Monday, June 14, 2021 1:44 AM IST
കോവിഡിന്റെ രണ്ടാംതരംഗത്തില്‍ രാജ്യത്തുടനീളം വിവിധ പ്രായപരിധിയിലുള്ള ആയിരക്കണക്കിനു കുട്ടികള്‍ക്കു കൊറോണ ബാധിച്ചതു രക്ഷിതാക്കളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഭൂരിഭാഗം കുട്ടികളിലും രോഗം ഗുരുതരമായിരുന്നില്ലെങ്കിലും കുട്ടികള്‍ക്കു രോഗംവരാതെ സൂക്ഷിക്കേണ്ടത് അനിവാര്യമാണെന്നു ശിശുരോഗ വിദഗ്ധനും നാഷണല്‍ കോവിഡ്-19 ടാസ്ക് ഫോഴ്സിലെ മുതിര്‍ന്ന അംഗവുമായ ഡോ. നരേന്ദ്ര കുമാര്‍ അറോറ പറയുന്നു. കോവിഡ് ബാധിച്ച കുട്ടികള്‍ക്കു നല്‍കേണ്ട ചികില്‍സയെയും പരിചരണത്തെയും പ്രതിരോധമാര്‍ഗങ്ങളെയും കുറിച്ച് അദ്ദേഹം സംസാരിക്കുന്നു.
? കോവിഡിന്റെ രണ്ടാം തരംഗത്തില്‍ കുട്ടികളെ കൂടുതലായി രോഗം ബാധിക്കുന്നുവെന്നു കരുതുന്നുണ്ടോ
മുതിര്‍ന്നവരെ പോലെതന്നെ കുട്ടികള്‍ക്കും കോവിഡ് വരാനുള്ള സാധ്യതയുണ്ട്. ദേശീയതലത്തില്‍ ഒടുവില്‍ നടത്തിയ സിറോ സര്‍വേയില്‍ ഉള്‍പ്പെട്ട കുട്ടികളില്‍ 25 ശതമാനവും കോവിഡ് ബാധിതരാണ്. പത്തു വയസില്‍ താഴെയുള്ള കുട്ടികളില്‍പ്പോലും മറ്റു പ്രായത്തിലുള്ളവരെപ്പോലെതന്നെ രോഗബാധ കാണുന്നു. ദേശീയതലത്തിലുള്ള കണക്കനുസരിച്ച് ഒന്നാംതരംഗത്തില്‍ മൂന്നു മുതല്‍ നാലുവരെ ശതമാനം കുട്ടികള്‍ക്കു ലക്ഷണങ്ങളോടെ രോഗം ബാധിച്ചിരുന്നു. രണ്ടാം തരംഗത്തിലും ഇതേ ശതമാനംതന്നെയാണ് കുട്ടികളിലുള്ള രോഗബാധ. ഇത്തവണ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ രോഗം ബാധിച്ച കുട്ടികളുടെ എണ്ണവും കൂടുന്നുവെന്നു മാത്രം.
? രണ്ടാം തരംഗത്തില്‍ കുട്ടികളില്‍ രോഗം തീവ്രമാകുന്നുണ്ടോ
കോവിഡ് ബാധിച്ച ഭൂരിപക്ഷം കുട്ടികളും രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരോ രോഗം ഗുരുതരമല്ലാത്ത വിധം അസുഖം ബാധിച്ചവരോ ആണ്. വീട്ടിലുള്ള ഒന്നിലധികം പേര് കോവിഡ് ബാധിതരാണെങ്കില്‍ കുട്ടികള്‍ക്കും രോഗം വരാനുള്ള സാധ്യത കൂടുതലാണ്. ഭാഗ്യവശാല്‍, ഇത്തരത്തിലുള്ള മിക്ക സാഹചര്യങ്ങളിലും കുട്ടികളില്‍, പ്രത്യേകിച്ച് പത്തു വയസില്‍ താഴെയുള്ളവരില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നില്ല. അസുഖം ബാധിച്ചവരിലാകട്ടെ ഗുരുതരമല്ലാത്ത വിഭാഗത്തിലുള്ളതും സാധാരണ ലക്ഷണങ്ങളായ ജലദോഷം, വയറിളക്കം എന്നിവയോടെയുള്ളതുമായ രോഗബാധയാണ് പൊതുവേ കാണുന്നത്.
