Tuesday, October 19, 2021 1:36 AM IST
ബ്രിട്ടീഷ്രാജ് അവസാനിപ്പിക്കണമെങ്കിൽ സായുധവിപ്ലവംതന്നെ വേണം എന്നു വിശ്വസിച്ച ഒരുകൂട്ടം യുവാക്കൾ നടത്തിയ ഗൂഢാലോചനയും തുടർന്നു നടന്ന ട്രെയിൻ കൊള്ളയുമാണ് കക്കോരി സംഭവം. ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ (എച്ച്ആർഎ) എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു നീക്കം.
റാം പ്രസാദ് ബിസ്മിൽ, അഷ്ഫഖുള്ള ഖാൻ, രാജേന്ദ്ര ലാഹിരി, ചന്ദ്രശേഖർ ആസാദ്, സച്ചിന്ദ്ര ബക്ഷി, കേശബ് ചക്രവർത്തി, മന്മഥ് നാഥ് ഗുപ്ത, മുരാരി ശർമ, മുകുന്ദി ലാൽ ഗുപ്ത, ബനവാരി ലാൽ, യോഗേഷ് ചന്ദ്ര ചാറ്റർജി എന്നിവരായിരുന്നു ഗൂഢാലോചനയ്ക്കു നേതൃത്വം കൊടുത്തത്.
1925 ഓഗസ്റ്റ് ഒന്പതിന് ഷാജഹാൻപുരിൽനിന്നു ലക്നോയിലേക്കുള്ള ട്രെയിൻ കക്കോരി സ്റ്റേഷനിലെത്തിയപ്പോൾ സംഘം ചങ്ങല വലിച്ചു ട്രെയിൻ നിർത്തി ഗാർഡ്സ് കാബിനിൽ അതിക്രമിച്ചു കയറി. ആ കാബിനിലായിരുന്നു ബ്രിട്ടീഷ് ട്രഷറിയിലേക്കുള്ള പണം ഉണ്ടായിരുന്നത്.
അതുമാത്രം കൈക്കലാക്കുകയായിരുന്നു ലക്ഷ്യം. അതിനിടെ അബദ്ധത്തിൽ വെടിയേറ്റ് അഹമ്മദ് അലി എന്ന യാത്രക്കാരൻ മരിച്ചു. 40 പേരെ അറസ്റ്റ് ചെയ്തു. വിചാരണയ്ക്കൊടുവിൽ രാം പ്രസാദ് ബിസ്മിൽ, അഷ്ഫാഖുള്ള ഖാൻ, താക്കൂർ റോഷൻ സിംഗ്, രാജേന്ദ്ര നാഥ് ലാഹരി എന്നിവർക്ക് വധശിക്ഷ ലഭിച്ചു.
മറ്റു പലരെയും കഠിനതടവിനു കാലാപാനിയിലെ ജയിലിലേക്കയച്ചു. വധശിക്ഷ കാത്തുകിടന്ന കാലത്ത് രാം പ്രസാദ് ബിസ്മിൽ തന്റെ സഹതടവുകാരോടൊപ്പം ചേർന്ന് എഴുതിയ ഗാനമാണ് പിൽക്കാലത്ത് പ്രസിദ്ധമായ ദേശഭക്തിഗാനം "മേരാ രംഗ് ദേ ബസന്തി ഛോല'. 1927 ഡിസംബർ 18, 19, 20 തീയതികളിൽ കഴുമരത്തിലേക്ക് നീങ്ങുന്പോഴും ആ തടവുകാരുടെ ചുണ്ടിൽ ഉണ്ടായിരുന്നത് ഈ ഗീതമാണ്.