Tuesday, April 6, 2021 11:36 PM IST
വിദ്യാഭ്യാസകാലത്തെ നിർണായകമായ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്കുള്ള തയാറെടുപ്പിൽ വിദ്യാർഥികളും രക്ഷിതാക്കളും ഒരുപോലെ വലിയ മാനസിക സമ്മർദത്തിലാവും പോയ ദിനങ്ങളിൽ കഴിഞ്ഞിരുന്നത്. ജീവിതത്തിനു വഴിത്തിരിവാകുന്ന പന്ത്രണ്ടാം ക്ലാസ് പരീക്ഷയും ജീവിതവഴി തെരഞ്ഞെടുക്കാനുള്ള അടിത്തറ പാകുന്ന പ്ലസ് ടു കോഴ്സിലേക്കു കടക്കുന്ന പത്താം ക്ലാസ് പരീക്ഷയുമൊക്കെ കുട്ടികൾക്ക് ആശങ്കയും പരിഭ്രമവുമൊക്കെ ഉണ്ടാക്കുക സ്വാഭാവികം. എന്നാൽ, അത്തരം സമ്മർദങ്ങളെ അതിജീവിച്ചു വേണം കുട്ടികൾ നാളെ പരീക്ഷാഹാളിലേക്കു പ്രവേശിക്കാൻ. ഇക്കാര്യത്തിൽ വിദ്യാർഥികൾക്കുവേണ്ട മാർഗനിർദേശങ്ങൾ അധ്യാപകരും സ്കൂൾ അധികൃതരും ഇതിനകം നൽകിയിട്ടുണ്ടാവും.
അനാവശ്യ സമ്മർദങ്ങൾ ഒഴിവാക്കി, സമചിത്തതയോടെ പരീക്ഷയ്ക്കൊരുങ്ങാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിൽ മാതാപിതാക്കൾക്കും വലിയ ഉത്തരവാദിത്വമുണ്ട്. വിദ്യാർഥികളേക്കാൾ കൂടുതൽ ആശങ്ക മാതാപിതാക്കളിൽ പ്രകടമാകുന്ന കാലഘട്ടമാണിത്. ഇത് കുട്ടികളിൽ സമ്മർദം വർധിപ്പിക്കും. മാതാപിതാക്കൾ മക്കളിൽ അനാവശ്യ സമ്മർദം ചെലുത്തിയാൽ അതു വിപരീതഫലമേ ഉണ്ടാക്കൂ.
ശുഭാപ്തി വിശ്വാസം നിറയ്ക്കുക
വരാൻ പോകുന്ന പരീക്ഷയെക്കുറിച്ച് തനിക്കു ശുഭാപ്തി വിശ്വാസമുണ്ട് എന്ന ചിന്ത കുട്ടികൾ മനസിൽ നിറയ്ക്കുക. പരീക്ഷ എത്ര വിഷമമുള്ളതാണെങ്കിലും നന്നായി എഴുതാൻ സാധിക്കുമെന്നു വിശ്വസിക്കുക. ഇത് ഒരു പരീക്ഷ മാത്രം, താൻ ശിക്ഷിക്കപ്പെടാനോ മരിക്കാനോ പോകുന്നില്ല എന്ന് ഓർക്കുക. അറിവുകൾ പരിശോധിക്കാനുള്ള ഒരു അവസരം മാത്രമാണ് പരീക്ഷ. പരീക്ഷയിലെ എ പ്ലസുകളേക്കാൾ ജീവിതത്തിലെ എ പ്ലസുകൾക്കാണു പ്രാധാന്യം എന്ന ചിന്ത അധ്യാപകരും മാതാപിതാക്കളും കുട്ടികളിൽ വളർത്തുക.
പരീക്ഷാദിനങ്ങളിൽ വിജയം മാത്രം മുന്നിൽ കാണുക. തോൽവിയെക്കുറിച്ചു ചിന്തിച്ചു മാനസിക സമ്മർദം ഉണ്ടാക്കാതിരിക്കുക. പോസിറ്റീവ് ചിന്തകൾകൊണ്ട് മനസ് നിറയ്ക്കുക. കൂട്ടുകാരോട് അവരുടെ പരീക്ഷാ തയാറെടുപ്പിനെക്കുറിച്ച് ചോദിച്ച് ആകുലത ക്ഷണിച്ചുവരുത്തരുത്. നിങ്ങളുടെ കൂട്ടുകാർ കൂടുതൽ ടെൻഷനിലാണെങ്കിൽ അതു നിങ്ങളെയും സ്വാധീനിക്കാം. അതിനാൽ പരീക്ഷാദിനങ്ങളിൽ ഇക്കാര്യങ്ങൾ കൂടുതൽ ചർച്ചചെയ്യാതിരിക്കുക.
