Monday, August 2, 2021 12:40 AM IST
സമാനതകളില്ലാത്ത പ്രതിസന്ധിയിലാണ് ഇന്നു ലോകം. സമസ്ത ജീവിത തുറകളിലും കോവിഡ് മഹാമാരി ദുരന്തമുഖങ്ങൾ തുറന്നിട്ട് ഒന്നരവർഷം കഴിഞ്ഞിരിക്കുന്നു. രണ്ടാം തരംഗം കഴിഞ്ഞിട്ടില്ലെന്നും മൂന്നാം വരവ് അടുത്തുകൊണ്ടിരിക്കുന്നു എന്നുമുള്ള മുന്നറിയിപ്പുകൾ വന്നിട്ടുണ്ട്. വൈറസിന്റെ വകഭേദങ്ങളെക്കുറിച്ചും പുതിയ മാരക പ്രഹരശേഷിയുള്ള വൈറസുകളെക്കുറിച്ചുമുള്ള റിപ്പോർട്ടുകളും പ്രചരിക്കുന്നുണ്ട്. അനിശ്ചിതമായ സ്വന്തം ആരോഗ്യത്തെയും ഭാവിയെയുംകുറിച്ചോർത്ത് ലോകത്തിലെ വലിയൊരു വിഭാഗം ആളുകൾ അന്പരപ്പോടെയാണ് ഇന്നു കഴിയുന്നത്.
ആധുനിക വൈദ്യശാസ്ത്രം
നിരവധി സാംക്രമിക-മാരക രോഗങ്ങൾക്ക് മരുന്നുകൾ കണ്ടുപിടിച്ച് ഫലപ്രദമായി ചികിത്സിച്ച് സുഖപ്പെടുത്താൻ ആധുനിക വൈദ്യശാസ്ത്രത്തിനു കഴിഞ്ഞിട്ടുണ്ട്. ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ പിൻബലത്തോടെ മുന്നേറുന്ന വൈദ്യശാസ്ത്രത്തിനു പുതിയ രോഗങ്ങൾക്കും ആരോഗ്യ പ്രശ്നങ്ങൾക്കും ശാശ്വതമായ പരിഹാരം കണ്ടെത്താൻ കഴിയുന്നില്ലെന്നുള്ളതാണ് വർത്തമാനകാല യാഥാർഥ്യം. രോഗാതുരത വേഗത്തിൽ വർധിച്ചുകൊണ്ടിരിക്കുന്നു. ചികിത്സാ സൗകര്യങ്ങൾ വ്യാപകമാകുന്പോൾ രോഗാതുരത കുറയുന്നതിനു പകരം കൂടുന്ന പ്രവണതയാണ് ലോകമെങ്ങുമുള്ളത്. ചികിത്സാച്ചെലവ് ബഹുഭൂരിപക്ഷം ആളുകൾക്കും താങ്ങാവുന്നതിലധികമായി ഉയർന്നുകൊണ്ടിരിക്കുന്നു.
എന്താണിതിനു കാരണം? ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഹിപ്പോക്രാറ്റസ് പറഞ്ഞിട്ടുള്ള കാര്യം പ്രത്യേകം സ്മരണീയമാണ്. ‘ആഹാരമാണ് ഒൗഷധം’. ആഹാരത്തെ ഒൗഷധമായി കരുതണം. സാധ്യമായ കരുതലിനും പരിശോധനകൾക്കും പഠനങ്ങൾക്കും ശേഷമേ ഒരു വസ്തുവിനെ ആഹാരമാക്കാവൂ എന്ന ഹിപ്പോക്രാറ്റസിന്റെ ആശയങ്ങൾക്ക് കാര്യമായ പരിഗണന കിട്ടുന്നില്ലെന്നുള്ളതാണു വാസ്തവം.
