Monday, September 28, 2020 11:44 PM IST
ഹൃദ്രോഗമുള്ളവർക്ക് കോവിഡ്-19 ബാധയെത്തുടർന്ന് മരണസാധ്യത ഏറിനിൽക്കുന്നു എന്ന യാഥാർഥ്യം മുൻനിർത്തി വേൾഡ് ഹാർട്ട് ഫെഡറേഷനും ലോകാരോഗ്യസംഘടനയും സംയുക്തമായി ഹൃദയാരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള മാർഗരേഖകൾ മുന്നോട്ടുവയ്ക്കുകയാണ്. ലോകത്ത് ഈ അവബോധം സൃഷ്ടിക്കുന്നതിനുള്ള പ്രധാന അവസരമായി ഇന്ന് ആചരിക്കുന്ന ലോകഹൃദയദിനത്തെ തെരഞ്ഞെടുത്തിട്ടുമുണ്ട്.
കോവിഡ്-19 വ്യാപനം മൂർച്ഛിച്ചു നിൽക്കുന്ന ഈ സമയത്തും ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നത് ഈ വൈറസ് ബാധകൊണ്ടല്ല, പ്രസ്തുത ഹൃദയധമനി രോഗങ്ങൾക്കൊണ്ടാണെന്ന വസ്തുത പലരും അറിയുന്നില്ല. ഹൃദ്രോഗം മൂലം ലോകത്ത് പ്രതിവർഷം 17.9 ദശലക്ഷം പേരാണ് മൃത്യുവിനിരയാകുന്നത്. തൊട്ടടുത്ത് കാൻസർ (9.6 ദശലക്ഷം), ശ്വാസകോശരോഗങ്ങൾ (3.9 ദശലക്ഷം), മറവിരോഗം (2.5 ദശലക്ഷം), ആമാശയസംബന്ധമായ രോഗങ്ങൾ (2.4 ദശലക്ഷം), പ്രമേഹം (1.6 ദശലക്ഷം), വൃക്കരോഗം (1.3 ദശലക്ഷം) എന്നിങ്ങനെയാണ് കണക്ക്. കഴിഞ്ഞ ഓഗസ്റ്റ് മാസത്തെ കണക്കുപ്രകാരം പ്രതിദിനം ശരാശരി 6000 പേർ ലോകത്ത് കോവിഡ്-19 ബാധയെത്തുടർന്ന് മരണമടഞ്ഞപ്പോൾ, ഹൃദയധമനീരോഗങ്ങൾമൂലം മൃത്യുവിനിരയായത് അന്പതിനായിരത്തോളം രോഗികളാണ് എന്നോർക്കണം. ഇന്ത്യയിലെ കോവിഡ് മരണസംഖ്യ പ്രതിദിനം ശരാശരി 1100 ആണ്. ലോകാരോഗ്യസംഘടനയുടെ പഠനപ്രകാരം ഇന്ത്യയിൽ ഒരുവർഷം നാലു ദശലക്ഷം പേരാണ് ഹൃദ്രോഗംമൂലം മരിക്കുന്നത്. അതായത് പ്രതിദിനം 10,959 പേർ.
സാധാരണ കോവിഡ്-19 ബാധയെത്തുടർന്ന് മരിക്കാനുള്ള സാധ്യത രണ്ടു ശതമാനത്തിൽ താഴെയാകുന്പോൾ മറ്റനുബന്ധ രോഗങ്ങളുള്ളവർക്ക് മരണസാധ്യത അതിരുകടക്കുന്നു. ഹൃദ്രോഗം 10.5 ശതമാനം, പ്രമേഹം 7.3 ശതമാനം, ശ്വാസകോശരോഗങ്ങൾ 6.3 ശതമാനം, അർബുദബാധ 5.6 ശതമാനം ഇങ്ങനെ മറ്റനുബന്ധ രോഗാതുരതകൾ കോവിഡ്-19 രോഗികളെ കൂടുതലായി മരണത്തിലേക്കു വലിച്ചിഴയ്ക്കുന്നു. കേരളത്തിൽ മരിച്ച ആദ്യത്തെ കോവിഡ്-19 രോഗിയും ഹൃദ്രോഗത്തിന് വർഷങ്ങളായി ചികിത്സയിലായിരുന്ന ആളായിരുന്നു.
