Sunday, July 25, 2021 12:25 AM IST
സിനിമാലോകത്തും സോഷ്യൽ മീഡിയയിലും ഏറെ ചർച്ച ചെയ്യപ്പെടുന്ന സിനിമയാണ് "സാറാസ്'. ജൂഡ് ആന്റണി സംവിധാനം ചെയ്ത ഈ സിനിമയിലെ സാറാ എന്ന കഥാപാത്രം സ്കൂൾ പ്രായത്തിൽ തന്നെ സമപ്രായക്കാരായ ആണ്കുട്ടികളോട് അടുപ്പവും സൗഹൃദവും കാത്തുസൂക്ഷിക്കുമ്പോഴും "സിംഗിൾ' ആയി ജീവിക്കുവാൻ ആഗ്രഹിക്കുന്നു. എന്നാൽ, ഒരു സിനിമാ സംവിധായിക ആകുക എന്ന തന്റെ സ്വപ്നകരിയർ തേടിയുള്ള യാത്രയിൽ ജീവൻ എന്ന യുവാവുമായി അവൾ പരിചയത്തിലാകുന്നു. സാവകാശം അവർ വിവാഹിതരാകുന്നു. അമ്മയാകാൻ ആഗ്രഹിക്കാത്ത അവൾ താൻ ഗർഭിണിയാണെന്ന് യാദൃച്ഛികമായി തിരിച്ചറിയുന്പോൾ ഏറെ അസ്വസ്ഥയാകുന്നു. വിദഗ്ധരുടെ ഉപദേശങ്ങളുടെ വെളിച്ചത്തിൽ ഗർഭസ്ഥശിശുവിനെ അബോർഷൻ നടത്തുന്നു. ഇതാണ് സിനിമയുടെ പ്രധാന പ്രമേയം.
കരിയറിന് പ്രഥമസ്ഥാനം നല്കുന്ന ഈ പെണ്കുട്ടി ഗർഭഛിദ്രം സ്ത്രീകളുടെ അവകാശമാണെന്ന പുതിയ ചിന്ത പുലർത്തുന്ന ഒരാളാണ്. യുവതലമുറയിൽ മാറിവരുന്ന വഴിവിട്ട സ്വതന്ത്രചിന്താരീതികൾ ഈ ചലച്ചിത്രത്തിലുടനീളം പ്രത്യക്ഷപ്പെടുന്നുണ്ട്. സാന്പ്രദായിക ചിന്താരീതികളിൽനിന്നു വിട്ട്, മാറ്റങ്ങൾക്കായി കൊതിക്കുന്ന യുവതയിൽ കുറെപ്പേരെങ്കിലും ഈ സിനിമയിലെ നൂതന കാഴ്ചപ്പാടുകളെ സ്വാഗതം ചെയ്യുന്നുമുണ്ട്. സാറാ എന്ന കഥാപാത്രം പുലർത്തുന്ന ചില നിലപാടുകളോടു വിയോജിക്കാതിരിക്കാനാവില്ല.
