Monday, April 12, 2021 1:13 AM IST
ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ മുതിർന്നവർക്കും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കും വോട്ടുചെയ്യുന്നതിന് ഏർപ്പെടുത്തിയ ക്രമീകരണം മാതൃകാപരമായിരുന്നു. മുതിർന്നവർക്കും അവശർക്കും വേണ്ടി നടപ്പാക്കിയ വോട്ടിംഗ് ക്രമീകരണമനുസരിച്ച് ബൂത്ത് ലെവൽ ഓഫീസർമാർ മുഖാന്തിരം, അപേക്ഷിച്ചവർക്കൊക്കെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും പോളിംഗ് ഏജന്റുമാരുടെയും സാന്നിധ്യത്തിൽ അവരവരുടെ വീടുകളിൽ തന്നെ വോട്ടുകൾ രേഖപ്പെടുത്താനായി. ഇതുവഴി പോളിംഗ് ബൂത്തുകളിൽ കമ്പാനിയൻ വോട്ടുമായി ബന്ധപ്പെട്ട് സാധാരണ ഉണ്ടാകാറുള്ള തർക്കങ്ങൾ ഒഴിവാക്കാനായി.
വിവിധ തരത്തിലുള്ള ശാരീരികാസ്വാസ്ഥ്യങ്ങൾ അനുഭവിക്കുന്നവർക്കും എൺപതു വയസു പൂർത്തീകരിച്ചവർക്കും ഈ ക്രമീകരണം ഏറെ ആശ്വാസമായിരുന്നു. ഈ ഗണത്തിലുള്ള ആളുകളിൽ 80 ശതമാനത്തിലേറെപ്പേർ ഈ സൗകര്യം ഉപയോഗിച്ചതായാണ് ഇലക്ഷൻ കമ്മീഷന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ പ്രായവും അവശതയും ഉള്ളവരെ താങ്ങിയെടുത്തും വീൽചെയറിലിരുത്തിയും കൊണ്ടുവരുന്ന ദയനീയ കാഴ്ച ഇക്കുറിയുണ്ടായില്ല.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർക്ക് നിയമസഭ അടിസ്ഥാനത്തിൽ സജ്ജീകരിച്ചിട്ടുള്ള പോളിംഗ് ബൂത്തുകളിൽ നേരിട്ടെത്തി വോട്ടു ചെയ്യാനവസരം ലഭിച്ചത് വോട്ടിംഗിന്റെ സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്നതായി. നേരത്തേയുള്ള തെരഞ്ഞെടുപ്പുകളിൽ പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ സമ്മർദം, തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ വോട്ടിംഗിന്റെ സ്വകാര്യതയെ നേരിട്ടു ബാധിച്ചിരുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. പോസ്റ്റൽ ബാലറ്റിന് അപേക്ഷ സമർപ്പിക്കൽ മുതൽ പോസ്റ്റൽ ബാലറ്റിനൊപ്പമുള്ള സാക്ഷ്യപ്പെടുത്തൽ, പോസ്റ്റൽ ബാലറ്റ് റിട്ടേണിംഗ് ഓഫീസറെ ഏൽപ്പിക്കൽ തുടങ്ങിയ കാര്യങ്ങളിൽ രാഷ്ട്രീയക്കാർ നേരിട്ടിടപെടുകയും സമ്മർദം ചെലുത്തുകയും ചെയ്തിരുന്നത് ഒഴിവാക്കാനായി.
ബൂത്തിന്റെ എണ്ണം കൂട്ടിയോ വോട്ടിംഗ് മെഷീനുകൾ ഉപയോഗിച്ചോ വരും വർഷങ്ങളിൽ ഇത്തരത്തിലുള്ള വോട്ടിംഗ് കൂടുതൽ കാര്യക്ഷമമാക്കാം. ഒരു മണ്ഡലത്തിൽ ഒരു ബൂത്തെന്നതിനു പകരം, ഭൂമി ശാസ്ത്രപരവും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ എണ്ണത്തിനുമനുസരിച്ച് ബൂത്തുകളുടെ എണ്ണം കൂട്ടുന്നത് തിരക്കൊഴിവാക്കാൻ സഹായിക്കും. നേരത്തെ അപേക്ഷിച്ചിരുന്നതുകൊണ്ട് ചിലർക്ക് പോസ്റ്റൽ ബാലറ്റും വന്നതായി വാർത്തകളുണ്ട്. അവ ഇരട്ടുവോട്ടുകളായെന്ന ആക്ഷേപവുമുണ്ട്. ഇതു കൂടി പരിഗണിച്ച് വേണ്ട മാറ്റങ്ങൾ വരുത്തി ഈ ക്രമീകരണം തുടരാവുന്നതാണ്.
കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ, ഈ തെരഞ്ഞെടുപ്പിലെ പോളിംഗ് സമയം 12 മണിക്കൂറായി നിശ്ചയിച്ചിരുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഏർപ്പെടുത്തിയിരുന്ന ഏഴു മുതൽ ആറുവരെ എന്ന പോളിംഗ് സമയക്രമമാണ് ഏഴു മുതൽ ഏഴുവരെ എന്ന രീതിയിൽ പുതുക്കി നിശ്ചയിച്ചത്. ജോലിക്കു പോകുന്ന സാധാരണക്കാർക്ക് ഈ സമയക്രമം അനുയോജ്യമായിരുന്നുവെന്നത് അവസാന മണിക്കൂറിലെ പോളിംഗ് ശതമാനം വ്യക്തമാക്കുന്നു.
റിസർവ് ഉദ്യോഗസ്ഥർ
കോവിഡ് പ്രോട്ടോക്കോൾ കൂടി കണക്കിലെടുത്ത് ആയിരത്തിലധികം വോട്ടർമാരുള്ള ബൂത്തുകളിൽ ഒരു സഹായ ബൂത്ത് കൂടി ഇക്കുറി ഒരുക്കിയിരുന്നു. അതുകൊണ്ടുതന്നെ പോളിംഗ് ബൂത്തുകളുടെയെണ്ണം സംസ്ഥാന തലത്തിൽ പകുതിയിലധികം വർധിച്ചു. പോളിംഗ് ഉദ്യോഗസ്ഥരുടെ എണ്ണവും കൂടി. ഓരോ നിയമസഭാ മണ്ഡലത്തിലെയും പോളിംഗ് ബൂത്തുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ്, റിസർവ് ഉദ്യോഗസ്ഥരുടെ എണ്ണം നിശ്ചയിക്കുക. നിലവിൽ ഡ്യൂട്ടിക്കു നിയോഗിക്കപ്പെട്ടയാൾക്ക് എന്തെങ്കിലും കാര്യമായ അസൗകര്യം നേരിട്ടാൽ പകരം ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടേണ്ടവരാണ് റിസർവ് ഉദ്യോഗസ്ഥർ. ഈ ലിസ്റ്റിൽ പ്രിസൈഡിംഗ് ഓഫീസർമാരും പോളിംഗ് ഓഫീസർമാരും ഉണ്ടാകും. ബൂത്തുകളുടെ എണ്ണത്തിനനുസരിച്ച് 10 മുതൽ 30 വരെ ശതമാനം ഉദ്യോഗസ്ഥരെ റിസർവ് ഉദ്യോഗസ്ഥരായി നിലനിർത്തും.
ഓരോ നിയമസഭാ മണ്ഡലത്തിലും ശരാശരി 200-250 പേരെങ്കിലും ഇക്കുറി റിസർവ് ലിസ്റ്റിലുണ്ടായിരുന്നു. 140 നിയോജക മണ്ഡലങ്ങളിലായി, ഏകദേശം 30,000 ത്തോളം പേർ. വെക്കേഷൻ ജീവനക്കാരുടെ ലീവ് സറണ്ടർ കണക്കിലെടുക്കാതെ ഒരാൾക്ക് ശരാശരി 2000 രൂപ വീതം ഏകദേശം ആറുകോടി രൂപ ഈയാവശ്യത്തിനു വേണ്ടി ചെലവഴിച്ചിട്ടുണ്ടാകും. കൃത്യമായി ആസുത്രണം ചെയ്താൽ ഈ ചെലവ്, 25 ശതമാനമെങ്കിലുമായി പുനഃക്രമീകരിക്കാൻ കഴിയുമെന്നുറപ്പാണ്.
