Thursday, October 1, 2020 12:07 AM IST
പ്രസാദാത്മകമായി വാർധക്യത്തിലേക്കു വളരണമെന്നാണ് കാഴ്ചപ്പാട് എന്നാൽ നമുക്കുചുറ്റുമുള്ള സാധാരണക്കാരായ വയോജനങ്ങൾക്ക് ഇതിനു കഴിയുന്നുണ്ടോ.
കോവിഡ് മഹാമാരി വയോജനങ്ങളുടെ ആരോഗ്യത്തെയും ജീവിതനിലവാരത്തെയും ഗുരുതരമായി ബാധിക്കുന്ന സാഹചര്യത്തിലാണ് ലോകവയോജനദിനം ഇന്ന് ആചരിക്കുന്നത്.
പ്രായമായവരുടെ ആരോഗ്യ പരിരക്ഷയിൽ നിർണായകമായ പങ്കുവഹിക്കുന്ന നമ്മുടെ ആരോഗ്യപ്രവർത്തകരുടെ സംഭാവനകളെ യുഎൻ അംഗീകരിക്കുകുയും അവരെ ആദരിക്കുകയും ചെയ്യുന്നു. വയോജനങ്ങളുടെ ആരോഗ്യസുരക്ഷയ്ക്ക് നഴ്സുമാരും മറ്റ് ആരോഗ്യപ്രവർത്തകരും നൽകുന്ന രചനാത്മകമായ സേവനങ്ങളും ഭാവിയിലുണ്ടായേക്കാവുന്ന വ്യാധികളെ പ്രതിരോധിക്കുന്നതിനുള്ള തയാറെടുപ്പുകളെയും ലോകം ഈ ആചരണത്തിലൂടെ തിരിച്ചറിയുന്നു.
2020-ലെ ആചരണം ആരോഗ്യകരമായ വാർധക്യത്തിന്റെ ദശക (2020-2030)ത്തെ പ്രോത്സാഹിപ്പിക്കുന്നതുമാണ്.
വാർധക്യം, ആരോഗ്യം എന്നിവയെ സംബന്ധിച്ച് ആഗോളതലത്തിൽത്തന്നെ കർമപദ്ധതികൾ ആവിഷ്കരിക്കും. പൊതുസമൂഹം, സർക്കാരുകൾ, ആരോഗ്യപ്രവർത്തകർ എന്നിവരും ഇതിൽ പങ്കുചേരും.
ആരോഗ്യകരമായ വാർധക്യം
ഈവർഷം 60 വയസിൽ കൂടുതലുള്ളവരുടെ എണ്ണം അഞ്ചുവയസിനു താഴെയുള്ള കുട്ടികളുടെ എണ്ണത്തെക്കാൾ കൂടുതലായിരിക്കുമെന്നു കണക്കാക്കിയിരുന്നു. അടുത്ത മൂന്നു ദശകങ്ങളിൽ ലോകമെന്പാടുമുള്ള പ്രായമായവരുടെ എണ്ണം ഇരട്ടിയിലധികമാകുമെന്നും യുഎൻ കണക്കാക്കുന്നു. 2050-ൽ 1.5 ബില്യണിലധികമായി വയോജന ജനസംഖ്യ വർധിക്കുമെന്നാണ് നിഗമനം. അതിൽ 80 ശതമാനം പേരും താഴ്ന്നതും ഇടത്തരം വരുമാനവുമുള്ളതുമായ രാജ്യങ്ങളിലുള്ളവരായിരിക്കും.
മഹത്വപൂർണമായ വാർധക്യം വയോജനങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും മാത്രമല്ല സമൂഹത്തിനാകെ ലഭിക്കുന്ന അവസരങ്ങളാണ്. പലതരത്തിലുള്ള സംഭാവനകൾ സമൂഹത്തിനു നൽകാൻ ഇവർക്കു കഴിവുണ്ട്. എന്നാൽ വയോജനങ്ങളുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനു സമൂഹം പരാജയപ്പെടുന്ന സാഹചര്യത്തിലാണ് 1990 ഡിസംബർ 14-ന് യുഎൻ ജനറൽ അസംബ്ലി ലോകവയോജന ദിനമായി എല്ലാ ഒക്ടോബർ ഒന്നാം തീയതിയും ആചരിക്കാൻ തീരുമാനിച്ചത്.
