Sunday, February 28, 2021 11:52 PM IST
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
വയനാടൻ മലയോരങ്ങളിലും തെക്കൻ കേരളത്തിലെ തീരദേശങ്ങളിലുമടക്കം രാഹുൽ ഗാന്ധിക്കു ജനക്കൂട്ടത്തെ ആകർഷിക്കാൻ കഴിയുന്നത് യുഡിഎഫ് നേതാക്കളെ ആവേശഭരിതരാക്കുന്നു. അത്ര സ്വരച്ചേർച്ചയില്ലാത്ത യുഡിഎഫ് നേതാക്കളെ ഒരുമിപ്പിക്കുന്നതിനും അടുത്തിടെ നടന്ന കേരള സന്ദർശനത്തിനിടയിൽ രാഹുലിന് കഴിഞ്ഞിട്ടുണ്ട്. ഇത് എൽഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുമെന്ന അവകാശവാദത്തിനു വെല്ലുവിളിയാകാം.
ഗ്രൂപ്പ് കളിയുടെ അത്യാപത്തിൽ പെട്ടിരിക്കുന്ന കേരള ഘടകത്തെ പുനഃസംഘടിപ്പിക്കാൻ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ പരാജയത്തിനു ശേഷം കോൺഗ്രസ് ഹൈക്കമാൻഡ് ശ്രമംതുടങ്ങി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ തിരിച്ചടി കേന്ദ്ര-സംസ്ഥാന നേതൃത്വത്തിനു ചെറുതല്ലാത്ത ഞെട്ടലുണ്ടാക്കിയിരുന്നു. മറ്റു പാർട്ടികളുടെ വെല്ലുവിളികൾക്കിടയിലും കോൺഗ്രസ് മികച്ച പ്രകടനം തുടർന്നത് കേരളത്തിലാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെയും എൻഡിഎയെയും തറപറ്റിച്ച് സംസ്ഥാനത്തെ 20 സീറ്റുകളിൽ 19 ലും യുഡിഎഫ് വിജയം നേടി. എന്നാൽ അമിത ആത്മവിശ്വാസവും ആഭ്യന്തര കലഹവും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ അപമാനകരമായ തോൽവിയിലേക്കു നയിച്ചു.
ഉണർന്ന് യുഡിഎഫ്
പാർട്ടി കാര്യങ്ങൾ യോജിച്ചു കൈകാര്യം ചെയ്യാൻ മുതിർന്ന നേതാക്കളെ കൊണ്ടുവന്നതും പ്രാദേശിക നേതാക്കളോട് ഗ്രൂപ്പുകൾക്കു വേണ്ടിയല്ല പാർട്ടിക്കുവേണ്ടിയാണു പ്രവർത്തിക്കേണ്ടതെന്നു തറപ്പിച്ചു പറഞ്ഞതും ഘടകകക്ഷി നേതാക്കളോടടക്കം മികച്ച ധാരണയോടെയുള്ള സൗഹാർദപരമായ ബന്ധം പ്രോത്സാഹിപ്പിച്ചതും യുഡിഎഫ് അണികളുടെ മന്ദീഭവിച്ച മനോവീര്യം വർധിപ്പിക്കുന്നതിനു സഹായിച്ചിട്ടുണ്ട്.
ഡൽഹി രാഷ്ട്രീയ കാലാവസ്ഥയുമായി കേരളത്തെപ്പോലെ പൊരുത്തപ്പെടാൻ കഴിയാഞ്ഞ മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി സംസ്ഥാനത്തേക്കു മടങ്ങാനും യുഡിഎഫിന്റെ പുനരുജ്ജീവനത്തിനായി പ്രവർത്തിക്കാനും തീരുമാനിച്ചു.