കോവിഡ്-19 ബാധ രണ്ടുവിധത്തിലാണ് ഹൃദ്രോഗ തീവ്രതയുണ്ടാക്കുന്നത്. ഒന്ന്, നേരത്തെ ഹൃദയസംബന്ധമായ യാതൊരു രോഗവുമില്ലാത്തവരിൽ പുതുതായുണ്ടാകുന്ന ഹൃദയാഘാതം. രണ്ടാമത്തേത്, ഹൃദ്രോഗം നിർണയിക്കപ്പെട്ടവരിലും അതിനു സാധ്യതയുള്ളവരിലും രോഗാവസ്ഥ മൂർച്ഛിച്ച് ഹാർട്ട്അറ്റാക്ക്, ഹൃദയപരാജയം തുടങ്ങിയ ഗുരുതരാവസ്ഥകളിലേക്ക് രോഗികൾ പതിക്കുന്നു.
വൈറസ് രോഗത്തെത്തുടർന്ന് വുഹാൻ ആശുപത്രികളിലും ഇറ്റലിയിലെ തീവ്രപരിചരണവിഭാഗത്തിലും മരണപ്പെട്ടവരെ ആധാരമാക്കി ബന്ധപ്പെട്ട ബൃഹത്തായ ഗവേഷണഫലം ലാൻസെറ്റ് ജേർണലിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. അക്കൂട്ടരിൽ 59 ശതമാനംപേരും മൃത്യുവിനിരയായത് മയോകാർഡൈറ്റിസ് എന്ന ഗുരുതരമായ ഹൃദ്രോഗത്തെത്തുടർന്നാണ്. ന്യുമോണിയ സംബന്ധമായ ശ്വാസകോശ രോഗലക്ഷണങ്ങളുമായി തീവ്രപരിചരണ വിഭാഗങ്ങളിൽ പ്രവേശിക്കപ്പെട്ടവരിൽ നടന്ന വിശദമായ പരിശോധനകൾ അപകടകരമായ ഹൃദയപരാജയമുള്ള രോഗികളെയാണു കണ്ടെത്തിയത്.
ഇക്കൂട്ടർക്കു വൈറസ് ബാധയ്ക്കുമുന്പ് യാതൊരുവിധ ഹൃദ്രോഗവുമില്ലായിരുന്നു. വൈറസ് ബാധയുണ്ടായപ്പോൾ ന്യുമോണിയയ്ക്കു പുറമേ ഹൃദയപേശികളുടെ സമൂലമായ സങ്കോചക്ഷയവും ഉണ്ടായി. വൈറസ് വ്യാപനം മൂലം ഹൃദയകോശങ്ങളിലെ ഉപാപചയ പ്രവർത്തനങ്ങൾക്ക് പാളിച്ചവന്നു ഹൃദയ അറകളുടെ പന്പിംഗ് ശേഷി നഷ്ടപ്പെടുന്നു. ഇത് അതിസങ്കീർണമായ ഹൃദയപരാജയത്തിലേക്കു നയിക്കുന്നു.
ഹൃദ്രോഗമുണ്ടെന്നു രോഗനിർണയം ചെയ്യപ്പെട്ടവരിലും ഹൃദ്രോഗസാധ്യതയുള്ളവരിലും കോവിഡ്-19ന്റെ ആക്രമണം പുതുതായി ഹാർട്ട്അറ്റാക്ക് ഉണ്ടാകുന്നതിന് കാരണമായിട്ടുണ്ട്. അതിനു രണ്ടു കാരണങ്ങളാണ് പ്രേരകമായത്. ഒന്ന്, ഹൃദയധമനികളിൽ ഗുരുതരമായ ദുരിതാവസ്ഥയുള്ളവരിൽ കൊഴുപ്പുനിക്ഷേപം (പ്ലാക്ക്) അസ്ഥിരമായി അഥവാ ഉറപ്പില്ലാതായതിനെത്തുടർന്ന് പ്ലാക്ക് വിണ്ടുകീറി അവിടെ രക്തക്കട്ടയുണ്ടാക്കി ഹൃദയാഘാതത്തിനു കാരണമായി.
