Tuesday, April 13, 2021 12:07 AM IST
കൂത്തുപറന്പ് തൊക്കിലങ്ങാടി കനറാ ബാങ്ക് ശാഖയിൽ വനിതാ മാനേജർ ആത്മഹത്യ ചെയ്തത് ബാങ്കിംഗ് മേഖലയിലെ ജോലി സമ്മർദത്തെക്കുറിച്ച് വലിയ പൊതു ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നു. “എനിക്ക് എന്റെ ജോലി ചെയ്യാനാകുന്നില്ല, അതിൽ ഞാൻ പരാജയപ്പെട്ടിരിക്കുന്നു. എന്റെ കുഞ്ഞുങ്ങൾ അനാഥരാകും എന്ന കാര്യം എനിക്ക് സഹിക്കാവുന്നതിലേറെയാണ്. എന്നാൽ എന്റെ തൊഴിൽ സംബന്ധമായ ഭയങ്ങൾ മൂലം എനിക്ക് വേണ്ട സമയം ലഭിക്കുന്നില്ല’’. എന്നൊരു കുറിപ്പ് എഴുതിവച്ചിട്ടാണ് 38 വയസ്സുകാരിയും രണ്ടുകുഞ്ഞുങ്ങളുടെ അമ്മയുമായ ആ വനിത ആത്മഹത്യ ചെയ്തത്. ഭർത്താവ് രണ്ടു വർഷം മുന്പ് ഹൃദയാഘാതം മൂലം മരിച്ചിരുന്നു.
നിയമന നിരോധനം
ബാങ്കിംഗ് മേഖലയിൽ വൻതോതിലുള്ള വളർച്ചയുണ്ടായത് 1970 കളിലും 80 കളിലുമാണ്. അന്ന് ബാങ്കുകൾ ഏറെയും പൊതുമേഖലയിലാണ്. ധാരാളം നിയമനങ്ങൾ 1980 കളുടെ മധ്യം വരെ നടന്നിരുന്നു. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ സർക്കാർ മേഖലയിലെ നിയമനങ്ങൾക്ക് നിയന്ത്രണം കൊണ്ടുവന്നു. 1990 കളിൽ കുറെയൊക്കെ നിയമനങ്ങൾ നടന്നു. 2001 ൽ പൊതുമേഖലാ ബാങ്കുകളിൽ നിലവിൽ വന്ന സ്പെഷൽ വോളണ്ടറി റിട്ടയർമെന്റ് സ്കീം പ്രകാരം ഒന്നേകാൽ ലക്ഷത്തോളം ജീവനക്കാരും ഓഫീസർമാരും പിരിഞ്ഞുപോയി. പിന്നീട് ഏതാണ്ട് 2008 വരെ പരിപൂർണ നിയമന നിരോധനത്തിന്റെ കാലമായിരുന്നു. അപ്പോഴേക്കും 1970 കളിലും 80 കളിലും നിയമിതരായ ജീവനക്കാർ വൻതോതിൽ വർഷംതോറും വിരമിക്കുന്ന ഘട്ടമെത്തിയിരുന്നു. ഇതിന്റെ അനന്തരഫലമായി പരിചയസന്പന്നരായ, പരിജ്ഞാനമുള്ള ജീവനക്കാർ വളരെ പെട്ടെന്നു രംഗം വിടുകയും അറിവും അനുഭവസന്പത്തും കുറവുള്ള യുവജീവനക്കാരെക്കൊണ്ട് ബാങ്ക് ശാഖകൾ നിറയുകയും ചെയ്തു. ഈ യൗവ്വനം ശാഖകൾക്ക് ദീപ്തിയും ഓജസ്സും നൽകി എന്നത് യാഥാർഥ്യമാണ്. അതേസമയം അറിവിന്റെയും അനുഭവത്തിന്റെയും കുറവ് പലതരത്തിലുള്ള പ്രശ്നങ്ങൾക്കും വഴിതെളിച്ചിട്ടുണ്ട്. ഫലപ്രദമായ പരിശീലനത്തിലൂടെ ഇതു പരിഹരിക്കേണ്ട ഉത്തരവാദിത്വം ബാങ്ക് മാനേജുമെന്റുകൾക്ക് ഉണ്ട്. എന്നാൽ ഇക്കാര്യത്തിൽ മാനേജ്മെന്റുകൾ തികഞ്ഞ പരാജയമാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ പുതുതലമുറ ജീവനക്കാർക്ക് പരമാവധി ബാങ്കിംഗ് പരിജ്ഞാനം പകർന്നു നൽകാനുള്ള ദിശാബോധമുള്ള നടപടികളൊന്നും സ്വീകരിക്കാൻ ബാങ്കുകളുടെ ട്രെയിനിംഗ് സംവിധാനങ്ങൾക്കു കഴിഞ്ഞിട്ടില്ല.