അമ്മയാകുന്നതിന്റെ സന്തോഷം
കുട്ടികളുണ്ടാകുന്നത് ഭാരമാണെന്ന നവചിന്താധാരയെ ഈ സിനിമ അവതരിപ്പിക്കുന്നു. ശരീരം തങ്ങളുടെ മാത്രം അവകാശമാണെന്നും പ്രസവിക്കുവാൻ തങ്ങൾക്കു മനസില്ലെന്നും പ്രസവം തങ്ങളുടെ സ്വാതന്ത്ര്യമാണെന്നും വാദിക്കുന്നവർ തിരിച്ചറിയേണ്ടത് നമ്മുടെ അമ്മമാർ ഈ വിശുദ്ധ നിയോഗം ഉദാരതയോടെ ത്യാഗപൂർവമായി ഏറ്റെടുത്തതുകൊണ്ടല്ലേ നാം ഇന്ന് ഈ ഭൂമിയിൽ ആയിരിക്കുന്നത് എന്ന വസ്തുതയാണ്. തലമുറകളും മനുഷ്യവംശവും അനുസ്യൂതം തുടരുന്നത് മാതാപിതാക്കൾ ഈ ദൗത്യം ഉത്തരവാദിത്വപൂർവം സന്മനസോടെ നിർവഹിക്കുന്നതുകൊണ്ടാണ്. ഒരു മനുഷ്യവ്യക്തിയുടെ സമഗ്രമായ വളർച്ചയ്ക്കും സാമൂഹിക ഉൾച്ചേരലിനും മാതാപിതാക്കൾ അത്യന്താപേക്ഷിതമാണ്. "കുഞ്ഞുങ്ങൾ വേണ്ട, പ്രണയം മാത്രം മതി' എന്ന ചിന്ത സമകാലിക ലോകത്തിൽ വളർന്നുവരുന്ന സ്വാർഥതയുടെയും താൻപോരിമയുടെയും പ്രതിഫലനമല്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
കുഞ്ഞുങ്ങൾ അനുഗൃഹീത ഫലങ്ങൾ
"സാറാസ്' സിനിമയിലെ ശക്തമായ മറ്റൊരു പ്രമേയമാണ് കുഞ്ഞുങ്ങൾ കരിയറിന് തടസമാകുമെന്നുള്ള ചിന്ത. ലോകമെന്പാടുമുള്ള അമ്മമാരിൽ ഏറിയ പങ്കും വീടിനു പുറത്ത് സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിസ്തുലമായ ശുശ്രൂഷകൾ ചെയ്യുന്നവരാണ്. അധ്യാപകർ, ആതുര ശുശ്രൂഷകർ, ബാങ്ക് ജീവനക്കാർ, പോലീസ് ഉദ്യോഗസ്ഥർ, ജഡ്ജിമാർ, നിയമവിദഗ്ധർ, എൻജിനിയർമാർ, കന്പനി മാനേജർമാർ, ഭരണചക്രം തിരിക്കുന്നവർ, നയതന്ത്രജ്ഞർ, കായികതാരങ്ങൾ, മനുഷ്യാവകാശപ്രവർത്തകർ, രാഷ്ട്രീയപ്രവർത്തകർ, മാധ്യമപ്രവർത്തകർ, സാംസ്കാരിക നായകർ, സാഹിത്യകാരന്മാർ, സിനിമാ സംവിധായകർ, ബഹിരാകാശ യാത്രികർ തുടങ്ങി രാഷ്ട്രത്തലവന്മാർ വരെ അമ്മമാരായ പ്രമുഖരിൽപ്പെടും. അവരാരും കുഞ്ഞുങ്ങൾ തങ്ങളുടെ കരിയറിനു തടസമാകുന്നുവെന്ന് പരാതി പറഞ്ഞു കേട്ടിട്ടില്ല. നേരെ മറിച്ച് കരിയറും മാതൃത്വവും പരമാവധി സമന്വയിപ്പിക്കുവാൻ ശ്രമിക്കുന്നവരാണ്.
ഓരോ കുഞ്ഞും ദൈവത്തിന്റെ സജീവമായ സാക്ഷ്യമാണെന്ന് വി. ജോണ്പോൾ മാർപാപ്പ ഓർമിപ്പിക്കുന്നുണ്ട്. ഭാരതീയ ചിന്തകനായ രവീന്ദ്രനാഥ ടാഗോറും ഈ ചിന്തതന്നെ ഗീതാഞ്ജലിയിൽ പങ്കുവയ്ക്കുന്നുണ്ട്. കുഞ്ഞുങ്ങൾ ഓടിക്കളിച്ചുല്ലസിക്കുന്ന കുടുംബങ്ങളിലെ സന്തോഷവും സംതൃപ്തിയും അവർണനീയമാണ്.
കുഞ്ഞുങ്ങളുടെ പുഞ്ചിരിയിൽ എത്ര കഠിനഹൃദയനും തരളിതനാകുന്നു. ജീവിതത്തിന്റെ ഉത്തരവാദിത്വങ്ങൾ പേറുന്ന നാമെല്ലാം കുറച്ച് സമയത്തേക്കെങ്കിലും അവയെല്ലാം മറന്നു പോകുന്നു.
