Wednesday, October 6, 2021 11:17 PM IST
2019ൽ കേരളത്തിൽ 8,556 പേർ ആത്മഹത്യചെയ്തു. ആത്മഹത്യയുടെ ദേശീയ ശരാശരി
10.4 ശതമാനമായിരിക്കെ കേരളത്തിന്റേത് 24.3 ശതമാനമാണ്.
സ്വാഭാവിക മരണം പ്രപഞ്ചനിയമമാണ്. എന്നാൽ അപകടമരണങ്ങൾ, റോഡപകടങ്ങൾ, മുങ്ങിമരണങ്ങൾ, ആത്മഹത്യകൾ, കൊലപാതകങ്ങൾ എന്നിവ നിയന്ത്രിക്കാവുന്നതാണ്. വാക്സിന്റെ വരവോടുകൂടി കോവിഡ് മരണങ്ങൾപോലും കുറയ്ക്കാനായി. ജീവനെക്കുറിച്ചുള്ള നിതാന്ത ജാഗ്രതയാണാവശ്യം.
റോഡുകളുടെ നിർമാണ മികവും വാഹനങ്ങളുടെ സുരക്ഷാ സംവിധാനങ്ങളും അപകടങ്ങൾ കുറച്ചിട്ടുണ്ടെന്നു പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ടൂ വീലറുകളാണു കൂടുതൽ അപകടങ്ങളിൽപ്പെടുന്നത്. അമിത വേഗവും അലക്ഷ്യമായ ഡ്രൈവിംഗും അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നു. വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചിട്ടും ആനുപാതികമായി മരണനിരക്ക് ഉയർന്നിട്ടില്ല. 2016ൽ കേരളത്തിൽ 39,420 അപകടങ്ങളിൽ 4,287 പേർക്കു ജീവൻ നഷ്ടമായി. 2019ൽ 41,111 റോഡപകടങ്ങളിൽ പൊലിഞ്ഞത് 4,440 ജീവനുകളാണ്.
പോലീസിന്റെയും ഗാർഡുകളുടെയും സെക്യൂരിറ്റിക്കാരുടെയും ഇടപെടൽ മൂലം വിനോദസഞ്ചാരമേഖലകളിലെ മുങ്ങിമരണം ഉൾപ്പെടെയുള്ള അപകടങ്ങൾ ഒഴിവാക്കാനാകും. മദ്യവും മയക്കുമരുന്നും ഉപയോഗിച്ചശേഷം ജലാശയങ്ങളിൽ ഇറങ്ങുന്നവർ അപകടത്തിൽപ്പെടുക സ്വാഭാവികം. വിനോദസഞ്ചാരമേഖല സാഹസിക പ്രകടനങ്ങൾക്കുള്ള വേദിയാക്കുന്നവരെ സുരക്ഷാ ഉദ്യോഗസ്ഥർക്കു പിന്തിരിപ്പിക്കാനാവും.
ആത്മഹത്യകളും കൊലപാതകങ്ങളും വർധിച്ചുവരുന്നത് ആശങ്കപ്പെടുത്തുന്നു. 2016-ൽ കേരള മെന്റൽ ഹെൽത്ത് അഥോറിറ്റി നടത്തിയ സർവേപ്രകാരം ജനസംഖ്യയിൽ 12.8 ശതമാനം പേർ മാനസിക പ്രശ്നങ്ങൾ ഉള്ളവരാണ്. മാനസിക അസ്വസ്ഥതകൾ മാനസികാരോഗ്യക്കുറവിനെ സൂചിപ്പിക്കുന്നു. സാക്ഷരതയിലും അടിസ്ഥാന സൗകര്യത്തിലും കേരളം മുന്നിലാണെങ്കിലും മാനസികാരോഗ്യത്തിൽ പിന്നിലാണ്. മാനസികാരോഗ്യം കുറഞ്ഞ അഞ്ചു സംസ്ഥാനങ്ങളിൽ കേരളം ഉൾപ്പെടുന്നുവെന്ന് 2019-ൽ നടന്ന പഠനത്തിൽ പറയുന്നു. കോവിഡ് മഹാമാരി മാനസികാരോഗ്യത്തെ ക്ഷയിപ്പിച്ചുവെന്നാണ് മനഃശാസ്ത്രപഠനങ്ങൾ.