ആഹാര രീതികൾ
ഉപനിഷത്ത് പ്രകാരം അന്നം ബ്രഹ്മമാണ്. ജീവന്റെ സന്തുലിതാവസ്ഥ നിലനിൽക്കുന്നത് ആഹാരത്തിന്റെ ബലത്തിലാണെന്നു സാരം. ആരോഗ്യപൂർണമായ ശുദ്ധഭക്ഷണമാണ് യഥാർഥ ഒൗഷധമെന്ന് ആയുർവേദം പറയുന്നു. വാഗ്ഭടാനന്ദ സ്വാമികളുടെ അഷ്ടാംഗഹൃദയത്തിലെ സുപ്രധാന ശ്ലോകത്തിൽ അദ്ദേഹം ഇപ്രകാരം പറയുന്നു ‘നിത്യം ഹിതാഹാര വിഹാര സേവിയായ ഒരുവനു രോഗം തന്നെ ഉണ്ടാകില്ല’. യുക്താഹാര വിഹാരിക്കു രോഗം പോയിട്ട് ദുഃഖംതന്നെ ഉണ്ടാകയില്ലെന്ന് ഭഗവത് ഗീതയിൽ സമർഥിച്ചിരിക്കുന്നു.
വിവിധ ജനപഥങ്ങൾക്കും സമൂഹങ്ങൾക്കും വ്യത്യസ്തമായ ഭക്ഷണരീതികളാണുള്ളത്. ഒരു ജനതയുടെ ഭക്ഷണസംസ്കാരം രൂപപ്പെടുന്നതു കാലാവസ്ഥയും കൃഷിയുമായി ബന്ധപ്പെട്ടാണ്. വിപണിയെ ആശ്രയിക്കാതെയുള്ള ഒരു ഭക്ഷ്യ സംവിധാനം ലോകത്ത് നൂറ്റാണ്ടുകളായി നിലനിന്നിരുന്നു. വ്യവസായ വിപ്ലവം സൃഷ്ടിച്ച പുത്തൻ സങ്കേതങ്ങൾ കൃഷിയിലും ഭക്ഷണത്തിലും പ്രയോഗിക്കാൻ തുടങ്ങിയതോടെയാണ് ഭക്ഷണ വ്യവസായ ശാലകൾ ലോകത്താരംഭിച്ചത്.
ഇന്നു ലോകത്തെ ഏറ്റവും വലിയ ബിസിനസായി ഭക്ഷ്യവ്യാപാരം മാറിയിരിക്കുന്നു. മരുന്നും ആയുധവുമാണു രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഭക്ഷ്യോത്പാദന വ്യാപാര മേഖല ഇന്ന് ബഹുരാഷ്ട്ര കുത്തകകളുടെ നിയന്ത്രണത്തിലാണ്. ആഗോളീകരണത്തോടെ ലോകവ്യാപകമായി ഭക്ഷ്യമേഖലയിൽ പിടിമുറുക്കാൻ കുത്തകകൾക്ക് കഴിഞ്ഞിരിക്കുന്നു.
ഭക്ഷണ വ്യവസായം
ബഹുരാഷ്ട്ര കന്പനികൾ അതിവിദഗ്ധമായി കൊതിയുടെയും ഭയത്തിന്റെയും സംസ്കാരം ലോകത്ത് വളർത്തിക്കൊണ്ടിരിക്കുന്നു. പുതിയ ഉത്പന്നങ്ങൾകൊണ്ട് അവർ വിപണി നിറയ്ക്കുന്നു. അതിശക്തമായ മാർക്കറ്റിംഗ് തന്ത്രങ്ങളിലൂടെ ഉത്പന്നങ്ങൾക്കു ചോദനം സൃഷ്ടിക്കുന്നു. കൊതിയും ഭയവും ജനിപ്പിച്ച് ലോകരെ അവർ ഉത്പന്നങ്ങളുടെ ഇരകളാക്കുന്നു. കോടികൾ മുടക്കി സിനിമ-ക്രിക്കറ്റ് താരങ്ങളെ വിലയ്ക്കെടുത്ത് നടത്തുന്ന പരസ്യമാമാങ്കത്തിൽ അവർ ആരെയും വീഴിക്കും.