തുടക്കത്തിൽ എതിർപ്പുകളുണ്ടായിരുന്നുവെങ്കിലും യുഡിഎഫിലും ലീഗിലും ഉമ്മൻ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും നേതൃത്വപരമായ ഉത്തരവാദിത്വങ്ങൾ പങ്കുവയ്ക്കുന്നത്, കുറച്ചുകാലമായി വഷളായിക്കൊണ്ടിരുന്നതും യുഡിഎഫിന് വലിയ ആശങ്കയുണ്ടാക്കിയതുമായ മുസ്ലിം- ക്രിസ്ത്യൻ അകൽച്ച കുറയ്ക്കുന്നതിനും ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനും സഹായകമായിട്ടുണ്ട്. ഇരു സമുദായങ്ങളുടെയും ആഴത്തിലുള്ള മുറിവുകൾ ഭേദമാക്കാൻ രണ്ടു നേതാക്കൾക്കും കഴിയുമോ? അവർക്കതിനു കഴിയുമെങ്കിലും, വടുക്കൾ നിലനിൽക്കുമെന്ന് പലരും ഭയപ്പെടുന്നു. പാർട്ടിയുടെ മാർഗനിർദേശ നയങ്ങളിൽ ഉമ്മൻ ചാണ്ടിയുടെ ഇടപെടലുണ്ടായത് പാർട്ടിയിലെ പലരെയും ആവേശം കൊള്ളിക്കുന്നുണ്ട്. യുഡിഎഫിലെ എല്ലാ മുതിർന്ന നേതാക്കളും പങ്കെടുത്ത ചെന്നിത്തലയുടെ ഐശ്വര്യ യാത്ര സംസ്ഥാനത്തൊട്ടാകെയുള്ള മുന്നണിയുടെ നിർജീവാവസ്ഥ മറികടക്കാനും മുന്നണിയെ പുനരുജ്ജീവിപ്പിക്കാനും വീണ്ടും സജീവമാക്കാനും സഹായിച്ചു.
ഹൈക്കമാൻഡിന്റെ കണ്ണുരുട്ടൽ
തെരഞ്ഞെടുപ്പിനു ശേഷം യുഡിഎഫിന്റെ നേതൃത്വത്തെക്കുറിച്ച് ഇതുവരെ തീരുമാനമൊന്നും ഇല്ലാത്തതിനാൽ താത്പര്യങ്ങളും മോഹങ്ങളുമെല്ലാം തത്കാലം അടക്കിവയ്ക്കപ്പെടുകയോ അല്ലെങ്കിൽ തെരഞ്ഞെടുപ്പിനു ശേഷമുള്ള കളികൾക്കായി നീട്ടിവയ്ക്കപ്പെടുകയോ ചെയ്തിരിക്കുകയാണ്. കൂടാതെ, സ്ത്രീകൾക്കും യുവാക്കൾക്കുമുള്ള പ്രാതിനിധ്യം, ജയസാധ്യത, ജാതി സംതുലിതാവസ്ഥ, സാമുദായിക പ്രാതിനിധ്യം എന്നിവ കർശനമായി പരിഗണിക്കപ്പെടണമെന്നതിൽ ഹൈക്കമാൻഡിനുള്ള നിർബന്ധംമൂലം സംസ്ഥാനത്തെ പ്രമാണിമാർക്ക് സ്ഥാനാർഥിനിർണയത്തിൽ പ്രതീക്ഷിച്ചിരുന്നതുപോലുള്ള വലിയ ഇടപെടൽ നടത്താൻ കഴിയില്ല.
