Thursday, September 10, 2020 11:17 PM IST
കേരളത്തിൽ 730 മെഗാവാട്ട് ശേഷിയുള്ള 90 ചെറുകിട ജലവൈദ്യുത പദ്ധതികളാണ് മുടങ്ങിക്കിടക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് 60 മെഗാവാട്ട് ശേഷിയുള്ള പള്ളിവാസൽ എക്സ്റ്റൻഷൻ സ്കീം. മൂന്നു മെഗാവാട്ട് ശേഷിയുള്ള കണ്ണൂർ ജില്ലയിലെ വഞ്ചിയം ചെറുകിട ജലവൈദ്യുത പദ്ധതിയാണ് സവിശേഷ ശ്രദ്ധ ആകർഷിക്കുന്ന മറ്റൊരു പദ്ധതി. ഇവിടെ 1993-ൽ നിർമാണം തുടങ്ങിയെങ്കിലും കഴിഞ്ഞ 27 വർഷംകൊണ്ട് 25 ശതമാനം മാത്രമാണു പൂർത്തിയായത്. ഇത്തരം പദ്ധതികളെല്ലാം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ആവശ്യമുന്നയിച്ചുള്ള പൊതുതാത്പര്യ ഹർജിയിന്മേലാണ് ഇപ്പോൾ കേരള ഹൈക്കോടതി സുപ്രധാനമായ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
വൈദ്യുതോത്പാദനത്തിന്റെ ചരിത്ര പശ്ചാത്തലം
1987 വരെ വൈദ്യുതി മിച്ച സംസ്ഥാനമായിരുന്ന കേരളം ഇപ്പോൾ പ്രതിദിന ഉപഭോഗമായ 75 മില്യൺ യൂണിറ്റിൽ, 60 മില്യൺ യൂണിറ്റും പുറമേനിന്നു വാങ്ങുന്നു. ഓരോ വർഷവും ഏകദേശം 8000 കോടി രൂപയാണ് ഇതിനായി ചെലവിടുന്നത്. കെഎസ്ഇബിയിലെ 1019 സിവിൽ എൻജിനിയർമാർ കഴിഞ്ഞ 20 വർഷംകൊണ്ടു കൂട്ടിച്ചേർത്തത് വെറും 270 മെഗാവാട്ട് ഉത്പാദനശേഷി മാത്രമാണ്. സംസ്ഥാനത്ത് അടുത്ത കാലത്തായി ഓരോ വർഷവും 100 മെഗാവാട്ടിനു തതുല്യമായ ഉപഭോഗം കൂടിക്കൊണ്ടിരിക്കുകയാണ്. ആശങ്കാജനകമായ ഈ സാഹചര്യത്തിലാണ് കെഎസ്ഇബിയിലെ സിവിൽ വിഭാഗത്തിന്റെ മെല്ലെപ്പോക്ക്.
പള്ളിവാസൽ പദ്ധതിയുടെ നാൾ വഴികൾ
2007 മാർച്ച് ഒന്നിനാണ് ഇവിടെ നിർമാണം തുടങ്ങിയത്. നാലുവർഷംകൊണ്ടു പണി പൂർത്തിയാക്കി, കമ്മീഷൻ ചെയ്യാനായിരുന്നു കരാർ. എന്നാൽ, പതിമൂന്നു വർഷങ്ങൾക്കുശേഷവും പദ്ധതി ഇഴഞ്ഞുനീങ്ങുകയാണ്. ഇപ്പോൾ നിർമാണപുരോഗതി 84 ശതമാനത്തിൽ എത്തിനിൽക്കുന്നു.
കാലതാമസംകൊണ്ടുണ്ടായ സാന്പത്തിക നഷ്ടം
പള്ളിവാസൽ എക്സ്റ്റൻഷൻ സ്കീമിന്റെ ഒരു ദിവസത്തെ ഉത്പാദനശേഷി 1.44 മില്യൺ യൂണിറ്റ് കറന്റാണ്. യൂണിറ്റൊന്നിന് 3.50 രൂപവച്ചു കണക്കാക്കിയാൽപോലും പ്രതിദിന ഉൽപാദനനഷ്ടം അരക്കോടി രൂപയാണ്. ഇതിനു പുറമേ പലിശ തിരിച്ചടവ്, സ്ഥിരം ചെലവുകൾ, നിർമാണച്ചെലവിലുള്ള വർധന എന്നിവയും കണക്കാക്കിയാൽ കഴിഞ്ഞ ഒൻപതു വർഷത്തെ കാലതാമസംകൊണ്ട് ഖജനാവിന് 3000 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്.
