Thursday, March 25, 2021 11:54 PM IST
യുഡിഎഫിന്റെ കോട്ടയെന്നാണ് ഒരുകാലത്ത് വയനാട് അറിയപ്പെട്ടിരുന്നതെങ്കിലും ഒരു ദശാബ്ദത്തിനിടെ കാര്യങ്ങൾ മാറിമറിഞ്ഞു. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ മൂന്നു സീറ്റുകളും യുഡിഎഫ് നേടിയെങ്കിലും 2016 ൽ ഒരു സീറ്റിൽ മാത്രമേ ജയിക്കാനായുള്ളു. രണ്ടു സീറ്റുകൾ എൽഡിഎഫ് നേടിയപ്പോൾ വീണത് കരുത്തരായ സ്ഥാനാർഥികളായിരുന്നു. മാനന്തവാടിയിൽ സ്ഥാനാർഥിയായിരുന്ന മുൻമന്ത്രി പി.കെ. ജയലക്ഷ്മിയും കൽപ്പറ്റയിൽ അന്ന് യുഡിഎഫ് സ്ഥാനാർഥിയായിരുന്ന എം.വി. ശ്രേയാംസ്കുമാറും.
അടിയൊഴുക്കുകൾ ശക്തമാണെങ്കിലും രണ്ടുമുന്നണികളും ജയപ്രതീക്ഷയിലാണ്. പ്രമുഖ നേതാക്കൾ നേതൃത്വവുമായി ഇടഞ്ഞ് പാർട്ടി വിട്ട് ഇടതു ചേരിയിൽ പ്രവേശിക്കുന്നതു കോണ്ഗ്രസിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. കെപിസിസി വൈസ് പ്രസിഡന്റ് കെ.സി. റോസക്കുട്ടി, കെപിസിസി അംഗവും ഇപ്പോൾ സുൽത്താൻ ബത്തേരി മണ്ഡലം ഇടതു സ്ഥാനാർഥിയുമായ എം.എസ്. വിശ്വനാഥൻ, ഡിസിസി സെക്രട്ടറി കെ.പി. അനിൽകുമാർ തുടങ്ങിയ പ്രമുഖരുടെ ഇടതുപ്രവേശനം പാർട്ടിയിലെ ഭിന്നതയുടെ നേർചിത്രമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിലെ ചരിത്ര വിജയവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പുജയവും യുഡിഎഫിന് ആത്മവിശ്വാസം നൽകുന്നുണ്ട്.
കൽപ്പറ്റ
യുഡിഎഫിന്റെ സുരക്ഷിത മണ്ഡലമായിരുന്നു കൽപ്പറ്റ. 2016ൽ കോണ്ഗ്രസ്, സോഷ്യലിസ്റ്റ് പ്രതിനിധികൾ എന്ന മണ്ഡലത്തിന്റെ പതിവ് സ്വഭാവത്തിൽ ചെറിയൊരു മാറ്റം വന്നു. സിപിഎം സി.കെ. ശശീന്ദ്രനിലൂടെ മണ്ഡലം പിടിച്ചെടുത്തു. 13,083 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു ഈ പിടിച്ചെടുക്കൽ. പിന്നീട് നടന്ന ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ജില്ലാ ആസ്ഥാനം ഉൾപ്പെടുന്ന മണ്ഡലം വലത്തോട്ടാണ് ചായ്വ് കാണിച്ചത്. എൽഡിഎഫിലേക്കു ചേക്കേറിയ ലോക് താന്ത്രിക് ജനതാദളിന്(എൽജെഡി) ആണ് ഇത്തവണ കൽപ്പറ്റ സീറ്റ്. പാർട്ടി സംസ്ഥാന അധ്യക്ഷനും മുമ്പുരണ്ടുതവണ എംഎൽഎയും ആയിരുന്ന എം.വി. ശ്രേയാംസ്കുമാർ തന്നെയാണ് ഇത്തവണയും ജനവിധി തേടുന്നത്.
യുഡിഎഫ് സ്ഥാനാർഥിയായി നേതൃത്വം തീരുമാനിച്ചത് കെപിസിസി ജനറൽ സെക്രട്ടറി ടി. സിദ്ദിഖിനെയാണ്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ സ്ഥാനാർഥിയായി തീരുമാനിച്ചിരുന്നുവെങ്കിലും രാഹുൽ ഗാന്ധിക്കായി വഴിമാറുകയായിരുന്നു. ഇക്കുറി സിദ്ദിഖിലൂടെ മണ്ഡലചരിത്രം മാറുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്ഗ്രസും മുസ്ലിംലീഗും ഉൾപ്പെടെ യുഡിഎഫ് കക്ഷികൾ.
സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടു കോണ്ഗ്രസിൽ ഉടലെടുത്ത ചില പ്രശ്നങ്ങൾ കെട്ടടങ്ങി. എണ്ണയിട്ട യന്ത്രം പോലെയാണ് മണ്ഡലത്തിൽ നിലവിൽ കോണ്ഗ്രസിന്റെ പ്രവർത്തനം. ആവേശത്തോടെ മുസ്ലിംലീഗും രംഗത്തുണ്ട്.