മോഹത്തിന്റെ നിർമാണവും മോഹവ്യവസായവും ആധുനിക മുതലാളിത്തത്തിന്റെ മുഖമുദ്രയാണ്. അധിനിവേശം ചിന്തയിലൂടെയും കാഴ്ചയിലൂടെയും കേൾവിയിലൂടെയും മാത്രമല്ല, നാവിലെ രുചിയിലൂടെയും ഇരച്ചുകയറുന്നതാണെന്ന സത്യം നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ശുദ്ധഭക്ഷണമാണ് യഥാർഥ ഒൗഷധമെന്ന ചിന്ത മനുഷ്യൻ കൈവിട്ടു. ഫലമോ, മനുഷ്യജീവനു ഭീഷണിയായ നിരവധി മാരകരോഗങ്ങളുടെ കടന്നുവരവിന് അതു കാരണമായി.
രുചിക്കൂട്ടുകളുടെ പുതിയ ഭക്ഷണം
പൂർവികരെയും പാരന്പര്യത്തെയും അവഗണിച്ചുകൊണ്ട് സ്വാദിഷ്ടമായത് എന്തോ അതാണ് യഥാർഥ ആധുനിക ഭക്ഷണമെന്ന സങ്കൽപ്പം ഇന്നു പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഒരു ജനതയുടെ തനതു ഭക്ഷണരീതിയെയും ഭാഷയെയും പിന്നാന്പുറങ്ങളിലേക്കു തള്ളിമാറ്റിക്കൊണ്ടാണ് ഒരു ജനതയുടെ സാംസ്കാരിക തനിമയെ അധിനിവേശ ശക്തികൾ തകർക്കുന്നത്. കൃത്രിമ ഭക്ഷ്യവസ്തുക്കളുടെ നിരന്തര ഉപയോഗമാണ് ജീവിതശൈലീ രോഗങ്ങളുടെ ആധിക്യത്തിനും വർധിച്ച രോഗാതുരതയ്ക്കും കാരണം. ശരീരമെന്ന മഹായന്ത്രത്തിനുള്ള പ്രവർത്തനങ്ങൾക്ക് ഉൗർജം പകരുന്നത് ആഹാരമാണ്. ഏറ്റവും മികച്ച ആരോഗ്യനിലവാരം പുലർത്തണമെങ്കിൽ നാവിനെ നിയന്ത്രിക്കണം. കണ്ണിൽ കണ്ടതെല്ലാം വായിലാക്കുന്ന രീതി അവസാനിപ്പിക്കുകയും ചെയ്യണം.
ഭക്ഷണവും ആരോഗ്യവും
ഭക്ഷണശൈലിയിലെ താളപ്പിഴകളാണു മിക്ക രോഗങ്ങൾക്കും കാരണമെന്നു മുഖ്യ വൈദ്യശാസ്ത്ര ശാഖകളെല്ലാം ഒരേ സ്വരത്തിൽ പറയുന്നുണ്ട്. ആഹാരം തന്നെ മരുന്ന്, ജീവിതരീതി തന്നെ ചികിത്സ എന്ന ആശയം ഏവരും സ്വീകരിക്കണം. സാത്വിക ഭക്ഷണത്തിന്റെ - ശുദ്ധഭക്ഷണത്തിന്റെ ഒൗഷധ മൂല്യത്തെ നാം അംഗീകരിക്കണം. ഹൃദ്രോഗം, രക്തസമ്മർദം, പ്രമേഹം, ഉദരരോഗങ്ങൾ, അസ്ഥിക്ഷയം തുടങ്ങിയവയെ നല്ലൊരു പരിധിവരെ പ്രതിരോധിക്കാൻ ആരോഗ്യപൂർണമായ ഭക്ഷണക്രമത്തിലൂടെ സാധിക്കും.
