Saturday, July 17, 2021 12:27 AM IST
കേന്ദ്ര സർക്കാരിന്റെ ഭാഗമായി പുതിയ സഹകരണ മന്ത്രാലയം രൂപീകരിക്കാനും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് മന്ത്രാലയത്തിന്റെ അധികചുമതല നൽകാനുമുള്ള തീരുമാനം രാജ്യമെമ്പാടും വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. രാജ്യത്തെ സഹകരണമേഖലയെ കാവിവത്കരിക്കാനും സംഘപരിവാറിന്റെ ചൊൽപ്പടിക്കു നിർത്താനുമുള്ള നീക്കമാണ് കേന്ദ്രസർക്കാർ നടത്തുന്നത് എന്ന വലിയ വിമർശനമാണ് ഉയരുന്നത്. രാജ്യത്ത് നിലവിലുള്ള ഫെഡറല്‍ ഭരണസംവിധാനത്തിന്റെ എല്ലാ മര്യാദകളെയും കാറ്റില്‍പ്പറത്തി സംസ്ഥാനങ്ങളോട് ആലോചിക്കുക പോലും ചെയ്യാതെയാണ് കേന്ദ്രസര്‍ക്കാര്‍ സഹകരണ മന്ത്രാലയം രൂപീകരിക്കാനുള്ള തീരുമാനം എടുത്തത് എന്നത് വലിയ ആശങ്കകൾ ഉയർത്തുന്നുണ്ട്.
ഭരണഘടനയുടെ ഏഴാം പട്ടികയിൽ സ്റ്റേറ്റ് ലിസ്റ്റിൽ 32 ാം വിഷയമായാണ് സഹകരണം ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു സംസ്ഥാന വിഷയത്തിൽ കേന്ദ്രസർക്കാർ മന്ത്രാലയം രൂപീകരിച്ചു എന്നത് ഭരണഘടനാ വിരുദ്ധവും ഇന്ത്യയുടെ ഫെഡറൽ തത്വങ്ങളെ സംബന്ധിച്ചിടത്തോളം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതുമാണ്. സഹകരണ സംഘങ്ങളുടെ രൂപീകരണവും നിയന്ത്രണവും നിലവിൽ സംസ്ഥാനങ്ങളുടെ അധികാരത്തിൽപ്പെട്ടതാണ്. ഈ അധികാരം കവർന്നെടുക്കുകയാണു പുതിയ മന്ത്രാലയ രൂപീകരണത്തിന്റെ ലക്ഷ്യം എന്ന വലിയ വിമർശനമാണ് ഉയർന്നിരിക്കുന്നത്.
ആദ്യം ബാങ്കിംഗ് ഭേദഗതി ബിൽ
കേന്ദ്രത്തിൽ മുമ്പ് കൃഷിവകുപ്പിന്റെ കീഴിലുണ്ടായിരുന്ന സഹകരണവകുപ്പിനെയാണ് പ്രത്യേക വകുപ്പാക്കി ചുമതല അമിത് ഷായെ ഏൽപ്പിച്ചത്. രണ്ടാം മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം രാജ്യത്തെ സഹകരണമേഖലയെ ചൊൽപ്പടിക്കു നിർത്താനുള്ള പദ്ധതികൾ ആരംഭിച്ചിരുന്നു. ഇതിന്റെ ആദ്യചുവടായിരുന്നു 2020 മാർച്ച് മൂന്നിന് ധനമന്ത്രി നിര്‍മല സീതാരാമന് ലോക്സഭയില്‍ അവതരിപ്പിച്ച ബാങ്കിംഗ് ഭേദഗതി ബിൽ. സഹകരണബാങ്കുകളെ നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്കിന് അധികാരം നല്‍കിക്കൊണ്ടുള്ള ബിൽ രാജ്യത്തെ സഹകരണമേഖലയെ ഗുരുതരമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് അന്ന് പൊതുവേ വിലയിരുത്തപ്പെട്ടത്.
സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണബാങ്കുകളെ കേന്ദ്രസര്‍ക്കാരിന്റെ താത്പര്യത്തിനനുസരിച്ച് റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലേക്ക് കൊണ്ടുവരുന്നതിനെതിരേ കടുത്ത വിയോജിപ്പാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ സഹകരണ മേഖലയിൽനിന്ന് ഉണ്ടായത്.
രാജ്യത്തെ സഹകരണ പ്രസ്ഥാനത്തെയും കോടികളുടെ സമ്പാദ്യത്തെയും കുത്തകകള്‍ക്കു കൈമാറാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് എന്നും അത്താണിയായി പ്രവര്‍ത്തിച്ചിരുന്ന സഹകരണ മേഖലയെയും സ്വകാര്യ കുത്തകകള്‍ക്ക് കൈമാറുന്നതിന് തുടക്കം കുറിക്കുന്നതിനുള്ള ഭേദഗതികള്‍ക്കാണ് പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നതെന്നുമുള്ള വലിയ വിമർശനങ്ങൾ അന്ന് നിയമഭേദഗതിക്കെതിരേ ഉണ്ടായി.1949 ലെ ബാങ്കിംഗ് റെഗുലേഷന് ആക്ടിലെ സഹകരണ മേഖലയെ സംബന്ധിച്ച വകുപ്പുകളാണ് അന്ന് ഭേദഗതി ചെയ്തത്. സഹകരണ മേഖലയിലൂടെയുള്ള വായ്പകള്‍ നല്‍കുന്നതിനുള്ള അനുമതി, സഹകരണ സ്ഥാപനത്തിന്റെ ഡയറക്ടര്‍ ബോര്‍ഡിനെ അസാധുവാക്കാനുള്ള അധികാരം, ഒരു സഹകരണ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തന്നെ അവസാനിപ്പിക്കാനുള്ള അധികാരം, ഓഹരി നല്‍കാനുള്ള അധികാരം എന്നിവയെല്ലാം റിസര്‍വ് ബാങ്ക് നിയന്ത്രണത്തിലാക്കുന്നതിനുള്ള നിര്‍ദേശങ്ങളാണ് ഭേദഗതിയിലുണ്ടായിരുന്നത്.
ഗുജറാത്തിലെ അനുഭവം
ഇതിന്റെ ചുവടുപിടിച്ചാണ് ഇപ്പോൾ സഹകരണത്തിനുവേണ്ടി പുതിയ മന്ത്രാലയവുമായി കേന്ദ്രസർക്കാർ രംഗത്തു വന്നിരിക്കുന്നത്. പുതുതായി രൂപീകരിക്കപ്പെട്ട സഹകരണമന്ത്രാലയത്തിന്റെ ചുമതല അമിത് ഷായ്ക്കു നൽകിയത് കൃത്യമായ ലക്ഷ്യങ്ങളോടുകൂടിതന്നെയാണ്. ഗുജറാത്തിലെ സഹകരണ മേഖല ബിജെപിയുടെ ചൊൽപ്പടിയിലാക്കി പാർട്ടിക്ക് ഭരണത്തുടർച്ച ഉണ്ടാക്കിയത് അമിത് ഷായാണ്. രാജ്യമെമ്പാടും വിപണിയും 39, 200 കോടിയുടെ വിറ്റുവരവുമുള്ള അമൂലിൽനിന്നു രാജ്യത്തെ ധവളവിപ്ലവത്തിന്റെ പിതാവായ വർഗീസ് കുര്യനെ അപമാനിച്ചു പുറത്താക്കി രാജ്യത്തെ ഏറ്റവും വലിയ സഹകരണപ്രസ്ഥാനത്തെ ബിജെപിയുടെ നിയന്ത്രണത്തിൽ കൊണ്ടുവന്നത് അമിത് ഷായുടെ നേതൃത്വത്തിലാണ്. 1.6 കോടി ക്ഷീര കർഷകരും രണ്ടു ലക്ഷം സഹകാരികളുമടങ്ങുന്ന ഗുജറാത്ത് കോ- ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷനടക്കം ആയിരക്കണക്കിന് സഹകരണ സംഘങ്ങളുടെ നിയന്ത്രണം പിടിച്ചെടുത്താണ് ബിജെപി ഗുജറാത്തിൽ തുടർഭരണം സാധ്യമാക്കുന്നത്.