ഒരു മുന്നണിയുടെയും കോട്ടയല്ല കൽപ്പറ്റ. ഇടതും വലതും പക്ഷക്കാരെ മണ്ഡലത്തിലെ സമ്മതിദായകർ തുണച്ചിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ കൽപ്പറ്റ മുനിസിപ്പാലിറ്റിയിലും പൊഴുതന, വെങ്ങപ്പള്ളി, വൈത്തിരി ഒഴികെ പഞ്ചായത്തുകളിലും യുഡിഎഫിനായിരുന്നു വിജയം. തോട്ടം തൊഴിലാളികൾ നിർണായക ശക്തിയാണ് മണ്ഡലത്തിൽ. അതിനാൽത്തന്നെ ഇടതും വലതും മുന്നണികൾ തോട്ടം മേഖലകളിൽ പ്രത്യേക ശ്രദ്ധയാണ് ചെലുത്തുന്നത്. ബിജെപിയിലെ ടി.എം. സുബീഷാണ് മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥി.
മാനന്തവാടി
മണ്ഡല രൂപീകരണത്തിനു ശേഷം രണ്ടുതവണ മാത്രം ഇടത്തോട്ട് ചരിഞ്ഞ മാനന്തവാടി മണ്ഡലത്തിൽ ഇത്തവണ പോരാട്ടത്തിന് കടുപ്പമേറും. കൈവിട്ടതു തിരിച്ചുപിടിക്കാൻ യുഡിഎഫും പിടിച്ചടക്കിയതു നിലനിർത്താൻ ഇടതുപക്ഷവും ഇതിനകം തന്നെ അണിയറ നീക്കങ്ങൾ സജീവമാക്കിയിട്ടുണ്ട്. സിറ്റിംഗ് എംഎൽഎ ഒ.ആർ. കേളു തന്നെയാണ് എൽഡിഎഫ് സ്ഥാനാർഥി. മുൻ മന്ത്രിയും എഐസിസി അംഗവുമായ പി.കെ. ജയലക്ഷമിയാണ് യുഡിഎഫ് സ്ഥാനാർഥി. ഇരുവരുടെയും സ്ഥാനാർഥിത്വം ഉറപ്പായിരുന്നതിനാൽ പ്രചാരണം ആഴ്ചകൾക്ക് മുമ്പേ ആവേശത്തിലായിരുന്നു. എന്നാൽ, പ്രഖ്യാപിച്ച സ്ഥാനാർഥി പിൻമാറിയതും മറ്റൊരു സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ വൈകിയതും എൻഡിഎക്ക് തിരിച്ചടിയായി.
പ്രഖ്യാപനം എത്തുംമുമ്പേ എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികൾ സമൂഹ മാധ്യമങ്ങളിൽ പ്രചാരണത്തിൽ സജീവമായിരുന്നു. യുഡിഎഫ് സ്ഥാനാർഥി പ്രചാരണത്തിന് ഇറങ്ങുന്നതിനു മുന്പേ വിവാദങ്ങളും തലപൊക്കിയിരുന്നു. സ്ഥാനാർഥിക്കെതിരേ ഉണ്ടായ സൈബർ ആക്രമണത്തിന് കളക്ടർക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയിരിക്കുകയാണ് അവർ. പ്രാദേശികമായുണ്ടായിരുന്ന പ്രശ്നങ്ങൾ നേരത്തേ പരിഹരിച്ച് മാനന്തവാടിയിൽ യുഡിഎഫ് ഒറ്റക്കെട്ടായാണ് ഇത്തവണ പ്രചാരണം.
പണിയ വിഭാഗത്തിൽനിന്നുള്ള ആദ്യ എംബിഎ ബിരുദധാരിയും എടവക സ്വദേശിയുമായ സി. മണികണ്ഠനെയാണ് എൻഡിഎ ആദ്യം സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. എന്നാൽ, പ്രഖ്യാപനത്തിനു ശേഷം ഉടൻതന്നെ താൻ മത്സരിക്കാനില്ലെന്നും തന്റെ സമ്മതമില്ലാതെയാണ് പ്രഖ്യാപനം ഉണ്ടായതെന്നും അറിയിച്ച് മണികണ്ഠൻ സമൂഹമാധ്യമങ്ങളിൽ വിശദീകരണം നടത്തിയതോടെ എൻഡിഎ വെട്ടിലാവുകയായിരുന്നു. നിയോജകമണ്ഡലത്തിലെ പട്ടികവർഗ മോർച്ച സംസ്ഥാന പ്രസിഡന്റ് പള്ളിയറ മുകുന്ദനാണ് എൻഡിഎ സ്ഥാനാർഥി. കണിയാമ്പറ്റ സ്വദേശിയാണ് മുകുന്ദൻ. ബിജെപി കൽപ്പറ്റ മണ്ഡലം ജനറൽ സെക്രട്ടറി, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ലഭിച്ച 3756 വോട്ടിന്റെ ഭൂരിപക്ഷം എൽഡിഎഫിന് പ്രതീക്ഷ നൽകുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ മുന്നേറ്റവും തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ ഉണ്ടായ മാറ്റങ്ങളും വോട്ടായി മാറുമെന്നാണ് യുഡിഎഫ് കരുതുന്നത്. കഴിഞ്ഞതവണ പാർട്ടിക്കുള്ളിൽ ഉണ്ടായ പിണക്കങ്ങളും കുപ്രചാരണങ്ങളും പി.കെ. ജയലക്ഷ്മിയുടെ തോൽവിക്കു കാരണമായിരുന്നു. വോട്ടുവിഹിതം വർധിപ്പിച്ച് ശക്തമായ പോരാട്ടം കാഴ്ചവയ്ക്കാനാണ് എൻഡിഎയും ശ്രമിക്കുക.
