Sunday, September 13, 2020 11:56 PM IST
ലബനൻ കവിയായ ഫെയ്സ് അഹമ്മദ് ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളിൽ പാടിയത് ലോകത്തിന്റെ ആഭരണമാണ് ബെയ്റൂട്ട് എന്നാണ്. അതിനെയാണ് ഇപ്പോൾ ചാരം വിഴുങ്ങിയിരിക്കുന്നത്. ഒരു കാലത്ത് ലോകത്തെങ്ങുമുള്ള സഞ്ചാരികളുടെയും സഹൃദയരുടെയും സ്വപ്നഭൂമിയായിരുന്നു ലബനനും അതിന്റെ തലസ്ഥാനമായ ബെയ്റൂട്ടും. ആരെയും നിരാശപ്പെടുത്തുന്ന, ഗൃഹാതുരതകളുടെ പ്രേതഭൂമിയാണിന്ന് അത്.
1975 മുതൽ 1990 വരെ ഒന്നര ദശകക്കാലത്തെ ആഭ്യന്തരയുദ്ധത്തിൽ ഇവിടെ1,20,000 പേർ കുരുതിക്കിരയാകുകയും പത്തുലക്ഷം പേർ ഇവിടെനിന്നു നാടുവിടുകയും ചെയ്തു. വിദേശ സേന ലബനനിൽനിന്നു കുടിയൊഴിയുന്നത് 2005ലാണ്. ഹിസ്ബുള്ളയും ഇസ്രയേലും തമ്മിലുള്ള സംഘർഷവും സിറിയൻ പ്രതിസന്ധിയിൽ ഹിസ്ബുള്ള കക്ഷിചേർന്നതോടെയുണ്ടായ രാഷ്ട്രീയസംഘർഷങ്ങളും നിമിത്തം ലബനൻ വറുതിയിലേക്ക് കൂപ്പുകുത്തി. ലോകത്തെ ഏറ്റവുമധികം കടബാധ്യതയുള്ള രാജ്യങ്ങളിലൊന്നായി ഇത് മാറി.
കഴിഞ്ഞമാസം ബെയ്റൂട്ടിൽ ഇരുനൂറിലധികം പേർ മരിക്കുകയും പതിനായിരത്തോളം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത ഭീകര സ്ഫോടനത്തിൽ മൂന്നു ലക്ഷത്തോളം പേർ ഭവനരഹിതരായെന്നും ബെയ്റൂട്ട് സിറ്റി ഗവർണർ പറഞ്ഞിരുന്നു. ബെയ്റൂട്ടിലെ തുറമുഖത്ത് ഓഗസ്റ്റ് നാലിനുണ്ടായ അത്യുഗ്ര സ്ഫോടനത്തിൽ ഒരുലക്ഷം കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. സിമന്റ് നിർമാണത്തിന് ഉപയോഗിക്കുന്ന സ്ഫോടനശേഷിയുള്ള അമോണിയം നൈട്രേറ്റ് തുറമുഖത്തു സൂക്ഷിച്ചിരുന്നത് അവിടെനിന്നു നീക്കാൻ പലരും ആവശ്യപ്പെട്ടിരുന്നു. ആ സ്ഫോടനത്തിനു പിന്നിൽ ബോംബാക്രമണമോ ബാഹ്യ ഇടപെടലോ ഉണ്ടായോയെന്നു പരിശോധിക്കുമെന്ന് ലബനൻ പ്രസിഡന്റ് മിഷേൽ ആവോണ്‍ ആവർത്തിച്ചുപറയുന്നുണ്ട്.
ലബനന് അന്നവും വെള്ളവും എന്നല്ല, ജീവിതം തന്നെ പ്രദാനം ചെയ്യുന്ന തുറമുഖത്തെയും സമീപനഗരത്തെയുമാണ് സ്ഫോടനം നക്കിത്തുടച്ചത്. പകുതിയിലധികം പേരും ദാരിദ്ര്യരേഖയ്ക്കു കീഴിൽ ദുരിതപ്പെടുന്ന രാജ്യമാണു ലബനൻ. ലോകത്തെ ഏറ്റവും വലിയ കടക്കെണിയിലുള്ള, നാണയപ്പെരുപ്പം നാൾക്കുനാൾ വർധിച്ചുവരുന്ന നാട്ടിൽ എന്തും ഏതും ഇറക്കുമതിയായി എത്തണം.