ജന്മനായുള്ള ഹൃദയരോഗങ്ങള്‍, പ്രമേഹം, ആസ്ത്മ,കാന്‍സര്‍, ഏതെങ്കിലും തരത്തില്‍ രോഗപ്രതിരോധശേഷി കുറഞ്ഞ കുട്ടികള്‍ തുടങ്ങിയവരില്‍ രോഗം ഗുരുതരമാകാനുള്ള സാധ്യത കൂടുതലാണ്. കോവിഡ് ബാധിച്ച കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ തികഞ്ഞ ശ്രദ്ധ പുലര്‍ത്തണം. രോഗ ബാധയുടെ രണ്ടാമത്തെ ആഴ്ചയിലോ അതിനുശേഷമോ ആണ് കുട്ടികളില്‍ ഗുരുതരമായ പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നതായി കണ്ടുവരുന്നത്.
? മുതിര്‍ന്നവരുടെ കോവിഡ് ചികിത്സയില്‍നിന്നു കുട്ടികളുടെ ചികിത്സ എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്
രോഗലക്ഷണങ്ങള്‍ പ്രകടമല്ലാത്ത കുട്ടികള്‍ക്ക് ഞങ്ങള്‍ ഒരു മരുന്നും നിര്‍ദേശിക്കുന്നില്ല. ഗുരുതരമല്ലാത്ത രോഗബാധയുള്ളവര്‍ക്ക് പനിയും അനുബന്ധ ലക്ഷണങ്ങളും കുറയ്ക്കുന്നതിനായി പാരസെറ്റമോള്‍ നല്കുന്നു. വയറിളക്കം ഉണ്ടെങ്കില്‍ നിര്‍ജലീകരണം തടയുന്നതിനായി ഒആര്‍എസും ധാരാളമായി പാനീയങ്ങള്‍ കുടിക്കാനും നിര്‍ദേശിക്കുന്നു. ഇതിനെക്കാള്‍ തീവ്രവും ഗുരുതരവും ആയ അവസ്ഥകളില്‍ ചികിത്സ മുതിര്‍ന്നവരുടേതു പോലെതന്നെ ആയിരിക്കും.
കുട്ടികളില്‍ ശ്വാസതടസം, വര്‍ധിച്ച ശ്വസനനിരക്ക്, ഭക്ഷണം കഴിക്കുന്നതിനെപ്പോലും തടസപ്പെടുന്ന തരത്തിലുള്ള ശക്തമായ ചുമ, ഓക്സിജന്റെ അളവ് കുറയല്‍ (ഹൈപ്പോക്സിയ), നിയന്ത്രണാതീതമായ പനി, സാധാരണമല്ലാത്ത ലക്ഷണങ്ങളായ തൊലിയിലെ തടിപ്പ്, അമിതമായ ഉറക്കം/ഉറക്കം തൂങ്ങല്‍ എന്നിവയുണ്ടെങ്കില്‍ ഉടന്‍ ഡോക്ടറെ കാണുക.
? കുട്ടികളിലെ കോവിഡനന്തര ബുദ്ധിമുട്ടുകളെക്കുറിച്ച് വിശദീകരിക്കാമോ
കോവിഡ് നീണ്ടുനില്‍ക്കുന്ന അവസ്ഥ ചില കുട്ടികളില്‍ കണ്ടിട്ടുണ്ട്. കോവിഡനന്തര ബുദ്ധിമുട്ടുകളും കുട്ടികള്‍ക്കുണ്ടാകാം. ഇതുവരെ ബാധിച്ചിട്ടേയില്ലാത്ത പ്രമേഹം, ഹൈപ്പര്‍ ടെന്‍ഷന്‍ എന്നിവപോലുള്ള രോഗങ്ങളും കോവിഡ് ഭേദപ്പെട്ട് മൂന്നു മുതല്‍ ആറ് വരെ മാസത്തിനുശേഷം പിടിപെടാം. ഗുരുതരമായ കൊറോണയില്‍നിന്ന് മുക്തരായ കുട്ടികളുടെ രക്ഷിതാക്കള്‍ തുടര്‍ച്ചയായി ഡോക്ടറുമായി ബന്ധം പുലര്‍ത്തി കുട്ടിയുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കണം.
? കുട്ടിക്ക് കോവിഡ് ബാധിക്കുകയും രക്ഷിതാക്കള്‍ക്ക് അസുഖം ഇല്ലാതിരിക്കുകയും ചെയ്താല്‍ കുഞ്ഞിനെ എങ്ങനെയാണു പരിചരിക്കുക. കുട്ടിയെ പരിചരിക്കുന്നയാള്‍ രോഗം വരാതിരിക്കാന്‍ എന്തെല്ലാം മുന്‍കരുതല്‍ എടുക്കണം
കുടുംബത്തിനു പുറത്തുള്ള ആരില്‍നിന്നെങ്കിലും കുട്ടിക്ക് അസുഖം പകരുകയാണെങ്കില്‍ ഇങ്ങനെ സംഭവിക്കാം. ആദ്യമായി കുടുംബത്തിലെ എല്ലാവരും കോവിഡ് പരിശോധന നടത്തുക. കുട്ടിയെ പരിചരിക്കുന്നയാള്‍ സാധ്യമായ എല്ലാ പ്രതിരോധമാര്‍ഗങ്ങളും സ്വീകരിക്കണം. ഇരട്ട മാസ്ക്, ഫേസ്ഷീല്‍ഡ്, ഗ്ലൗസ് എന്നിവ കുട്ടിയെ ശുശ്രൂഷിക്കുമ്പോള്‍ ധരിക്കുക. ഡോക്ടറുടെ മാര്‍ഗനിര്‍ദേശവും മേല്‍നോട്ടവും അനുസരിച്ചാവണം പരിചരണം. കുട്ടിയും പരിചരിക്കുന്നയാളും കുടുംബത്തിലെ മറ്റുള്ളവരില്‍നിന്നു സ്വയം ഒഴിഞ്ഞുനിൽക്കുക.