പിന്നോട്ടടിച്ച് എൽഡിഎഫ്
എൽഡിഎഫ് സർക്കാരിന്റെ വീഴ്ചകൾ ആഴ്ചതോറും രേഖകളുടെ പിൻബലത്തിൽ പ്രതിപക്ഷ നേതാവ് തുറന്നുകാട്ടിക്കൊണ്ടിരുന്നത് എൽഡിഎഫിന്റെ വിശ്വാസ്യതയെ പതുക്കെപ്പതുക്കെ നശിപ്പിച്ചു. പതിവുപോലെ എൽഡിഎഫ് നേതാക്കൾ ഗുരുതരമായ ആരോപണങ്ങൾ നിഷേധിച്ചുവെങ്കിലും ചെന്നിത്തല സംസ്ഥാന സർക്കാരിനെ ഊരാക്കുടുക്കിലാക്കിക്കൊണ്ട് ഓരോ ആരോപണത്തിനും തെളിവ് നൽകിപ്പോന്നു. തന്മൂലം, സത്യസന്ധത മുറുകെപ്പിടിക്കുന്നവരല്ല മന്ത്രിമാരെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താനാവില്ല. അവരിൽ ചിലർ “സത്യമാണ് നമുക്ക് ഏറ്റവും വിലപ്പെട്ടത്’’ എന്ന മാർക്ക് ട്വെയ്നിന്റെ പ്രസ്താവന ചില ഭേദഗതികളോടെ നടപ്പാക്കുകയായിരുന്നു. ‘വിലയേറിയ ചരക്ക്’ ആയ സത്യത്തെ സാമ്പത്തികവത്കരിക്കുകയാണ് അവർ ചെയ്തത്. അതിനെ സാമ്പത്തികമാക്കുക.
സ്ഥിതിഗതികൾ കണക്കിലെടുക്കുമ്പോൾ, തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് സമയത്തേക്കാൾ വളരെ വ്യത്യസ്തമായാണ് ഇടതുമുന്നണിയെ നേരിടുന്നതിന് യുഡിഎഫ് തയാറെടുക്കുന്നത് എന്നു തോന്നുന്നു. നിരവധി ആരോപണങ്ങൾ ഉയർന്നുവരുമ്പോൾ, എൽഡിഎഫിന് പ്രധാനമായും അതിന്റെ ക്ഷേമപദ്ധതികൾ, വീടുകൾക്കുള്ള വായ്പ, റേഷൻ കിറ്റുകൾ, എല്ലാറ്റിനുമുപരിയായി പൊതു സ്വീകാര്യതയുണ്ടായിരുന്ന കിഫ്ബി പദ്ധതികൾ എന്നിവയിൽനിന്നു പിന്നോട്ടു പോകേണ്ടിവരുന്നു. പ്രതിബദ്ധതയുള്ള പ്രവർത്തകരും വേണ്ടുവോളം വിഭവങ്ങളുമുള്ള മികച്ച തെരഞ്ഞെടുപ്പ് സംവിധാനം എൽഡിഎഫിനുണ്ട്.
ട്രാക്ടർ ഓടിച്ചും മീൻ പിടിച്ചും രാഹുൽ
അത്തരമൊരു നിർണായക സമയത്തായിരുന്നു രാഹുൽ ഗാന്ധിയുടെ സന്ദർശനം. പക്വതയില്ലാത്ത രാഷ്ട്രീയക്കാരനായി പലരും കണക്കാക്കുമ്പോഴും, അനൗപചാരിക പെരുമാറ്റം, സൗഹാർദപരമായ മനോഭാവം, കോവിഡ് പ്രോട്ടോക്കോളും സുരക്ഷാ നിയന്ത്രണങ്ങളും കണക്കിലെടുക്കാതെ ജനക്കൂട്ടവുമായുള്ള അടുത്ത ഇടപഴകൽ എന്നിവയെല്ലാം വഴി കേരളത്തിൽ സ്വാധീനം ചെലുത്താൻ രാഹുലിനു കഴിഞ്ഞു. പിന്നിലും ഇരുവശങ്ങളിലുമായി തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തെ സാക്ഷിയാക്കി സാവധാനം ട്രാക്ടർ ഓടിച്ചപ്പോൾ ജനങ്ങളുടെ സ്നേഹവും സൗഹൃദവും അദ്ദേഹം ആസ്വദിക്കുന്നതായി തോന്നി. ജാതി, സാമുദായിക, ലിംഗ, രാഷ്ട്രീയ പരിഗണനകൾക്ക് അതീതമായായിരുന്നു ജനങ്ങളുടെ പ്രതികരണവും.
