Thursday, October 8, 2020 1:32 AM IST
ഫ്രാൻസിസ് മാർപാപ്പയുടെ മൂന്നാമത്തെ ചാക്രികലേഖനമാണ് ’എല്ലാവരും സഹോദരർ’ ( Fratelli Tutti - ഫ്രത്തെല്ലി തൂത്തി ). 2015- ൽ പ്രസിദ്ധീകരിച്ച ‘അങ്ങേക്കു സ്തുതി’ ( Laudato Si - ലൗദാത്തോ സി) എന്നതിന്റേതുപോലെ ഇതിന്റെയും പേര് വിശുദ്ധ ഫ്രാൻസിസിൽനിന്നു കടമെടുത്തതാണ്. പ്രകൃതിയുമായി മനുഷ്യനു നഷ്ടപ്പെട്ട ബന്ധം വീണ്ടെടുക്കുന്നതിനെപ്പറ്റിയാണ് ആദ്യത്തേതെങ്കിൽ പുതിയ ചാക്രികലേഖനത്തിന്റെ വിഷയം മനുഷ്യകുലത്തിനു നഷ്ടപ്പെട്ടുപോയ സാർവത്രിക സാഹോദര്യവും സൗഹൃദവും എങ്ങനെ പുനഃസ്ഥാപിക്കാം എന്നതാണ്.
കുരിശുയുദ്ധകാലത്തു വിശുദ്ധ ഫ്രാൻസിസ് ഈജിപ്തിലെ ഖലീഫയെ സന്ദർശിച്ചു സമാധാനചർച്ച നടത്തിയതു ഫ്രാൻസിസ് പാപ്പാ ഈ രേഖയുടെ ആരംഭത്തിൽ സൂചിപ്പിക്കുന്നുണ്ട്. വാദപ്രതിവാദങ്ങളല്ല, കറകളഞ്ഞ സാഹോദര്യവും സ്നേഹവുമാണു സമാധാനത്തിന്റെ മാർഗമെന്ന് അസീസിയിലെ വിശുദ്ധൻ നല്കിയ ഉപദേശവും മാതൃകയുമാണ് ‘എല്ലാവരും സഹോദരർ’ എന്ന രേഖയ്ക്കു പ്രചോദനമായതെന്ന് മാർപാപ്പ സൂചിപ്പിക്കുന്നു. വിഘടനവാദവും അക്രമവും ഭീകരവാഴ്ചയും ലോകവ്യാപകമായി ദൃശ്യമാകുന്ന സാഹചര്യത്തിൽ സകലമനുഷ്യരും സഹോദരരാണെന്ന അവബോധം സൃഷ്ടിക്കാനുള്ള ശ്രമമാണു മാർപാപ്പ നടത്തുന്നത്.
ജാതി-മത-വർഗ-ദേശ വ്യത്യാസങ്ങളുടെ പേരിലുള്ള വേർതിരിവുകൾക്കപ്പുറം സഹോദരങ്ങളായി സ്നേഹത്തിലും സൗഹൃദത്തിലും സകലരും ജീവിക്കണമെന്ന മാർപാപ്പയുടെ സ്വപ്നമാണ് ഈ പ്രമാണരേഖയുടെ ഉൾക്കാന്പ്. അദ്ദേഹത്തിന്റെ പഠനങ്ങളുടെ രത്നച്ചുരുക്കമായി ചാക്രികലേഖനത്തെ കാണുന്നതിൽ തെറ്റില്ല. വൈദികപട്ടം സ്വീകരിക്കുന്നതിനു മുന്പ് അദ്ദേഹം എഴുതിവച്ച തന്റെ ബോധ്യങ്ങളുടെ പട്ടികയിലെ പ്രധാന ആശയം ‘എല്ലാ മനുഷ്യരും നല്ലവരും സ്നേഹിക്കപ്പെടേണ്ടവരുമാണ്’ എന്നതാണ്. ക്രിസ്തു, ശിഷ്യർക്കു നല്കിയ വിശ്വസാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം കലർപ്പില്ലാതെ മാർപാപ്പ ഇവിടെ ആവർത്തിക്കുന്നു.
