Monday, February 8, 2021 12:58 AM IST
ലോകം മുഴുവന്‍ വ്യാജം പ്രചരിപ്പിക്കണം എന്ന ഒരേയൊരു ഉദ്ദേശ്യത്തോടെ 2019 -ല്‍ വിവിധ ഭാഷകളില്‍ വൈറലായ ഒരു വീഡിയോയുണ്ട്. അതില്‍ പറയുന്നത് “2001 മുതല്‍ ലണ്ടനില്‍ 500 ക്രൈസ്തവ ദേവാലയങ്ങള്‍ അടച്ചുപൂട്ടുകയും 423 പുതിയ മോസ്കുകള്‍ തുറക്കുകയും ചെയ്തു” എന്നാണ്. കോടിക്കണക്കിന് ആളുകള്‍ ഇത് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇതില്‍ വല്ല യാഥാര്‍ഥ്യവും ഉണ്ടായിരുന്നോ? റോയല്‍ ഇന്സ്റ്റിറ്റ്യൂഷന് ഓഫ് ചാര്‍ട്ടേഡ് സര്വേയേഴ്സിനെ ഉദ്ധരിച്ചുകൊണ്ട് 2012ല്‍ വാള്‍സ്ട്രീറ്റ് ജേണല്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തല്‍ ഇപ്രകാരം പറയുന്നു: “2001 മുതല്‍ ലണ്ടന്‍ നഗരപരിധിക്കുള്ളിലെ അഞ്ഞൂറോളം പള്ളികള്‍ വീടുകളാക്കിമാറ്റി.” ഈ വാര്‍ത്ത വളച്ചൊടിച്ചാണ് ഇപ്രകാരമൊരു വീഡിയോ ചിലര്‍ മനഃപൂർവം പ്രചരിപ്പിച്ചത്.
1989 നും 2015നും ഇടയില്‍ 1,306 പുതിയ ദേവാലയങ്ങള്‍
ഇംഗ്ലണ്ടിലെ ക്രൈസ്തവ സഭകളെക്കുറിച്ചും ദേവാലയങ്ങളെക്കുറിച്ചുമുള്ള ഏറ്റവും വിശ്വസനീയമായ സര്‍വേകള്‍ നടത്താറുള്ള “ബ്രീലി കണ്‍സള്‍ട്ടന്‍സി” (Brierley Consultancy) പറയുന്ന ചില വസ്തുതകൾ നോക്കുക: “1989 നും 2015നും ഇടയില്‍ ഇംഗ്ലണ്ടിലും വെയില്‍സിലുമായി പുതുതായി 1,306 ദേവാലയങ്ങള്‍ ഉണ്ടായിട്ടുണ്ട്. 1989ല്‍ 3,559 ദേവാലയങ്ങള്‍ നിലനിന്നിടത്ത് 2015 ആയപ്പോഴേക്കും ദേവാലയങ്ങളുടെ എണ്ണം 4,865 ആയി വര്‍ധിച്ചിരിക്കുന്നു! 2005നും 2015നും ഇടയില്‍ തന്നെ എണ്ണൂറോളം ദേവാലയങ്ങള്‍ ഇംഗ്ലണ്ടിലും വെയില്‍സിലുമായി പുതുതായി നിര്‍മിച്ചിട്ടുണ്ട്”. പുതുതായി നിര്‍മിച്ച ഈ ദേവാലയങ്ങളെല്ലാം പാരമ്പര്യ ഇംഗ്ലീഷ് ഗോത്തിക് ശൈലിയിലുള്ള ബ്രഹ്മാണ്ഡ കത്തീഡ്രലുകളാണ് എന്ന അര്‍ഥമില്ല, മാസത്തില്‍ ഒരിക്കലെങ്കിലും ആരാധനയ്ക്കായി ഒത്തുകൂടുന്ന കെട്ടിടങ്ങള്‍ എല്ലാം ഈ ഗണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