പരീക്ഷകൾ സ്കൂൾ ജീവിതത്തിന്റെയും കോളജ് ജീവിതത്തിന്റെയും ഭാഗമാണെന്നു ചിന്തിക്കുക. നല്ല പഠനശീലങ്ങൾ വളർത്തിയെടുക്കുക. ദിവസവും പഠിക്കുന്ന ശീലങ്ങൾ വളർത്തിയെടുക്കുക. മറ്റുള്ളവരോട് അല്ല മത്സരിക്കേണ്ടത്, നിങ്ങളോടു തന്നെ മത്സരിക്കുക. ബൗദ്ധികതയും ധാർമികതയും ആത്മീയതയും സാമൂഹ്യ പ്രതിബദ്ധതയും സമന്വയിക്കുന്നതാണു വിദ്യാഭ്യാസം എന്ന തിരിച്ചറിവ് വളർത്തിയെടുക്കുക.
മറവിയെ മറികടക്കാൻ
പഠിച്ചത് പരീക്ഷാവേളയിൽ മറന്നുപോവുകയെന്നത് പലരുടെയും ഒരു പ്രശ്നമാണ്. പഠിച്ചത് മറന്നുപോകാതെ പരീക്ഷാപേപ്പറിൽ പ്രതിഫലിപ്പിച്ചാലേ പരീക്ഷാവിജയം ഉണ്ടാകൂ. മറവിയെ മറികടക്കാൻ മാർഗങ്ങളുണ്ട്.
1. പഠിച്ചകാര്യം കൂടെക്കൂടെ ഓർമിക്കുക, 2. ശ്രദ്ധയോടും ഏകാഗ്രതയോടുംകൂടി പഠിക്കുക, 3. സ്വന്തം ഓർമശക്തിയിൽ വിശ്വസിക്കുക, 4. അർഥമറിഞ്ഞ് പഠിക്കുക, 5. മുന്നറിവുമായി ബന്ധിപ്പിച്ച് പഠിക്കുക, 6. പഠിച്ചവ വീണ്ടും കൂടുതൽ പഠിക്കുക, 7. പഠിച്ചവ സ്വന്തം വാക്കുകളിൽ പറഞ്ഞുനോക്കുക, 8. പഠിച്ച പാഠം 24 മണിക്കൂറിനുള്ളിൽ റിവൈസ് ചെയ്യുക, 9. യുക്തിപൂർവം പഠിക്കുക, 10. പോയിന്റുകൾ മനസിലുറപ്പിക്കുക
നന്നായി ഒരുങ്ങിയാൽ നല്ല റിസൾട്ട് സന്പാദിക്കാൻ കഴിയും. ഏറ്റവും സാധാരണവും ഫലപ്രദവുമായ പഠനമാർഗം ആവർത്തനമാണ്. ഹ്രസ്വകാല ഓർമയിൽ നിന്നു ദീർഘകാല ഓർമയിലേക്ക് പഠിച്ചവയെ കൊണ്ടുപോകാൻ റിവിഷൻ സഹായിക്കും. ആവർത്തിച്ച് ഉറക്കെ വായിച്ചാൽ അത് ഓർമയിൽ അടിയുറയ്ക്കും. ആവർത്തനമാണ് ഓർമയുടെ ശാസ്ത്രം.
പഠിച്ചിട്ടും ഓർമയിൽ നിൽക്കാത്ത സൂത്രവാക്യങ്ങൾ, തത്വങ്ങൾ, ഉദ്ധരണികൾ, ഫോർമുല, വർഷം, പേര് തുടങ്ങിയവ ചെറിയ കാർഡുകളിൽ എഴുതി സൂക്ഷിക്കുക. അവ ഇടയ്ക്ക് മറിച്ചു നോക്കിയാൽ ഓർമയിൽ കൊണ്ടുവരാനാകും. കണക്ക്, ഫിസിക്സ്, കെമിസ്ട്രി, കോമേഴ്സ്, കംപ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങൾ ചെയ്തു പഠിച്ചാലേ ഓർമയിൽ നിൽക്കുകയുള്ളൂ.
നമ്മുടെ ബോധമനസിനെക്കാൾ 5000 മടങ്ങ് ശക്തി ഉപബോധമനസിനുണ്ടെന്നു വിദഗ്ധർ പറയുന്നു. ഉറങ്ങുന്നതിനു മുന്പുള്ള നമ്മുടെ ചിന്തകളെ ഉപബോധമനസ് ഏറ്റെടുക്കുകയും അതിനുമേൽ ജോലി ചെയ്യുകയും ചെയ്യും. ഉറങ്ങാൻ കിടക്കുന്പോൾ പഠിച്ച കാര്യങ്ങൾ ഓർത്തുകിടന്നാൽ പിന്നെ ഓർത്തെടുക്കാൻ എളുപ്പമായിരിക്കും. പ്രയാസമുള്ള, കഠിന പാഠങ്ങളും ഉറങ്ങുന്നതിനു മുന്പ് പഠിക്കുക. രാവിലെ ഉണരുന്പോൾ ആവർത്തിച്ച് ഓർത്തുനോക്കുക. അത് കൃത്യമായി തെളിഞ്ഞുവരും.
