Saturday, October 9, 2021 12:24 AM IST
സുപ്രീംകോടതിയുടെ നിശിത വിമർശനം ഉണ്ടായശേഷവും ആരോപണവിധേയനായ അജയ് മിശ്ര കേന്ദ്രമന്ത്രിയായി തുടരുന്നതാണു നടുക്കുന്നത്. മന്ത്രിയുടെ പേരിലുള്ള കാറിടിപ്പിച്ച് അഞ്ചു പേരെ കൊലപ്പെടുത്തിയ കേസിൽ സ്വന്തം മകനെതിരേ ബിജെപിയുടെ സർക്കാർതന്നെ കൊലക്കുറ്റത്തിനു കേസെടുത്തിട്ടും രാജിവയ്ക്കാൻ അജയ് മിശ്രയോ, പുറത്താക്കാൻ പ്രധാനമന്ത്രിയോ തയാറായില്ല.
ഡൽഹി ഡയറി/ജോർജ് കള്ളിവയലിൽ
കർഷകരുടെ ചുടുചോര ചിന്തിയ ലഖിംപുർ ഖേരി വലിയ ആശങ്കയും മുന്നറിയിപ്പുമാണ്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ വാഹനവ്യൂഹം ഇടിച്ചിട്ടു കൊലപ്പെടുത്തിയ കർഷകരുടെ ചേതനയറ്റ മൃതശരീരങ്ങൾക്കു കരുത്തേറെയുണ്ട്.
യുപി നിയമസഭാ തെരഞ്ഞെടുപ്പിന് അഞ്ചു മാസം ശേഷിക്കേ കർഷകരോഷവും പെട്രോൾ, ഡീസൽ, പാചകവാതക വിലക്കയറ്റവുമാകും ബിജെപിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും വലിയ അഗ്നിപരീക്ഷ. രാമക്ഷേത്രവും പേരുമാറ്റലുകളും ജാതി, മത വർഗീയ പ്രീണനങ്ങളും പ്രതിപക്ഷത്തിന്റെ തമ്മിലടികളും മുതലാക്കി ഭരണത്തുടർച്ച നേടാമെന്ന ആദിത്യനാഥിന്റെ സ്വപ്നങ്ങളുടെ മേലാണു ബിജെപി നേതാവിന്റെ കാറിടിച്ചു കൊന്ന കർഷകരുടെ ചോരക്കറ കരിനിഴലാകുന്നത്.
രാഹുൽ ഗാന്ധിയും പ്രിയങ്ക വദ്രയും പോലീസിന്റെ വലകൾ തകർത്തു ലഖിംപുരിലെത്തിയതു കർഷകർക്ക് ആവേശവും ഉത്തേജനവുമായി. എന്നാൽ, യുപിയിൽ നാമാവശേഷമായ കോണ്ഗ്രസിന് ഇതെത്രമാത്രം ഗുണം ചെയ്യുമെന്നു കാത്തിരുന്നു കാണണം. യുപിയെക്കാളേറെ അടുത്ത വർഷം തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഹിമാചൽപ്രദേശ്, ഗോവ, മണിപ്പുർ തുടങ്ങിയ സംസ്ഥാനങ്ങളിലാകും രാഹുലിന്റെ നോട്ടം. ലഖിംപുർ സംഭവം യുപിയിൽ സമാജ്വാദി പാർട്ടിക്കാകും കൂടുതൽ സഹായകമാകുക.
സുപ്രീംകോടതിക്ക് അതൃപ്തി
ലഖിംപുർ സംഭവത്തിൽ യുപി സർക്കാരിന്റെ നടപടികളിൽ തൃപ്തരല്ലെന്നു സുപ്രീംകോടതി ഇന്നലെ പറഞ്ഞതു മുഖ്യമന്ത്രി ആദിത്യനാഥിന്റെ കരണത്തടിയാണ്. കൊലപാതകത്തിനു കേസെടുത്തിട്ടും എന്തുകൊണ്ടാണ് എഫ്ഐആറിൽ പേരുള്ള കേന്ദ്രമന്ത്രിയുടെ മകൻ ആശിഷ് മിശ്രയെ ഇതുവരെ അറസ്റ്റു ചെയ്യാത്തതെന്ന യുപി സർക്കാരിനോടുള്ള പരമോന്നത കോടതിയുടെ ചോദ്യത്തിനു മൂർച്ചയേറെയാണ്.
