Thursday, May 27, 2021 11:04 PM IST
സാധാരണഗതിയിൽ ആഫ്രിക്കയിലെ അനവധി രാജ്യങ്ങളിൽ ഞാൻ എപ്പോഴും പോകാറുണ്ട്. അതുകൊണ്ടുതന്നെ പല രാജ്യങ്ങളിലെയും സർക്കാരിലും പൊതുസമൂഹത്തിലുമുള്ള അനവധി ആളുകളെ പരിചയവുമുണ്ട്. ഇന്ത്യയിൽനിന്നായതിനാൽ അവർക്കൊക്കെ എന്നോടൊരു പ്രത്യേക ഇഷ്ടമുണ്ട്. കാരണം, അവരിൽ പലരും വിദ്യാഭ്യാസത്തിനും ആരോഗ്യകരണങ്ങൾക്കുമായി ഇന്ത്യയിൽ വന്നിട്ടുണ്ട്. ഇപ്പോൾ ഒരു വർഷമായി ആഫ്രിക്കയിൽ പോയിട്ട്. പക്ഷേ എല്ലാ ദിവസവും തന്നെ അവരുമായി സൂമിലോ ഇമെയിലിലോ ബന്ധപ്പെടാറുണ്ട്.
കഴിഞ്ഞ ദിവസം അത്തരത്തിൽ ഒരു മെയിൽ വന്നു.""എന്റെ നാട്ടിൽനിന്നു രണ്ടു കുട്ടികൾക്ക് ഡേറ്റ സയൻസ് പഠിക്കണമെന്നുണ്ട്. ഇന്ത്യയിൽ എവിടെയാണ് നന്നായി, അധികം ചിലവില്ലാതെ ഡേറ്റ സയൻസ് പഠിക്കാൻ പറ്റുന്നത്?” ഇന്ത്യയിൽ ഇപ്പോൾ എവിടെ നോക്കിയാലും ഡേറ്റ സയൻസ് കോഴ്സുകൾ ആണ്. ഏറെ സ്ഥലങ്ങളിൽ പഴയ കോഴ്സുകൾ പേരൊക്കെ മാറ്റി ഡേറ്റ സയൻസ് എന്നാക്കിയതാണ്. ചിലയിടങ്ങളിൽ മാർക്കറ്റ് ഉണ്ടെന്ന് കണ്ടതോടെ വേണ്ടത്ര ഫാക്കൽറ്റി ഒന്നുമില്ലാതെ തട്ടിക്കൂട്ടിയതാണ്. മറ്റു രാജ്യങ്ങളിലെ ആളുകളെ അവിടെ കൊണ്ടുപോയി ചേർത്താൽ അവരുടെ ഭാവിയും എന്റെ റെപ്യൂട്ടേഷനും മാത്രമല്ല, രാജ്യത്തിന്റെ പേരു കൂടിയാണ് ചീത്തയാകുന്നത്. അങ്ങനെയാണ് ഞാൻ ചെന്നൈ ഐഐടിയിൽ പുതിയതായി തുടങ്ങിയ ഡേറ്റാ സയൻസ് പ്രോഗ്രാമിനെപ്പറ്റി അറിഞ്ഞതും കൂടുതൽ അന്വേഷിച്ചതും. വിപ്ലവകരമായ ചില മാറ്റങ്ങളാണ് ഈ പുതിയ കോഴ്സിലൂടെ ഐഐടി ഇന്ത്യയിലെ വിദ്യാഭ്യാസരംഗത്ത് കൊണ്ടുവരുന്നത്.
1. പൂർണമായും ഓൺലൈൻ ആയാണ് ഈ കോഴ്സ് ഡിസൈൻ ചെയ്തിരിക്കുന്നത്. അതുകൊണ്ട് ലോകത്ത് എവിടെയിരുന്നും പഠിക്കാം.
2. അതേസമയം ഐഐടി ചെന്നൈയിൽനിന്നുള്ള ബിരുദം ഉൾപ്പെടെയുള്ള സർട്ടിഫിക്കറ്റുകളാണ് കോഴ്സ് വിജയകരമായി പൂർത്തിയാക്കിയവർക്ക് ലഭിക്കുന്നത്. അതിൽ "ഓൺ ലൈൻ കോഴ്സ്' എന്ന് പ്രത്യേകം മാർക്ക് ചെയ്തിട്ടുണ്ടാവില്ല. ഈ കോഴ്സിൽ പഠിച്ചവരെ ഐഐടിയിലെ പൂർവവിദ്യാർഥികളായി പരിഗണിക്കുകയും ചെയ്യും.