സുൽത്താൻ ബത്തേരി
പ്രിയം വലതിനോടാണെങ്കിലും ഇടയ്ക്ക് ഇടത്തോട്ടും ചരിഞ്ഞിട്ടുണ്ട് സുൽത്താൻ ബത്തേരി. ഈ ചായ്വാണ് മണ്ഡലത്തിൽ ഇത്തവണ പോരാട്ടത്തിന് കനം കൂട്ടുന്നത്. മൂന്നാം വിജയം പ്രതീക്ഷിച്ചാണ് യുഡിഎഫ് സ്ഥാനാർഥി സിറ്റിംഗ് എംഎൽഎ ഐ.സി. ബാലകൃഷ്ണൻ ഇറങ്ങുന്നത്. മണ്ഡലം ചുവപ്പിക്കാനായി ഇടതുപക്ഷവും ആഞ്ഞുപിടിക്കുന്നുണ്ട്.
എൽഡിഎഫ് സ്ഥാനാർഥിയാണ് കണക്കുകൂട്ടലുകൾ തെറ്റിച്ച് പോർമുഖത്തേക്ക് എത്തിയത്. യുഡിഎഫ് ക്യാമ്പിലെ പ്രമുഖൻ കെപിസിസി അംഗവും ഡിസിസി സെക്രട്ടറിയുമായ എം.എസ്. വിശ്വനാഥൻ ആണ് രാജിവച്ച് സിപിഎമ്മിൽ ചേർന്ന് എൽഎഡിഎഫ് സ്ഥാനാർഥിയായത്. എം.എസ്. വിശ്വനാഥനിലൂടെ മണ്ഡലം തിരിച്ചുപിടിക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് എൽഡിഎഫ് നേതൃത്വം. എൻഡിഎ വിട്ട് എൽഡിഎഫിന്റെ ഭാഗമായ ആദിവാസി സമര നായിക സി.കെ. ജാനുവിനെ തിരികെ എത്തിച്ച് സ്ഥാനാർഥിയാക്കിയിരിക്കുകയാണ് എൻഡിഎ.
കഴിഞ്ഞ ലോക്സഭ, തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകളിലെ വോട്ടുവിഹിതം യുഡിഎഫിന് അനുകൂലമാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനേക്കാൾ 1730 വോട്ടാണ് യുഡിഎഫിന് അധികമായുള്ളത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ 2593 വോട്ടുകളും യുഡിഎഫിന് അധികം ലഭിച്ചു. അതേസമയം 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ കൂടുതൽ വോട്ടുകൾ നേടി എൽഡിഎഫ് തദ്ദേശ സ്വയംഭരണതെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയിട്ടുണ്ട്. 12,067വോട്ടുകളാണ് കൂടുതലായി ഇടതുപക്ഷത്തിന് ലഭിച്ചത്.
രണ്ട് ബ്ലോക്ക് പഞ്ചായത്തുകളും ഏഴ് ഗ്രാമപഞ്ചായത്തുകളും ഒരു നഗരസഭയും ഉൾപ്പെടുന്നതാണ് ബത്തേരി നിയോജക മണ്ഡലം. ഇതിൽ ബത്തേരി ബ്ലോക്ക് പഞ്ചായത്തും നഗരസഭയും അമ്പലവയൽ പഞ്ചായത്തും എൽഡിഎഫാണ് ഭരിക്കുന്നത്. മണ്ഡല പരിധിയിൽ വരുന്ന പനമരം ബ്ലോക്ക് പഞ്ചായത്ത്, നൂൽപ്പുഴ, നെന്മേനി, മീനങ്ങാടി, പൂതാടി, പുൽപ്പള്ളി, മുള്ളൻകൊല്ലി എന്നീ പഞ്ചായത്തുകളിലും യുഡിഎഫിനാണ് ഭരണസാരഥ്യം. ഓരോ തെരഞ്ഞെടുപ്പിലും വോട്ടുവിഹിതം കൂട്ടി ബിജെപിയും കളത്തിലുണ്ട്.
അജിത് മാത്യു