ഇതു പറയുന്പോൾത്തന്നെ ജോലികൾ നിർവഹിക്കാൻ ആവശ്യമായത്ര നിയമനങ്ങൾ നടക്കുന്നില്ല എന്നത് മറ്റൊരു പ്രധാന വസ്തുതയാണ്. ധാരാളം തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നു, വെട്ടിച്ചുരുക്കപ്പെടുന്നു. ഇതുമൂലം എല്ലാ കേഡറിലുമുള്ള ജീവനക്കാരുടെ ജോലിഭാരം പതിന്മടങ്ങ് വർധിച്ചിരിക്കുന്നു. ശാഖകളിൽ ആവശ്യത്തിന് ക്ലർക്കുമാർ ഇല്ലാതായാൽ ആ ജോലി കൂടി ചെയ്തു തീർക്കേണ്ട ബാധ്യത ഓഫീസർമാരുടെ തലയിൽ വീഴുന്നു.
ടാർഗറ്റുകൾ
ഇതിനു സമാന്തരമായി ബാങ്കിംഗ് മേഖലയിൽ നിരവധി മാറ്റങ്ങളും സംഭവിക്കുന്നു. സ്വകാര്യവത്കരണമാണ് ഒരു പ്രധാന ഭീഷണി. ഇതിനു മുന്നോടിയായി തൊഴിൽ അന്തരീക്ഷവും നടപടി ക്രമങ്ങളുമെല്ലാം സ്വകാര്യമേഖലയ്ക്ക് അനുഗുണമായ രീതിയിൽ മാറ്റിമറിക്കാനുള്ള ശ്രമങ്ങൾ വ്യാപകമാണ്. ഉടമസ്ഥത സർക്കാരിൽ നിലനിൽക്കെത്തന്നെ തൊഴിൽ രീതികൾ സ്വകാര്യമേഖലയുടെ മാതൃകയിലേക്കു മാറുന്ന ഈ അവസ്ഥ ജീവനക്കാരിൽ ഏൽപ്പിക്കുന്ന ആഘാതം വലുതാണ്.
ബാങ്കിംഗ് ബിസിനസിനുപുറമേ ലൈഫ് ഇൻഷ്വറൻസ്, മെഡിക്കൽ ഇൻഷ്വറൻസ്, മ്യൂച്ച്വൽ ഫണ്ട് തുടങ്ങിയ ഉത്പന്നങ്ങൾ വിൽക്കാനുള്ള കരാറുകൾ കൂടി ബാങ്കുകൾ ഏറ്റെടുത്തു തുടങ്ങിയിട്ട് ഏതാണ്ട് 20 വർഷത്തോളമാകുന്നു. തേർഡ്പാർട്ടി പ്രോഡക്ട് എന്ന ഇത്തരം ഉത്പന്നങ്ങൾ വിറ്റ് ലഭിക്കുന്ന കമ്മീഷൻ ബാങ്കിന്റെ ലാഭത്തിലേക്കു മുതൽക്കൂട്ടുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം. ഇത്തരം ബിസിനസ് വർധിപ്പിക്കാനുള്ള ടാർഗറ്റുകൾ ബാങ്ക് ജീവനക്കാർക്ക് വലിയ സമ്മർദമായിത്തീർന്നിരിക്കുന്നു.
