Monday, October 18, 2021 12:48 AM IST
ഉള്ളതു പറഞ്ഞാല്/ കെ. ഗോപാലകൃഷ്ണൻ
നിയമവാഴ്ച സദ്ഭരണത്തിന്റെ അനുബന്ധകാര്യമാണ്. വികസനത്തിനു പ്രതിജ്ഞാബദ്ധമായ, ഒരു പരിഷ്കൃത, പുരോഗമന സമൂഹത്തിന് രാജ്യത്തെ നിയമങ്ങൾ കർശനമായി പാലിക്കുന്ന സ്വതന്ത്രവും സ്വയംഭരണാധികാരവുമുള്ള നിയമനിർവഹണ ഏജൻസികളുള്ള സർക്കാർ ആവശ്യമാണ്.
വ്യത്യസ്ത രാഷ്ട്രീയച്ചായ്വുള്ള സർക്കാരുകൾ വരികയും പോകുകയും ചെയ്യാം. എന്നാൽ, നിയമനിർവഹണ ഏജൻസികൾ നയിക്കപ്പെടേണ്ടത് ഭരണഘടന അനുശാസിക്കുന്ന നിലവിലുള്ള നിയമങ്ങളും നടപടികളും രീതികളുമനുസരിച്ചാണ്.
നിർഭാഗ്യവശാൽ, ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും നിയമ നിർവഹണ ഏജൻസികൾ ഭരിക്കുന്ന സർക്കാരിന്റെ ഭാഗമെന്നോണം തരംതാഴുകയാണ്. നിയമാനുസൃതം പ്രവർത്തിക്കേണ്ടവർ ജോലിയിലെ സാധ്യതകൾ, ഇഷ്ടമുള്ളിടത്തേക്കുള്ള നിയമനങ്ങൾ, വിപുലമായ അധികാരങ്ങളുള്ള സ്ഥാനങ്ങൾ മുതലായവയൊക്കെ പ്രതീക്ഷിച്ച് രാഷ്ട്രീയ യജമാനന്മാരുടെ ആജ്ഞാനുസാരികളാകാനും അവരുടെ താൽപ്പര്യങ്ങൾക്കനുസരിച്ചു നിൽക്കാനും തയാറാകുന്നു.
തൽഫലമായി, നീതിയുക്തവും ന്യായവുമായ നടപടികൾ ഇല്ലാതാകുകയും നിരപരാധികൾ ശിക്ഷിക്കപ്പെടുകയും നിരവധി കുറ്റവാളികൾ ശിക്ഷയിൽനിന്നു രക്ഷപ്പെടുകയും ചെയ്യുന്നു. ഇത് പിൻബലമേകുന്ന വസ്തുതകളുടെയും തെളിവുകളുടെയും അഭാവത്തിൽ പലപ്പോഴും കോടതികൾക്കുപോലും നിസഹായമായി നോക്കിനിൽക്കാനെ കഴിയുന്നുള്ളൂ.
ഇന്ത്യയിൽ ക്രമസമാധാനപാലനം പ്രധാനമായും പാലിക്കപ്പെടുന്നത് സിആർപിസിയും ഐപിസിയും പ്രസക്തമായ ഭരണഘടനാ വ്യവസ്ഥകളുമനുസരിച്ചാണ്. എന്നാൽ, കുറച്ചുകാലമായി, രാഷ്ട്രീയ യജമാനന്മാർ അധികാരമോഹികളായ ഉദ്യോഗസ്ഥരുടെ സഹായത്തോടെ അധികാരം ദുരുപയോഗം ചെയ്യുകയാണ്. സദ്ഭരണത്തിന്റെ ലക്ഷ്യങ്ങളെ നശിപ്പിച്ചുകൊണ്ട് പല സംസ്ഥാനങ്ങളിലും ഈ പ്രവണത വ്യാപിച്ചു.
ഇതുമൂലം സന്പന്നർക്കും ഉന്നതബന്ധങ്ങളുള്ളവർക്കും പല കേസുകളിലും നേട്ടങ്ങളുണ്ടാക്കുകയും അതേസമയം നിരപരാധികൾക്ക് നീതി നിഷേധിക്കപ്പെടുകയും ചെയ്യുന്നു.
പാർട്ടിസംവിധാനങ്ങൾ
അത്തരമൊരു സാഹചര്യത്തിന്റെ ഉത്തമ ഉദാഹരണമാണ് കേരളം ഇന്ന്. നിയമപാലകർ പ്രാഥമികമായി സിആർപിസി, ഐപിസി എന്നിവയാൽ നയിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും, മറ്റു ചില ഘടകങ്ങൾക്ക് മുൻഗണന ലഭിക്കുന്നു.
