Tuesday, March 30, 2021 12:10 AM IST
ഒരുകാലത്ത് യുഡിഎഫിന്റെ കോട്ടയായിരുന്നു പത്തനംതിട്ട. കേരളം മുഴുവന്‍ ഇടതുതരംഗം ആഞ്ഞടിച്ചപ്പോഴും പത്തനംതിട്ട കുലുങ്ങിയിരുന്നില്ല. ഇന്നിപ്പോള്‍ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളും എല്‍ഡിഎഫിന്റെ കൈകളിലാണ്. 2016ലെ തെരഞ്ഞെടുപ്പില്‍ അഞ്ചില്‍ നാലും എല്‍ഡിഎഫാണ് ജയിച്ചത്. കൈവശമുണ്ടായിരുന്ന കോന്നി 2019ലെ ഉപതെരഞ്ഞെടുപ്പിലൂടെ യുഡിഎഫിന് നഷ്ടമായി. അഞ്ച് സിറ്റിംഗ് എംഎല്‍എമാരില്‍ നാലുപേരും മത്സരിക്കുന്നു. തുടര്‍ച്ചയായ 25 വര്‍ഷം റാന്നി മണ്ഡലത്തെ പ്രതിനിധീകരിച്ച രാജു ഏബ്രഹാം മത്സരരംഗത്തില്ല. ഇത്തവണ ശബരിമല അടക്കം അനുകൂലമായ ഒട്ടേറെ ഘടകങ്ങള്‍ ജില്ലയില്‍ യുഡിഎഫിനുണ്ടായിട്ടുണ്ട്. അതു മുതലെടുത്ത് ജയിച്ചുകയറാമെന്ന പ്രതീക്ഷയിലാണ് സ്ഥാനാര്‍ഥികള്‍.
ശബരിമല യുവതീ പ്രവേശന വിഷയത്തിലൂടെ ജില്ലയിലെ തെരഞ്ഞെടുപ്പു ഗോദയിലെ സാന്നിധ്യമായി മാറിയ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് ജനവിധി തേടുന്ന കോന്നിയിലടക്കം എന്‍ഡിഎയുടെ പ്രതീക്ഷ ചെറുതല്ല. 2016 മുതല്‍ എന്‍ഡിഎയ്ക്കു ജില്ലയില്‍ വര്‍ധിച്ചുവരുന്ന വോട്ടുശതമാനത്തിലാണ് അവരുടെ കണ്ണ്.
ആറന്മുള
സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള മണ്ഡലമാണ് ആറന്മുള. 2,37,351 വോട്ടര്‍മാര്‍ ഇത്തവണ ആറന്മുളയിലുണ്ട്. ത്രികോണ മത്സരച്ചൂടാണ് മണ്ഡലത്തില്‍. സിറ്റിംഗ് എംഎല്‍എ സിപിഎമ്മിലെ വീണാ ജോര്‍ജും മുന്‍ എംഎല്‍എ കോണ്‍ഗ്രസിലെ കെ. ശിവദാസന്‍ നായരും ബിജെപിയിലെ ബിജു മാത്യുവുമാണ് മത്സരരംഗത്തുള്ളത്. വീണാ ജോര്‍ജും ശിവദാസന്‍ നായരും ആയിരുന്നു കഴിഞ്ഞതവണയും ഇടത്, വലതു മുന്നണി സ്ഥാനാര്‍ഥികള്‍. മാധ്യമ പ്രവര്‍ത്തന മേഖലയില്‍നിന്നു രാഷ്ട്രീയത്തിലിറങ്ങിയ വീണാ ജോര്‍ജ് കന്നി അങ്കത്തില്‍ 7,646 വോട്ടുകള്‍ക്കാണ് ശിവദാസന്‍ നായരെ പരാജയപ്പെടുത്തിയത്.