ആഹാരം, നിദ്ര, വ്യായാമം, ബ്രഹ്മചര്യം എന്നിവയെ ശരീരത്തെ താങ്ങിനിർത്തുന്ന നാല് തൂണുകളായാണ് ആയുർവേദ ആചാര്യന്മാർ വിശേഷിപ്പിക്കുന്നത്. ഇവയുടെ സന്തുലിതാവസ്ഥ തെറ്റാതിരുന്നാൽ ശരീരത്തിന്റെ സ്വാഭാവിക അവസ്ഥയായ ആരോഗ്യം അഥവാ സ്വാസ്ഥ്യം അനുഭവപ്പെടും. മറിച്ചായാൽ ശരീരം രോഗാതുരമാകും. ഈ നാലു തൂണുകളിൽ ഏറ്റവും പ്രധാനം ആഹാരം തന്നെ. നമ്മുടെ ആഹാരക്രമം സന്പുഷ്ടമായ പഴയ ഭക്ഷണചര്യയിൽനിന്നു വഴിമാറി ഏറെ സഞ്ചരിച്ചെന്നും ആരോഗ്യപൂർണമായ ശാരീരിക സംരക്ഷണത്തിന് അതിലേക്കുള്ള തിരിച്ചുപോക്ക് അത്യന്താപേക്ഷിതമാണെന്നുമുള്ള അവബോധം ഏവർക്കും ഉണ്ടാകണം.
ഭക്ഷണത്തിന്റെ പ്രാഥമിക ധർമം ആരോഗ്യദാനമാണെന്ന് അറിയാത്തവരില്ല. എന്നിട്ടും എന്തുകൊണ്ടാണ് മനുഷ്യൻ ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണം കഴിക്കുകയും അനാരോഗ്യകരമായ ഭക്ഷണശീലം സ്വായത്തമാക്കി അനുവർത്തിക്കുകയും ചെയ്യുന്നത്. തെറ്റാണെന്ന് അറിഞ്ഞിട്ടും ദുഃശീലങ്ങൾ തുടരുന്നത് എന്തുകൊണ്ടാണെന്നത് ചിരപുരാതനമായ ചോദ്യമാണ്. ധർമം എന്താണെന്നറിയാം, പക്ഷേ ചെയ്യാനാവുന്നില്ല; അധർമം എന്താണെന്നറിയാം, പക്ഷേ ചെയ്യാതിരിക്കുവാനുമാവുന്നില്ലെന്നു മഹാഭാരതത്തിൽ ദുര്യോധനൻ പറയുന്നുണ്ട്.
ഭക്ഷണവും രോഗവും
ഭക്ഷണശീലം ഉൾപ്പെടെ നമ്മുടെ ശീലങ്ങളെ നിരന്തരം വിചിന്തനം ചെയ്യുകയും പരിശോധിക്കുകയും അപനിർമിക്കുകയും ചെയ്യണം. ഭക്ഷണം ആരോഗ്യത്തിനു വേണ്ടിയാണെന്നു സ്വയം ഓർമപ്പെടുത്തിക്കൊണ്ടിരിക്കണം. ഫ്രഞ്ച് തത്വ ചിന്തകൻ ബർഗസണ് ലോകത്തിനു നൽകിയ മുന്നറിയിപ്പ് ഇന്ന് ഏറെ പ്രസക്തമാണ്. ‘മനുഷ്യന്റെ തകർച്ച, അവന്റെ പരാജയങ്ങൾ കൊണ്ടല്ല , മറിച്ച് മനുഷ്യൻ ഉണ്ടാക്കിയ നേട്ടങ്ങൾ കൊണ്ടായിരിക്കും, മനുഷ്യർ കൈവരിച്ച വിജയങ്ങളുടെ ഭാരം കൊണ്ട് തകർന്നടിയും’ എന്നു പറഞ്ഞത് ഭക്ഷണകാര്യത്തിലും ശരിയാണ്.
