Monday, April 12, 2021 11:57 PM IST
കോവിഡ് 19 ലോകത്തിന്റെ താളക്രമത്തെ മൊത്തം നിയന്ത്രിക്കാൻ തുടങ്ങിയിട്ട് ഒന്നര വർഷത്തോളമാകുന്നു. അതു നമ്മുടെ ഓരോരുത്തരുടെയും ജീവിതരീതിയെ മാറ്റിമറിച്ചിരിക്കുന്നു-ഇനിയെന്ന് പഴയ രീതിയിലേക്കു തിരിച്ചുപോകാനാകുമെന്ന് പ്രവചിക്കാനാവാത്തവിധം. കോവിഡ് കാലം സൃഷ്ടിച്ച പങ്കപ്പാടുകൾ ഇന്നു തീരും നാളെ തീരും എന്നു പ്രതീക്ഷിച്ചു കാത്തിരുന്നവരെ നിരാശരാക്കുംവിധമാണ് കോവിഡിന്റെ രണ്ടാം തരംഗം ലോകമെങ്ങും ആഞ്ഞടിക്കുന്നത്.
രണ്ടാം തരംഗം യാഥാർഥ്യമോ? എന്തുകൊണ്ട്?
കഴിഞ്ഞ ചെറിയ കാലയളവിനുള്ളിൽ കോവിഡ് കേസുകൾ വലിയ തോതിൽ വർധിക്കുന്നത് രണ്ടാം തരംഗം യാഥാർഥ്യമാണെന്നുള്ള വസ്തുതയിലേക്കാണ് നമ്മെ എത്തിക്കുന്നത്. നാമിത്രയൊക്കെ ശ്രദ്ധിച്ചിട്ടും വാക്സിനുകൾ വന്നിട്ടും എന്തുകൊണ്ട് കേസുകൾ അനിയന്ത്രിതമാംവിധം കൂടുന്നു എന്നത് പല സംശയങ്ങൾക്കും കാരണമാകുന്നുണ്ട്. പ്രത്യേകിച്ചും ഈ സാമൂഹിക മാധ്യമയുഗത്തിൽ വാട്സ് ആപ്പ് ശാസ്ത്രജ്ഞന്മാരും ഭീതി വിതരണ വ്യാപാരികളും നിറഞ്ഞാടുന്ന വേളയിൽ.
ഒന്നു തിരിഞ്ഞുനോക്കാം. കഴിഞ്ഞ വർഷം ഈ സമയത്ത് നാം ഓരോരുത്തരും പാലിച്ചിരുന്ന സുരക്ഷാനടപടികൾ ഇപ്പോഴും അതേപടി പാലിക്കുന്നുണ്ടോ? മാസ്കുകൾ ധരിക്കുന്നതിലും ആൾക്കൂട്ടങ്ങൾ ഒഴിവാക്കുന്നതിലും കൈകൾ ഇടയ്ക്കിടെ വൃത്തിയാക്കുന്നതിലും കാട്ടിയിരുന്ന ശ്രദ്ധയും ഉത്സാഹവും ഇപ്പോഴും അതേപടി ഉണ്ടോ? നല്ലൊരു പങ്ക് ആളുകളിലും അതൊന്നുമില്ല എന്നതാണ് യാഥാർഥ്യം. വിവാഹ ചടങ്ങുകൾ, മരണം, കുടുംബയോഗങ്ങൾ തുടങ്ങി ജന്മദിന ആഘോഷങ്ങൾ വരെ വിപുലമാകുന്നു. നിർദേശങ്ങളും വിലക്കുകളും ഉണ്ടായിട്ടും തദ്ദേശ ഭരണ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും അനിയന്ത്രിതമായ ആൾക്കൂട്ടങ്ങളുടെ വേദിയായി. കോവിഡ് വൈറസിനു കയറിപ്പറ്റാൻ നാം തന്നെ സൗകര്യമൊരുക്കി. കോവിഡ് രണ്ടാം വ്യാപനത്തിന്റെ പ്രഥമവും പ്രധാനവുമായ കാരണം കോവിഡിനെ തടയാൻ സഹായിക്കുന്ന ബാലപാഠങ്ങൾ മറന്നതുതന്നെ.
