Friday, May 7, 2021 11:27 PM IST
നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ ആഘാതത്തിലാണിപ്പോൾ കോൺഗ്രസ്. ഗ്രൂപ്പ് നേതാക്കൾ പരസ്പരം പഴിചാരുന്നു. ഗ്രൂപ്പ് വൈരവും തമ്മിലടിയുമാണ് പരാജയത്തിനു മുഖ്യകാരണമെന്നു പ്രവർത്തകർ വിലപിക്കുന്നു.
ഈ പശ്ചാത്തലത്തിൽ, ഗ്രൂപ്പ് കലഹം മൂലം നശിക്കുന്ന കോൺഗ്രസിന്റെ ദുരവസ്ഥയിൽ വിലപിച്ചുകൊണ്ട് അന്തരിച്ച പ്രശസ്ത കവയിത്രി സുഗതകുമാരി മുന്പെഴുതിയ ഒരു ലേഖനം പുനഃപ്രസിദ്ധീകരിക്കുകയാണ്. ഇന്നും തികച്ചും പ്രസക്തമാണ് അതിലെ നിരീക്ഷണങ്ങൾ.
ഒരു പഴയ കോൺഗ്രസുകാരന്റെ മകൾ എന്ന നിലയ്ക്കു കോൺഗ്രസിന്റെ ഇന്നത്തെ ദുരവസ്ഥയിൽ എന്റെ മനസിലുളവാകുന്ന ദുഃഖവും താപവും ലജ്ജയും നിങ്ങളെ അറിയിക്കുന്നു.
ലോകരാഷ്്ട്രങ്ങളിൽ മറ്റൊന്നിനും അവകാശപ്പെടാനാവാത്തവിധം മഹത്തായൊരു പാരന്പര്യവും വിശ്വഗുരുവായൊരു നേതാവും നിങ്ങൾക്കുണ്ടായിരുന്നു. ചിരന്തന ധർമത്തിന്റെതായ ആദർശങ്ങൾ ലലാടങ്ങളിൽ തിളങ്ങിനിന്ന ലക്ഷക്കണക്കിന് അനുയായികൾ നിങ്ങളുടെ സംഘടനയ്ക്ക് ഉണ്ടായിരുന്നു. സത്യം, ധർമം, അഹിംസ, എളിമ, ദയ എന്നൊക്കെ പറഞ്ഞാൽ അന്ന് ആരും പുച്ഛത്തോടെ പൊട്ടിച്ചിരിക്കുകയില്ലായിരുന്നു. അന്നത്തെ സേവകർക്ക് ഈ മണ്ണ് പെറ്റമ്മയും ഈ കൊടി പ്രാണനുമായിരുന്നു. അവരുടെ ചോരയും കണ്ണീരും ഏറെ വീണ മണ്ണാണിത്.
ഈ മണ്ണിൽ ചവിട്ടിനിന്നു കൊണ്ടാണു നിങ്ങളിന്നു തമ്മിൽ പൊരുതുന്നത്. നിങ്ങളുടെ പകയും വിദ്വേഷവും സ്വാർഥതയും തളർത്തുന്നതു കോൺഗ്രസ് എന്ന മഹാപ്രസ്ഥാനത്തെ തന്നെയാണെന്നു നിങ്ങൾ മറക്കുന്നു. വീഴുന്നതു ശത്രുവല്ല, ഇന്നലെവരെയുള്ള മിത്രമോ സഹോദരനോ നേതാവോ ആണെന്നതും ആ വീഴ്ചയിൽ അടിപുഴകുന്നതു പഴയ തറവാടുതന്നെയാണെന്നും നിങ്ങൾ മറക്കുന്നു. പക്ഷേ, ഞങ്ങൾ സാധാരണ ജനങ്ങൾ എല്ലാം കാണുന്നു; കണ്ടറിയുന്നു. ഇതാണോ ഈ നാടിന്റെ ഇന്നത്തെ നീറുന്ന പ്രശ്നമെന്നു ചോദിച്ചുപോകുന്നു. തൊഴിലില്ലാതെ ഉഴലുന്ന ലക്ഷക്കണക്കിനു യുവജനങ്ങളല്ല, തകരുന്ന കാർഷിക മേഖലയല്ല, നാടുവിടുന്ന വ്യവസായങ്ങളല്ല, വിഷം മൂർച്ഛിക്കുന്ന വർഗീയതയല്ല, തകരുന്ന സന്പദ്ഘടനയല്ല, സന്പന്നഹസ്തങ്ങളിൽ അമരുന്ന വിദ്യാഭ്യാസ മേഖലയും ആരോഗ്യമേഖലയുമല്ല, വർധിച്ചുവരുന്ന അക്രമങ്ങളും ആത്മഹത്യകളുമല്ല, നാടിനെ വിഴുങ്ങിക്കഴിഞ്ഞ മദ്യാസക്തിയല്ല, വെട്ടിമുടിക്കപ്പെടുന്ന കാടും ചാവുന്ന പുഴകളും വിഷലിപ്തമാകുന്ന മണ്ണുമല്ല, അടിമുടി വ്യാപിച്ചു കഴിഞ്ഞ അഴിമതിയെന്ന മഹാവ്യാധിയല്ല-നിങ്ങളെ അലട്ടുന്നത് ഇതൊന്നുമല്ല!- ആരൊക്കെയാണ് അധികാര സിംഹാസനത്തിൽ ഇരിക്കേണ്ടത് എന്നതുമാത്രം!
എല്ലാം ക്ഷയിക്കുന്ന ഈ നാടിന്റെ പരിഭ്രാന്തി നിങ്ങൾ അറിയുന്നില്ല. ജനങ്ങൾ അർപ്പിച്ച വിശ്വാസത്തെ നിന്ദിക്കരുതെന്ന ജനാധിപത്യത്തിന്റെ പ്രഥമപാഠം നിങ്ങൾ മറക്കുന്നുവെന്നു ഞങ്ങൾ അറിയുന്നു. ഞങ്ങളെ രക്ഷിക്കുമെന്ന് ആശിച്ചവരുടെ അധർമ വിധേയത്വം എത്രയെന്നു ഞങ്ങൾ മനസിലാക്കുന്നു. ഈ ഭാഗ്യംകെട്ട നാടിന്റെ പോക്ക് എങ്ങോട്ടാണെന്നു ഞങ്ങൾ ആശങ്കിക്കുന്നു.
തമ്മിൽ തല്ലി സ്വയം നശിക്കുന്നവരേ... ഇതു നാണക്കേടു തന്നെയാണെന്നു തിരിച്ചറിയുക. ഒരു കാലത്തു ഗാന്ധിജിയുടെ, ജവഹർലാൽ നെഹ്റുവിന്റെ, നേതാജി സുഭാഷ് ചന്ദ്രബോസിന്റെ, ജയപ്രകാശിന്റെ മഹാസ്വപ്നമായിരുന്ന കോൺഗ്രസിനെയാണു നിങ്ങളിന്നു ജനങ്ങളുടെ കണ്ണിൽ നിസാരവത്കരിക്കുന്നത്. അത് അരുത് എന്ന് ഉറക്കെ പറയുവാൻ, തമ്മിൽ വെട്ടാനുയരുന്ന കൈയിൽ മുറുകെപ്പിടിച്ച് ഈ സ്വയംഹത്യ തടയുവാൻ, ഗാന്ധിനാമത്തിൽ വിശ്വസിക്കുന്ന കോൺഗ്രസുകാരാരുമില്ലേ ഇവിടെ? ഒരാൾപോലും ബാക്കിയില്ലേ?