വ്യാജം പ്രചരിപ്പിച്ചുകൊണ്ടിരുന്ന പ്രസ്തുത വീഡിയോയുമായി ബന്ധപ്പെട്ട് ശ്രദ്ധേയമായ മറ്റൊരു കാര്യവുമുണ്ട്; ലണ്ടനില്‍ “423 പുതിയ മോസ്കുകള്‍” നിര്‍മിച്ചു എന്നുള്ള പച്ചക്കള്ളം. “പുതുതായി 423 മോസ്കുകള്‍ നിര്‍മിച്ചു” എന്നത് തികച്ചും വാസ്തവവിരുദ്ധമാണ് എന്നാണ് യഥാര്‍ത്ഥ രേഖകള്‍ വ്യക്തമാക്കുന്നത്. ഒരുപക്ഷേ വിവിധ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററുകളെയും ചെറിയ കൂട്ടങ്ങളായി മതപഠനം നടത്തുന്ന ഹാളുകളെയും മത ആവശ്യങ്ങള്‍ക്കായി വാടകയ്ക്കെടുക്കുന്ന കെട്ടിടങ്ങളെയും എല്ലാം ഉള്‍പ്പെടുത്തിയായിരിക്കും ഈ സംഖ്യ ഒപ്പിച്ചതെന്നാണ് ഈ വിഷയത്തില്‍ അന്വേഷണം നടത്തിയവര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
“സത്യം അരമുറുക്കുംമുമ്പ് അസത്യം പകുതിദൂരം പിന്നിട്ടിരിക്കും” എന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ ശ്രദ്ധേയമായ നിരീക്ഷണത്തെ അന്വര്‍ഥമാക്കുന്ന വിധത്തില്‍ ഇന്ന് ലോകത്തില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന നൂറുകണക്കിന് നുണകളുണ്ട്. ഇപ്രകാരം ലോകംചുറ്റി സഞ്ചരിക്കുന്ന ഒരു നുണയാണ് ചാണ്ടി ഉമ്മന്‍ രാഷ്ട്രീയ അരങ്ങേറ്റംകുറിച്ച് നടത്തിയ “മലപ്പുറം പ്രസംഗ”ത്തിലും ആവേശംമൂത്ത് വിളിച്ചുപറഞ്ഞത് - “ആയിരക്കണക്കിന് പള്ളികളാണ് വെസ്റ്റില്‍, സ്പെയിനില്‍, ഇംഗ്ലണ്ടില്‍ ഡാന്‍സ് ബാറുകളായി മാറുന്നത്, യാതൊരു ബുദ്ധിമുട്ടും ഇവര്‍ക്ക് ഇല്ലല്ലോ, പിന്നെ എന്തിനാണ് ഹാഗിയാ സോഫിയാ വിഷയത്തില്‍ മാത്രം ഇത്രമാത്രം പ്രശ്നം?”
ഹാഗിയാ സോഫിയാ ദേവാലയത്തെക്കുറിച്ച് ഈ ലേഖനത്തില്‍ കൂടുതലൊന്നും പരാമര്‍ശിക്കുന്നില്ല.
എന്നാല്‍ ഹാഗിയ സോഫിയ മോസ്ക് ആക്കിയതിനെ അനുകൂലിക്കുന്നവർ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. ഒരാൾ തന്റെ സ്വത്ത് ധൂർത്തടിച്ചു കളയുന്നതും വേറൊരാൾ അവന്റെ സമ്പാദ്യം പിടിച്ചുപറിച്ചു കൊണ്ടുപോകുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ദേവാലയങ്ങൾ വിറ്റുകളയുന്നതിനെ പിടിച്ചുപറിക്കുന്നതിനോട് താരതമ്യം ചെയ്യരുത്. ഹാഗിയാ സോഫിയ ദേവാലയം പിടിച്ചുപറിച്ച് മോസ്ക് ആക്കുകയായിരുന്നു എന്നത് പച്ചയായ ചരിത്രമാണ്. ഇത് വെളുപ്പിച്ചെടുക്കാൻ ശ്രമിക്കുന്നവർ സ്വയം പരിഹാസ്യരാവുകയേയുള്ളൂ.