രാജ്യത്തെ മറ്റു കൊലപാതക കേസുകളിലും പ്രതികളെ നിങ്ങൾ ഇതേ രീതിയിൽ പരിഗണിക്കുമോയെന്നാണു സർക്കാരിനോടു സുപ്രീംകോടതി ചോദിച്ചത്. ഇതിനകം നിയോഗിച്ച ഉദ്യോഗസ്ഥരുമായി തുടരുന്നതിൽ ഒരർഥവുമില്ല. അവരുടെ പെരുമാറ്റം കാരണം, നല്ല അന്വേഷണം നടക്കുമെന്നു പ്രതീക്ഷിക്കുന്നില്ല. തെളിവുകൾ അവർ നശിപ്പിക്കരുത്. തെളിവുകൾ സംരക്ഷിക്കാൻ ഡിജിപി എല്ലാ നടപടികളും സ്വീകരിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
കൂടുതൽ വാദം കേൾക്കുന്നതിനായി ഈ മാസം 20ലേക്കു കേസ് മാറ്റിയതാകും സർക്കാരിനുള്ള ആശ്വാസം.
ആശിഷ് മിശ്ര ഇന്നു ഹാജരായില്ലെങ്കിൽ അറസ്റ്റു വാറണ്ട് തേടുമെന്നാണു യുപി സർക്കാർ ഇന്നലെ കോടതിയെ അറിയിച്ചത്. ചോദ്യം ചെയ്യലിനായി ഹാജരാകാൻ ആശിഷ് മിശ്ര കൂടുതൽ സമയം ആവശ്യപ്പെട്ടെന്നും ഇന്നു രാവിലെ 11 വരെ സമയം നൽകിയിട്ടുണ്ടെന്നും യുപി സർക്കാരിനു സമ്മതിക്കേണ്ടി വന്നു.
കൊലക്കുറ്റത്തിനുള്ള 302-ാം വകുപ്പനുസരിച്ചു കുറ്റം ചുമത്തിയിട്ടും എന്തുകൊണ്ടാണ് ഈ കേസിൽ അറസ്റ്റു ചെയ്യാത്തതെന്ന കോടതിയുടെ ചോദ്യത്തിനു മുന്നിൽ യുപി സർക്കാരിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ വിഷമിച്ചു.
മോദിയും യോഗിയും വെട്ടിൽ
ലഖിംപുർ ഖേരി. ഇന്ത്യയുടെ കർഷക പ്രക്ഷോഭ ചരിത്രത്തിൽ പുതുതായി ഇടംപിടിച്ച പേരാണിത്. നേപ്പാളുമായി അതിർത്തി പങ്കിടുന്ന പടിഞ്ഞാറൻ യുപിയിലെ ജില്ല. മോഹൻ നദിയാണു നേപ്പാളുമായുള്ള വേർതിരിവ്. ഉത്തർപ്രദേശിലെ ഏറ്റവും വലിയ ജില്ല കൂടിയാണിത്. 7,680 ചതുരശ്ര കിലോമീറ്റാണു വിസ്തൃതി.
ജില്ലയുടെ തലസ്ഥാനം ലഖിംപുർ നഗരമാണ്. ലഖിംപുരിൽനിന്നു രണ്ടു കിലോമീറ്റർ അകലെയുള്ള ഖേരി കൂടി ചേർന്ന ഇരട്ട ടൗണുകളുടെ പേരിലാണു ജില്ല. കൃഷിയാണു പ്രധാന ജീവിത മാർഗം. കർഷകരുടെ ഗതി വ്യക്തമാക്കുന്ന പിന്നാക്കാവസ്ഥ പ്രകടം. പിന്നാക്ക ജില്ലകൾക്കുള്ള ഗ്രാന്റാണു ജില്ലയുടെ മുഖ്യ വരുമാനം. പകുതിയോളം പേർ ഇപ്പോഴും നിരക്ഷരരാണ്. സാക്ഷരത 49.10 ശതമാനം മാത്രം. ഹിമാലയത്തിന്റെ താഴ്വരയിൽ നിരവധി നദികളും പുഴകളുമുള്ള ഹരിതാഭമായ സമതലപ്രദേശമാണിത്.