സർക്കാർ പദ്ധതികൾ
ഇതോടൊപ്പം സർക്കാർ പരിപാടികളായ ജൻധൻ യോജന, അടൽ പെൻഷൻ യോജന, സർക്കാരിന്റെ ഇൻഷ്വറൻസ് പദ്ധതികൾ, മുദ്രാ ലോണ്, മറ്റു ദാരിദ്ര്യ നിർമാർജന പദ്ധതികൾ തുടങ്ങി പല ബിസിനസ് ലക്ഷ്യങ്ങളും പൊതുമേഖലാ ബാങ്കുകളിലെ മാനേജർമാർക്കു നേടേണ്ടതായുണ്ട്.
മുൻകാലങ്ങളിൽ നിക്ഷേപങ്ങൾ സ്വരൂപിക്കുക, വായ്പകൾ നൽകുക എന്ന രണ്ടു തരം ലക്ഷ്യങ്ങൾ മാത്രമാണു ബാങ്ക് മാനേജർമാർക്കു നേടാനുണ്ടായത്. എന്നാൽ ഇപ്പോൾ മേൽപ്പറഞ്ഞ വിവിധയിനങ്ങളിലായി മുപ്പതോളം ടാർഗറ്റുകളാണ് ബാങ്ക് മാനേജർമാരുടെ മേൽ അടിച്ചേൽപ്പിക്കുന്നത്. ഇതെല്ലാം ഒരേ സമയത്ത് എത്തിപ്പിടിക്കാനുള്ള പരിശ്രമമാണ് ഒട്ടുമിക്ക മാനേജർമാരെയും വലിയ ആശങ്കയിലും നിരാശാബോധത്തിലും പരാജയഭീതിയിലും ആഴ്ത്തുന്നത്.
പരിശീലനമില്ലായ്മ
ഈ സാഹചര്യങ്ങളിലൂടെ പടവുകൾ കയറി എത്തുന്നവരാണ് ബാങ്കുകളുടെ റീജണൽ ഓഫീസുകളിലും സോണൽ ഓഫീസുകളിലും മറ്റും ഉന്നതോദ്യോഗസ്ഥരായി എത്തുന്നത്. ഈ മേലുദ്യോഗസ്ഥർക്ക് ആധുനിക മാനവവിഭവ വിനിയോഗത്തിൽ വൈദഗ്ധ്യം പകരാൻ പര്യാപ്തമായ ട്രെയിനിംഗ് അവസരങ്ങളൊന്നും ബാങ്ക് മാനേജുമെന്റുകൾ നൽകുന്നില്ല. പകരം ബിസിനസ് ടാർഗറ്റുകൾ എങ്ങനെയെങ്കിലും ശാഖകളെക്കൊണ്ട് നടപ്പിലാക്കിക്കേണ്ട ഉത്തരവാദിത്വം ഇവരിൽ കെട്ടിയേൽപ്പിക്കുകയാണ്. ബ്രാഞ്ചുമാനേജർമാരുടെ കാര്യത്തിൽ എന്ന പോലെ ഈ മേലുദ്യോഗസ്ഥരുടെ കാര്യത്തിലും അവരുടെ ഉദ്യോഗക്കയറ്റവും തൊഴിൽമികവിന്റെ അംഗീകാരവും എല്ലാം ടാർഗറ്റുകളെ ആശ്രിച്ചാണിരിക്കുന്നത്. ഈ സ്ഥിതിയിൽ പലരും അധികാരവും ധാർഷ്ട്യവും ഭീഷണിയും പ്രയോഗിച്ച് കാര്യങ്ങൾ നടത്തിയെടുക്കാൻ ശ്രമിക്കുകയാണ്. ഇതു താഴേക്കിടയിലുള്ളവരുടെ സംഘർഷവും സമ്മർദവും വർധിപ്പിക്കുന്നു.