മൊബൈൽ ഫോൺ അടിമത്തം
കൊച്ചുകുട്ടികൾക്കുപോലും മൊബൈൽ ഫോണുകൾ കളിപ്പാട്ടമായി മാറിയിരിക്കുന്ന കാലമാണല്ലോ ഇത്. മണിക്കൂറുകളോളം നവമാധ്യങ്ങളിലൂടെയും ഗെയിമുകളിലൂടെയുമൊക്കെ കടന്നുപോകുന്ന ധാരാളം കൗമാരക്കാരും ചെറുപ്പക്കാരുമുണ്ട്. നിരന്തരമായി മൊബൈൽ ഫോണിന്റെ ഉപയോഗം പഠനത്തിന്റെ ഏകാഗ്രത കുറയ്ക്കും. അതിനാൽ പരീക്ഷാക്കാലത്തു മൊബൈൽ ഫോൺ ഉപയോഗം കർശനമായി നിയന്ത്രിക്കപ്പെടണം
മാതാപിതാക്കൾ കുട്ടികളോടു വളരെ കരുതലോടെ ഇടപെടേണ്ട സമയമാണു പരീക്ഷക്കാലം. അവർക്കു മാനസിക പിരിമുറുക്കം സൃഷ്ടിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതോടൊപ്പം ഏതു വിഷമഘട്ടത്തിലും തങ്ങൾ ഒപ്പമുണ്ടാകുമെന്ന ഉറപ്പും കുട്ടികൾക്കു നൽകാനാവണം. എല്ലാ വിഷയത്തിനും എ പ്ലസ് എന്നതല്ല ജീവിതവിജയത്തിന്റെ അവസാനവാക്കെന്നതു വിദ്യാർഥികളും മാതാപിതാക്കളും മറക്കാതിരിക്കട്ടെ.
നേരത്തേ എത്തിയാൽ ടെൻഷൻ വേണ്ട
ശരിയായി ഒരുങ്ങി പരീക്ഷയ്ക്കാവശ്യമായവ എല്ലാം എടുത്തിട്ടുണ്ടോയെന്നു പരിശോധിച്ച് അര മണിക്കൂർ മുമ്പെങ്കിലും പരീക്ഷാഹാളിൽ ചെല്ലുക. പിന്നീട് കൂട്ടുകൂടി ചർച്ചകൾ ഒന്നും വേണ്ട. കഴിവതും ഒറ്റയ്ക്കിരിക്കുക. ചിലപ്പോൾ കൂട്ടുകാർ നമ്മെ ടെൻഷൻ പിടിപ്പിച്ചെന്നിരിക്കും. ശാന്തമായ മാനസികാവസ്ഥയിൽ മാത്രമേ നമ്മുടെ ബുദ്ധി ശരിയായി പ്രവർത്തിക്കൂ എന്ന ഓർമ വേണം.
പരീക്ഷാഹാളിൽ കയറിയിരുന്നാൽ പേപ്പർ ലഭിക്കുന്നതുവരെ പരീക്ഷ നന്നായി എഴുതാൻ സാധിക്കുന്നു, ഉന്നത മാർക്കു ലഭിക്കുന്നുവെന്ന് മനസിൽ കാണുക. ഉന്നത മാർക്കു പ്രതീക്ഷിക്കുന്ന കുട്ടികൾ ചോദ്യങ്ങൾക്ക് ഉത്തരം ഒന്ന്, രണ്ട് ക്രമത്തിൽ എഴുതുന്നതാണ് ഉത്തമം. കഷ്ടിച്ചു ജയിക്കുന്നവർ ആദ്യം അറിയാവുന്നത് എഴുതുക. ഓർഡറിൽതന്നെ എഴുതിയാൽ പേപ്പർ നോക്കുന്നവർക്ക് കൂടുതൽ താത്പര്യം സൃഷ്ടിക്കാൻ സാധിക്കുമെന്നാണ് പഠനം തെളിയിച്ചിരിക്കുന്നത്.
എല്ലാ ചോദ്യത്തിനും ഉത്തരമെഴുതാൻ ശ്രമിക്കണം. ആദ്യത്തെ പേജ് ഏറ്റവും മനോഹരമാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കൈയക്ഷരത്തിന് വളരെയേറെ പ്രസക്തിയുള്ള കാര്യം മറക്കാതിരിക്കുക.