തെക്കൻ കേരളത്തിന്റെ തീരദേശത്ത്, അറബിക്കടലിൽ മീൻപിടിച്ചു ജീവിക്കുന്നവരുമായി അദ്ദേഹം വളരെ സൗഹൃദത്തിലായിരുന്നു. പതിറ്റാണ്ടുകളായി അവരുടെ അടിസ്ഥാന ആവശ്യങ്ങൾ പരിഗണിക്കപ്പെടാതെ കിടക്കുമ്പോഴും ഒരു അമേരിക്കൻ കമ്പനിക്ക് ആഴക്കടൽ മത്സ്യബന്ധനത്തിന് അനുമതി കൊടുക്കാനുള്ള എൽഡിഎഫ് ഗവൺമെന്റിന്റെ സമീപകാല തീരുമാനം മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ താത്പര്യങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാമെന്നതടക്കമുള്ള അവരുടെ പ്രശ്നങ്ങളെക്കുറിച്ച് ചെന്നിത്തലയിൽനിന്ന് അദ്ദേഹം മനസിലാക്കിയിട്ടുണ്ട്. രാഹുൽ അവരോടൊപ്പം ഉൾച്ചേർന്ന് മത്സ്യബന്ധനത്തിനായി കടലിൽ പോയി. ആഴക്കടലിലെത്തിയ അദ്ദേഹം മത്സ്യത്തൊഴിലാളികളോടൊപ്പം കടലിൽ ചാടി വലയിടുകയും മീൻ പിടിക്കാൻ സഹായിക്കുകയും ചെയ്തു.
അദ്ദേഹം അവരോടൊത്ത് ഭക്ഷണം കഴിക്കുകയും അവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. എയ്സ് സ്കൂബ മുങ്ങൽ വിദഗ്ധൻ കടലിലേക്കു ചാടിയത് ഒരുപക്ഷേ, ആഴക്കടൽ മത്സ്യബന്ധനത്തെക്കുറിച്ച് ഒരു ധാരണ ലഭിക്കാനായിരിക്കണം. മത്സ്യത്തൊഴിലാളി സമുദായത്തിനായി അദ്ദേഹം പ്രത്യേക പ്രകടന പത്രിക വാഗ്ദാനം ചെയ്തു. ഒരു മുതിർന്ന നേതാവും ഇത്തരത്തിൽ അവരുമായി അത്രയടുത്ത് ഇടപഴകിയിട്ടില്ലാത്തതിനാൽ മത്സ്യത്തൊഴിലാളികൾക്ക് ഇതൊരു പുതിയ അനുഭവമായിരുന്നു. അദ്ദേഹത്തിന്റെ പ്രസന്നമായ മനോഭാവവും അനൗപചാരിക രീതികളും അദ്ദേഹം സന്ദർശിച്ച പ്രദേശത്തെ സാധാരണക്കാർക്കിടയിൽ മുദ്രണം ചെയ്യപ്പെടുന്നു എന്നതാണ് വസ്തുത.
ആവർത്തിക്കുന്ന അബദ്ധം
എന്നിരുന്നാലും, മൈക്കിന് മുന്നിലും അദ്ദേഹം അദ്ദേഹത്തിന്റെ സ്വാഭാവികതയിലായിരുന്നു. വയനാട്ടിൽ സംസാരിക്കുമ്പോൾ ഹിന്ദിമേഖലയിൽനിന്നും കേരളത്തിൽനിന്നുമുള്ള എംപിയെന്ന നിലയിൽ വ്യത്യസ്തമായ അനുഭവങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. പിന്നീടത് വലിയ വിവാദമായി. കോൺഗ്രസ് നേതാക്കളുടെ അഭിപ്രായത്തിൽ കേരളീയരുടെ ഉയർന്ന സാക്ഷരതയിലും മറ്റ് സവിശേഷതകളിലും അദ്ദേഹത്തിനു മതിപ്പുണ്ട് . കേരളത്തിലെ തെരഞ്ഞെടുപ്പിൽ ഇത് കോൺഗ്രസിനു നേട്ടമുണ്ടാക്കാമെങ്കിലും ഉത്തരേന്ത്യയിൽ അദ്ദേഹത്തെയും പാർട്ടിയെയും അടിക്കാനുള്ള വടിയായി മാറി. മുൻകൂട്ടി തയാറാക്കാത്ത പ്രസംഗങ്ങളിൽ അദ്ദേഹം അത്തരം അബദ്ധങ്ങളിൽ പെടുന്നത് പതിവാണ്. ഒരുപക്ഷേ, ആരെങ്കിലും ഇക്കാര്യം അദ്ദേഹത്തെ ധരിപ്പിക്കാനുള്ള സമയമായി.