രാഷ്ട്രീയ പ്രമാണികളിൽ ഒരു വിഭാഗത്തിന് നിലവിലുള്ള നിയമങ്ങളോ ഭരണഘടനാവ്യവസ്ഥകളോ ഒന്നും ബാധകമല്ല. വാസ്തവത്തിൽ, ലൈംഗിക പീഡന കേസുകളിൽപ്പോലും തങ്ങളുടെ നേതാക്കളിൽ ചിലർ സ്വതന്ത്രരാകുന്നുവെന്ന് സിപിഎമ്മിലെ ഒരു മുതിർന്ന നേതാവ് ചൂണ്ടിക്കാട്ടിയപ്പോൾ, പാർട്ടിയിലെ അത്തരം തെറ്റായ ഘടകങ്ങളെ നേരിടാൻ പാർട്ടിക്ക് സ്വന്തമായി ഒരു സംവിധാനമുണ്ടെന്നായിരുന്നു മറുപടി!
സിപിഐഎമ്മിനുള്ളിലെ ഈ പാർട്ടിസംവിധാനംമൂലം നിയമത്തിന്റെ നീണ്ട കരങ്ങളിൽനിന്നു പാർട്ടിക്കാർ രക്ഷപ്പെട്ട നിരവധി സന്ദർഭങ്ങളുണ്ട്. തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രതിനിധിയുടെ പെരുമാറ്റത്തെക്കുറിച്ച് ഒരു വനിതാസഖാവ് പരാതിപ്പെട്ടു, പക്ഷേ തെറ്റ് ചെയ്ത വ്യക്തിക്ക് ഒന്നും സംഭവിച്ചില്ല. പോലീസിനും മാധ്യമങ്ങൾക്കും ചില പാർട്ടി അംഗങ്ങൾക്കും കേസിനെക്കുറിച്ച് അറിയാമായിരുന്നു, പക്ഷേ, സിആർപിസി അല്ലെങ്കിൽ ഐപിസി അനുസരിച്ച് ഒരു നടപടിയും ഉണ്ടായില്ല!
അത്തരം ആരോപണങ്ങൾ നേരിടുന്ന പലരും ക്രിമിനൽ നടപടികളിൽനിന്നു രക്ഷപ്പെടുന്നു. പാലക്കാട് ജില്ലയിലെ വാളയാറിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടികളെ കുറ്റവാളികൾ ബലാത്സംഗം ചെയ്തശേഷം കൊന്നുകെട്ടിത്തൂക്കിയ സംഭവം എടുക്കുക. പ്രാദേശിക നിയമ നിർവഹണ ഏജൻസികൾ ഉൾപ്പെടെ എല്ലാവർക്കും ഇത് അറിയാമായിരുന്നെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല. വിഷയം ഇപ്പോൾ സിബിഐയുടെ മുന്നിലാണ്.
വർഷങ്ങൾ കഴിഞ്ഞു, എൽഡിഎഫിന്റെ ഉന്നത നേതൃത്വത്തിന് കേസിനെക്കുറിച്ച് അറിയാം. പക്ഷേ, സത്യം കണ്ടെത്താനും കുറ്റവാളികൾ ശിക്ഷിക്കപ്പെടാനും ഇനിയെത്ര വർഷങ്ങളെടുക്കുമെന്നു പറയാൻ ആർക്കുമാവില്ല. രണ്ട് പെൺകുട്ടികളുടെ അമ്മ ഉന്നത നേതാക്കളുടേതടക്കം എല്ലാ വാതിലുകളിലും മുട്ടി. ആ പാവപ്പെട്ട, നിർഭാഗ്യവതിയായ അമ്മയ്ക്ക് ഇതുവരെ അധരസഹതാപമല്ലാതെ ഒന്നും ലഭിച്ചിട്ടില്ല.
മറ്റൊരു കേസിൽ, സിപിഎം യുവജന വിഭാഗത്തിന്റെ ഭാഗമായ ഒരു പെൺകുട്ടിയും ആൺകുട്ടിയും പ്രണയത്തിലായി. പെൺകുട്ടി ഗർഭിണിയായി. പക്ഷേ, അവളുടെ കുടുംബാംഗങ്ങൾക്കു കുഞ്ഞിനെ വേണ്ട. പക്ഷേ, കുട്ടിയെ പ്രസവിച്ചുവളർത്തണമെന്നു പെൺകുട്ടിക്കു നിർബന്ധമായിരുന്നു. പാർട്ടി വനിതാ വിഭാഗത്തിന്റെ ഉന്നത പ്രവർത്തകരെവരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. കുട്ടി ജനിച്ചപ്പോൾ വീട്ടുകാർ കുട്ടിയെ കൊണ്ടുപോയി.
പോലീസിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. പെൺകുട്ടിയുടെ കുടുംബത്തിന്റെ നടപടി നിയമവിരുദ്ധമാണെന്നാണ് വിദഗ്ധർ കരുതുന്നത്. എന്നാൽ, തന്റെ കുഞ്ഞിനെ തിരികെ ലഭിക്കാൻ അമ്മ ഇപ്പോഴും നിയമത്തിന്റെ വാതിലുകളിൽ മുട്ടകയാണ്. കുട്ടിയെ മറ്റൊരു കുടുംബം ദത്തെടുത്തിട്ടുണ്ടെന്ന് പലരും കരുതുന്നു. അതും നിയമവിരുദ്ധമാണ്. എന്നാൽ, സിപിഎമ്മിൽ പെൺകുട്ടിയെ സഹായിക്കാൻ ആരുമില്ല! മഹത്തായ യാഥാസ്ഥിതികർ!
ഉദ്യാഗസ്ഥർക്കുമേലും സമ്മർദം
കുറ്റകൃത്യങ്ങൾ അന്വേഷിക്കാനോ കുറ്റവാളികളെ കണ്ടെത്താനോ കേരള പോലീസ് കാര്യക്ഷമതയില്ലാത്തവരോ കഴിവില്ലാത്തവരോ അല്ല. ഒരു ക്രൂരമായ കേസിൽ, പെൺകുട്ടി ഉറങ്ങുന്നതിനിടെ അവളുടെ ഭർത്താവ് ഉഗ്രവിഷമുള്ള പാമ്പിനെ മുറിയിലേക്ക് കയറ്റിവിട്ട് അവളെ കൊന്നു. അത് അയാളുടെ രണ്ടാമത്തെ ശ്രമമായിരുന്നു. കേരളത്തിലെ കുറ്റാന്വേഷകർ കേസ് ഫലപ്രദമായി അന്വേഷിക്കുകയും ഭർത്താവ് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തു.
മുകളിൽനിന്നുള്ള സമ്മർദമാണ്, തങ്ങളുടെ ജോലി സുരക്ഷിതത്വവും ഭാവിയുമോർത്ത് അന്വേഷണം മെല്ലെയാക്കാനോ അല്ലെങ്കിൽ അതിനു മുകളിൽ അടിയിരിക്കാനോ ഉദ്യോഗസ്ഥരെ നിർബന്ധിതരാക്കുന്നത്. ഉന്നതരുടെ ഏതെങ്കിലും ബന്ധു കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ, അന്വേഷണോദ്യോഗസ്ഥൻ സ്വന്തം കരിയറിന്റെ മരണവാറണ്ടിലും കുടുംബത്തിനു വരാനിരിക്കുന്ന ദുരിതങ്ങൾക്കുമേലുമാണ്് ഒപ്പിടുന്നത്.
വേറെയുമുണ്ട് ആളുകൾ. സ്വർണക്കടത്ത് കൈകാര്യം ചെയ്യുന്ന രണ്ട് സംഘങ്ങളുണ്ട്. സ്വർണം കടത്തുന്നവരും കടത്തിയ സ്വർണം കൊണ്ടുപോകുന്നവരെ വഴിമധ്യേ ആക്രമിക്കുന്നവരും. രണ്ട് പത്രങ്ങൾ ഈ ഇടപാടുകളുടെ വിശദാംശങ്ങൾ നൽകി. രണ്ടും പാർട്ടി നിയന്ത്രണത്തിലുള്ളതാണെന്ന് ആരോപിക്കപ്പെടുന്നു! അവരാരും പോലീസിന്റെ പിടിയിലാകുന്നില്ല. എവിടെനിന്നോ ആരൊക്കെയോ അവരെ സംരക്ഷിക്കുന്നു! അവരും പ്രത്യേക സംരക്ഷണം ആസ്വദിക്കുന്നു!
ഇനി രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള പ്രത്യേക ക്രമീകരണങ്ങൾ: ആദ്യത്തേത് സിപിഎമ്മും ബിജെപിയും തമ്മിലാണ്. നയതന്ത്ര മാർഗങ്ങളിലൂടെ സ്വർണം കടത്തിയ കേസ് എടുക്കുക. നാല് കേന്ദ്ര ഏജൻസികൾ ഒരു വർഷത്തിലേറെയായി അന്വേഷിച്ചു. പെട്ടെന്ന് അവർ അന്വേഷണംനിർത്തി പോകാൻ തീരുമാനിച്ചു. അതുപോലെ തെരഞ്ഞെടുപ്പുകാലത്ത് ഏതാണ്ട് ഏഴു കോടി രൂപയുടെ കള്ളപ്പണം തൃശൂരിനു സമീപം പിടിച്ചു. ഈ കേസുകളെക്കുറിച്ച് ഇപ്പോൾ കൂടുതലൊന്നും കേൾക്കുന്നില്ല. പരസ്പരമുള്ള ചില കൊടുക്കൽവാങ്ങലുകൾ ഉണ്ടോ?
