ കാലുമാട്ടി ഇരിക്കുകയാണ് സുകുമാരൻ. പോലീസ് വണ്ടി കണ്ടതും സുകുമാരൻ ഓടി വീട്ടിൽ കയറുമെന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. എന്നാൽ, പുള്ളിക്കാരൻ വെളുക്കെ ചിരിച്ചുകൊണ്ടു പതിയെ എഴുന്നേറ്റു. എന്നിട്ടു ചെറുപുഞ്ചിരിയോടെ എന്തോ സ്വീകരിക്കാനായി അറ്റൻഷനായി നിന്നു. "വീട്ടിൽ ക്വാറന്റൈനിൽ ഇരിക്കേണ്ട താൻ എങ്ങനെയാടോ കലുങ്കിൽ എത്തിയത്? പോലീസിനു തൊഴിലുറപ്പുണ്ടാക്കാൻ ഇറങ്ങിയിരിക്കുവാണോ?' - എസ്ഐയുടെ വെടിപൊട്ടുന്നതുപോലെയുള്ള ചോദ്യം. വഴികാണിക്കാൻ വന്ന ചേട്ടൻ പോലും ഞെട്ടിത്തരിച്ചുനിൽക്കെ സുകുമാരന്റെ നിഷ്കളങ്കമായ ചോദ്യം: അപ്പോ സാറുമ്മാര് എന്നെ സല്യൂട്ട് ചെയ്യാൻ വന്നതല്ലേ ? ക്വാറന്റൈനിൽ ഇരിക്കുന്നവരെയൊക്കെ പോലീസുകാർ പോയി സല്യൂട്ട് ചെയ്യുന്നെന്നു കേട്ടിരുന്നു. കലികയറിയ എസ്ഐ കടിച്ചുപിടിച്ചു നിൽക്കുന്നതു കണ്ടപ്പോൾ ക്വാറന്റൈൻ അല്ലായിരുന്നെങ്കിൽ മിക്കവാറും സുകുമാരനു കുനിച്ചുനിർത്തി ഒരു സല്യൂട്ട് കൊടുത്തേനെയെന്നു ചേട്ടനു തോന്നി.
സാറേ, എന്റെ മൂക്കിലൂടെ കന്പി കേറ്റി കറക്കി പരിശോധിച്ച ശേഷം നെഗറ്റീവ് ആയതുകൊണ്ടാ ഞാൻ പുറത്തിറങ്ങിയത്.- സുകുമാരൻ തന്റെ ന്യായം പറഞ്ഞു.
"പരിശോധിച്ചെങ്കിലും തന്നോടു കുറെ ദിവസംകൂടി ക്വാറന്റൈനിൽ ഇരിക്കണമെന്നു പറഞ്ഞിരുന്നില്ലേ. പിന്നെന്തിനാടോ താൻ പുറത്തുചാടിയത്. ഒരു കാര്യം പറഞ്ഞേക്കാം, ഇനി മൂക്കിൽ കന്പി കുത്തികയറ്റി ആയിരിക്കില്ല പരിശോധന. ദേ ഈ ലാത്തി കണ്ടോ? ഇതായിരിക്കും കയറ്റുന്നത്..' ലാത്തി കണ്ടു ഞെട്ടിത്തരിച്ചുനിന്ന സുകുമാരനോടു ചേട്ടൻ പറഞ്ഞു: വേഗം അകത്തുകയറിക്കോ, കേരള പോലീസ് ഇപ്പോ വെറും പോലീസല്ല, പിപിഇ കിറ്റുള്ള കോവിഡ് പോലീസാണ്!
മിസ്ഡ് കോൾ
=ലൈഫ്മിഷൻ പദ്ധതിക്കു സ്വപ്ന കമ്മീഷൻ വാങ്ങിയെന്ന് ആരോപണം
- വാർത്ത
= നമ്മുടെ ലൈഫ് നമ്മൾ നോക്കേണ്ടേ!
ഔട്ട് ഓഫ് റേഞ്ച് / ജോൺസൺ പൂവന്തുരുത്ത്