Monday, March 29, 2021 12:08 AM IST
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
ഞെട്ടിക്കുന്ന ആരോപണങ്ങളുടെ സ്ഫോടനപരമ്പര തീർത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഏപ്രിൽ ആറിന് നടക്കുന്ന വോട്ടെടുപ്പിന് തൊട്ടുമുമ്പായി കേരളത്തിലെ വോട്ടർപട്ടികയിലെ തട്ടിപ്പ് വെളിപ്പെടുത്തിക്കൊണ്ടാണ് രംഗത്തെത്തിയിരിക്കുന്നത്. യഥാർഥ വോട്ടർമാർ ഉൾപ്പെടുന്ന വോട്ടർപട്ടികയാണു ജനവിധി നിശ്ചയിക്കാനുള്ള അടിസ്ഥാന രേഖ എന്നതാണു പ്രസക്തമായ നിയമം. ആ പട്ടിക വ്യാജമാണെങ്കിൽ, തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത ഇല്ലാതാകും. അത് ജനാധിപത്യത്തിന്റെ അടിത്തറയിൽ വിള്ളലുകളുണ്ടാക്കും.
ക്രമരഹിത വോട്ടുകൾ 4.34 ലക്ഷം
വ്യാജ വോട്ട് സംബന്ധിച്ച നിരവധി പരാതികളെത്തുടർന്ന് 2021 ജനുവരിയിൽ പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയെക്കുറിച്ച് കോൺഗ്രസിന്റെ ഒരു വിദഗ്ധ സംഘം സോഫ്റ്റ്വേർ വഴി ആഴത്തിൽ പഠിക്കുകയും സ്ഥലവാസികളെക്കുറിച്ച് സർവേ നടത്തുകയും ചെയ്തെന്നാണ് ചെന്നിത്തല പറയുന്നത്. ജനുവരി 20 ന് പ്രസിദ്ധീകരിച്ച അന്തിമ പട്ടികയിൽ ഇരട്ട വോട്ടുകളും വ്യാജ വോട്ടുകളും മാത്രമല്ല നിരവധി വോട്ടർമാർ ഒന്നിലധികം നിയോജകമണ്ഡലങ്ങളിലെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതായും പഠനത്തിൽ കണ്ടെത്തിയെന്നാണ് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്!
കോൺഗ്രസ് സംഘത്തിന്റെ പഠനത്തിൽ 3,24,441 ഇരട്ടവോട്ടുകൾ കണ്ടെത്തി. കൂടാതെ അന്തിമ പട്ടികയിൽ 131 നിയമസഭാ മണ്ഡലങ്ങളിലായി 1,09,601 വ്യാജവോട്ടുകളും കണ്ടെത്തി. ഇത്തരത്തിൽ വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേടുണ്ടായതു വോട്ടർമാരുടെ വീഴ്ചകൊണ്ടല്ലെന്നും ഉത്തരവാദികൾ ചില രാഷ്ട്രീയ പാർട്ടികൾക്ക് നേട്ടമുണ്ടാക്കുന്നതിനായി വഴിവിട്ടു പ്രവർത്തിച്ച ചില സംഘടിത സർക്കാർ ജീവനക്കാരാണെന്നുമാണ് ചെന്നിത്തലയുടെ ആരോപണം.
കേരളത്തിൽ ഓരോ അഞ്ചു വർഷത്തിലും സർക്കാരുകൾ മാറുന്നുവെന്നും രണ്ട് വ്യത്യസ്ത മുന്നണികൾ തമ്മിലുള്ള വോട്ടിംഗ് വ്യത്യാസം നിസാരമാണെന്നും വിശദീകരിച്ച ചെന്നിത്തല ക്രമക്കേട് കണ്ടെത്തിയ 4,34,042 വോട്ടുകൾ തെരഞ്ഞെടുപ്പ് ഫലത്തിൽ വലിയ സ്വാധീനം ചെലുത്തുമെന്നും ചൂണ്ടിക്കാട്ടി. വോട്ടർമാർ നൽകിയ തെറ്റായ വിവരങ്ങൾ മൂലമോ അല്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സമ്മതത്തോടെയോ ആണ് ഇത്തരമൊരു സാഹചര്യം ഉടലെടുത്തത്. ചെന്നിത്തല നൽകിയ പരാതിയിൽ കഴമ്പുണ്ടെന്ന് ജില്ലാ കളക്ടർമാരുടെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ ടിക്കാറാം മീണ സമ്മതിക്കുകയും ചെയ്തു.