മുഖ്യഭക്ഷ്യവിഭവമായ ഗോതന്പിന്റെ 90 ശതമാനവും റഷ്യയടക്കമുള്ള വിദേശരാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്നതാണ്. രാജ്യത്തിനു ഭക്ഷണമായി സംഭരിച്ച ധാന്യശേഖരത്തിന്റെ 85 ശതമാനം സ്ഫോടനത്തിൽ നശിച്ചുപോയി എന്നാണ് കണക്ക്. നഗരത്തിന്റെ വലിയൊരു ഭാഗം സ്ഫോടനാവശിഷ്ടങ്ങൾ കൊണ്ടു നിറഞ്ഞിരിക്കുന്നു. ആയിരക്കണക്കിന് താമസകേന്ദ്രങ്ങളും വാഹനങ്ങളുമാണ് തകർന്നത്. അമോണിയം നൈട്രേറ്റാണ് സ്ഫോടക കാരണമെന്നാണ് സൂചനയെങ്കിലും വിശദ അന്വേഷണം നടക്കുന്നുണ്ട്.
സ്ഫോടനത്തിനു കാരണമായി കരുതുന്ന 2750 ടണ്‍ അമോണിയം നൈട്രേറ്റ് ആറു വർഷത്തിലധികമായി ബെയ്റൂട്ട് തുറമുഖത്തെ 12ാം നന്പർ ഹാംഗറിൽ സൂക്ഷിച്ചിരിക്കുകയായിരുന്നെന്നു രേഖകൾ പറയുന്നു. ഒരേസമയം സ്ഫോടക വസ്തുവായും വളമായും ഉപയോഗിക്കുന്ന അമോണിയം നൈട്രേറ്റ് നീക്കാൻ നടപടി വേണമെന്ന് കസ്റ്റംസ് അധികൃതർ ആറുപ്രാവശ്യത്തിലധികം നീതിന്യായ സംവിധാനങ്ങൾക്ക് കത്തെഴുതിയെങ്കിലും ഫലമുണ്ടായില്ല. ആഭ്യന്തര കലാപങ്ങളുടെയും സംഘർഷങ്ങളുടെയും ലോകത്തുനിന്നു പുനരുജ്ജീവനം കൊതിച്ച നഗരത്തിന്റെ വലിയൊരു ഭാഗത്തെ ഇല്ലാതാക്കാൻ ഇതു കാരണവുമായി.
2013 സെപ്റ്റംബറിൽ മാൾഡോവൻ പതാക വഹിച്ച റഷ്യൻ ഉടമസ്ഥതയിലുള്ള ചരക്കുകപ്പലിലാണ് അമോണിയം നൈട്രേറ്റ് എത്തിയത്. ‘ദ റോസസ്’ എന്ന കപ്പൽ സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് ബെയ്റൂട്ട് തുറമുഖത്തു നങ്കൂരമിട്ടു. ജോർജിയയിൽനിന്ന് മൊസാംബിക്കിലേക്ക് പോയ കപ്പലിന് ലബനീസ് അധികൃതർ തുടർയാത്ര അനുമതി നിഷേധിച്ചു. ഉടമകൾ കപ്പൽ ഉപേക്ഷിച്ചതോടെ അമോണിയം നൈട്രേറ്റ് ഹാംഗറിലെ ഗാരജിലേക്ക് മാറ്റി.
2014 ജൂണ്‍ 27 മുതൽ കസ്റ്റംസ് മേധാവികൾ ഇതു സൂക്ഷിക്കുന്നതിന്റെ അപകടത്തെക്കുറിച്ച് തുടർച്ചയായി കത്തെഴുതി. കയറ്റുമതി ചെയ്യുക, ലബനീസ് സൈന്യത്തിനു കൈമാറുക, സ്വകാര്യ സ്ഥാപനമായ ലബനീസ് എക്സ്പ്ലോസിവ് കന്പനിക്ക് കൈമാറുക എന്നീ മൂന്ന് നിർദേശങ്ങളിൽ ഒന്നിന് അനുമതി ആവശ്യപ്പെട്ടു. ആറു വർഷം കഴിഞ്ഞിട്ടും മറുപടി കിട്ടിയില്ല. ഈ അനാസ്ഥയ്ക്കു നൽകേണ്ടിവന്ന വില വലുതായിരുന്നു.