ക്രമീകരണങ്ങൾ അശാസ്ത്രീയം
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള ക്രമീകരണങ്ങൾ തീർത്തും അശാസ്ത്രീയമാണ്. സാധന സാമഗ്രികളുടെ വിതരണം മുതൽ ഇതുകാണാം. ബാലിശവും അവമതിപ്പുണ്ടാക്കുന്ന രീതിയിലുള്ളതുമാണ് മിക്ക നിയന്ത്രണങ്ങളും നിർദേശങ്ങളും. പോളിംഗ് ഡ്യൂട്ടി ചെയ്യാനുള്ള ആവേശം സാധന സാമഗ്രികൾ വാങ്ങാനുള്ള ക്യൂവിൽ നിൽക്കുമ്പോഴും പോളിംഗ് വിജയകരമായി പൂർത്തികരിച്ച സംതൃപ്തി, പോളിംഗ് സാമഗ്രികൾ തിരിച്ചേൽപ്പിക്കാനുള്ള ക്യൂവിൽ നിൽക്കുമ്പോഴും നഷ്ടപ്പെടുന്നുവെന്നത് വസ്തുതയാണ്. തെരഞ്ഞെടുപ്പിന്റെ ബുദ്ധിമുട്ടൊന്ന്, ഇവരറിയട്ടെയെന്ന ആത്മഗതം ഉരുവിടുന്ന ഉദ്യോഗസ്ഥരെയും “നിങ്ങൾ ഇന്നു മാത്രമല്ലേ; കഴിഞ്ഞ കുറെ ആഴ്ചകളായി ഞങ്ങളീ ഉദ്യമത്തിലാണ് ” എന്ന് സ്വയം വിലപേശുന്ന ഉദ്യോഗസ്ഥരെയും കാണാം.
പോളിംഗ് ബൂത്തിലേക്കു പോകുന്നതിനു മുൻപ്, വന്നുവെന്ന കാര്യം റിപ്പോർട്ട് ചെയ്യാൻ ഒരു വരി, സാധനസാമഗ്രികളുടെ വിതരണത്തിന് തീർത്തും അശാസ്ത്രീയമായ രണ്ടും മൂന്നും വരികൾ... പോളിംഗ് സാമഗ്രികളുമായി തിരിച്ചു വന്നാലോ, തിരിച്ചേൽപ്പിക്കാനുള്ള വരി, ശേഷം ഡ്യൂട്ടി സർട്ടിഫിക്കേറ്റിനു വേറൊരു വരി അങ്ങനെ നീളുന്നു, വരികളുടെ നിര. എല്ലാം പൂർത്തിയാക്കി മടങ്ങുമ്പോൾ പുലർച്ചെ രണ്ടെങ്കിലുമാകും. പരമാവധി നാലോ അഞ്ചോ ഫോമിൽ ഒതുക്കാനുള്ള വിഷയം നിരവധി ഫോമുകളിലേക്കും കവറുകളിലേക്കുമെത്തിക്കുന്നു.
കാലഘട്ടം മാറിയതനുസരിച്ച്, പോളിംഗ് രീതിയിൽ മാറ്റങ്ങൾ വന്നിട്ടില്ലെന്നത് യാഥാർഥ്യമാണ്. ആധുനിക ടെക്നോളജികളെ തെരഞ്ഞെടുപ്പു സംവിധാനങ്ങളുമായി യോജിപ്പിക്കാൻ നമുക്കിപ്പോഴും സാധിച്ചിട്ടില്ല. ഫേസ് ഡിറ്റക്ഷൻ പോലുള്ള നൂതന സംവിധാനങ്ങൾ പ്രായോഗികമായി ഉള്ളപ്പോഴും ഒരേ ഫോട്ടോ ഉപയോഗിച്ച് ഒന്നിലധികം തിരിച്ചറിയൽ കാർഡുകൾ കൈവശം വയ്ക്കുന്നവരെയും ഇതുപയോഗിച്ച് ഒന്നിലധികം ഇടങ്ങളിൽ വോട്ടു രേഖപ്പെടുത്താനിടയുള്ളവരെയും വോട്ടർപ്പട്ടികയിൽനിന്ന് ഒഴിവാക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. ബാങ്ക് അക്കൗണ്ടകളെ പാൻ കാർഡും ആധാർ കാർഡുമായി ബന്ധിപ്പിക്കാൻ എടുത്ത ആവേശം ആധാറും ഇലക്ഷൻ തിരിച്ചറിയൽ കാർഡും തമ്മിൽ ബന്ധിപ്പിക്കാനും ഉണ്ടാകേണ്ടിയിരിക്കുന്നു. വോട്ടിംഗിന് ഒന്നിൽ കൂടുതൽ ദിവസങ്ങൾ അനുവദിച്ചും വോട്ടർമാരുടെ പ്രയാസങ്ങൾ പരിഹരിക്കാവുന്നതാണ്.
ഡോ. ഡെയ്സൻ പാണേങ്ങാടൻ