ഇടുങ്ങിയലോകവും ഇരുണ്ട കാർമേഘങ്ങളും
എട്ട് അധ്യായങ്ങളുള്ള ചാക്രികലേഖനത്തിന്റെ ആദ്യ അധ്യായം സാർവത്രികസാഹോദര്യത്തിനു തടസം സൃഷ്ടിക്കുന്ന ചില പ്രവണതകളുടെ വിലയിരുത്തലാണ്. അതിരുകടന്ന ദേശീയവാദവും അതു സൃഷ്ടിക്കുന്ന സ്വാർഥതയും സാർവത്രിക സാഹോദര്യത്തിനു തടസമാകുന്നു.
നന്മയും സ്നേഹവും നീതിയും ഐക്യവും ഈ ശക്തമായ ദേശീയതയുടെ പേരിൽ ബലികഴിക്കപ്പെടുന്നു. ആഗോളവത്കരണത്തിന്റെ പേരിൽ രാജ്യാതിർത്തികൾ തുറക്കപ്പെടുന്നുവെങ്കിലും ചൂഷണത്തിനും മുതലെടുപ്പിനുമല്ലാതെ മനുഷ്യർ സഹോദരങ്ങളാണെന്ന ചിന്ത വളർത്താൻ അത് ഉപകരിക്കുന്നില്ല. പരിമിതിയില്ലാത്ത ഉപഭോഗവും പൊള്ളയായ വ്യക്തിത്വവും ഇതിന്റെ ഫലമായി രൂപപ്പെടുന്നു. ജനാധിപത്യം, സ്വാതന്ത്ര്യം, നീതി, ഐക്യം എന്നീ വാക്കുകൾക്ക് അർഥശോഷണം സംഭവിക്കുന്നുവെന്നും മാർപാപ്പ നിരീക്ഷിക്കുന്നു.
നമുക്കാർക്കും ഒറ്റയ്ക്കു രക്ഷപ്പെടാനാകില്ല എന്ന സത്യം കോവിഡ്- 19 മഹാമാരി നമ്മെ പഠിപ്പിക്കുന്ന വലിയ പാഠമാണെന്ന സൂചനയും പാപ്പ നല്കുന്നുണ്ട്. സ്വാർഥതകൊണ്ടു നാം തീർക്കുന്ന മതിലുകൾ കോവിഡ് വൈറസ് തകർക്കുന്നത് നമ്മുടെ ഹൃദയങ്ങൾ സഹോദരങ്ങളിലേക്കു വിശാലമായി തുറന്നുവയ്ക്കാനും മറ്റുള്ളവരെപ്പറ്റി കരുതലുണ്ടാകാനുമുള്ള അവസരമായി നാം കാണണമെന്ന നിർദേശവും പാപ്പാ നല്കുന്നു.
സമൂഹമാധ്യമങ്ങളിലൂടെ പരസ്പരം ആക്ഷേപിക്കുകയും വർഗീയവിദ്വേഷം പരത്തുകയും ചെയ്യുന്ന അവസ്ഥ പാപ്പാ ചൂണ്ടിക്കാണിക്കുന്നുണ്ട്. ക്രൈസ്തവരുൾപ്പെടെ മതവിശ്വാസികൾ ഇത്തരം അപഹാസ്യമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ അദ്ദേഹം പരിതപിക്കുന്നു.