തുരുന്പു പിടിച്ചു നശിക്കുന്ന യന്ത്രസാമഗ്രികൾ
2010-ലാണ് പള്ളിവാസൽ പദ്ധതിക്കാവശ്യമായ 250 കോടി രൂപയുടെ മൂല്യമുള്ള ടർബൈൻ, ജനറേറ്റർ, ട്രാൻസ്ഫോർമർ തുടങ്ങിയവ വാങ്ങുന്നത്. ഉപയോഗശൂന്യമായിക്കിടക്കുന്ന ഈ യന്ത്രസാമഗ്രികൾ സംരക്ഷിക്കാൻ കെഎസ്ഇബി ഒരു നടപടിയും സ്വീകരിക്കുന്നില്ല. കാലതാമസംകൊണ്ടു നിർമാതാക്കളുടെ ഗ്യാരണ്ടിയും വാറന്റിയും തീർന്നുപോയി. പവർഹൗസിലെ ഇലക്ട്രോ- മെക്കാനിക്കൽ ജോലികൾ ചെയ്യാൻ കരാറുകാർ മുന്പോട്ടു വരാത്ത സാഹചര്യമിതാണ്.
പുതിയ പന്പ് ഹൗസും ഉപയോഗശൂന്യമാകും
1940-ലാണ് 37.5 മെഗാവാട്ടിന്റെ പഴയ പവർഹൗസ് ഉൽപാദനം തുടങ്ങിയത്. ഇവിടെ വൈദ്യുതി ഉത്പാദനത്തിനുശേഷമുള്ള ജലം ചെങ്കുളം റിസർവോയറിലേക്ക് പന്പു ചെയ്യുകയാണ്. പുതിയൊരു പന്പ്ഹൗസ് 25 കോടി രൂപയുടെ ചെലവിൽ പണിതുകൊണ്ടിരിക്കുകയാണ്. ഇതിൽനിന്നു ജലം പന്പു ചെയ്യേണ്ടത്, പള്ളിവാസൽ എക്സ്റ്റൻഷൻ സ്കീമിന്റെ ടെയിൽറേസ് വിയറിലേക്കാണ്. ചുരുക്കിപ്പറഞ്ഞാൽ പള്ളിവാസൽ എക്സ്റ്റൻഷൻ സ്കീം ഉടനെ പൂർത്തിയാക്കിയില്ലെങ്കിൽ പുതിയ പന്പ്ഹൗസും ഉപയോഗശൂന്യമായിത്തീരും.
ചെങ്കുളവും ചേർത്താൽ പ്രതിദിനനഷ്ടം ഒരു കോടി
പള്ളിവാസൽ എക്സ്റ്റൻഷൻ സ്കീമിൽ 1.44 മില്യൺ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ച ശേഷമുള്ള ജലം, വെള്ളത്തൂവലിലുള്ള ചെങ്കുളം പവർഹൗസിലും തതുല്യമായ വൈദ്യുതി ഉത്പാദിപ്പിക്കാനായി പ്രയോജനപ്പെടും. ചെങ്കുളത്തെ ഉത്പാദനനഷ്ടം കൂടി പരിഗണിച്ചാൽ പ്രതിദിനനഷ്ടം ഒരു കോടി രൂപയാണ്. ഈ വസ്തുത കെഎസ്ഇബി പ്രോജക്ട് വിഭാഗം പൊതുജനങ്ങളിൽനിന്ന് മറച്ചുവച്ചിരിക്കുകയാണ്.
പഴയ പെൻസ്റ്റോക്ക് പൈപ്പുകൾ പൊട്ടാറായിരിക്കുന്നു
കേരളത്തിലെ ആദ്യത്തെ പവർഹൗസായ പള്ളിവാസൽ, കമ്മീഷൻ ചെയ്തിട്ട് ഇപ്പോൾ 80 വർഷങ്ങളായി. അവിടേക്കു ജലം എത്തിക്കുന്ന നാലു പെൻസ്റ്റോക്ക് പൈപ്പുകൾ തുരുന്പുപിടിച്ചു ജീർണിച്ചിരിക്കുകയാണ്. പല സ്ഥലത്തും ലീക്കുചെയ്യുന്ന ഈ പൈപ്പുകൾ മാറ്റിസ്ഥാപിക്കാനുള്ള സംവിധാനവും പള്ളിവാസൽ എക്സ്റ്റൻഷൻ സ്കീമിലുണ്ട്. ഒൻപതാം നന്പർ ആങ്കർബ്ലോക്കിൽനിന്ന് തിരിഞ്ഞുപോകുന്ന 1.60 മീറ്റർ വ്യാസമുള്ള പൈപ്പ് പഴയ പവർഹൗസിലേക്കാണ്. 400 മീറ്റർ നീളത്തിൽ ഈ പൈപ്പ് ഇടാൻ ബാക്കിയുണ്ട്. ഈ ജോലി ഉടനെ ചെയ്തില്ലെങ്കിൽ 2007-ൽ പന്നിയാറിൽ സംഭവിച്ചതിനേക്കാൾ വലിയ ദുരന്തം പള്ളിവാസലിൽ സംഭവിക്കും. കൊച്ചി-ധനുഷ്കോടി ദേശീയപാത നശിക്കും. മൂന്നാർ പ്രദേശം ഒറ്റപ്പെടുകയുംചെയ്യും.