ഉദരഫലങ്ങൾ ദന്പതികളുടെ അവകാശമോ കേവലം സ്വകാര്യ വസ്തുവോ അല്ല, മറിച്ച് അമൂല്യമായ ദൈവദാനമാണെന്ന ചിന്ത വേദപുസ്തകവും കത്തോലിക്ക ധാർമിക പ്രബോധനങ്ങളും പുലർത്തുന്ന സ്ഥായിയായ ചിന്തയാണ്. വിവാഹം ഫലദായകമാകുന്നത് കുഞ്ഞുങ്ങൾ ജനിക്കുന്പോഴാണ്. മാതൃത്വവും പിതൃത്വവും എല്ലാ കാലങ്ങളിലും എല്ലാ ദേശങ്ങളിലും ആഘോഷിക്കപ്പെടേണ്ട ഒരു യാഥാർഥ്യമാണ്. മാതാപിതാക്കളുടെ ത്യാഗങ്ങളും ശുശ്രൂഷകളും എന്നും നന്ദിയോടെ ഓർക്കേണ്ടവ തന്നെ. ഒരു കൂട്ടർ കുഞ്ഞുങ്ങളെ വേണ്ടെന്നു വയ്ക്കുന്പോഴും കുഞ്ഞുങ്ങളെ നശിപ്പിക്കുന്പോഴും ഒരു കുഞ്ഞിക്കാലെങ്കിലും കാണാൻ കൊതിക്കുന്ന ധാരാളം ദന്പതിമാർ നമ്മുടെ ഇടയിലുണ്ട്. കൂടുതൽ കുഞ്ഞുങ്ങൾ ഉണ്ടാകുന്പോൾ അവരുടെ വ്യക്തിത്വ വളർച്ചയും കുടുംബബന്ധങ്ങളും കൂടുതൽ ഉൗഷ്മളമാകുന്നു. ഇതു പറയുന്പോഴും കുടുംബാസൂത്രണം വേണ്ടെന്നല്ല വിവക്ഷിക്കുന്നത്. ഉത്തരവാദിത്വപൂർണമായ മാതൃത്വവും പിതൃത്വവുമാണ് ഉണ്ടാകേണ്ടത്.
മനുഷ്യജീവൻ എന്ന അമൂല്യദാനം
ഗർഭം ധരിക്കുന്ന സ്ത്രീയുടെ സ്വാതന്ത്ര്യവും അവകാശവുമാണ് ഗർഭഛിദ്രം എന്ന ചിന്തയും ഈ ചലച്ചിത്രത്തിലുണ്ട്. ഈ ചിന്താരീതി പുലർത്തുന്നവർ പറയുന്ന ന്യായം മനുഷ്യജീവൻ അതിന്റെ ഭ്രൂണാവസ്ഥയിൽ ഒരു വ്യക്തിയല്ല എന്ന വാദഗതിയാണ്. അതുകൊണ്ട് ഗർഭഛിദ്രം കൊലപാതകമാകുന്നില്ല എന്ന് ഇക്കൂട്ടർ വാദിക്കുന്നു. ഗർഭധാരണ നിമിഷം മുതൽ മനുഷ്യഭ്രൂണം ഒരു വ്യക്തിയാണെന്ന് ആധുനിക എംബ്രിയോളജിയും പൊതുധാർമികതയും ഒരുപോലെ സമ്മതിക്കുന്ന ഒരു യാഥാർഥ്യമാണ്. ഈ ഉദാത്തചിന്തയെ തള്ളിപ്പറയുന്ന ഏതൊരു പരിഷ്കൃത സമൂഹവും അതിന്റെ വിലകൊടുക്കേണ്ടി വരുമെന്നുള്ളത് ഉറപ്പാണ്.
മനുഷ്യജീവൻ അനുസ്യൂതമായ ഒരു തുടർച്ചയാണ്. ഉത്ഭവത്തിന്റെ ആദ്യനിമിഷം മുതൽ സ്വാഭാവികമായ അന്ത്യംവരെ അതീവശ്രദ്ധയോടെ പരിചരിക്കപ്പെടേണ്ടതുമാണ്. മാതൃഗർഭം മുതലേ ജീവൻ ഒരു വ്യക്തിയാണെന്ന ചിന്ത തികച്ചും വേദപുസ്തകാധിഷ്ഠിതവും കത്തോലിക്കാ സഭയുടെ ശക്തമായ പഠനവുമാണ്.