ആരും അന്യരല്ല
യേശു പറഞ്ഞ നല്ല സമറായന്റെ ഉപമയുടെ വ്യാഖ്യാനമാണു രണ്ടാമത്തെ അധ്യായം. കവർച്ചക്കാരാൽ ആക്രമിക്കപ്പെട്ടു നിസഹായനായി വഴിയരികിൽ കിടന്ന മനുഷ്യന്റെ ജാതിയും മതവും നോക്കാതെ അവനെ സഹോദരനായി കണ്ടു ശുശ്രൂഷിക്കുന്ന സമറായനെ ഇന്നത്തെ ലോകത്തിനു മാതൃകയായി മാർപാപ്പ അവതരിപ്പിക്കുന്നു. ഈ ലോകത്ത് ആരുംതന്നെ പാരന്പര്യത്തിന്റെയോ വിശ്വാസത്തിന്റെയോ മറ്റും പേരിൽ അന്യരായി മാറ്റിനിർത്തപ്പെടാൻ ഇടയാകരുതെന്ന ചിന്തയ്ക്കാണ് ഇവിടെ ഉൗന്നൽ നല്കുന്നത്.
തുറവിയുള്ള ലോകം
ഓരോ മനുഷ്യവ്യക്തിയുടെയും അന്തസും അവകാശങ്ങളും സംരക്ഷിക്കപ്പെടുന്ന, തുറവിയുള്ള ഒരു ലോകത്തെപ്പറ്റിയാണു മൂന്നാം അധ്യായം ചർച്ചചെയ്യുന്നത്. സഹോദരരിലേക്കുളള തുറവിയും അവർക്കുവേണ്ടി സ്വയം ദാനം ചെയ്യാനുള്ള സന്മനസുമാണ് ജീവിതം സുന്ദരമാക്കാനുള്ള വഴിയെന്ന സത്യം പഠിപ്പിക്കാൻ ചില ഉദാഹരണങ്ങൾ നല്കുന്നു.
പരസ്പരമുള്ള ഈ തുറവിയും കരുതലും നിലനില്ക്കുന്ന സാമൂഹിക-സാന്പത്തിക-രാഷ്ട്രീയ വ്യവസ്ഥിതികൾക്കു രൂപം കൊടുക്കപ്പെടണം. സ്വാതന്ത്ര്യം, ജനാധിപത്യം, സാഹോദര്യം എന്നീ വാക്കുകൾക്കു മൂല്യം ലഭിക്കുന്നത് നമ്മുടെ സാമൂഹ്യ-സാന്പത്തിക വ്യവസ്ഥിതികളുടെ ഫലമായി ഒറ്റ വ്യക്തിപോലും പിന്തള്ളപ്പെടാത്ത അവസ്ഥയിലാണെന്നു പാപ്പാ ഓർമിപ്പിക്കുന്നു.
തുറന്നുവയ്ക്കപ്പെട്ട ഹൃദയം
അഭയാർഥികളെ സംബന്ധിച്ച ചർച്ചയാണ് നാലാം അധ്യായത്തിന്റെ വിഷയം. ലോകത്ത് എവിടെ വേണമെങ്കിലും പോയി ജീവിക്കാൻ മനുഷ്യന് അടിസ്ഥാനപരമായ അവകാശമുണ്ടെ ങ്കിലും ജനിച്ചുവളർന്ന നാടും സംസ്കാരവും ഉപേക്ഷിച്ചു വേറെ രാജ്യങ്ങളിലേക്കു കുടിയേറുന്നത് ചാക്രികലേഖനം നിരുത്സാഹപ്പെടുത്തുന്നു. എന്നാൽ, യുദ്ധം, വർഗീയകലാപം, പ്രകൃതിക്ഷോഭം തുടങ്ങിയ കാരണങ്ങൾ കുടിയേറ്റം അനിവാര്യമാക്കുന്ന സാഹചര്യങ്ങളുണ്ട്. സുരക്ഷിതമേഖല തേടിവരുന്ന അങ്ങനെയുള്ളവരെ ഹൃദയവിശാലതയോടെ രണ്ടു കൈയും നീട്ടി സ്വീകരിക്കാൻ എല്ലാവർക്കും കടമയുണ്ടെന്നു മാർപാപ്പ പറയുന്നു.