മിഥ്യാ സുരക്ഷാബോധം
“എനിക്കതു വരില്ല, സംഭവിക്കില്ല’’ എന്ന ചിന്താഗതി നമ്മുടെ ഇടയിൽ വ്യാപകമാണ്. അതു വാഹനങ്ങളോടിക്കുന്പോഴുണ്ടാകാവുന്ന അപകടമാകട്ടെ, പുകവലിയെ തുടർന്നുണ്ടാകുന്ന അർബുദത്തെക്കുറിച്ചാകട്ടെ, അണുബാധകളെക്കുറിച്ചാകട്ടെ ഈ ചിന്താഗതി വ്യാപകം. കോവിഡ് നാട്ടിൽ വന്ന് വർഷം ഒന്നു കഴിഞ്ഞിട്ടും തനിക്കു രോഗം വന്നില്ലല്ലോ ഇനി എങ്ങനെ വരാനാണ് എന്നു കരുതി കോവിഡ് പ്രോട്ടോക്കോളുകൾ ശ്രദ്ധിക്കാത്തത് രോഗ വ്യാപനത്തിനു കാരണമാകുന്നു.
വാക്സിനുകൾ എടുത്തവരിലുള്ള അമിത ആത്മവിശ്വാസം
കോവിഡ് വാക്സിനുകൾ എടുത്തവരിൽ പൊതുവേ അമിത ആത്മവിശ്വാസം പ്രകടമാണ്. പ്രത്യേകിച്ചും രണ്ടു ഡോസ് വാക്സിൻ എടുത്തവരിൽ. ആരോഗ്യപ്രവർത്തകരിലും ഈ മാറ്റം പ്രകടമാണ്. വാക്സിനുകൾകൊണ്ട് എല്ലാം ആയി, പഴയപടിയിലേക്കു മടങ്ങാറായി എന്ന ചിന്താഗതി വലിയ അപകടത്തിലേക്കു നയിക്കാം. രണ്ടാം വരവിന് ഇതും കാരണമാകുന്നു.
വാക്സിനുകളോടുള്ള വിമുഖത
വാക്സിനുകളോടുള്ള അമിത ആത്മവിശ്വാസംപോലെതന്നെ നമ്മുടെ ഇടയിൽ രൂഢമൂലമായ ഒന്നാണ് വാക്സിനുകൾ പ്രയോജനം ചെയ്യുമോ അവ അപകടമുണ്ടാക്കുമോ എന്ന സംശയങ്ങളും. വാക്സിനുകൾ സ്വീകരിക്കാൻ അർഹതയുള്ളവർ അത് എടുക്കാതിരിക്കുന്നതും രണ്ടാം വരവ് സുഗമമാക്കുന്നു.
ഇതിനൊക്കെ പുറമേ കോവിഡ് ഒഴിഞ്ഞുപോയി എന്ന തെറ്റായ ധാരണ, അതിനി സാധാരണ വൈറൽ പനിപോലെ തന്നെയാണ് നാട്ടിൽ നിലനിൽക്കുക എന്ന പ്രചാരണം, കോവിഡ് പ്രോട്ടോക്കോളുകൾ പാലിക്കാതെ സമൂഹത്തിലെ പ്രഗത്ഭരും പ്രമുഖരുമൊക്കെ സഞ്ചരിക്കുന്നതുമൊക്കെ സാധാരണക്കാരെ സ്വാധീനിക്കുന്നു. രണ്ടാം തരംഗം വ്യാപകമാകുന്നതിനു വേറെ കാരണങ്ങൾ വേണ്ടതില്ലല്ലോ?
വാക്സിനുകൾ ഫലം ചെയ്യുമോ?