കോവിഡ് കാലത്തെ വയോജനസുരക്ഷ
“കോവിഡ്-19 എന്ന മഹാവ്യാധി ലോകമെന്പാടുമുള്ള വയോജനങ്ങൾക്കു പറഞ്ഞറിയിക്കാനാവാത്ത ആശങ്കയും ദുരിതവുമാണ് സൃഷ്ടിച്ചിരിക്കുന്നത്. അവരുടെ ആരോഗ്യത്തെ ബാധിക്കുന്നുവെന്നതു മാത്രമല്ല ദാരിദ്ര്യം, വിവേചനം, ഒറ്റപ്പെടൽ എന്നിവയിലേക്കു അവരെ തള്ളിവിടുകയും ചെയ്യുന്നു. വികസ്വരരാജ്യങ്ങളിലെ വയോധികർക്ക് പ്രത്യേകിച്ചും വിനാശകരമായ പ്രത്യാഘാതങ്ങളാണ് കോവിഡ് ഉണ്ടാക്കുന്നത്.’’ യുഎൻ സെക്രട്ടറിജനറൽ അന്റോണിയോ ഗുട്ടെറസിന്റെ ഈ വാക്കുകൾതന്നെ പ്രായമായവർ നേരിടുന്ന ദുരിതങ്ങൾക്ക് അടിവരയിടുന്നു.
കോവിഡിന്റെ സാമൂഹ്യവ്യാപനം നമ്മുടെ രാജ്യത്ത് നിർണായകമായ ഘട്ടത്തിൽ എത്തിയ സാഹചര്യത്തിൽ വയോജനങ്ങളെ സംരക്ഷിക്കാൻ റിവേഴ്സ് ക്വാറന്റൈൻ സർക്കാർ ശക്തിപ്പെടുത്തുകയാണ്.
നിലവിൽ രോഗലക്ഷണങ്ങളില്ലാത്ത എന്നാൽ രോഗപ്രതിരോധശേഷി കുറഞ്ഞ ആളുകളെ (60 വയസിനു മുകളിലും പത്തുവയസിനു താഴെയും പ്രായമുള്ളവർ, ദീർഘകാല രോഗബാധിതർ, ഗർഭിണികൾ) രോഗബാധയിൽനിന്നു രക്ഷിക്കാനായി നിരീക്ഷണത്തിൽ പാർപ്പിക്കുക എന്നതാണ് റിവേഴ്സ് ക്വാറന്റൈൻ.
യുവാക്കൾ, രോഗലക്ഷണങ്ങളുള്ള വ്യക്തികൾ എന്നിവരെക്കാൾ ഇരുപതുമടങ്ങ് അധികമാണ് കോവിഡ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട വയോജനങ്ങൾ. 60 വയസിനു മുകളിലുള്ളവരുടെ മരണനിരക്കും വയോജനങ്ങളുടെ ആരോഗ്യസുരക്ഷയിൽ അപായസൂചനയാണ് കാണിക്കുന്നത്. മാത്രമല്ല, പ്രായമായവർക്ക് കോവിഡ് ചികിത്സ നിഷേധിച്ച സംഭവങ്ങളും വിവിധ രാജ്യങ്ങളിൽനിന്ന് സമീപകാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടു.
ക്ഷേമവും സംരക്ഷണവും
അറിവും അനുഭവവും നൽകുന്ന പക്വത മുതിർന്ന പൗരന്മാരുടെ സിദ്ധിയാണ്. പക്ഷേ അതു കുടുംബത്തിനോ സമൂഹത്തിനോ രാജ്യത്തിനോ ഉപയോഗപ്പെടുത്താൻ കഴിയുന്നില്ലെന്ന ദുരവസ്ഥ നിലനിൽക്കുന്നു. മുതിർന്ന പൗരന്മാരുടെ സവിശേഷമായ സംഭാവനകൾ പ്രയോജനപ്പെടുത്താനുള്ള അവസരങ്ങൾ അവർക്ക് നൽകിയിരുന്നെങ്കിൽ രാഷ്ട്രത്തിന്റെ സാമൂഹ്യ-സാന്പത്തിക വികാസത്തിന് അത് ശക്തിപകരുമായിരുന്നുവെന്നതിനു സംശയമില്ല.