സഹകരണ സ്ഥാപനങ്ങളെ നിയന്ത്രണത്തിൽ കൊണ്ടുവരുന്നതോടെ വലിയ നേട്ടമാണ് ബിജെപി പ്രതീക്ഷിക്കുന്നത്. ലോകത്ത് ഏറ്റവുമധികം സഹകരണ പ്രസ്ഥാനങ്ങളുള്ള രാജ്യമാണ് ഇന്ത്യ. സഹകരണ പ്രസ്ഥാനങ്ങൾ ഏറ്റവും ശക്തമായ മഹാരാഷ്ട്രയിൽ മാത്രം രണ്ടു ലക്ഷം കോ-ഓപ്പറേറ്റീവ് സൊസൈറ്റികളും അഞ്ചു കോടി അംഗങ്ങളുമാണുള്ളത്. കേരളത്തില്‍ രണ്ടര ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് സഹകരണ മേഖലയിലുള്ളത്. മഹാരാഷ്ട്ര, ഗുജറാത്ത്, കേരളം, ബംഗാൾ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ വലിയ സ്വാധീനമാണ് സഹകരണമേഖലയ്ക്കുള്ളത്. മഹാരാഷ്ട്രയിലെ പഞ്ചസാര ഉത്പാദനത്തിന്റെയും വിതരണത്തിന്റെയും കുത്തക ഇപ്പോഴും പൂർണമായും സഹകരണമേഖലയിലാണ്. മഹാരാഷ്ട്രാ രാഷ്ട്രീയത്തെ ഒരുപരിധിവരെ നിയന്ത്രിക്കുന്നതും ശരദ് പവാറിന്റെ ശക്തിസ്രോതസും ഈ സഹകരണമേഖലയാണ്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഉപഭോക്തൃ, ഉത്പാദന, വായ്പ, നിർമാണ, മാർക്കറ്റിംഗ് രംഗങ്ങളിൽ സഹകരണ സംഘങ്ങൾ വലിയ സ്വാധീനമാണ് ചെലുത്തുന്നത്. സഹകരണ പ്രസ്ഥാനങ്ങളുടെ ശക്തമായ സ്വാധീനം കാരണം ഉപഭോക്തൃ വിപണന മേഖലകളിൽ പല സംസ്ഥാനങ്ങളിലും വൻകിട കുത്തകകൾക്ക് ഇതുവരെ കടന്നുകയറാൻ കഴിഞ്ഞിട്ടില്ല .
"സഹകാർ സെ സമൃദ്ധി' എന്ന മുദ്രാവവാക്യവുമായി വിവിധ സംസ്ഥാനങ്ങളിലായി വ്യാപിച്ച് പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങള്‍ സ്ഥാപിക്കുന്നതിനും സഹകരണ മേഖലയില്‍ വ്യവസായസൗഹൃദ അന്തരീക്ഷമൊരുക്കുന്നതിനും സഹകരണ മന്ത്രാലയത്തിന്റെ രൂപീകരണത്തോടെ കഴിയുമെന്ന് കേന്ദ്ര സർക്കാർ വലിയ അവകാശവാദങ്ങൾ മുഴക്കുമ്പോഴും രാജ്യത്തെ സഹകരണമേഖല പിടിച്ചെടുക്കുന്നതിനും കാവിവത്കരിക്കുന്നതിനുമുള്ള ആസൂത്രിതമായ ഗൂഢാലോചനയാണ് അണിയറയിൽ ഒരുങ്ങുന്നത് എന്ന ആശങ്ക അസ്ഥാനത്തല്ല.
പ്രഫ. റോണി കെ. ബേബി