കേരളത്തിൽ അദ്ദേഹം പ്രചാരണം നടത്തുന്നത് പാർട്ടിയെ സഹായിക്കുമെന്നു വ്യക്തമാണ്. പ്രിയങ്ക ഗാന്ധിയുടെ കാര്യത്തിലും അങ്ങനെ ആയിരിക്കാം. പക്ഷേ, തെരഞ്ഞെടുപ്പ് മുറുകുമ്പോൾ ചെറിയൊരു അവധിയെടുത്ത് അദ്ദേഹം കളം വിടില്ലെന്ന് ഉറപ്പിക്കാനാവില്ല. അദ്ദേഹം തന്റെ പാർട്ടി പ്രവർത്തനങ്ങളെ കൂടുതൽ ഗൗരവമായി കാണേണ്ടതുണ്ട്. കേരള തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് കരുത്തു തെളിയിക്കാൻ കഴിയുമെന്നു വ്യക്തമാണ്.
പിണറായിക്കെതിരേ കടുപ്പിച്ച്
പ്രസംഗങ്ങളിൽ അദ്ദേഹം ഇത്തവണ വ്യത്യസ്തനായിരുന്നു. സിപിഎമ്മിനെക്കുറിച്ചോ അതിന്റെ നേതാക്കളെക്കുറിച്ചോ പരാമർശിക്കുന്നത് അദ്ദേഹം നേരത്തേ ഒഴിവാക്കുമായിരുന്നു. എന്നാൽ, ഇടതുപക്ഷം കോൺഗ്രസിനോടുള്ള ഏറ്റവും മോശമായ നിലയിലാണെന്ന് ഇത്തവണ അദ്ദേഹം മനസിലാക്കി. മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ ദുർഭരണത്തെയും ഉൾപ്പെടെ ആരെയും അദ്ദേഹം ഒഴിവാക്കിയില്ല. ഒരുപക്ഷേ അദ്ദേഹത്തോട് മുൻകൂട്ടി വിശദീകരിച്ചിരിക്കും.
അദ്ദേഹം സഹോദരിയോടൊപ്പം രണ്ടാഴ്ചയോ അതിൽ കൂടുതലോ കേരളത്തിൽ ചെലവഴിക്കുകയും കൃത്യമായ കാര്യങ്ങൾ വിശദീകരിച്ചു കിട്ടുകയും ചെയ്താൽ അവർ ഹിന്ദി ബെൽറ്റിൽ നിന്ന് വ്യത്യസ്തമായി കോൺഗ്രസിനു സമ്പത്താണെന്നു തെളിയിക്കാം. എന്നാൽ, ജനകീയ അടിത്തറയെ വോട്ടുകളാക്കി മാറ്റാൻ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് സംവിധാനങ്ങൾക്കു കഴിയണം. ഇതൊരു ചെറിയ ചുമതലയല്ല, പ്രത്യേകിച്ചും, സിപിഎമ്മിന്റെ കേഡറുമായി ഏറ്റുമുട്ടുമ്പോൾ.