ഗുരുതര വിഷയം
ഇത് ഗുരുതരമായ കാര്യമാണെന്നു വ്യക്തമാണ്. വോട്ടർ പട്ടികയിലെ ഇത്തരം തട്ടിപ്പുകൾ രാജ്യത്തെ തെരഞ്ഞെടുപ്പ് സമ്പ്രദായം ജനാധിപത്യത്തെ പരിഹസിക്കുന്നതാക്കി മാറ്റും. സ്ഥിതിഗതികൾ ശരിയാക്കാൻ സംസ്ഥാന സർക്കാർ നടപടിയെടുക്കുന്നതിനു പകരം, മൂന്ന്-നാല് യുഡിഎഫ് നേതാക്കളുടെ കുടുംബങ്ങളിൽ ഇത്തരം സംഭവങ്ങളുണ്ടെന്നായിരുന്നു എൽഡിഎഫിന്റെ മുതിർന്ന നേതാക്കളുടെ പ്രതികരണം!
ചില യുഡിഎഫ് നേതാക്കളുടെ കുടുംബാംഗങ്ങളുടെ അത്തരം ഇരട്ടവോട്ടുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് 3,24,441 വ്യാജവോട്ടുകളുടെ സംഘടിത തട്ടിപ്പ് ന്യായീകരിക്കുകയാണ്. ഇത്തരം ഗുരുതരമായ കുറ്റകൃത്യത്തോട് എൽഡിഎഫ് നേതാക്കൾ നടത്തിയ ആദ്യത്തെ പരിഹാസ്യമായ പ്രതികരണം, ഈ വിഷയത്തെക്കുറിച്ചും സംസ്ഥാനത്തിന്റെ മാത്രമല്ല, രാജ്യത്തെ ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ചുമുള്ള എൽഡിഎഫിന്റെ മനോഭാവത്തെയാണ് തുറന്നുകാട്ടുന്നത്.
കള്ളവോട്ട് പലതരത്തിൽ
തുറന്നു പറഞ്ഞാൽ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മുമ്പും തെരഞ്ഞെടുപ്പ് കൃത്രിമങ്ങൾ നടന്നിട്ടുണ്ട്. ചിലർ ആൾമാറാട്ടത്തിലൂടെ വോട്ട് ചെയ്യുന്നു. ഹിന്ദി ബെൽറ്റിൽ, ചില നിയോജകമണ്ഡലങ്ങളിലെ ബൂത്തുകൾ പിടിച്ചെടുക്കുന്നു. ചില സംസ്ഥാനങ്ങളിൽ വോട്ടർമാർക്ക് കൈക്കൂലി നൽകുന്നുണ്ട്. ചില സ്ഥാനാർഥികൾ വോട്ടർമാർക്ക് പണം നൽകുന്നു. ഇത്തരത്തിൽ രാഷ്ട്രീയ പാർട്ടികളും നേതാക്കളും വിവിധ നിയമവിരുദ്ധ മാർഗങ്ങൾ അവലംബിക്കുന്നുണ്ട്. എന്നാൽ, വിദഗ്ധരുടെ സംഘം കണ്ടെത്തിയതായി ചെന്നിത്തല തുറന്നുകാട്ടിയ കാര്യങ്ങൾ കൂടുതൽ ഗുരുതരമാണ്. തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാനുള്ള ആസൂത്രിതമായ ഗൂഢാലോചനയാണിത്.
അന്വേഷണത്തിൽ തീർപ്പുകൽപ്പിക്കാത്ത ഈ വോട്ടുകൾ മരവിപ്പിക്കുക എന്നതാണ് ഉടനടി ചെയ്യേണ്ടത്. ഈ തട്ടിപ്പിനു പിന്നിലെ ക്രിമിനൽ സംഘത്തെ കണ്ടെത്താനും കുറ്റകൃത്യത്തിന് ഉത്തരവാദികൾക്കെതിരേ നടപടിയെടുക്കാനും അന്വേഷണം നടത്തണം. ഈ കുറ്റകൃത്യത്തെ ഗൗരവമായി കൈകാര്യം ചെയ്യുന്നില്ലെങ്കിൽ, കേരളത്തിൽ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും ഇതിന്റെ ആവർത്തനമുണ്ടാകും.