മാറ്റങ്ങൾ എന്തുകൊണ്ട്, എങ്ങനെ?
“യൂറോപ്പിലുള്ള ആയിരക്കണക്കിന് ക്രൈസ്തവ ദേവാലയങ്ങൾ ഡാന്‍സ് ബാറുകളും മോസ്കുകളും ആയി മാറുന്നു” എന്ന നട്ടാല്‍ കുരുക്കാത്ത നുണ ലോകത്ത് പ്രചരിക്കാന്‍ തുടങ്ങിയിട്ട് കാലംകുറച്ചായി. എന്നാല്‍, എന്താണ് യാഥാര്‍ഥ്യം?
യു.കെ.യിലെ മുഖ്യ കെെ്രസ്തവ വിഭാഗമായ ആംഗ്ലിക്കന്‍ സഭ നല്കുന്ന കൃത്യമായ കണക്കുകള്‍ പറയുന്നത് “ശരാശരി 30 പള്ളികള്‍ ഇംഗ്ലണ്ടില്‍ മാത്രം വര്‍ഷംതോറും അടച്ചുപൂട്ടുന്നു” എന്നാണ്. ഇതൊരു യാഥാര്‍ഥ്യമാകയാല്‍ അതിനു കാരണമെന്താണ് എന്നും അടച്ചുപൂട്ടുന്ന പള്ളികള്‍ക്ക് തുടര്‍ന്ന് എന്തു സംഭവിക്കുന്നു എന്നും മനസിലാക്കേണ്ടതുണ്ട്.
കാലപ്പഴക്കം
ഒന്നാമതായി കാലപ്പഴക്കമാണ് ഒരു പള്ളി അടച്ചുപൂട്ടാനുള്ള പ്രധാന കാരണം. ഇംഗ്ലണ്ടിലെ പള്ളികള്‍ ശരാശരി 100 വർഷം മുതല്‍ 200 വര്‍ഷം വരെയും അതിലേറെയും പഴക്കമുള്ളവയാണ്. അതിനാല്‍ കെട്ടിടത്തിന്റെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് പ്രധാനമായും പള്ളികള്‍ അടച്ചുപൂട്ടുന്നത്. ഇംഗ്ലണ്ടിലെ പ്രസിദ്ധമായ “യോര്‍ക്ക് മിനിസ്റ്റര്‍” ദേവാലയത്തിന് എഡി 627 മുതലുള്ള ചരിത്രമുണ്ട്. ആയിരത്തിലേറെ വര്‍ഷം പഴക്കമുള്ള നിരവധി ദേവാലയങ്ങള്‍ ഇതര യൂറോപ്യന്‍ രാജ്യങ്ങളിലെന്നപോലെ ഇംഗ്ലണ്ടിലുമുണ്ട്. ഇവയെല്ലാം ആരാധനാലയങ്ങള്‍ എന്ന നിലയില്‍ അല്ല, ചരിത്രസ്മാരകങ്ങള്‍ എന്ന നിലയില്‍ ഇന്ന് സംരക്ഷിക്കപ്പെടുന്നവയാണ്.