സംശുദ്ധമായ രാഷ്ട്രീയവും പൊതുക്ഷേമവും
എല്ലാ പൗരന്മാരുടെയും ക്ഷേമം ഉറപ്പാക്കാൻ പര്യാപ്തമായ കറയറ്റ രാഷ്ട്രീയമാണ് അഞ്ചാം അധ്യായത്തിന്റെ വിഷയം. സഹോദരങ്ങൾക്കുവേണ്ടിയുള്ള സ്നേഹശുശ്രൂഷയായി രാഷ്ട്രീയപ്രവർത്തനത്തെ കാണണമെന്ന ചിന്തയാണ് ഈ ചർച്ചയുടെ കേന്ദ്രബിന്ദു. ആരെയും മാറ്റിനിർത്താതെ എല്ലാവരെയും സോദരീസോദരരായിക്കണ്ട് അവരുടെ ക്ഷേമം ഉറപ്പുവരുത്താനുള്ള പരോപകാരപ്രവൃത്തിയുടെ ഉന്നത വേദിയായി രാഷ്ട്രീയത്തെ കാണണമെന്നു വാദിക്കുന്ന മാർപാപ്പ രാഷ്ട്രീയരംഗത്തുള്ള പ്രവർത്തനം ഉദാത്തമായ വിളിയും നിയോഗവുമായി വിശേഷിപ്പിക്കുന്നു. അഴിമതിരഹിത രാഷ്ട്രീയം രൂപപ്പെടെണ്ടതിന്റെ അനിവാര്യതയും ചാക്രികലേഖനം പ്രത്യേകം എടുത്തുപറയന്നുണ്ട്.
സൗഹൃദസംഭാഷണം നേരായ വഴി
സാഹോദര്യത്തിന്റെ പാത സൗഹൃദസംഭാഷണമാണെന്ന ചിന്തയാണ് ആറാം അധ്യായത്തിന്റെ പ്രമേയം. വാദകോലാഹലങ്ങളുടെ നടുവിലാണ് ഇന്നു നാം ജീവിക്കുന്നത്. സൗഹൃദാന്തരീക്ഷത്തിൽ ശാന്തമായിരുന്നു സംവാദം നടത്തുന്പോഴാണു സത്യം കണ്ടെത്താനാകുന്നത്. പരസ്പരാദരവും കറയറ്റ സ്നേഹവും തുറവിയുള്ള മനസും ശരിയായ സംവാദത്തിന് ഒഴിച്ചുകൂടാത്തവയാണെന്നു രേഖ സൂചിപ്പിക്കുന്നു. യഥാർഥ സാമൂഹ്യസൗഹൃദവും സമാധാനവും ഉണ്ടാകണമെങ്കിൽ നീതിയുടെയും കരുണയുടെയും പാത പിന്തുടരണമെന്ന് പാപ്പാ ഓർമിപ്പിക്കുന്നു.
മാധ്യമങ്ങൾ നടത്തുന്ന സംവാദചർച്ചകളിലെ ഒച്ചയും ബഹളവും പരസ്പരാദരവില്ലാത്ത സംഭാഷണവും മാർപാപ്പ വിമർശനവിധേയമാക്കുന്നുണ്ട്. അതു ശരിയായ സംവാദശൈലിയല്ലെന്ന ആക്ഷേപമുയർത്തുന്നതോടൊപ്പം മാനവമൈത്രി പരിപോഷിപ്പിക്കാൻ തയാറാകണമെന്ന് സ്നേഹപൂർവം മാധ്യമങ്ങളോട് അഭ്യർഥിക്കുന്നുമുണ്ട്. നവീകൃതമായൊരു മാനവകുടുംബം സൃഷ്ടിക്കുന്നതിൽ സമൂഹമാധ്യമങ്ങൾക്കു വലിയ പങ്കുവഹിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണു മാർപാപ്പയ്ക്കുള്ളത്.