സാധാരണഗതിയിൽ ഒരു രോഗത്തിന് വാക്സിനുകൾ കണ്ടുപിടിക്കപ്പെടുന്നത് 5-10 വർഷങ്ങൾക്കിടയിലാണ്. എന്നാൽ കോവിഡ് മഹാമാരി ലോകത്തുണ്ടാക്കിയ സമാനതകളില്ലാത്ത ദുരന്ത പശ്ചാത്തലത്തിൽ ലോകമെങ്ങുമള്ള ഗവേഷകർ ഊണും ഉറക്കവുമുപേക്ഷിച്ച് കേവലം ഒരു വർഷത്തിനുള്ളിൽ തന്നെ സുരക്ഷിതവും ഫലപ്രദവുമായ വാക്സിനുകൾ കണ്ടെത്തുകയുണ്ടായി.
നമ്മുടെ നാട്ടിൽ ഉപയോഗിക്കുന്ന കോവി ഷീൽഡ്, കോവാക്സിൻ തുടങ്ങിയവ തികച്ചും ഫലപ്രദവും സുരക്ഷിതവുമത്രേ. എന്നാൽ മറ്റു മിക്ക വാക്സിനുകളുടെയും കാര്യത്തിലെന്നപോലെ ഇവയും നൂറു ശതമാനം ഫലപ്രദമെന്നു പറയാനാവില്ല.
വാക്സിനുകൾ സ്വീകരിക്കുന്നതിനെ നമുക്ക് ബൈക്കോടിക്കുന്പോൾ ഹെൽമറ്റു വയ്ക്കുന്നതിനോടു താരതമ്യപ്പെടുത്താം. ഹെൽമറ്റ് വയ്ക്കുന്നത് അമിതവേഗത്തിൽ ബൈക്കോടിക്കുന്നതിനുള്ള ലൈസൻസല്ല. ഇനി ശരിയായി നിയമം പാലിച്ചാണ് വാഹനമോടിച്ചതെങ്കിൽ പോലും അപകടം വരില്ല എന്നു പറയാനാവില്ലല്ലോ. എന്നാൽ അപകടത്തിന്റെ തീവ്രത തീർച്ചയായും കുറവായിരിക്കും. ഇതുതന്നെയാണ് കോവിഡ് വാക്സിനുകളുടെ കാര്യത്തിലും പറയാനുള്ളത്. വാക്സിനുകൾ സ്വീകരിച്ച് ആഴ്ചകൾക്കുശേഷമാണ് നല്ല പ്രതിരോധശേഷി കൈവരുന്നത്. രണ്ടു ഡോസ് വാക്സിനുകളും സ്വീകരിക്കുകയും വേണം. എങ്കിൽ മാത്രമേ പ്രതീക്ഷിക്കുന്ന ഫലപ്രാപ്തി കിട്ടൂ.
ഇന്നു നാം നൽകുന്ന രീതിയിൽ വാക്സിനുകൾ കൊടുത്താൽപോലും ജനസംഖ്യയുടെ 50-60% പേർക്ക് വാക്സിൻ എത്താൻ മാസങ്ങളെടുക്കും. ഇതിനകം അഞ്ചു ശതമാനം പേർക്കായിരിക്കും വാക്സിൻ കിട്ടിയിട്ടുണ്ടാവുക. ഏകദേശം 60 ശതമാനം പേർക്കെങ്കിലും കിട്ടിയാൽ മാത്രമേ സമൂഹം പ്രതിരോധം ഒരു പരിധിവരെ ആർജിച്ചെന്നു പറയാനാവൂ. അതിനു നമ്മുടെ ഓരോരുത്തരുടെയും സഹകരണം അനിവാര്യം. 45 വയസിനു മുകളിലുള്ള എല്ലാവർക്കും വാക്സിൻ നല്കാനുള്ള ബൃഹത്തായ പദ്ധതി നിലവിൽ വന്നുകഴിഞ്ഞു. അതു 18 വയസിനു മേൽ പ്രായമുള്ള എല്ലാവർക്കുമായി അടുത്തുതന്നെ വ്യാപിപ്പിക്കും.