ഇന്ത്യയുടെ പഞ്ചസാരപ്പാത്രം- ഷുഗർ ബൗൾ - എന്നാണു ലഖിംപുർ ഖേരി അറിയപ്പെടുന്നത്. കരിന്പു കർഷകർ കൂടുതലുള്ള കാർഷിക ജില്ല. ഏഷ്യയിലെ ഏറ്റവും വലിയ പഞ്ചസാര ഫാക്ടറികളുടെ നാട്. ഗോതന്പ്, അരി, ചോളം, ബാർലി, പയർവർഗങ്ങൾ എന്നിവ മുതൽ മെന്തോളും പുതിന കൃഷിയുമെല്ലാം വ്യാപകമായുണ്ട്.
എണ്ണക്കുരുക്കളുടെ ഉത്പാദനത്തിലും മുന്നിലാണ്. പ്രതിവർഷം ഒരു ലക്ഷം ടണ് സ്റ്റീൽ ഉത്പാദിപ്പിക്കുന്ന കൂറ്റൻ ഫാക്ടറി 2013ൽ പൂർത്തിയാക്കുമെന്നായിരന്നു വാഗ്ദാനം. പക്ഷേ, ഇപ്പോഴും സ്റ്റീൽ ഫാക്ടറി ഉത്പാദനം തുടങ്ങിയിട്ടില്ല.
പിന്നാക്ക ജാതിക്കാരാണു കൂടുതലെങ്കിലും ബ്രാഹ്മണ മേധാവിത്വം ഇക്കാലത്തും പ്രകടമാണ്. ബിജെപിയുടെ യുപിയിലെ ബ്രാഹ്മണ മുഖമാണു കൊലക്കേസ് പ്രതിയായ ആശിഷ് മിശ്രയുടെ പിതാവും കേന്ദ്രമന്ത്രിയുമായ അജയ് മിശ്ര. നരേന്ദ്ര മോദിയും ബിജെപിയും അജയ് മിശ്രയെ സംരക്ഷിക്കാനുള്ള കാരണം വ്യക്തം.
സത്യം കണ്ട സാക്ഷികൾ
യുപിയിലെ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെയും കേന്ദ്രമന്ത്രി അജയ് മിശ്രയുടെയും സന്ദർശനത്തിനു മുന്പാണു കർഷകരെ കൊലപ്പെടുത്തിയ സംഭവം. പാർലമെന്റിൽ പോലും ചർച്ച ചെയ്യാതെ ഏകപക്ഷീയമായി പാസാക്കിയ വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കർഷകരുടെ പ്രതിഷേധം.
സമാധാപരമായി മാർച്ച് നടത്തിയ കർഷകർക്കിടയിലേക്കു കേന്ദ്രമന്ത്രിയുടെ പേരിലുള്ള വാഹനം ഇടിച്ചുകയറ്റി നാലു കർഷകരെയും ഒരു പത്രപ്രവർത്തകനെയും കൊന്നതു വിശ്വസിക്കാൻ പ്രയാസമാണ്. പക്ഷേ, മൂന്നു വാഹനങ്ങളും കർഷകരെ പിന്നിൽനിന്ന് ഇടിച്ചിട്ടു പോകുന്ന ദൃശ്യങ്ങൾ രാജ്യം പലതവണ കണ്ടു.
കൊല്ലപ്പെട്ട പത്രപ്രവർത്തകൻ രമൺ ദുലരെ കശ്യപ് എന്ന 33-കാരൻ അധ്യാപകനാണ്. പത്രപ്രവർത്തനത്തിലൂടെ കൂടുതൽ ജനസേവനം ചെയ്യുന്നതിനാണു ഏതാനും മാസം മുന്പ് പ്രാദേശിക ചാനലിൽ റിപ്പോർട്ടറായത്. ഭാര്യ ആരാധനയും 11 വയസും രണ്ടര വയസുമുള്ള മക്കളും അനാഥരായി.