സമാധാനത്തിന്റെ പാത സത്യത്തെ ആശ്ളേഷിക്കലാണ്
സമാധാനം കൈവരിക്കാനുള്ള ഭദ്രമായ മാർഗങ്ങൾ ഏഴാം അധ്യായം ചൂണ്ടിക്കാണിക്കുന്നു. ലോകത്തിന്റെ പലഭാഗത്തും സംഘർഷങ്ങളുടെ ഫലമായി മുറിവേറ്റവരുണ്ട്. ആ മുറിവുകൾ വച്ചുകെട്ടി സമാധാനത്തിന്റെ പാത വെട്ടിത്തുറക്കാൻ സമാധാനദൂതന്മാരായ സ്ത്രീ- പുരുഷന്മാർ മുന്പോട്ടുവരണമെന്നു മാർപാപ്പ ആഹ്വാനം ചെയ്യുന്നു. അർപ്പണമനോഭാത്തോടെയുള്ള നിരന്തരമായ സത്യാന്വേഷണമാണ് സമാധാനത്തിന്റെ ആദ്യപടി. മുറിവേറ്റവരുടെ ഓർമകളെ തമസ്കരിച്ചതുകൊണ്ടു ശാശ്വത സമാധാനമുണ്ടാകില്ല. സത്യവും നീതിയും മാത്രമല്ല കരുണയും സമാധാനത്തിന്റെ മാർഗമായി പാപ്പ ചൂണ്ടിക്കാണിക്കുന്നു. യുദ്ധവും കൊലക്കുറ്റവും മനുഷ്യസാഹോദര്യമെന്ന സങ്കല്പ്പത്തിന് ഒട്ടും ചേർന്നതല്ലെന്ന പ്രഖ്യാപനവും മാർപാപ്പ നടത്തുന്നുണ്ട്. ഇവയ്ക്കെതിരെ സമാധാനകാംക്ഷികൾ നിരന്തരം പ്രതികരിക്കണമെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.
മതങ്ങളും വിശ്വസാഹോദര്യവും
മാനവകുടുംബത്തിൽ മതങ്ങൾ പരസ്പരം കൈകോർത്തു പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയാണ് അവസാന അധ്യായം ചർച്ച ചെയ്യുന്നത്. മതമൗലികവാദവും വർഗീയവൈരവും അക്രമവും ലോകത്തിന്റെ പല ഭാഗങ്ങളിലും ശക്തിപ്പെടുന്ന സാഹചര്യത്തിൽ ഈ വിഷയം സുപ്രധാനമാണ്. ദൈവവിശ്വാസം എല്ലാ മതസ്ഥരെയും സ്നേഹത്തിൽ ഒന്നിപ്പിക്കണമെന്നും സഹയാത്രികരെപ്പോലെ സഹോദരങ്ങളായി എല്ലാവരും പരസ്പരം കാണണമെന്നും പാപ്പാ ആഹ്വാനം ചെയ്യുന്നു.
മാനവകുടുംബം എന്ന ഉദാത്തമായ സങ്കല്പത്തിന്റെ പ്രബോധകരാകാൻ എല്ലാ ദൈവവിശ്വാസികൾക്കും കടമയുണ്ടെന്ന സത്യം രേഖ ഉറപ്പിച്ചുപറയുന്നു. ദൈവത്തിന്റെ പേരിൽ മതങ്ങൾ യുദ്ധത്തിനു പ്രേരിപ്പിക്കുകയും വർഗവൈരം ഉദ്ദീപിപ്പിക്കുകയും രക്തച്ചൊരിച്ചിലിനിടയാക്കുകയും ചെയ്യുന്നത് മതത്തിന്റെ അന്തസത്തയിൽനിന്നു വ്യതിചലിക്കുന്നതിന്റെ ഫലമാണ്.
രണ്ടു പ്രാർഥനകളോടെയാണു മാർപാപ്പ ചാക്രികലേഖനം അവസാനിപ്പിക്കുന്നത്.
ബിഷപ് തോമസ് ചക്യത്ത്