17 കുടുംബങ്ങൾക്ക് തലമുറകളായി റോഡില്ല
പള്ളിവാസൽ എക്സ്റ്റൻഷൻ സ്കീമിന്റെ ഭാഗമായി പവർഹൗസിന് മുകൾഭാഗത്ത് താമസിക്കുന്ന പതിനേഴു കുടുംബങ്ങൾക്കു കലുങ്കു നിർമിച്ചുകൊടുക്കണം. പഴയ നാലു പെൻസ്റ്റോക്ക് പൈപ്പുകൾ ഉപേക്ഷിക്കപ്പെട്ടാലും അവ ഉപയോഗപ്പെടുത്തി കാറ്റാടി ഊർജം ഉത്പാദിപ്പിക്കാൻ കെഎസ്ഇബി പദ്ധതിയിടുന്നു. അതുകൊണ്ടുതന്നെ പഴയ പെൻസ്റ്റോക്ക് പൈപ്പുകളുടെ മുകളിലൂടെ ഗതാഗതയോഗ്യമായ കലുങ്കു നിർമിക്കണമെന്നത് വളരെ ന്യായമായ ആവശ്യമാണ്.
വൈദ്യുതി ഉത്പാദനരംഗത്ത് ബോർഡിന്റെ കുറ്റകരമായ അനാസ്ഥ തുടരുന്ന സാഹചര്യത്തിലാണ് പള്ളിവാസലിലെ മുൻ പ്രോജക്ട് മാനേജരായിരുന്ന ലേഖകൻ, കേരള ഹൈക്കോടതിയെ സമീപിച്ചത്. മുടങ്ങിക്കിടക്കുന്ന ചെറുകിട ജലവൈദ്യുത പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന ഹൈക്കോടതി വിധിക്കു ദൂരവ്യാപകമായ സദ്ഫലങ്ങളുണ്ട്. വൈദ്യുതി ബോർഡിലെ സിവിൽ വിഭാഗത്തിന്റെ പ്രവർത്തനശൈലി മാറ്റിയേ മതിയാവൂ. നിർമാണത്തിലിരിക്കുന്ന പ്രധാന പദ്ധതികളുടെയെല്ലാം പൂർത്തിയാക്കേണ്ട തീയതി ഹൈക്കോടതിയിൽ അറിയിച്ചിരിക്കുന്നതുകൊണ്ട് അവർക്കു കാര്യക്ഷമതയും ഉത്തരവാദിത്വവും മെച്ചപ്പെടുത്തണം.
പ്രധാന പദ്ധതികളും വൈദ്യുതി ബോർഡ് സമ്മതിച്ചിരിക്കുന്ന പൂർത്തീകരണതീയതികളും ഇപ്രകാരമാണ്. പള്ളിവാസൽ (11-10-2021), തൊട്ടിയാർ (31-03-2021), പെരിങ്ങൽകുത്ത് (31-03-2021), ഭൂതത്താൻകെട്ട്(15-05-2021), ചെങ്കുളം (17-03-2022), അപ്പർ കല്ലാർ (30-11-20202). കെ.എസ്.ഇ.ബി സിവിൽ വിഭാഗത്തിൽ അക്കൗണ്ടബിലിറ്റി എന്ന സവിശേഷത കടന്നുവരുന്നതോടെ അതു മറ്റു ഡിപ്പാർട്ടുമെന്റുകളിലും വ്യാപിക്കും. ഇതുതന്നെയാണ് WP(C) 33239/2017 നന്പർ പൊതുതാത്പര്യ ഹർജിയിന്മേൽ കേരള ഹൈക്കോടതി 04-08-2020നു പ്രഖ്യാപിച്ച വിധിയുടെ ചരിത്രപരമായ പ്രാധാന്യവും.
ജേക്കബ് ജോസ്