വിജനമാകുന്ന ഗ്രാമങ്ങൾ
രണ്ടാമതായി അടച്ചുപൂട്ടുന്ന ദേവാലയങ്ങളില്‍ മഹാഭൂരിപക്ഷവും ഇംഗ്ലീഷ് വില്ലേജുകളില്‍ സ്ഥിതിചെയ്യുന്നവയാണ്. ഇതിന് നിരവധി കാരണങ്ങളുണ്ട്. പ്രധാനമായുള്ള കാരണം, വ്യവസായ വിപ്ലവത്തോട് അനുബന്ധിച്ച് കുടില്‍വ്യവസായങ്ങള്‍കൊണ്ടും ചെറുകിട തൊഴിലുകള്‍കൊണ്ടും പിടിച്ചുനില്ക്കാന് കഴിയാതെ ജനലക്ഷങ്ങളാണ് ജോലിക്കും ഉയര്‍ന്ന ജീവിതസൗകര്യങ്ങള്‍ക്കുമായി നഗരങ്ങളിലേക്ക് കുടിയേറിയത്. ഖനികള്‍ അടച്ചുപൂട്ടിയതും ഗ്രാമങ്ങളുടെ നിലനില്‍പ്പ് അവതാളത്തിലാക്കി. നഗരത്തിലേക്കു പലായനം ചെയ്യാതെ ഗ്രാമങ്ങളില്‍ അവശേഷിച്ച കുടുംബങ്ങളില്‍ ജനിച്ചു വളര്‍ന്നു പുതിയ തലമുറകള്‍ പതിറ്റാണ്ടുകള്‍ക്കു ശേഷം വിദ്യാഭ്യാസവും ഉദ്യോഗവും തേടി നഗരങ്ങളിലോ വിദേശങ്ങളിലോ കുടിയേറി. ഇതുമൂലം പല ഗ്രാമങ്ങളും വിജനമായി. ഇതിന്റെയെല്ലാം ഫലമായി ഗ്രാമങ്ങളിലുള്ള ദേവാലയങ്ങള്‍ എല്ലാം സ്വാഭാവികമായി അടഞ്ഞുപോവുകുയും ചെയ്തു.
ഗ്രാമങ്ങളിലെ വീടുകള്‍ ഇടിച്ചുകളയാം, എന്നാല്‍ അവിടെയുള്ള ദേവാലയങ്ങളെ ഇടിച്ചുകളഞ്ഞ്, അതിനു ചുറ്റുമുള്ള സ്ഥലം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനോ ഇതരമതസ്ഥര്‍ക്ക് കൈമാറാനോ കഴിയില്ല. കാരണം, ഇംഗ്ലീഷ് ദേവാലയങ്ങള്‍ക്കു ചുറ്റുമായി അന്ത്യവിശ്രമംകൊള്ളുന്നവരുടെ കല്ലറകള്‍ ഇത്തരം നീക്കങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കുന്നു. ഇതിന്റെയെല്ലാം ഫലമായി ഇടിഞ്ഞുപൊളിഞ്ഞ നിരവധി പള്ളികളും കാടുപിടിച്ചുകിടക്കുന്ന സെമിത്തേരികളും എല്ലാ ഗ്രാമങ്ങളിലും കാണാന്‍ കഴിയുന്നു.
സൗകര്യക്കുറവ്
നഗരങ്ങളില്‍ സ്ഥിതിചെയ്തിരുന്ന ദേവാലയങ്ങളില്‍ വിരലിലെണ്ണാവുന്ന മാത്രം ഹോട്ടലുകളോ സൂപ്പര്‍മാര്‍ക്കറ്റുകളോ ബാറുകളോ ആയിട്ടുണ്ട്. അതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്, വ്യവസായ വിപ്ലവത്തിന്റെ ഫലമായി ജനങ്ങള്‍ നഗരത്തിനു ചുറ്റും താമസമാക്കിയതോടെ നഗരങ്ങളിലെ ദേവാലയങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനെക്കാൾ ആള്‍ക്കൂട്ടങ്ങള്‍ ദേവാലയത്തില്‍ വന്നു ചേർന്നു. ഈ ഘട്ടത്തില്‍ നഗരങ്ങളിലെ പള്ളികള്‍ വിറ്റ്, നഗരത്തിനു വെളിയില്‍ പുതിയ ദേവാലയങ്ങള്‍ നിര്‍മിക്കുവാന്‍ അവര്‍ നിര്‍ബന്ധിതരായി. നഗരങ്ങളിലെ പളളികൾക്ക് സ്വന്തമായി കാര്‍ പാര്‍ക്കിംഗ് സൗകര്യം ഇല്ലാത്തതു വലിയൊരു അപര്യാപ്തതയായി ബോധ്യപ്പെട്ടതിനാല്‍ പാര്‍ക്കിംഗ് സൗകര്യം ഉള്‍പ്പെടെ നഗരത്തിനു വെളിയില്‍ പുതിയ പള്ളികള്‍ നിര്‍മിക്കുന്നതിന്റെ ഭാഗമായി കുറെ പള്ളികളെങ്കിലും വില്ക്കുകയോ സിറ്റി കൗണ്‍സിലുകള്‍ വിവിധ ആവശ്യങ്ങള്‍ക്ക് ഏറ്റെടുക്കുകയോ ചെയ്തിട്ടുണ്ട്. നഗരസഭകൾ ഏറ്റെടുത്ത പള്ളിക്കെട്ടിടങ്ങളെ പിന്നീട് ഹോട്ടല്‍ ഉടമകള്‍ക്കോ ഹൗസിംഗ് ഏജന്‍സികള്‍ക്കോ കൈമാറിയിട്ടുമുണ്ടാകാം. അങ്ങനെയാണ് ഇവ ഹോട്ടലുകളോ കടകളോ ഒക്കെയായി മാറിയത്.