ഭരണഘടനാ സംരക്ഷണം
ഇന്ത്യൻ ഭരണഘടന കാച്ചിക്കുറുക്കിയെടുത്താൽ എന്തുകിട്ടും എന്ന ചോദ്യത്തിന് “നീതി’’ എന്നാകും മറുപടി. നീതി എന്നത് സാമൂഹ്യ-രാഷ്ട്രീയ-സാന്പത്തിക നീതിയായി ഇഴപിരിക്കാം. മുതിർന്ന പൗരന്മാർക്ക് നീതി ഉറപ്പുവരുത്തുക എന്നത് ഭരണകൂടത്തിന്റെ ബാധ്യതയാണെന്ന് ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്നു. ഭരണഘടനയുടെ 41-ാം അനുഛേദപ്രകാരം തൊഴിൽരഹിതർ, വൃദ്ധജനങ്ങൾ, രോഗികൾ, അംഗപരിമിതർ തുടങ്ങിയവർക്ക് തൊഴിൽ, വിദ്യാഭ്യാസം, പൊതുസേവനങ്ങൾ എന്നിവ ഉറപ്പുവരുത്തുക രാഷ്ട്രത്തിന്റെ കർത്തവ്യമാണ്.
കേരളത്തിലെ മുതിർന്നവരുടെ സംഖ്യയുടെ പ്രധാന സവിശേഷത അതിൽ നല്ലൊരു ഭാഗം വിധവകളാണ്. 1991ൽ 60-69 വയോജന വിഭാഗത്തിൽപ്പെട്ട പുരുഷന്മാരിൽ അഞ്ചു ശതമാനം പേർ മാത്രമായിരുന്നു വിഭാര്യർ.
എന്നാൽ അതേ പ്രായത്തിലുള്ള സ്ത്രീകളിൽ 53.8 ശതമാനം പേർ വിധവകളായിരുന്നു. ഈ നിരക്ക് എഴുപതു വയസിനു മുകളിലുള്ളവരിൽ 11.36 ശതമാനം, 69.20 ശതമാനം എന്ന ക്രമത്തിലും എൺപതു വയസിന് മുകളിലുള്ളവരിൽ 22.34 ശതമാനം, 83.38 ശതമാനം എന്ന ക്രമത്തിലുമാണ്. മറ്റെവിടെയുമെന്നപോലെ കേരളത്തിലും വാർധക്യത്തിലെ വൈവിധ്യം മൂന്നുതരം ദുരിതങ്ങളെ സൂചിപ്പിക്കുന്നു. അതായത്, സ്ത്രീത്വത്തിൽനിന്നുള്ള പരാധീനതകൾ, ദാരിദ്ര്യം, പരിരക്ഷയുടെ അഭാവം എന്നിവ.
പ്രായമേറിയവരുടെ സാമൂഹിക പ്രശ്നങ്ങൾ സമൂഹത്തെ ഒന്നടങ്കം ബാധിക്കുന്നതുതന്നെയാണ്. അതു പരിഹരിക്കുക എന്നത് പരിഷ്കൃത സമൂഹത്തിന്റെ ചുമതലയാണ്. ജീവിതത്തിന്റെ സുവർണകാലത്ത് കുടുംബത്തിനും സമൂഹത്തിനും വേണ്ടി കഷ്ടപ്പെടുന്നവരുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതിനുള്ള പ്രതിജ്ഞ പുതുക്കുകയാണ് ഈ വയോജനദിനത്തിന്റെയും ലക്ഷ്യം.
അഡ്വ. ഡി.ബി. ബിനു