തൊഴിൽമികവും വ്യക്തിജീവിതത്തിലെ സന്തുഷ്ടിയും ഒന്നിച്ചു കൊണ്ടുപോവുക എന്നത് ആധുനിക ലോകത്തെ ഏറ്റവും വലിയ ഒരു വെല്ലുവിളിയാണ്. ഇക്കാര്യത്തിൽ പ്രാഥമികമായി ശ്രദ്ധ ചെലുത്തേണ്ടത് ജീവനക്കാർതന്നെയാകുന്നു. വ്യക്തിജീവിതത്തിലെയും കുടുംബ ജീവിതത്തിലെയും സന്തുഷ്ടിയാണ് മനുഷ്യരുടെ ആത്യന്തിക സന്തോഷത്തിന് അടിസ്ഥാനം. ഇതോടൊപ്പമാണ് തൊഴിൽമേഖലയിലെ വിജയത്തെ കൊണ്ടുപോകേണ്ടത്. തൊഴിൽമേഖലയിലെ ലക്ഷ്യങ്ങൾക്ക് അമിതപ്രാധാന്യം നൽകിയാൽ വ്യക്തിജീവിതത്തിലെ വിലപ്പെട്ട സന്തുഷ്ടിയാണ് നഷ്ടമാവുക. ഇക്കാര്യത്തിൽ വ്യക്തതയാർന്ന ഒരു കാഴ്ചപ്പാടും ആവശ്യമായ ദൃഢനിശ്ചയങ്ങളും ഓരോ വ്യക്തിക്കും ആവശ്യമായിരിക്കുന്നു. അതേസമയം സ്ഥാപന മേധാവികൾക്കും ഉന്നത ഉദ്യോഗസ്ഥർക്കും ഇക്കാര്യത്തിലുള്ള ഉത്തരവാദിത്വത്തിൽനിന്ന് ഒരിക്കലും ഒഴിഞ്ഞുമാറാനാവില്ല. സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരുടെ തൊഴിലും വ്യക്തിജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തേണ്ട ഉത്തരവാദിത്വം തൊഴിൽ ദാതാക്കൾക്കുമുണ്ട്. ടാർഗറ്റും ലാഭങ്ങളും മാത്രം ലക്ഷ്യമാക്കി സ്ഥാപനം നടത്തുന്പോൾ അവിടെ ജീവനക്കാർ ബലിയാടാക്കപ്പെടുന്നു. ഇത് ഒരിക്കലും അഭികാമ്യമല്ലെന്നു മാത്രമല്ല, വലിയ സാമൂഹിക പ്രത്യാഘാതങ്ങൾക്കു വഴിതെളിക്കുകയും ചെയ്യും.
ക്ലിപ്തതയില്ലാത്ത ജോലിസമയം
ഐടി തുടങ്ങിയ മേഖലകളിൽനിന്ന് വ്യത്യസ്തമായി പൊതുമേഖലാ ബാങ്കുകളിലെയും പഴയ തലമുറ സ്വകാര്യബാങ്കുകളിലെയും ഏതാണ്ട് മുഴുവൻ ജീവനക്കാരും യൂണിയൻ അംഗങ്ങളാണ്. ഒന്പത് യൂണിയനുകളാണ് ബാങ്കിംഗ് മേഖലയിൽ പ്രവർത്തിക്കുന്നത്. ക്ലർക്ക്, പ്യൂണ്, സ്വീപ്പർ തുടങ്ങിയ തസ്തികകളിലെ ജീവനക്കാരെ വർക്ക്മെൻ എന്നാണ് പറയുക. ഈ ജീവനക്കാർ ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട്സ് ആക്ടിന്റെ പരിധിയിൽ വരുന്നവരാണ്. ഇവർക്ക് നിർവചിക്കപ്പെട്ട ജോലിസമയം ഉണ്ട്. എന്നാൽ ഓഫീസർ വിഭാഗത്തിലേക്കു കടക്കുന്പോൾ കൃത്യമായ ജോലിസമയം ഇല്ല. പണിതീരുന്നതുവരെ ജോലിസമയം തന്നെ. അതുകൊണ്ട് ഓഫീസർ വിഭാഗത്തിൽപ്പെട്ട ഉദ്യോഗസ്ഥർ രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതു വരെയും ചിലപ്പോൾ അതു കഴിഞ്ഞും ജോലി സ്ഥലത്ത് ചെലവഴിക്കാൻ നിർബന്ധിതരാകുന്നു. സ്വാഭാവികമായും വർക്ക് - ലൈഫ് ബാലൻസ് എന്നറിയപ്പെടുന്ന തൊഴിൽ ജീവിതവും വ്യക്തിജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ അപ്രാപ്യമായിത്തീരുന്നു. സർക്കാരിൽനിന്നും മേലുദ്യോഗസ്ഥരിൽനിന്നും ഇടപാടുകാരിൽനിന്നും ഒരേപോലെ തുടർച്ചയായി നേരിടുന്ന സമ്മർദം സ്വാഭാവികമായും പലരുടെയും താളം തെറ്റിക്കുന്നു. ട്രേഡ് യൂണിയന്റെ ശക്തമായ പരിരക്ഷ ലഭിക്കുന്നതുകൊണ്ട് വർക്ക്മെൻ ജീവനക്കാർക്ക് കുറെയേറെ പിടിച്ചുനിൽക്കാനാവുന്നു. സ്വാഭാവികമായും ശാഖകളിലെ ഓഫീസർമാരുടെയും മാനേജർമാരുടെയും സമ്മർദം ആനുപാതികമായി വർധിക്കുന്നു.
പരിഹാരമാർഗങ്ങൾ
എന്താണ് ഇതിനുള്ള പരിഹാരം? ഒന്നാമതായി ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണം. ട്രെയിനിംഗ് സംവിധാനം ശക്തവും ഫലപ്രദവുമാക്കണം. ഓഫീസർ തസ്തികയിൽ ഉള്ളവർക്ക് ജോലി സമയം നിജപ്പെടുത്തണം. മേലുദ്യോഗസ്ഥർക്ക് /”മാൻ മാനേജ്മെന്റിൽ’’’’ പ്രാവീണ്യം ലഭിക്കത്തക്കവിധത്തിലുള്ള പരിശീലനം ലഭിക്കണം. ഓഫീസർമാരുടെ സംഘടനകൾ കുറേക്കൂടി സജീവമായ പിന്തുണ തങ്ങളുടെ അംഗങ്ങൾക്കു നൽകണം. സ്ട്രസ് മാനേജ്മെന്റിൽ ഇടയ്ക്കിടെ പരിശീലനം നൽകണം. ജീവനക്കാരുടെ പരാതികൾ പരിഹരിക്കാനുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തണം. ഇത്തരം ക്രിയാത്മകമായ നടപടികളിലൂടെ മാത്രമേ ഈ പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരം കണ്ടെത്താനാകൂ.
സ്വപ്ന എന്ന ജീവനക്കാരി ആത്മഹത്യ ചെയ്തതിൽ എത്രത്തോളം വ്യക്തിപരമായ കാരണങ്ങൾ ഉണ്ടെന്നും എത്രത്തോളം ഒൗദ്യോഗിക സമ്മർദങ്ങൾ ഉണ്ടെന്നും ഉള്ള കാര്യങ്ങൾ പോലീസിന്റെയും മനുഷ്യാവകാശ കമ്മീഷന്റെയും അന്വേഷണത്തിലൂടെ അറിയേണ്ടതാണ്. അതേസമയം ബാങ്കിംഗ് മേഖലയിൽ ആയാലും മറ്റ് ഏതു മേഖലയിൽ ആയാലും തൊഴിൽപരമായ സമ്മർദംകൊണ്ട് മനുഷ്യജീവൻ നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ സമൂഹത്തിനും സർക്കാരിനും ബാധ്യതയുണ്ട്.
എസ്. രാമകൃഷ്ണൻ
(ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എഐബിഇഎ)
ജനറൽ കൗണ്സിൽ അംഗമാണ് ലേഖകൻ)