വാക്സിനുകളെക്കുറിച്ചുള്ള സംശയങ്ങളും തെറ്റിദ്ധാരണകളും ഒഴിവാക്കേണ്ടത് രാജ്യം കണ്ട ഏറ്റവും വിപുലമായ ഈ പ്രതിരോധ കുത്തിവയ്പ് യജ്ഞം വിജയിക്കാൻ അത്യന്താപേക്ഷിതം. ശ്വാസകോശരോഗികൾ, ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവർ തുടങ്ങി നിരവധി പേരാണ് വാക്സിൻ എടുക്കാമോ എന്ന സംശയവുമായി ആരോഗ്യപ്രവർത്തകരെ വിളിക്കുന്നത്. ഒരു സംശയവും വേണ്ട. അത്തരക്കാരാണ് ആദ്യം വാക്സിൻ എടുക്കേണ്ടത്. മരുന്നുകളോട് അപകടകരമായ അലർജി ഉണ്ടായിട്ടുള്ളവർക്കും ഗർഭിണികൾക്കും മാത്രമാണ് ഇന്നു വാക്സിൻ ഒഴിവാക്കപ്പെട്ടിട്ടുള്ളത്.
രണ്ടാം തരംഗത്തെ നേരിടാം
കോവിഡ് രംഗപ്രവേശം ചെയ്ത വേളയിൽ നാം അതിനെക്കുറിച്ച് വലിയ ധാരണകൾ ഇല്ലാത്ത ഒരു സമൂഹമായിരുന്നു. ആരോഗ്യപ്രവർത്തകർക്ക് അടക്കം കോവിഡ് ഒരു പുതിയ രോഗമായിരുന്നു. ഓരോ ദിവസവും പുതിയ പാഠങ്ങൾ പഠിക്കേണ്ട സ്ഥിതിയായിരുന്നു. എന്നാൽ ഇന്നു കോവിഡിനെക്കുറിച്ച് നമുക്ക് ഏകദേശ ധാരണയുണ്ട്. നമ്മുടെ ആരോഗ്യരംഗം സുസജ്ഞവുമാണ്.
എന്നാൽ കോവിഡിന്റെ ആദ്യ ഘട്ടത്തിൽനിന്നു വിഭിന്നമായി ഇനി നമ്മൾ കോവിഡിന് പുറമേയുള്ള രോഗങ്ങളിലും തുല്യശ്രദ്ധ കൊടുക്കേണ്ടിയിരിക്കുന്നു. അതോടൊപ്പം കോവിഡനന്തര ആരോഗ്യപ്രശ്നങ്ങൾ കൈകാര്യം ചെയ്യേണ്ടിയുമിരിക്കുന്നു. കഴിഞ്ഞ വർഷത്തെപ്പോലെ കോവിഡിൽ മാത്രം ശ്രദ്ധയൂന്നാൻ നമുക്കാവില്ല. കോവിഡിനൊപ്പം കോവിഡ് വരാതെ ജീവിക്കാൻ നമുക്കു കഴിയണം. ഈ രണ്ടാം തരംഗത്തിൽ നഗര-ഗ്രാമ വ്യത്യാസമില്ലാതെ കോവിഡ് വ്യാപിക്കാനാണിട. മിക്ക കേസുകളും ലക്ഷണങ്ങളില്ലാതെയും അല്ലെങ്കിൽ ലഘുവായ ലക്ഷണങ്ങളോടെയും ആയിരിക്കാനാണ് സാധ്യത. പനിയും മറ്റ് അനുബന്ധ ലക്ഷണങ്ങളും ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിയണം. കോവിഡ് പരിശോധനയ്ക്ക് വിധേയമാകാനും നമുക്കു കഴിയണം.
ഗുരുതരമാകാനിടയുള്ള കേസുകൾ ആശുപത്രികളിലെത്തിച്ച് മതിയായ ചികിത്സ ഉറപ്പുവരുത്താനും രോഗം പടരുന്നതു തടയാനും സംവിധാനങ്ങൾ വേണം. അതേ കഴിഞ്ഞകാല അനുഭവങ്ങൾ നമുക്കു പാഠമാകണം. ബാലപാഠങ്ങൾ വീണ്ടും ശീലമാക്കണം.