ബിജെപി സംസ്ഥാന സെക്രട്ടറി എം.ടി. രമേശ് എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്നു. 37,906 വോട്ടുകള്‍ അദ്ദേഹത്തിനു ലഭിച്ചു. 2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ജ്വലിച്ചുനില്ക്കവെ ബിജെപിക്ക വേണ്ടി കെ. സുരേന്ദ്രന് പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ മത്സരിച്ചപ്പോള്‍ ആറന്മുളയില് ബിജെപിയുടെ വോട്ട് 50,497 ആയിരുന്നു. ലോക്സഭാ തെരെഞ്ഞെടുപ്പിന്റെ 6,593 വോട്ടിന്റെയും തദ്ദേശ തെരഞ്ഞെടുപ്പിൽ 865 വോട്ടിന്റെ മുന്‍തൂക്കം യുഡിഎഫിനുണ്ട്.
കോന്നി
പതിനേഴ് മാസങ്ങള്‍ക്കുള്ളില്‍ കോന്നി വീണ്ടും ബൂത്തിലേക്കു നീങ്ങുമ്പോള്‍ ഇടതിനും എന്‍ഡിഎയ്ക്കും ഒരേ സ്ഥാനാര്‍ഥികള്‍. യുഡിഎഫിനുണ്ടായ മണ്ഡല നഷ്ടം തിരികെപ്പിടിക്കാന്‍ മുന്‍ കോന്നി എംഎല്‍എ കൂടിയായ അടൂര്‍ പ്രകാശ് എംപിയുടെ നിര്‍ദേശം മാനിച്ച് പുതുമുഖ സ്ഥാനാര്‍ഥി ജില്ലാ പഞ്ചായത്തംഗം റോബിന് പീറ്ററിനെയാണ് രംഗത്തിറക്കിയിരിക്കുകയാണ്. ഉപതെരഞ്ഞെടുപ്പിലൂടെ നിയമസഭാംഗമായ കെ.യു. ജനീഷ് കുമാറിനെ തന്നെ സിപിഎം വീണ്ടും മത്സരിപ്പിക്കുന്നു. ഉപതെരഞ്ഞെടുപ്പില്‍ ഡിസിസി മുന്‍ പ്രസിഡന്റ് പി. മോഹന്‍രാജായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി. ജനീഷ് കുമാര്‍ 9,953 വോട്ടുകള്‍ക്കാണ് മോഹന്‍രാജിനെ പരാജയപ്പെടുത്തിയത്. 23 വര്‍ഷം തുടര്‍ച്ചയായി കോന്നിയുടെ ജനപ്രതിനിധിയായിരുന്ന അടൂർ പ്രകാശ് എംപി റോബിൻ പീറ്ററിന്റെ വിജയത്തിനായി മുൻനിരയിലുണ്ട്.
കോന്നി പിടിക്കാമെന്ന കണക്കുകൂട്ടലിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും പോരാടുന്നു. 2019 ലോക്സഭ, ഉപതെരഞ്ഞെടുപ്പ് എന്നിവയിലും സ്ഥാനാര്‍ഥിയായിരുന്ന സുരേന്ദ്രന് കോന്നിയില്‍ തുടര്‍ച്ചയായി നേരിടുന്ന മൂന്നാമത്തെ തെരഞ്ഞെടുപ്പാണിത്. ഉപതെരഞ്ഞെടുപ്പില്‍ 39,780 വോട്ടുകളാണ് സുരേന്ദ്രനു കോന്നിയില്‍ ലഭിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 46,506 വോട്ടുകള്‍ നേടുകയും ചെയ്തിരുന്നു.