തെരഞ്ഞെടുപ്പു ധാരണകൾ
തെരഞ്ഞെടുപ്പ് സമയത്ത് എൽഡിഎഫും യുഡിഎഫും എൻഡിഎയും തമ്മിൽ സീറ്റ് ക്രമീകരണം, ചില മണ്ഡലങ്ങളിലെ ധാരണകൾ, വോട്ട് മാറ്റൽ എന്നിവ സംബന്ധിച്ച് ധാരണയുണ്ടായിരുന്നു. ഇതിനെ എന്തു പേരിട്ടെങ്കിലും വിളിക്കുക. പക്ഷേ, കളിയിൽ എല്ലാവരുമുണ്ട്. അവർ പരസ്പര നേട്ടങ്ങൾക്കായി പ്രവർത്തിക്കുന്നു. പൊതുജനങ്ങൾക്ക് മുന്നിൽ അവർ പരസ്പരം പോരടിക്കുന്ന ശത്രുക്കളായി പ്രത്യക്ഷപ്പെടുന്നു.
പക്ഷേ പരസ്പരം സഹായിക്കുന്നു. അവർക്ക് നിയമങ്ങൾ ലംഘിക്കാൻ കഴിയും. നിയമത്തിൽ വിടവുണ്ടാക്കും. എന്നാൽ, ഒരിക്കലും ഒരു പരിധിക്കപ്പുറം പരസ്പരം വെളിപ്പെടുത്തുകയില്ല. ആർക്കും ഒരു സാഹചര്യത്തിലും വലിയ നിയമ പ്രശ്നങ്ങളിലേക്ക് കടക്കേണ്ടിവരുന്നില്ല.
കടന്നുപോയ വർഷങ്ങൾ ഓർക്കുക. അന്ന് ഭരണത്തിലുണ്ടായിരുന്ന യുഡിഎഫും പ്രതിപക്ഷത്തായിരുന്ന എൽഡിഎഫും തമ്മിൽ ധാരണയുണ്ടെന്ന് പലരും വിശ്വസിക്കുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ ഈ വിഷയം സംസ്ഥാന നിയമസഭയിൽ ഉയർത്തി.
ചിരിച്ചുകൊണ്ട് പിണറായി തിരുവഞ്ചൂരിനെ ഓർമിപ്പിച്ചു, അന്ന് എൽഡിഎഫ് പ്രതിപക്ഷത്തായിരുന്നുവെന്നും ആഭ്യന്തര മന്ത്രി തിരുവഞ്ചൂരായിരുന്നെന്നും കൃത്യമായി എന്താണ് സംഭവിച്ചതെന്ന് അറിയാമല്ലോയെന്നും. തിരുവഞ്ചൂരിന് ഒരു മണ്ടൻചിരി വരുത്താനേ കഴിഞ്ഞുള്ളൂ! ഇടപാടിന്റെ വിശദാംശങ്ങൾ ഉമ്മൻ ചാണ്ടിക്കും തിരുവഞ്ചൂരിനും പിണറായി വിജയനും അറിയാം.
മാറ്റത്തിനു സമയമായി
അതാണ് ഇപ്പോൾ കേരളത്തിലെ നിയമവാഴ്ചയുടെ അവസ്ഥ. അതു വെളിപ്പെടുത്തുന്നത് സംസ്ഥാനത്തെ ജനാധിപത്യത്തിന്റെ അവസ്ഥയും സ്ഥലവും കാലവും അനുസരിച്ച് ഇടപാടുകൾ നടത്തുന്നതിൽ പേരുകേട്ട ഇത്തരം ജനപ്രതിനിധികളിലൂടെ എങ്ങനെയാണ് ജനതാത്പര്യങ്ങൾ സംരക്ഷിക്കുന്നതെന്നുമാണ്.
സംസ്ഥാനം പുരോഗമിക്കുകയും വികസിക്കുകയും ചെയ്യണമെങ്കിൽ സംസ്ഥാനത്തെ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഒരു മാറ്റത്തിനുള്ള സമയമായെന്നതിൽ സംശയമില്ല. സമൂലമാറ്റം. ഇടപാടുകൾക്ക് ഹ്രസ്വകാല ആനുകൂല്യങ്ങൾ മാത്രമേ നൽകാൻ കഴിയൂ. കേരളത്തിന് ഇന്നാവശ്യം, ശൈലിയിലും പ്രവർത്തനത്തിലും സമഗ്രമായ മാറ്റംവരുത്തി സത്യസന്ധമായ ഒരു രാഷ്ട്രീയ മൂല്യ സംവിധാനത്തിലേക്ക് നീങ്ങുകയാണ്.
(അടുത്ത ആഴ്ച: കേരളത്തിലെ മൂന്ന് മുന്നണികൾ)