3. പന്ത്രണ്ടാം ക്ലാസ് വരെയോ തുല്യമായതോ ആയ വിദ്യാഭ്യാസമുള്ളവർക്ക് ഇതിനു ചേരാവുന്നതാണ്.
4. ഏത് പ്രായത്തിലുള്ളവർക്കും ചേരാം. പ്രായപരിധി ഇല്ല. ഇപ്പോൾ ജോലി ഉള്ളവർക്കും റിട്ടയർ ചെയ്തവർക്കും കോഴ്സിന് ചേരാൻ സാധിക്കും.
5. കൂടുതൽ രസകരമായ കാര്യം, ഇപ്പോൾ ഏതെങ്കിലും ഡിഗ്രി പഠിച്ചുകൊണ്ടിരിക്കുന്നവർക്ക് അതിനോടൊപ്പം തന്നെ ഈ കോഴ്സ് ചെയ്യാനും ബിരുദം ഉൾപ്പെടെ സർട്ടിഫിക്കറ്റുകൾ നേടാനും അവസരമുണ്ട്.
6. വീഡിയോ ആയിട്ടാണ് കോഴ്സുകൾ റിക്കാർഡ് ചെയ്തിരിക്കുന്നത്. ഏറ്റവും പ്രഗല്ഭരായ അധ്യാപകരാണ് ക്ളാസുകൾ എടുക്കുന്നത്.
7. കോഴ്സിൽ ഉള്ള ഓരോ പത്തു വിദ്യാർഥികൾക്കും പഠനത്തിൽ സഹായിക്കാൻ ഒരു മെന്റർ ഉണ്ടാകും.
8. കോഴ്സിൽ ആദ്യത്തെ സെറ്റ് മൊഡ്യൂളുകൾ പൂർത്തിയാക്കിയാൽ ഒരു വർഷം കഴിയുന്പോൾ ഐഐടിയിൽനിന്നു സർട്ടിഫിക്കറ്റും, രണ്ടു വർഷം വിജയകരമായി പൂർത്തിയാക്കിയാൽ ഡിപ്ലോമയും, മൂന്നു വർഷം വിജയകരമായി പൂർത്തിയാക്കിയാൽ ബിരുദവും ലഭിക്കും. മുൻപ് പറഞ്ഞതുപോലെ ഇതൊരു "ഓൺലൈൻ ഡിഗ്രി' ആന്നെന്ന് സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തുകയില്ല.
വിദ്യാഭ്യാസത്തിന്റെ ഭാവി
കോഴ്സ് ലോഞ്ച് ചെയ്ത് ഒരു വർഷത്തിനകം തന്നെ ഏഴായിരം വിദ്യാർഥികളാണ് ചേർന്നിട്ടുള്ളത്. (ഐഐടി ചെന്നൈയിൽ കാന്പസിൽ ആകെ പഠിക്കുന്നവരുടെ എണ്ണം പതിനായിരം മാത്രമാണ്). അടുത്ത രണ്ടു വർഷത്തിനകം ഈ ഒറ്റ കോഴ്സിന് മൊത്തം ഐഐടിയിൽ ഉള്ളതിനേക്കാൾ കൂടുതൽ പേർ ഉണ്ടാകുമെന്ന് ഉറപ്പാണ്. ഇതൊക്കെയാണ് വിദ്യാഭ്യാസത്തിന്റെ ഭാവി എന്ന് ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ടല്ലോ.
ലോകത്തെ അനവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ കോഴ്സുകൾ ഓൺലൈൻ ആക്കാൻ മടിച്ചുനിൽക്കുകയായിരുന്നു. വിദൂര വിദ്യാഭ്യാസം നടത്തുന്ന യൂണിവേഴ്സിറ്റികൾ തന്നെ വിദൂര വിദ്യാഭ്യാസം അല്ലെങ്കിൽ ഓൺലൈൻ ഡിഗ്രി എന്ന് മാർക്ക് ചെയ്ത് ആ ബിരുദത്തെ രണ്ടാം കിട ആക്കുകയും ചെയ്തു. ഇതുകൊണ്ടാണ് കോഴ്സെറായും എഡ്എക്സും പോലെയുള്ള സ്ഥാപനങ്ങൾ അതിവേഗത്തിൽ കയറി വന്നത്. 2012ൽ മാത്രം സ്ഥാപിച്ച കോഴ്സെറയിൽ ഇപ്പോൾ എട്ടു കോടി പേർ പഠിച്ചു കഴിഞ്ഞു! ആയിരം കൊല്ലം ഉണ്ടായിരുന്ന ഓക്സ്ഫഡിന്റെ ചരിത്രത്തിൽ ഇതിന്റെ ചെറിയ ശതമാനം വിദ്യാർഥികൾ മാത്രമേ പഠിച്ചിട്ടുള്ളൂ എന്നോർക്കണം!