2019ൽ കേരളത്തിൽ 8556 പേർ ആത്മഹത്യചെയ്തു. ആത്മഹത്യയുടെ ദേശീയ ശരാശരി 10.4 ശതമാനമായിരിക്കെ കേരളത്തിന്റേത് 24.3 ശതമാനമാണ്. പട്ടണങ്ങളിൽ ആത്മഹത്യാ നിരക്ക് 13.9 ശതമാനവും ഗ്രാമങ്ങളിൽ 10.4 ശതമാനവുമാണ്. ആത്മഹത്യകൾക്കുള്ള പ്രധാന കാരണം കുടുംബ പ്രശ്നങ്ങളാണ് (32.4 ശതമാനം). രോഗം മൂലമുള്ള ആത്മഹത്യകൾ 17.1 ശതമാനമാണ്.
ആത്മഹത്യകളും കൊലപാതകങ്ങളും ഒരുമിച്ചു കാണേണ്ടതാണ്. സമീപകാലത്തെ ആത്മഹത്യകളധികവും കൊലപാതകവുമായി ബന്ധപ്പെട്ടതത്രെ. പ്രണയക്കുരുതികളും ഈ ഗണത്തിൽപ്പെടുന്നു. ശാരീരികവും മാനസികവും വൈകാരികവുമായ പക്വതയുള്ളവർക്കു സ്വയം ജീവനൊടുക്കാനോ മറ്റുള്ളവരുടെ ജീവൻ അപഹരിക്കാനോ സാധിക്കുകയില്ല.
ശരിയായ ജീവിതവീക്ഷണവും അച്ചടക്കവുമുള്ള ജീവിതവും മാനസികാരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. വ്യക്തമായ ജീവിത ലക്ഷ്യമുള്ളവർ തങ്ങളുടെ സർവശക്തിയും ലക്ഷ്യപ്രാപ്തിക്കുവേണ്ടി അർപ്പിക്കുന്നു.
മറ്റൊന്നിനെക്കുറിച്ചും അവർ ചിന്തിക്കുന്നില്ല. തടസങ്ങളും പരാജയങ്ങളും അവരെ പിന്തിരിപ്പിക്കുന്നില്ല. സാമൂഹികവും സാംസ്കാരികവും സാന്പത്തികവും രാഷ്ട്രീയവുമായ ഘടകങ്ങൾ മാനസികാരോഗ്യത്തെ സ്വാധീനിക്കുന്നു. സാന്പത്തിക അസമത്വവും സാമൂഹിക വിവേചനവും രാഷ്ട്രീയ വെല്ലുവിളികളും ഒരുവന്റെ മാനസികാരോഗ്യത്തെ നിർണയിക്കുന്നു. സാമൂഹികബന്ധങ്ങൾ വിഛേദിച്ചു തന്നിലേക്കുതന്നെ ചുരുങ്ങുന്നത് അപകടകരമാണ്.
അണുകുടുംബ വ്യവസ്ഥയും ശിഥിലമായ കുടുംബബന്ധങ്ങളും സമൂഹമാധ്യമങ്ങളുടെ അമിതമായ സ്വാധീനവും കലാ-കായിക വിനോദങ്ങളുടെ കുറവുമെല്ലാം മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
ആഴമായ ബന്ധങ്ങൾ സ്ഥാപിക്കുക, കൂടുതൽ വായിക്കുക, വിനോദപരിപാടികളിൽ ഏർപ്പെടുക, ജീവിതത്തിൽ മിതത്വം പാലിക്കുക, പരാജയങ്ങൾ ജീവിതത്തിന്റെ അവസാനമല്ലെന്നു കരുതുക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുക, ജീവിതത്തെ ശാന്തമാക്കുക, ചിന്തയ്ക്കും ധ്യാനത്തിനുമായി സമയം നീക്കിവയ്ക്കുക, ആഗ്രഹിക്കുന്നതെല്ലാം കിട്ടില്ലെന്നു മനസിലാക്കുക, ഉള്ളതുകൊണ്ടു തൃപ്തിപ്പെടുക തുടങ്ങിയ ഭാവാത്മക ചിന്തകളിലൂടെ മാനസികാരോഗ്യം കാത്തുസൂക്ഷിക്കാം.