കൂടുതൽ പേപ്പറിൽ ഉത്തരമെഴുതിയാൽ അതു വളരെ മിടുക്കാണ് എന്നു പല കുട്ടികൾക്കും വിചാരമുണ്ട്. അതിൽ കാര്യമില്ല. ഒരു പേജിൽ തീർത്താലും അഞ്ചു പേജിൽ തീർത്താലും വേണ്ട പോയിന്റുണ്ടോ എന്നാണ് നോക്കുന്നത്. വാരിവലിച്ച് എഴുതാതിരിക്കുക.
ഒരു പരീക്ഷ കഴിഞ്ഞുവന്നാൽ അടുത്ത ദിവസത്തേ പരീക്ഷയ്ക്ക് ഒരുങ്ങുക. വിലയിരുത്തലുകളും മറ്റും എല്ലാ പരീക്ഷകളും കഴിഞ്ഞതിനു ശേഷം മാത്രം മതി.
ഉന്നത വിജയം നേടാൻ
ആശങ്കകളും അസ്വസ്ഥതകളും ഇല്ലാതെ ആവേശത്തോടെയും ഉത്സാഹത്തോടെയും പരീക്ഷയെ സമീപിക്കാൻ ഏതാനും കാര്യങ്ങൾ ശ്രദ്ധിക്കണം. കുട്ടികളും അതോടൊപ്പം മാതാപിതാക്കളും അധ്യാപകരും അമിതമായ സമ്മർദത്തിനടിമപ്പെടരുതെന്നതാണ് അവയിൽ പ്രധാനം. ഇതുവരെ കടന്നുപോന്ന പഠന പ്രക്രിയയുടെ അനിവാര്യമായ അടുത്തഘട്ടം എന്ന നിലയിൽ പരീക്ഷയെ കാണുക. പരീക്ഷയിൽ തോൽക്കുമോ, എഴുതിയത് തെറ്റിപ്പോകുമോ എന്നൊന്നും മുൻകൂറായി ചിന്തിച്ച് ആകുലപ്പെടേണ്ടതില്ല. നെഗറ്റീവ് ചിന്തകൾ വെടിഞ്ഞ്, പരീക്ഷയിൽ വലിയൊരു വിജയം നേടുന്നതിന്റെ ഒരു ചിത്രം മുൻകൂറായി മനസിൽ രേഖപ്പെടുത്തക.
പഠിക്കുന്നതും പരീക്ഷയെഴുതുന്നതും കുട്ടികളാണെങ്കിലും അവർക്കു പരിശീലനവും പ്രോത്സാഹനവും നൽകിക്കൊണ്ട് അധ്യാപകരും മാതാപിതാക്കളും പിന്നിലുണ്ടായാൽ വളരെ ഫലമുണ്ടാകും. എന്നാൽ മക്കളെ പഠനത്തിൽ സഹായിക്കാൻ കഴിയുന്ന മാതാപിതാക്കൾ ചുരുക്കമാണ്. അവിടെ അധ്യാപകരാണ് കുട്ടികൾക്ക് ആശ്രയം. വ്യത്യസ്ത ജീവിത സാഹചര്യങ്ങളിൽ കഴിയുന്ന കുട്ടികളെ വ്യക്തിപരമായി അറിഞ്ഞ് അവർക്കുവേണ്ട പിന്തുണ നൽകാൻ അധ്യാപകർ ശ്രദ്ധിക്കണം. കുട്ടികളുടെ മനസു മാതാപിതാക്കൾ തിരിച്ചറിയണം. പരീക്ഷക്കാലത്ത് അനാവശ്യ സമ്മർദം അവരിലുണ്ടാക്കരുത്.
പരീക്ഷയും മാർക്കും എൻട്രൻസും കോച്ചിംഗും പ്രധാനം തന്നെ. പക്ഷേ അതു മാത്രമല്ല ജീവിതം എന്ന കാര്യം കുട്ടികളറിയും മുന്പു മാതാപിതാക്കൾ അറിയണം. മക്കളുടെ ശേഷിക്കപ്പുറമുള്ള കാര്യങ്ങൾ മാതാപിതാക്കൾ അവരിൽനിന്നു പ്രതീക്ഷിക്കരുത്. അവരുടെ അഭിരുചി മാനിക്കണം. ഓരോരുത്തർക്കും വഹിക്കാവുന്ന ഭാരത്തിനു പരിധിയുണ്ട്. എന്നാൽ കുട്ടികളെ സർവതന്ത്ര സ്വതന്ത്രരായി വിടുന്നതും ഒരധ്വാനത്തിനും അവരെ പ്രേരിപ്പിക്കാതിരിക്കുന്നതും അപകടകരമാണ്.