ഓൺലൈൻ കോഴ്സുകൾ ക്ളാസുകളിൽ പോകുന്നതുപോലെ അല്ല, വിദ്യാഭ്യാസം എന്നാൽ വിഷയം പഠിക്കൽ മാത്രമല്ല എന്നൊക്കെ ചിന്തിക്കുന്നവരും വാദിക്കുന്നവരും ഉണ്ട്. അതു ശരിയുമാണ്. പക്ഷെ ഇനിയുള്ള ലോകത്ത് ഓൺലൈൻ വിദ്യാഭ്യാസം സർവസാധാരണമാകും. കഴിഞ്ഞയാഴ്ച യുജിസി പുറത്തിറക്കിയ Blended Mode of Teaching and Learning: Concept Note ഇതിനുള്ള അടിത്തറ പാകുന്നുണ്ട്. ഉന്നത വിദ്യാഭ്യാസരംഗത്ത് എവിടെനിന്നും കോഴ്സുകൾ എടുക്കാമെന്നും വിദേശത്തുനിന്ന് എടുക്കുന്ന കോഴ്സുകൾക്കുപോലും ഇന്ത്യയിൽ ക്രെഡിറ്റ് കിട്ടുമെന്നും ആവശ്യത്തിന് ക്രെഡിറ്റ് കിട്ടിക്കഴിഞ്ഞാൽ സർട്ടിഫിക്കറ്റോ ഡിപ്ലോമയോ ബിരുദമോ യൂണിവേഴ്സിറ്റികളിൽനിന്നു ലഭിക്കുമെന്നുമൊക്കെയാണ് പുതിയ സങ്കല്പം. ഇതൊക്കെ ഇനി എല്ലാ യൂണിവേഴ്സിറ്റികളിലും സാധാരണമാകും.
സാധാരണ യൂണിവേഴ്സിറ്റി, ഡിജിറ്റൽ യൂണിവേഴ്സിറ്റി, ഓപ്പൺ യൂണിവേഴ്സിറ്റി, ആരോഗ്യ സർവകലാശാല, കാർഷിക സർവകലാശാല എന്നതൊക്കെ പഴയ കഥയാകും. സത്യത്തിൽ ലോകത്തെവിടെനിന്നും ഏതു വിഷയവും എങ്ങനെ വേണമെങ്കിലും കൂട്ടിക്കുഴച്ചു പഠിക്കാവുന്ന യഥാർഥ "സർവകലാശാലകളുടെ" കാലം വരികയാണ്. അവിടെ വിദ്യാഭ്യാസം സാർവത്രികമാകും, ഏറെക്കുറെ സൗജന്യവും.
വായനക്കാർ ഐഐടി ചെന്നൈയിലെ ഈ ഡിഗ്രിയെപ്പറ്റി അവരുടെ ഹോം പേജിൽ പോയി നോക്കണം. ഡേറ്റ സയൻസിൽ അല്പമെങ്കിലും താത്പര്യമുണ്ടെങ്കിൽ ഒന്നാം വർഷം പഠിച്ച് സർട്ടിഫിക്കറ്റ് നേടിയെടുക്കണം. വല്ലപ്പോഴും ചെന്നൈക്കു പോകുന്പോൾ അവിടെ കാന്പസിൽ അഭിമാനത്തോടെ വിദ്യാർഥിയായോ പൂർവവിദ്യാർഥിയായോ കയറിച്ചെല്ലാമല്ലോ. ഇപ്പോൾ കോളജുകളിൽ പഠിക്കുന്ന വിദ്യാർഥികളും അവർക്ക് താത്പര്യവും, മുടക്കാൻ അല്പം പണവും ഉണ്ടെങ്കിൽ ഈ കോഴ്സ് എടുക്കുന്നത് നല്ലതാണെന്നാണ് എന്റെ അഭിപ്രായം. ഐഐടിയിൽനിന്ന് ഒരു സർട്ടിഫിക്കറ്റോ ഡിഗ്രിയോ നേടുന്നത് കൂടാതെ ഒരു വിദ്യാഭ്യാസവിപ്ലവത്തിന്റെ ഭാഗമാവുകയും ചെയ്യാം.
മുരളി തുമ്മാരുകുടി