പിന്തുണയില്ലാതെ ചെന്നിത്തല
അതുപോലെ, രമേശ് ചെന്നിത്തല നടത്തിയ വെളിപ്പെടുത്തലുകൾക്ക് യുഡിഎഫിനുള്ളിൽനിന്നു വേണ്ടത്ര പിന്തുണയില്ല. അവയിൽ മിക്കതും ഗുരുതരമായ കുറ്റങ്ങൾ തന്നെയാണ്. ഏറ്റവും പുതിയ ആഴക്കടൽ മത്സ്യബന്ധനത്തെക്കുറിച്ചുള്ള വെളിപ്പെടുത്തൽ ഒരു മുതിർന്ന മന്ത്രിയെ തുറന്നുകാട്ടുന്നതായിരുന്നു. ഒടുവിൽ മുഖ്യമന്ത്രി വ്യവസായ മന്ത്രിയെ തിരുത്തി. ഫിഷറീസ് മന്ത്രിക്കു ഖേദം പ്രകടിപ്പിക്കേണ്ടി വന്നു. ഉദ്യോഗസ്ഥരെ പരോക്ഷമായി മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മുമ്പത്തെ കേസുകളിലും ഓർക്കുക, ചെന്നിത്തലയെ ഫലപ്രദമായി നേരിടുന്നതിൽ ചില ഉദ്യോഗസ്ഥർ പരാജയപ്പെട്ടുവെന്നു ചൂണ്ടിക്കാണിച്ച് പിണറായി വിജയൻ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തിയിരുന്നു.
വളരെ ആദരണീയനായ മുതിർന്ന കമ്യൂണിസ്റ്റ് നേതാവും മോശം വിമർശനങ്ങളോടുപോലും ശാന്തവും പക്വവുമായ രീതിയിൽ പ്രതികരിക്കാൻ കഴിവുമുള്ള ആനത്തലവട്ടം ആനന്ദൻ പോലും ഒരു ടിവി ചർച്ചയിൽ ആഴക്കടൽ അഴിമതിയെക്കുറിച്ചുള്ള ചോദ്യങ്ങളെ നേരിടാൻ പ്രയാസപ്പെട്ടു. പ്രതിബദ്ധതയുള്ള ഏതെങ്കിലും കമ്യൂണിസ്റ്റുകാരന് ഇതു പ്രതിരോധിക്കാൻ എളുപ്പമല്ല എന്നതിൽ സംശയമില്ല. ഈ വിഷയം ജനങ്ങൾക്കിടയിൽ സ്വാധീനം ചെലുത്തും.
രാഹുൽ - പ്രിയങ്ക വജ്രായുധം
കോൺഗ്രസും സിപിഎമ്മും ഇന്ന് എന്തിനും തുനിഞ്ഞിരിക്കുന്നു എന്നതാണ് കാര്യം. എന്തുവിലകൊടുത്തും തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതിനാണ് അവർ ഇരുവരും പ്രവർത്തിക്കുന്നത്. എതിരാളിയെ അടിക്കാൻ ഏതു വടിയും എടുക്കുക എന്നതിൽ ഇരുവരും മുഴുകിയിരിക്കുന്നു. ഈ കളിയിൽ എൽഡിഎഫിന് നന്നായി എണ്ണയിട്ട യന്ത്രമുണ്ട്. മേൽക്കൈ നേടാൻ പോന്ന രാഹുൽ - പ്രിയങ്ക പ്രചാരണമെന്ന വജ്രായുധം കോൺഗ്രസിന്റെ ആവനാഴിയിലുണ്ട്. എന്നാൽ യുഡിഎഫിന്റെ തെരഞ്ഞെടുപ്പു സംവിധാനങ്ങൾക്ക് എതിരാളികളുടേതുമായി തട്ടിച്ചുനോക്കുമ്പോൾ പോരായ്മകളുണ്ട്.
വലിയ ജനക്കൂട്ടത്തെ ആകർഷിക്കുന്നതിലൂടെ മാത്രം വിജയം ഉറപ്പാക്കാൻ കഴിയില്ല. ബഹുജന പിന്തുണയെ വോട്ടുകളാക്കി മാറ്റുന്നതിനു പാർട്ടിക്കോ മുന്നണിക്കോ കാര്യക്ഷമമായ തെരഞ്ഞെടുപ്പു സംവിധാനങ്ങൾ ആവശ്യമാണ്. മേയ് രണ്ടിന് ഉച്ചകഴിയുമ്പോഴേക്കും ഈ കളിയിൽ ആരാണു മികച്ചതെന്ന് നമുക്കു പിടികിട്ടും.