രണ്ട്, വൈറസ് ബാധയോടനുബന്ധിച്ച് ഉണ്ടായ പനിയും ശ്വാസതടസവും ശരീരത്തെ പൊതുവായി ബാധിച്ച വീക്കവുംമൂലം രക്തത്തിലുള്ള പ്രാണവായുവിന്റെ അപര്യാപ്തതയെ പരിഹരിക്കാനായി ഹൃദയപരിവർത്തനം ത്വരിതഗതിയിലായി. ഈ അമിതഭാരം ഹൃദയത്തിന് കൂടുതൽ അലോസരമുണ്ടാക്കിയതുമൂലം ഹൃദയാ ഘാതമുണ്ടായി. ഹാർട്ടറ്റാക്കുണ്ടായ കോവിഡ്-19 രോഗികളുടെ മരണനിരക്ക് 10-12 ശതമാനമായി ഉയരുകയുണ്ടായി.
ഹൃദ്രോഗമുള്ളവർക്കും ഇല്ലാത്തവർക്കും കോവിഡ്-19 ബാധയുണ്ടാകാനുള്ള സാധ്യത ഒരുപോലെയാണെങ്കിലും വന്നുപെട്ടാൽ സങ്കീർണതകൾ കൂടുതലായുണ്ടാകുന്നതുകൊണ്ട് ഹൃദ്രോഗികൾ ഏറെ ശ്രദ്ധിക്കണം. ഇതുതന്നെയാണ് വേൾഡ് ഹാർട്ട് ഫെഡറേഷന്റെ സന്ദേശവും. ഈ അവബോധം ഏവരിലും എത്തിക്കാൻ ഹൃദയാരോഗ്യപ്രവർത്തകർ ഉദ്യമിക്കുന്നു. അതിനായി പല നിർദേശങ്ങളും മുന്നോട്ടുവയ്ക്കുകയാണ്.
പുകവലി കർശനമായി നിർത്തിയും കൃത്യവും ഊർജസ്വലവുമായി ദിവസേന വ്യായാമംചെയ്തും പഴങ്ങളും പച്ചക്കറികളും അടങ്ങുന്ന ഭക്ഷണം സുലഭമായി കഴിച്ചും ഹൃദയാരോഗ്യം സന്തുലിതമാകണം. ആവശ്യത്തിനു വിശ്രമം അനിവാര്യം. ഉറക്കം കുറഞ്ഞത് 7-8 മണിക്കൂർ. തുറസായ വായുസഞ്ചാരമുള്ള മുറികളിൽ ഉറങ്ങണം. മദ്യം പാടേ വർജിക്കുക, പ്രഷറും കൊളസ്ട്രോളും വർധിക്കുന്നതു ഹൃദ്രോഗസാധ്യതയും കൂട്ടുന്നു.
ചികിത്സകൻ നിർദേശിച്ച ഔഷധങ്ങൾ കൃത്യമായി സേവിക്കുകതന്നെ വേണം. പ്രത്യേകിച്ച് ആൻജിയോപ്ലാസ്റ്റിയും ബൈപാസ് സർജറിയും കഴിഞ്ഞവർ രക്തം നേർപ്പിക്കുന്ന മരുന്നുകൾ യാതൊരു കാരണവശാലും മുടക്കരുത്. അമിതഭയവും പരിഭ്രാന്തിയും വെടിയുക. നല്ലതു ചിന്തിക്കുകയും കേൾക്കുകയും പറയുകയുംചെയ്യുക. പോസിറ്റീവ് മനഃസ്ഥിതി നിങ്ങളുടെ ജീവിതത്തിനു സമാധാനം നൽകി ആയുർദൈർഘ്യം വർധിപ്പിക്കും. സ്വാസ്ഥ്യമുള്ള മനസിലും ശരീരത്തിലും രോഗങ്ങൾക്കു സ്ഥാനമില്ല.
ഡോ. ജോർജ് തയ്യിൽ
(ലേഖകൻ എറണാകുളം ലൂർദ് ആശുപത്രിയിലെ ഹൃദ്രോഗവിദഗ്ധനാണ്.)