ക്രൈസ്തവേതര വേദഗ്രന്ഥങ്ങളിലും ഈ ചിന്ത ശക്തമാണ്. ഭാരതീയ പൈതൃകത്തിലെ അമൂല്യ നിക്ഷേപങ്ങളായ വേദങ്ങളും ഉപനിഷത്തുക്കളും ഗർഭഛിദ്രത്തെ കടുത്ത അപരാധമായിട്ടാണ് അവതരിപ്പിക്കുന്നത്. അത്ഭുതത്തോടും നന്ദിയോടും കൂടെ മാത്രമെ മനുഷ്യജീവനെയും വ്യക്തിയെയും സമീപിക്കുവാൻ നമുക്ക് കഴിയുകയുള്ളൂ. ഇതിന് വിശ്വാസത്തിന്റെയും പ്രാർഥനയുടെയും കണ്ണുകൾ വേണമെന്നത് തീർച്ചയാണ്.
സ്നേഹത്തിന്റെ ആഘോഷം
വിവാഹവും കുടുംബവും ഒരു ബാധ്യതയായി കരുതുന്ന ചിന്തയും ഈ സിനിമയിലുണ്ട്. വാസ്തവത്തിൽ ഇവ രണ്ടും ഏതൊരു സമൂഹത്തിന്റെയും സംസ്കാരത്തിന്റെയും സുസ്ഥിരമായ അടിത്തറയാണ്. ഓരോ മനുഷ്യവ്യക്തിയും ജനിക്കുന്നതും വളരുന്നതും പുഷ്പിക്കുന്നതും ഒടുവിൽ കൊഴിഞ്ഞു വീഴുന്നതും കുടുംബത്തിലാണ്. കേവലം ഒരു മാനുഷിക സ്ഥാപനം മാത്രമല്ല ഇത്.
പ്രത്യുത ഒരു ദൈവികപദ്ധതിയും രക്ഷാകര യാഥാർഥ്യവുമാണ്. കുടുംബത്തെ "ഗാർഹികസഭ' എന്നാണല്ലോ രണ്ടാം വത്തിക്കാൻ കൗണ്സിൽ വിശേഷിപ്പിക്കുന്നത്. കുടുംബത്തിന്റെ സന്തോഷം സഭയുടെ സന്തോഷം തന്നെയെന്നാണ് ഫ്രാൻസിസ് പാപ്പായും പഠിപ്പിക്കുന്നത് (സ്നേഹത്തിന്റെ സന്തോഷം 1). കുടുംബം സ് നേഹത്തിന്റെ നിരന്തരമായ ആഘോഷവും ക്രമാനുഗതമായ വളർച്ചയും അസ്തമിക്കാത്ത സ്നേഹത്തിന്റെ കൂടാരവുമാണെന്നും പാപ്പാ ഓർമിപ്പിക്കുന്നുണ്ട്. വിവാഹം ഒരു ഭാരമോ പ്രശ്നമോ നുകമോ ആയി കാണാതെ ദൈവത്തിന്റെ ആശീർവാദവും അനുഗ്രഹവുമായി കാണുവാനാണ് മാർപാപ്പ ഉദ്ബോധിപ്പിക്കുന്നത്. "വൈവാഹിക സ്നേഹം ഒരു ദൈവവിളിയും വിശുദ്ധിയിലേക്കുള്ള ഒരു പാതയും' എന്നതാണ് 2022 ജൂണ് 22 മുതൽ 26 വരെ റോമിൽ നടക്കാൻപോകുന്ന പത്താമത് ലോക കുടുംബ സമ്മേളനത്തിന്റെ പ്രധാന പ്രമേയമായി സ്വീകരിച്ചിരിക്കുന്നത്. വിവാഹത്തിന്റെയും കുടുംബത്തിന്റെയും ശ്രേഷ്ഠത മനസിലാക്കുവാനും വിലമതിക്കുവാനും കുടുംബവർഷാചരണം പ്രചോദനമാകട്ടെ.