ഓർക്കാം പോയ വർഷ ശീലങ്ങൾ
മാസ്കുകൾ ശരിയായവിധം ധരിക്കുക. അവ താടിയിൽ ഇടാനുള്ള ആഭരണമല്ല. വായും മൂക്കും മൂടുന്ന വിധത്തിൽ ധരിക്കുക.
ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക. ആളകലം പാലിക്കുക. വിവാഹം, മരണം, മറ്റ് കൂട്ടായ്മകൾ അനിവാര്യമെങ്കിൽ മാത്രം പങ്കെടുക്കുക. ഓൺലൈൻ സംവിധാനങ്ങൾ വ്യാപകമായ ഇക്കാലത്ത് അവ പരമാവധി ഉപയോഗിച്ചുകൊണ്ട് സാമൂഹ്യബന്ധങ്ങൾ നിലനിർത്തുക.
വീടുകൾ കോവിഡ് വ്യാപനത്തിന്റെ പ്രഭവകേന്ദ്രമാകുന്നുണ്ട്. വീടുകൾക്കുള്ളിലെ കൂട്ടായ്മകളും പരിമിതപ്പെടുത്തുക. മാസ്ക് അവിടെയും ശീലമാക്കുക.
കടകളിലും മറ്റു പൊതുസ്ഥലങ്ങളിലും പോകുന്പോൾ സാനിറ്റൈസർ കരുതുക. ഇടയ്ക്കിടെ കൈകൾ വൃത്തിയാക്കുക. തിരിച്ചു വീട്ടിലെത്തിയാലുടൻ തന്നെ കൈകൾ സോപ്പുപയോഗിച്ച് 20-30 സെക്കൻഡ് കഴുകി വൃത്തിയാക്കുക.
പ്രായമേറിയവർ, മറ്റസുഖങ്ങൾ ഉള്ളവർ (പ്രമേഹം, രക്തസമ്മർദം, ശ്വാസകോശ-ഹൃദയ-വൃക്ക രോഗങ്ങൾ) കൂടുതൽ കരുതലെടുക്കുക. യാത്രകൾ പരിമിതപ്പെടുത്തുക.
ആശുപത്രി സന്ദർശനം കഴിവതും ഒഴിവാക്കുക. രോഗികളെ കാണാൻ പോകൽ തീർത്തും ഒഴിവാക്കുക.
വാക്സിനുകൾ സ്വീകരിക്കാൻ അർഹരായവർ എത്രയും പെട്ടെന്നു തന്നെ അതു പ്രയോജനപ്പെടുത്തുക.
വിവരങ്ങൾക്ക് ഔദ്യോഗിക സംവിധാനങ്ങളെ ആശ്രയിക്കുക.
നമുക്ക് അസുഖം വരരുത് എന്നതുപോലെ തന്നെ നാം മൂലം മറ്റൊരാൾക്ക് അസുഖം വരരുത് എന്നത് ഉറപ്പാക്കുക. നമുക്ക് കോവിഡിനെ പ്രതിരോധിക്കാനുള്ള ബാലപാഠങ്ങളിലേക്കു തിരിച്ചുപോകാം. എല്ലാവരും സുരക്ഷിതരാവുംവരെ ആരും സുരക്ഷിതരല്ല എന്ന യാഥാർഥ്യം മറക്കാതിരിക്കുക.
ഡോ. പി.എസ്. ഷാജഹാൻ എംഡി, എംഫിൽ
(ആലപ്പുഴ ഗവൺമെന്റ് ടിഡി മെഡിക്കൽ കോളജിലെ പൾമണറി മെഡിസിൻ വിഭാഗത്തിൽ
അഡീഷണൽ പ്രഫസറും അക്കാദമി ഓഫ് പൾമണറി & ക്രിട്ടിക്കൽ കെയർ മെഡിസിൻ
നിയുക്ത പ്രസിഡന്റുമാണ് ലേഖകൻ)