ബെയ്റൂട്ട് സ്ഫോടനത്തെ തുടർന്ന് തെരുവിലായത് മൂന്നു ലക്ഷം പേരാണ്. കനത്ത സ്ഫോടനങ്ങളിൽ താമസകേന്ദ്രങ്ങൾ തകർന്നതോടയാണ് ഇത്രയധികം പേർ ഭവനരഹിതരായത്. നഗരപ്രാന്തങ്ങളിൽ പോലും സ്ഫോടനത്തെത്തുടർന്ന് വീടുകൾ നശിച്ചു. നഗരത്തിലെ മിക്ക കെട്ടിടങ്ങളുടെയും ചില്ലുകൾ തെറിച്ചുപോയി. വാതിലുകളും ജനലുകളും കിലോമീറ്ററുകൾ അകലേക്ക് പറന്നുപോവുകയും ചെയ്തു. ബെയ്റൂട്ട് വിമാനത്താവളത്തിൽ വരെ തെറിച്ചുവീണ വാതിലുകളെത്തി. റിക്ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തുന്ന ഭൂകന്പത്തിന്റെ ശക്തിയായിരുന്നു സ്ഫോടനത്തിന്. 240 കിലോമീറ്റർ അകലെയുള്ള സൈപ്രസ് ദ്വീപിൽ വരെ സ്ഫോടന ശബ്ദം കേട്ടു.
ഈ സ്ഫോടനം ഇന്ത്യയടക്കം പല രാജ്യങ്ങൾക്കും ഒരു പാഠമാണ്. ചെന്നൈ തുറമുഖത്തും ഇത്തരം രാസവസ്തുക്കൾ കെട്ടിക്കിടക്കുന്നു എന്ന വാർത്തകൾ വന്നുകഴിഞ്ഞു. ലബനൻ തലസ്ഥാന നഗരിയിലെ സ്ഫോടന അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ തന്നെ മാസങ്ങൾ വേണ്ടിവരും. കോവിഡ് ഭീതിയിലും സാന്പത്തിക പ്രതിസന്ധിയിലും വലയുന്ന ബെയ്റൂട്ടിൽ നീണ്ട വർഷങ്ങൾക്കിടയിലുണ്ടാകുന്ന ഏറ്റവും ശക്തമായ സ്ഫോടനമാണിത്. ബെയ്റൂട്ടിൽ സൂക്ഷിച്ചിരുന്ന 2750 ടണ്‍ അമോണിയം നൈട്രേറ്റ് ഏതാണ്ട് 1155 ടണ്‍ ട്രൈ നൈട്രോ ടൊളുവിന്‍ (ടിഎൻടി) സമമാണ്. ഇത്രയുംഅളവിൽ ടിഎൻടി പൊട്ടിത്തെറിച്ചാൽ 800 അടി ചുറ്റളവിലുള്ള എല്ലാ കെട്ടിടങ്ങളും തകരും. 1.25 മൈൽ പ്രദേശത്തോ അതിനപ്പുറമോ ഉള്ള ചില്ലുകളും തകരും. വിമാനത്തിൽനിന്നു വർഷിക്കുന്ന ബോംബുകളെക്കാളും എത്രയോമടങ്ങ് ശക്തമാണിത്.
2017ൽ അഫ്ഗാനിഥാനിൽ ഇസ്ലാമിക് സ്റ്റേറ്റിനുനേരെ ഉപയോഗിച്ച ‘മദർ ഓഫ് ഓൾ ബോംബ്സ്’ എന്നറിയപ്പെടുന്ന ജെബിയു 43 ബി ബോംബ്, 9.35 ടണ്‍ ടിഎൻടിക്ക് തുല്യമാണെന്നാണ് യുഎസ് ആർമി ഡിഫൻസ് അമ്യുണിഷൻ സെന്റർ നൽകുന്ന വിവരം.അതേസമയം, ബെയ്റൂട്ടിലെ സ്ഫോടനം ഹിരോഷിമയിൽ 75 വർഷം മുന്‍പു വർഷിച്ച 15,000 ടണ്‍ ടിഎൻടി അണുബോംബിനെക്കാളും എത്രയോ ചെറുതാണ്.
ഡോ. സന്തോഷ് വേരനാനി