മനുഷ്യലൈംഗികതയുടെ മനോഹാരിത
ലൈംഗികതയെ കേവലം ഉപഭോഗവസ്തുവായി കാണുന്ന ഒരു പ്രവണതയും പരോക്ഷമായി ഈ സിനിമയിൽ നാം കാണുന്നു. സമകാലിക സംസ്കാരത്തിലും ഈ പ്രവണതയുടെ നിരവധി അനുരണനങ്ങൾ നാം ദർശിക്കുന്നുണ്ട്. സ്ത്രീധന-ഗാർഹിക പീഡനങ്ങളും കുടുംബകലഹങ്ങളും ദാന്പത്യ അവിശ്വസ്തതകളും ലൈംഗിക ദുരുപയോഗങ്ങളും ഇവയുമായി ബന്ധപ്പെട്ട ജീവഹത്യകളും ഇന്ന് ക്രമാതീതമായി വർധിച്ചുവരുന്നു. പ്രണയാഭ്യർഥനകൾ നിരസിക്കുന്ന പെണ്കുട്ടിയെ നിഷ്കരുണം കൊന്നുകളയുന്ന നീചമായ കൊലപാതകങ്ങളും കൂടിവരുന്നു. വിവാഹം കഴിക്കുവാൻ പെണ്കുട്ടികൾ മടിക്കുന്നു. പരിഭ്രമവും ഉത്കണ്ഠയും അവരിൽ വർധിക്കുന്നു.
സ്ത്രീ പുരുഷ ലൈംഗികതയുടെ പൂരകത്വവും സ്ത്രീ-പുരുഷ ശരീരങ്ങളുടെ പ്രത്യേകതകളും നന്മകളും ആണ്-പെണ് സൗഹൃദങ്ങളും പ്രണയങ്ങളും റൊമാൻസും ഈറോസുമെല്ലാം ഭാവാത്മകമായ ദൈവദാനങ്ങളും അനുഗ്രഹങ്ങളും മനുഷ്യനിലെ സ്വാഭാവികമായ അഭിവാഞ് ഛകളുമാണെന്നു നാം തിരിച്ചറിയണം. പക്ഷേ, അവിടെയെല്ലാം മിതത്വത്തിന്റെയും ശുദ്ധതയുടെയും വൈവാഹിക ചാരിത്ര്യശുദ്ധിയുടെയും ബ്രഹ്മചര്യവിശുദ്ധിയുടെയും ലക്ഷ്മണരേഖകളുണ്ടെന്നെ കാര്യം നാം വിസ്മരിക്കരുത്. ചാരിത്ര്യശുദ്ധി വാസ്തവത്തിൽ ഹൃദയത്തിന്റെ പുണ്യമാണ്. കഴുകന്റെ കണ്ണുകൾക്കുമപ്പുറം അത്ഭുതത്തോടെയും നന്ദിയോടെയും ആദരത്തോടെയും സ്ത്രീ-പുരുഷ ശരീരങ്ങളെയും ഓരോ വ്യക്തിയെയും കാണുവാൻ കഴിയണം.
നമുക്കു വേണ്ടത്
ദൈവവിചാരവും മൂല്യബോധവും കുറയുന്ന ഈ കാലഘട്ടത്തിലും പക്വതയും തുറവിയുമുള്ള ജീവിതവീക്ഷണങ്ങളും ലോകദർശനവും മനുഷ്യദർശനവും ഉണ്ടാകണം. മതവിശ്വാസവും ധാർമികതയും മനുഷ്യാവകാശങ്ങൾ നിഷേധിക്കുകയോ മനുഷ്യനെ വരിഞ്ഞു മുറുക്കുകയോ അല്ല, മറിച്ച് മനുഷ്യജീവിതത്തെ കൂടുതൽ ദീപ്തമാക്കുകയാണ് ചെയ്യുന്നത്. കരിയറിനെക്കാൾ ജീവനെ സ്നേഹിക്കുന്ന ഒരു ജീവന്റെ സംസ്കാരത്തെ പരിപോഷിപ്പിക്കുവാൻ സിനിമാരംഗത്തുള്ളവർക്കു കഴിയട്ടെ.
റവ. ഡോ. ഡൊമിനിക് വെച്ചൂർ