റാന്നി
തുടര്‍ച്ചയായി നാലു തവണ മത്സരിച്ച രാജു ഏബ്രഹാമിനെ മാറ്റിനിര്‍ത്താന്‍ സിപിഎം നിര്‍ബന്ധിതമായതോടെ റാന്നിയിലെ മത്സരം ഇത്തവണ നവാഗതര്‍ തമ്മിലായി. സിപിഎം മാറിനിന്നതോടെ എല്‍ഡിഎഫിലെ പുതിയ ഘടകകക്ഷി കേരള കോണ്‍ഗ്രസ് എമ്മിനു മണ്ഡലം വിട്ടുനല്‍കി. 1987നുശേഷം ഒരു കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റാന്നിയില്‍ മത്സരിക്കുന്നതും ഇതാദ്യം. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രമോദ് നാരായണ്‍ എല്‍ഡിഎഫിനുവേണ്ടി രംഗത്തിറങ്ങിയത് അപ്രതീക്ഷിതവുമായിരുന്നു. കോണ്‍ഗ്രസില്‍നിന്ന് റിങ്കു ചെറിയാനും എന്‍ഡിഎയില്‍ ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പദ്മകുമാറുമാണ് സ്ഥാനാര്‍ഥികള്‍.
പദ്മകുമാര്‍ ഒഴികെ മറ്റു രണ്ടു പേരും കന്നി അങ്കക്കാര്‍. രാജു ഏബ്രഹാം ഓരോ തെരഞ്ഞെടുപ്പിലും വര്‍ധിത ഭൂരിപക്ഷത്തോടെ നിലനിര്‍ത്തിവന്ന മണ്ഡലം ഇത്തവണ നഷ്ടപ്പെടാതിരിക്കാനുള്ള ഭഗീരഥ പ്രയത്നത്തിലാണ് പ്രമോദ് നാരായണ്‍. ആലപ്പുഴ ജില്ലക്കാരനായ സ്ഥാനാര്‍ഥിയുടെ വരവ് തുടക്കത്തില്‍ ചില പ്രതിഷേധങ്ങള്‍ ഉണ്ടാക്കിയെങ്കിലും നിലവില്‍ പ്രശ്നങ്ങളില്ല. കോണ്‍ഗ്രസിനാകട്ടെ കൈവിട്ടുപോയ മണ്ഡലം തിരികെപ്പിടിക്കാമെന്ന പ്രതീക്ഷ ഏറെയാണ്. ഏറ്റവുമൊടുവില്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച കോണ്‍ഗ്രസ് എംഎല്‍എ എം.സി. ചെറിയാന്റെ മകന് റിങ്കു ചെറിയാനെ ഇതിനായി നിയോഗിച്ചതും ഈ പ്രതീക്ഷകളിലാണ്.
നിയമസഭയില്‍ പരാജയപ്പെടുമ്പോഴും ലോക്സഭയില്‍ യുഡിഎഫിനു ലീഡ് നല്കുന്ന മണ്ഡലമാണ് റാന്നി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആന്റോ ആന്റണി റാന്നിയില്‍ 6,824 വോട്ട് എല്‍ഡിഎഫിനേക്കാള്‍ അധികം നേടി.
തിരുവല്ല
ജനതാദള്‍ - എസ് സംസ്ഥാന പ്രസിഡന്റ് മുന്‍ മന്ത്രി മാത്യു ടി. തോമസ് ആറാം തവണ തിരുവല്ല മണ്ഡലത്തില്‍ ജനവിധി തേടുകയാണ്. അദ്ദേഹത്തിന്റെ തുടര്‍ച്ചയായ നാലാമത്തെ മത്സരമാണിത്. കേരള കോണ്‍ഗ്രസ് ഉന്നതാധികാരസമിതിയംഗം കുഞ്ഞുകോശി പോളാണ് ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ഥി. എന്‍ഡിഎയ്ക്കുവേണ്ടി ബിജെപി ജില്ലാ പ്രസിഡന്റ് അശോകന് കുളനട മത്സരിക്കുന്നു. യുഡിഎഫിന് നല്ല പ്രതീക്ഷയുള്ള മണ്ഡലമാണ് തിരുവല്ല. മുന്നണിക്കുള്ളിലെ തര്‍ക്കങ്ങളും പ്രശ്നങ്ങളും ബിജെപി നേടിയ വോട്ടുകളുമെല്ലാം കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും പരാജയകാരണമായി വിലയിരുത്തപ്പെടുന്നുണ്ട്. അപ്പോഴും ലോക്സഭയിലേക്ക് വ്യക്തമായ ലീഡ് യുഡിഎഫ് നിലനിര്‍ത്തിയും വരുന്നു. പുതുമുഖ സ്ഥാനാര്‍ഥിയായി കുഞ്ഞുകോശി പോളിന്റെ വരവുതന്നെ തര്‍ക്കങ്ങള്‍ ഒഴിവാക്കുകയെന്ന ലക്ഷ്യത്തിലായിരുന്നു.