? നവജാതശിശുക്കളുടെ അമ്മമാര്‍ക്ക് രോഗബാധയുണ്ടായാല്‍ കുട്ടിക്ക് എങ്ങനെ രോഗംവരാതെ നോക്കാം
ഈ സാഹചര്യത്തില്‍ കോവിഡ് പോസിറ്റീവ് അല്ലാത്ത ഒരാള്‍ കുഞ്ഞിനെ പരിചരിക്കണം. എന്നാല്‍, മുലപ്പാല്‍ ശേഖരിച്ച് കുഞ്ഞിന് ലഭ്യമാക്കാം. കുട്ടിയുടെ ശരിയായ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും വികാസത്തിനും മുലപ്പാല്‍ അത്യന്താപേക്ഷിതമാണ്. കൊറോണ ബാധിച്ച അമ്മയുടെ മുലപ്പാലില്‍ കൊറോണ വൈറസിനെതിരേയുള്ള ആന്റിബോഡികള്‍ ഉണ്ട്. മറ്റാരും കുഞ്ഞിനെ നോക്കാന്‍ ഇല്ലെങ്കില്‍ അമ്മ ഡബിള്‍ മാസ്കും ഫേസ്ഷീല്‍ഡും ധരിക്കുകയും കൈകള്‍ ഇടയ്ക്കിടെ കഴുകുകയും ചുറ്റുപാടുകള്‍ അണുവിമുക്തമാക്കുകയും വേണം.
? മുതിര്‍ന്നവര്‍ക്ക് രോഗപ്രതിരോധത്തിനായി കോവിഡിന് അനുസരിച്ചുള്ള ജീവിതശൈലിയുണ്ട്. എന്നാല്‍, കുട്ടികളെ നമുക്ക് എങ്ങനെ സുരക്ഷിതരാക്കാം
മുതിര്‍ന്ന കുട്ടികള്‍ക്ക് രോഗപ്രതിരോധത്തിനായി കോവിഡിന് അനുസരിച്ചുള്ള ജീവിതശൈലി പാലിക്കാം. രണ്ടു വയസില്‍ താഴെയുള്ള കുട്ടികള്‍ മാസ്ക് ധരിക്കണമെന്നു നിര്‍ദേശിക്കുന്നില്ല. രണ്ടുമുതല്‍ അഞ്ചു വരെയുള്ള കുട്ടികള്‍ക്ക് മാസ്ക് ധരിക്കാന്‍ ബുദ്ധിമുട്ടാണെന്നു മനസിലാക്കിയിട്ടുണ്ട്. അതുകൊണ്ട്, അവര്‍ വീടിനകത്തുതന്നെ ആയിരിക്കുന്നതാണ് ഉചിതം. അതേസമയം, കായികമായി മുഴുകുന്ന കളികളില്‍ അവര്‍ ഏര്‍പ്പെടുന്നുവെന്ന് ഉറപ്പുവരുത്തണം. കുട്ടികളുടെ ശാരീരിക-മാനസിക വളര്‍ച്ചയില്‍ ആദ്യ അഞ്ചുവര്‍ഷം നിര്‍ണായകമാണ്.
പതിനെട്ടു വയസിനു മുകളിലുള്ള എല്ലാ കുടുംബാംഗങ്ങളും കൊറോണ പ്രതിരോധത്തിനായുള്ള വാക്സിന് സ്വീകരിക്കണം. മുതിര്‍ന്നവര്‍ സുരക്ഷിതരായാല്‍ കുട്ടികളും സുരക്ഷിതരായി നിലനില്ക്കും. മുലയൂട്ടുന്ന അമ്മമാരിലും വാക്സിന് സുരക്ഷിതമാണെന്നു കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍, അവരും വാക്സിന് എടുക്കണം.
തയാറാക്കിയത്- സീമ മോഹന്‍ലാല്‍