ജീവിതശൈലീ രോഗങ്ങളുടെ സുനാമി വീശിയടിച്ചുകൊണ്ടിരിക്കുന്ന ഒരു കടൽത്തീരത്താണിന്ന് മനുഷ്യർ അധിവസിക്കുന്നത്. പ്രമേഹത്തിന്റെയും രക്താതിമർദത്തിന്റെയും ഹൃദ്രോഗത്തിന്റെയും കാൻസറിന്റെയും സംഖ്യ ദിനംപ്രതി പെരുകിവരുന്പോഴും അമിതമായ ഭക്ഷണശീലങ്ങളും കീടനാശിനികളുടെ ഉപയോഗങ്ങളുമെല്ലാം വർധിക്കുകയാണ്. വ്യായാമമില്ലാത്ത പുതിയ തലമുറ പുതിയ രുചിത്തരങ്ങളിൽ അഭിരമിച്ച് സ്വയം രോഗങ്ങളെ ഉത്പാദിപ്പിച്ചുകൊണ്ടിരിക്കുന്പോൾ അതിന് തടയിടാനുള്ള, കർശന നിയന്ത്രണങ്ങളും ബോധവത്കരണങ്ങളും നടത്തേണ്ട ഭരണകൂടങ്ങൾ ഇത്തരം രോഗങ്ങൾക്കുള്ള മരുന്നുകൾ വൻതോതിൽ വിതരണം ചെയ്തുകൊണ്ടിരിക്കുന്ന തലതിരിഞ്ഞ നയമാണ് സ്വീകരിക്കുന്നത്. മനുഷ്യരുടെ പ്രതിരോധശേഷിയും ആരോഗ്യവും നശിപ്പിക്കുന്ന മദ്യത്തിന്റെ വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ ഈ കോവിഡ് കാലത്തു പോലും സർക്കാർ ശ്രമിക്കുന്നില്ല.
പുനർവിചിന്തനം അനിവാര്യം
കോവിഡ് മഹാമാരിയുടെ ഭീഷണി വിട്ടൊഴിയാത്ത ഇക്കാലത്ത് സമസ്ത ജീവിത വ്യാപാരങ്ങളെക്കുറിച്ചും ഒരു പുനർവിചിന്തനത്തിന് ഏവരും തയാറാകേണ്ടിയിരിക്കുന്നു. പരന്പരാഗത ഭക്ഷണക്രമത്തെ പുനരാനയിക്കുക എന്നതാണ് ഏവരുടെയും നല്ല ആരോഗ്യത്തിനുള്ള മുഖ്യമാർഗമെന്നും, അതുതന്നെയാണ് പരിസ്ഥിതി കാക്കുന്നതിനുള്ള വഴിയെന്നും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. കന്പോളങ്ങളിൽനിന്ന് “ഉന്നത’’ ഭക്ഷണങ്ങൾ വാങ്ങി നാവിനെ തൃപ്തിപ്പെടുത്തുന്പോൾ ആരോഗ്യവും പരിസ്ഥിതിയും ഒരുപോലെ നശിക്കും.
പരിസ്ഥിതി തകർച്ചയുടെ മൂലകാരണങ്ങളിൽ ഒന്ന് പരന്പരാഗത ഭക്ഷണക്രമത്തിൽനിന്നുള്ള വ്യതിയാനമാണെന്നു കാണാം. പരന്പരാഗത ഭക്ഷ്യക്രമത്തെ തിരിച്ചുപിടിക്കുക, ഭക്ഷണത്തെ അപകോളനീകരിക്കുക എന്നതാവട്ടെ ഈ കോവിഡ് കാലത്തെ നമ്മുടെ മുദ്രാവാക്യം.
ഡോ. ജോസ് മാത്യു