തീർച്ചയായും ഒരു പരിമിതിയുണ്ട്: സമയം കുറവാണ്. എന്നാൽ, ഈ മേഖലയിലെ സ്വതന്ത്ര വിദഗ്ധർക്ക് കോൺഗ്രസിന്റെ വിദഗ്ധസംഘം ഉപയോഗിച്ച തരത്തിലുള്ള പ്രക്രിയയിലൂടെ പരിശോധിക്കാൻ കഴിയും. കോൺഗ്രസിന്റെ വിദഗ്ധ സംഘം ധാരാളം അടിസ്ഥാന പ്രവർത്തനങ്ങൾ ചെയ്തിരിക്കുന്നതിനാൽ വേണ്ടത്ര വിദഗ്ധരെ നിയോഗിച്ചാൽ 3,24,441 ഇരട്ട വോട്ടുകളുടെയും 1,09,601 വ്യാജ വോട്ടുകളുടെയും സത്യാവസ്ഥ കണ്ടെത്താനും നിശ്ചിത സമയത്തിനുള്ളിൽത്തന്നെ കേരളത്തിന്റെ അന്തിമ വോട്ടർ പട്ടിക ശുദ്ധീകരിക്കാനും കഴിയും. ഇല്ലെങ്കിൽ, വോട്ടർ പട്ടികയിൽ ഈ പേരുകൾ മരവിപ്പിക്കുക എന്നതാണ് മറ്റൊരു മാർഗം.
ചെന്നിത്തലയുടെ വെളിപ്പെടുത്തൽ
ദുഃഖകരമെന്നു പറയട്ടെ, പാവപ്പെട്ടവരുടെയും താഴ്ന്ന വരുമാനക്കാരുടെയും മധ്യവർഗ വിഭാഗങ്ങളുടെയും ഉന്നമനത്തിനായി പിണറായി സർക്കാർ നിരവധി ക്ഷേമ നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും, പ്രഥമദൃഷ്ട്യാ അധികാര ദുർവിനിയോഗത്തിന്റേതായ ധാരാളം തീരുമാനങ്ങളും ഉണ്ടായിട്ടുണ്ട്. ഇത്തരത്തിൽ സംശയാസ്പദവും ദരിദ്ര ജനവിഭാഗത്തെ ബാധിക്കുന്നതുമായ വിവാദപരമായ പല തീരുമാനങ്ങളും കഴിഞ്ഞ ഒരു വർഷത്തിനിടയിൽ രമേശ് ചെന്നിത്തല പുറത്തു കൊണ്ടുവന്നിട്ടുമുണ്ട്. ആഴക്കടൽ മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനിക്ക് അനുമതി നൽകിയതാണ് വ്യക്തമായ ഒരു വിഷയം. ഇതു നടപ്പിലാക്കുകയാണെങ്കിൽ മത്സ്യത്തൊഴിലാളി സമൂഹത്തിനു വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ സാധുവായ ഒരു ന്യായീകരണം ഇതുവരെ നൽകിയിട്ടില്ല. മറുവശത്ത്, അധികാരത്തിലിരുന്ന ഉത്തരവാദിത്വമുള്ള നേതാക്കൾക്ക് വ്യത്യസ്ത അഭിപ്രായം ഉണ്ടായിരുന്നു. പ്രതിപക്ഷ നേതാവിന്റെ മറ്റു പല വെളിപ്പെടുത്തലുകൾക്കും മറുപടിയായി വ്യക്തമായ വിശദീകരണങ്ങൾ ലഭ്യമാകേണ്ടതുണ്ട്, അല്ലാത്തപക്ഷം അത് അധികാരത്തിലിരിക്കുന്നവരുടെ പ്രതിഛായയെ ബാധിച്ചേക്കും.
നമ്മുടെ ജനാധിപത്യ വ്യവസ്ഥയും സ്വതന്ത്ര സമൂഹവും നേരിടുന്ന അപകടങ്ങളെ തുറന്നുകാട്ടുന്നതിനാൽ ചെന്നിത്തല കൊണ്ടുവന്ന വോട്ടർപട്ടിക തട്ടിപ്പ് പരമപ്രധാനമാണ്. സ്വതന്ത്ര മാധ്യമങ്ങൾ ഉൾപ്പെടെയുള്ള ജനാധിപത്യ സംവിധാനങ്ങളിൽ ഇതിനകം തന്നെ മൂല്യശോഷണം ഉണ്ടായിട്ടുണ്ട്. തീർച്ചയായും ഇക്കാര്യങ്ങളിൽ കേരള സർക്കാരിനെ മാത്രം ഉത്തരവാദിയാക്കാനാവില്ല. ജനാധിപത്യ വ്യവസ്ഥയെയും സ്വതന്ത്ര സമൂഹത്തെയും സംരക്ഷിക്കുന്നതിൽ കേന്ദ്രവും പരാജയപ്പെട്ടു. എന്നാൽ, കേന്ദ്രത്തിലായാലും സംസ്ഥാനത്തായാലും ഉന്നതപദവികൾ വഹിക്കുന്നവർ തിരുത്തൽ നടപടികൾ കൈക്കൊള്ളേണ്ടതുണ്ട്, എങ്കിലേ മഹത്തായ ഇന്ത്യൻ ജനാധിപത്യം മറ്റ് രാജ്യങ്ങൾക്കും മാതൃകയായി തുടരുകയുള്ളൂ.