ഹരിയാനയിലും അതിക്രമം
ലഖിംപുരിൽ കർഷകരെ വാഹനം കയറ്റി കൊന്നതിനു പിന്നാലെ ഹരിയാനയിലെ നാരായണ്ഗഡിൽ ബിജെപി എംപി നയബ് സെയ്നിയുടെ വാഹനവ്യൂഹം കർഷകരെ ഇടിച്ചു പരിക്കേൽപ്പിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഹരിയാനയിലെ സംഭവം. ഭാഗ്യംകൊണ്ടു ഭവൻ പ്രീത് സിംഗ് എന്ന കർഷകനു മാത്രമാണു പരിക്കേറ്റത്. ഈ സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പോലും ഹരിയാന പോലീസ് ഇനിയും തയാറായിട്ടില്ല.
യുപി സർക്കാർ പ്രഖ്യാപിച്ച റിട്ടയർ ചെയ്ത ജഡ്ജിയുടെ അന്വേഷണത്തിലും പ്രതീക്ഷിക്കാൻ വകയില്ല.
സുപ്രീംകോടതിയുടെ നിശിത വിമർശനം ഉണ്ടായശേഷവും ആരോപണവിധേയനായ അജയ് മിശ്ര കേന്ദ്രമന്ത്രിയായി തുടരുന്നതാണു നടുക്കുന്നത്. മന്ത്രിയുടെ പേരിലുള്ള കാറിടിപ്പിച്ച് അഞ്ചു പേരെ കൊലപ്പെടുത്തിയ കേസിൽ സ്വന്തം മകനെതിരേ ബിജെപിയുടെ സർക്കാർതന്നെ കൊലക്കുറ്റത്തിനു കേസെടുത്തിട്ടും രാജിവയ്ക്കാൻ അജയ് മിശ്രയോ, പുറത്താക്കാൻ പ്രധാനമന്ത്രിയോ തയാറായില്ല. മന്ത്രി അധികാരത്തിൽ തുടരുന്പോൾ പോലീസിൽനിന്നു നീതി പ്രതീക്ഷിക്കേണ്ടതില്ല. ജനാധിപത്യ വ്യവസ്ഥിതിയിൽ ധാർമികത തീർത്തും ഇല്ലാതായോ എന്നു പറയേണ്ടതു ബിജെപി നേതാക്കളും സർക്കാരിന്റെ തലവനുമാണ്.
ഉറപ്പാക്കണം, കർഷകരക്ഷ
വീഡിയോ വളരെ വ്യക്തമാണ്. കൊലപാതകത്തിലൂടെ പ്രതിഷേധക്കാരെ നിശബ്ദരാക്കാനാവില്ല- ബിജെപി എംപി വരുണ് ഗാന്ധിയുടെ വാക്കുകൾ സ്വന്തം സർക്കാരിനെതിരേയാണ്. നിരപരാധികളായ കർഷകരുടെ രക്തത്തിന് ഉത്തരവാദിത്വമുണ്ടായിരിക്കണമെന്ന വരുണിന്റെ ട്വീറ്റ് നരന്ദ്രേ മോദി, അമിത് ഷാ, ആദിത്യനാഥ് അടക്കമുള്ളവർക്കുള്ള മുന്നറിയിപ്പാണ്. മധ്യപ്രദേശിൽ കർഷകർക്കുനേരേ 2017ൽ നടന്ന വെടിവയ്പാണു 2018ലെ തെരഞ്ഞെടുപ്പിൽ ശിവരാജ് സിംഗിന്റെ ബിജെപി സർക്കാരിനു ഭരണത്തുടർച്ച നഷ്ടമാക്കിയത്.
കേരളത്തിലും കർഷകരാകെ പ്രതിസന്ധിയിലാണ്. റബർ മുതൽ നാളികേരവും നെല്ലും അടക്കം കൃഷിചെയ്യുന്നവർ കടക്കെണിയിലാണ്. ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന സാധാരണ കർഷകർക്കു രക്ഷയും സഹായവും നൽകുകയെന്നതു സർക്കാരിന്റെ കടമയാണ്. ഗ്രാമസ്വരാജിലൂടെയേ രാജ്യപുരോഗതി ഉണ്ടാക്കാനാകൂ എന്ന രാഷ്ട്രപിതാവ് ഗാന്ധിജിയുടെ വാക്കുകൾ ആരും മറക്കരുത്. കർഷകരക്ഷ ഭാരതരക്ഷയാണ്.