പള്ളികള്‍ തങ്ങള്‍ക്ക് നിലനിത്താന്‍ താത്പര്യമില്ലെങ്കില്‍ അവയെ കൈമാറുന്നതിനുള്ള വ്യവസ്ഥകള്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ വെബ്സൈറ്റില്‍ പറയുന്നത് നോക്കുക: 1. മറ്റ് ക്രിസ്ത്യന്‍ സഭകള്‍ക്ക് ആരാധനയ്ക്കായി നല്‍കുകയോ 2. മ്യൂസിയം, ലൈബ്രറി തുടങ്ങിയ കള്‍ച്ചറല്‍/ കമ്യൂണിറ്റി ഉപയോഗത്തിന് വിട്ടുകൊടുക്കുകയോ, 3. വീടുകളില്ലാത്തവര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും താമസസൗകര്യത്തിന് നല്‍കുകയോ 4. ആര്‍ട്സ് സെന്റര്‍/ തിയറ്റര്‍, ഓഫീസ്, സ്മാരകം എന്നിവയാക്കി മാറ്റുകയോ ഒക്കെ ചെയ്യുക എന്നാണ്. ചരിത്രപ്രസിദ്ധമായ ദേവാലയങ്ങളെ സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. അല്ലാതെയുള്ളവയെ പൊതുജനങ്ങള്‍ തന്നെ ചാരിറ്റി സംഘടനകള്‍ക്കു കീഴില്‍ കൊണ്ടുവന്ന് ചരിത്രസ്മാരകമായി നിലനിര്‍ത്തുന്നു.
വളരുന്ന കത്തോലിക്കാ സഭ
ഇംഗ്ലണ്ടിലും പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും ക്രൈസ്തവികത തകരുന്നു എന്ന പ്രചാരണം ശക്തമാകുമ്പോഴും ഇവിടെ തിരിച്ചറിയേണ്ട മറ്റൊരു വസ്തുതയുമുണ്ട്. 1980നും 2012നും ഇടയിലുള്ള കാലഘട്ടങ്ങളില്‍ കത്തോലിക്കാ സഭ യൂറോപ്പില്‍ ആറ് ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആംഗ്ലിക്കന്‍, പ്രൊട്ടസ്റ്റന്റ് ചര്‍ച്ചുകൾക്ക് ഗുരുതരമായ തകര്‍ച്ച നേരിടുമ്പോഴും ബ്രിട്ടിഷ് ജനസംഖ്യയില്‍ 12ല്‍ ഒരാളും ലോകജനസംഖ്യയില്‍ ആറില്‍ ഒരാളും കത്തോലിക്കനാണ്.