ഇത്തവണ കേരള കോണ്‍ഗ്രസിലെ പിളര്‍പ്പും മുന്നണിമാറ്റവും തിരുവല്ലയില്‍ എങ്ങനെ സ്വാധീനിച്ചേക്കാമെന്ന് ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലം എല്‍ഡിഎഫിന് അനുകൂലവുമായിരുന്നു. 2016ല്‍ മാത്യു ടി.തോമസ് വിജയിച്ചത് 8262 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്. കേരള കോണ്‍ഗ്രസ് എമ്മിലെ ജോസഫ് എം. പുതുശേരിയായിരുന്നു സ്ഥാനാര്‍ഥി. ലോക്സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ലീഡ് 3,936 വോട്ടുകളുമായിരുന്നു.
അടൂര്‍
വോട്ടുകണക്കില്‍ ഇത്തവണ അടൂര്‍ മണ്ഡലത്തില്‍ ഫലപ്രവചനം അസാധ്യമാകുകയാണ്. ഹാട്രിക് വിജയം തേടി കളത്തിലിറങ്ങിയ സിപിഐയിലെ ചിറ്റയം ഗോപകുമാറിനെ നേരിടാന്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി. കണ്ണനെയാണ് യുഡിഎഫ് നിയോഗിച്ചത്. സംഘടനാ സംവിധാനത്തിലൂടെ മണ്ഡലത്തില്‍ ശക്തമായ പോരാട്ടമാണ് കണ്ണന് നടത്തിവരുന്നത്. ബിജെപിയാകട്ടെ മുന്‍ കോണ്‍ഗ്രസ് നേതാവ് കെ. പ്രതാപനെ സ്ഥാനാര്‍ഥിയാക്കിയത് സമീപകാല വോട്ടുകണക്കിലെ സാധ്യതകള്‍കൂടി പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ്. കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്റെ സഹോദരന്‍കൂടിയാണ് ബിജെപി സ്ഥാനാര്‍ഥി പ്രതാപന്.
2016ല്‍ ചിറ്റയം ഗോപകുമാറിന് 25,460 വോട്ടിന്റെ ഭൂരിപക്ഷം സമ്മാനിച്ച അടൂരില്‍ ഇത്തവണ മത്സരം കടുത്തതായിട്ടുണ്ട്. മുന്‍ എംഎല്‍എ കെ.കെ. ഷാജുവായിരുന്നു കഴിഞ്ഞതവണ യുഡിഎഫ് സ്ഥാനാര്‍ഥി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടുനിലയില്‍ ബിജെപി രണ്ടാമതെത്തിയ മണ്ഡലമാണ് അടൂര്‍. എല്‍ഡിഎഫായിരുന്നു മുന്നില്‍. എല്‍ഡിഎഫും ബിജെപിയും തമ്മിലുള്ള വോട്ട് വ്യത്യാസം 1,956 വോട്ടായിരുന്നു. ബിജെപിയേക്കാള്‍ 1980 വോട്ടിന്റെ കുറവ് യുഡിഎഫിനുണ്ടായി. കഴിഞ്ഞ നിയമസഭയില്‍ 25,940 വോട്ട് മണ്ഡലത്തില്‍ ബിജെപിക്കു ലഭിച്ചെങ്കില്‍ ലോക്സഭയിലേക്ക് ഇത് 51,260 ആയി ഉയര്‍ത്തി. തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ 11,426 വോട്ടിന്റെ ലീഡാണ് എല്‍ഡിഎഫിനുള്ളത്.
ബിജു കുര്യന്