നാഷണല്‍ സെന്റര്‍ ഫോര്‍ സോഷ്യല്‍ റിസര്‍ച്ച് നല്കുന്ന കണക്കുകള്‍ പ്രകാരം കഴിഞ്ഞ മുപ്പതു വര്‍ഷത്തിനുള്ളില്‍ കത്തോലിക്കാ വിശ്വാസികളുടെ എണ്ണം ഏതാണ്ട് ഒരേ നിലയില്‍ തുടരുന്നു. 1983 മുതലുള്ള റിപ്പോര്‍ട്ടുകൾ പ്രകാരം ഇംഗ്ലണ്ടിൽ ജനസംഖ്യയില്‍ 10 ശതമാനമായിരുന്ന കത്തോലിക്കര്‍ ഇപ്പോള്‍ ഒമ്പത് ശതമാനമായി - ഒരു ശതമാനത്തിന്റെ കുറവു മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2016ല്‍ മാത്രം രൂപവത്കരിക്കപ്പെട്ട “ഗ്രേറ്റ് ബ്രിട്ടന് സീറോമലബാര്‍ രൂപത”യില്‍ തന്നെ കേരളത്തിൽ നിന്നു കുടിയേറിയ പതിനായിരം കുടുംബങ്ങളിലായി നാല്‍പ്പതിനായിരം വിശ്വാസികളുണ്ട് എന്നതും ശ്രദ്ധേയമായ സംഗതിയാണ്.
ഒരു ദേവാലയം വില്‍പ്പനയ്ക്ക് മാര്‍ക്കറ്റില്‍ വന്നാല്‍ അത് വാങ്ങുന്നതിന് ഇപ്പോള്‍ മത്സരിക്കുന്നത് ക്രൈസ്തവസഭകൾ തന്നെയാണ്. കൂടാതെ ഗോഡൗണുകളും ഹോട്ടലുകളും വിലയ്ക്കു വാങ്ങി ആരാധനാലയങ്ങളാക്കി മാറ്റിയ നിരവധി ക്രൈസ്തവ സഭകളും ഇംഗ്ലണ്ടിലുണ്ട്.
അഭയാർഥികളുടെ ആശ്രയകേന്ദ്രങ്ങൾ
ഇംഗ്ലണ്ടിലെ ദേവാലയങ്ങൾ വെറും ആരാധനാലയങ്ങൾ എന്ന നിലയിൽ മാത്രമല്ല നിലയുറപ്പിച്ചിരിക്കുന്നത്, ഇത് എക്കാലത്തും സമൂഹത്തിലെ അടിസ്ഥാന വർഗത്തിന്റെ, പരിത്യക്തരുടെ, അഭയാർഥികളുടെ, ഭവനരഹിതരുടെ എല്ലാം ആശ്രയകേന്ദ്രങ്ങളുമാണ്. ഓരോ നഗരത്തിലും അവിടെയുള്ള ഒരു ദേവാലയത്തിലെങ്കിലും ദിവസേന ഒരു നേരമെങ്കിലും സൗജന്യഭക്ഷണ വിതരണം നടത്തുന്നുണ്ട്. അഭയാർഥികൾക്കു വേണ്ട പാർപ്പിട സൗകര്യങ്ങൾ, നിയമസഹായം, ഭക്ഷണ വിതരണം എന്നിങ്ങനെ വറ്റാത്ത കരുണയുടെ പ്രകാശഗോപുരങ്ങളായിട്ടാണ് ഇംഗ്ലണ്ടിലെയും യൂറോപ്പിലെയും ദേവാലയങ്ങൾ നിലകൊള്ളുന്നത്.
ചുരുക്കത്തില്‍, പ്രചരിപ്പിക്കപ്പെടുന്നതുപോലെയല്ല കാര്യങ്ങള്‍. ആരും വിശ്വസിക്കുന്നില്ലെങ്കിലും സത്യം സത്യമാണ്, സംഘടിതമായി പ്രചരിപ്പിക്കുകയും എല്ലാവരും വിശ്വസിക്കുന്നുണ്ട് എങ്കിലും നുണ നുണതന്നെയാണ്; ഈ യാഥാർഥ്യം എല്ലാവരും മനസിലാക്കുന്നത് നന്നായിരിക്കും.
മാത്യു ചെമ്പുകണ്ടത്തില്‍