Saturday, November 20, 2021 11:22 PM IST
ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍
ലോകം നേരിടുന്ന വിവിധ പ്രശ്നങ്ങളില്‍ ഉറച്ച നിലപാടുകളും വ്യക്തമായ കാഴ്ചപ്പാടുകളും പങ്കുവച്ചു സഭാമക്കളെ മാത്രമല്ല ദരിദ്രരെയും അഭയാര്‍ഥികളെയും സമൂഹത്തില്‍ വേദനിക്കുന്നവരെയും നെഞ്ചോടുചേര്‍ത്ത് ജനമനസുകളില്‍ ഇടംനേടിയ ഫ്രാന്‍സിസ് മാര്‍പാപ്പ സഹയാത്രികസഭയ്ക്കു വാതിലുകള്‍ തുറന്ന് കത്തോലിക്കാസഭയ്ക്കുള്ളിലും ചരിത്രം തിരുത്തുന്നു.
മൂന്നാം സഹസ്രാബ്ദത്തിലെ ആഗോള കത്തോലിക്കാസഭയ്ക്കു വ്യക്തമായ ഉള്‍ക്കാഴ്ചയും ആത്മീയ ഉണര്‍വുമേകി വിശുദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെ 2023 ഒക്ടോബറില്‍ ചേരുന്ന മെത്രാന്‍സിനഡിന്റെ മുന്നൊരുക്കമായ ചര്‍ച്ചകള്‍ക്ക് 2021 ഒക്ടോബര്‍ 10ന് വത്തിക്കാനില്‍ മാര്‍പാപ്പ തുടക്കംകുറിച്ചു. യേശു ജനങ്ങള്‍ക്കിടയിലൂടെ സഞ്ചരിച്ച് നടത്തിയ ജീവിതശൈലിയും ശുശ്രൂഷയും അനുസ്മരിച്ചാണ് 2023 ഒക്ടോബര്‍ വരെയുള്ള സിനഡാത്മകയാത്ര. ദൈവജനത്തിന്റെ ഒരുമിച്ചുള്ള യാത്രയായ സഹയാത്രികസഭാകൂട്ടായ്മയില് പങ്കുചേരാന്‍ പരിശുദ്ധാത്മാവിന്റെ കൃപയും ഒപ്പമുള്ളവരെ ശ്രവിക്കാനുള്ള ആത്മാര്‍ഥമായ തുറവിയും മതിയെന്നും മാര്‍പാപ്പ സൂചിപ്പിക്കുന്നു.
"ഒരുമിച്ച് യാത്രചെയ്യല്‍'
സിനഡ് എന്ന ഗ്രീക്ക് പദത്തിനര്‍ഥം "ഒരുമിച്ച് യാത്രചെയ്യല്‍' എന്നതാണ്. സിനഡിന്റെ മലയാള രൂപമാണ് സൂനഹദോസ്. ദൈവരാജ്യത്തിലേക്കുള്ള ഒരുമിച്ചുള്ള യാത്ര. കത്തോലിക്കാസഭയില്‍ മെത്രാന്മാരുടെ സിനഡ് ഒരു സുപരിചിത പദമാണ്. 1965ല്‍ അവസാനിച്ച രണ്ടാംവത്തിക്കാന്‍ സൂനഹദോസിനുശേഷമാണ് വിവിധ രാജ്യങ്ങളിലെ മെത്രാന് സമിതികളില്‍ നിന്നു തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളുടെ സമ്മേളനമായി മാര്‍പാപ്പ സിനഡ് വിളിച്ചുചേര്‍ക്കുന്നത്.
ഇതുവരെ 15 സാധാരണ സിനഡുകളും 3 അസാധാരണ സിനഡുകളും 11 പ്രത്യേക സിനഡുകളും നടന്നു. ഇപ്പോള്‍ തുടക്കംകുറിച്ച സിനഡാത്മക സഭയ്ക്കായുള്ള ചരിത്രപരമായ ഒരുമിച്ചുള്ള യാത്ര 16-ാമത് സാധാരണ സിനഡാണ്.
മുന്‍കാല സിനഡുകളില്നിന്ന് ഏറെ വ്യത്യസ്തമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന സിനഡ്. ആനുകാലിക ആഗോള വിഷയങ്ങളെക്കുറിച്ചുള്ള പഠനരേഖയെ അടിസ്ഥാനമാക്കി പങ്കുവയ്ക്കലുകളും തുടര്‍ന്ന് സഭയുടെ മാര്ഗനിര്ദേശങ്ങളുമായുള്ള പ്രമാണരേഖ പുറപ്പെടുവിക്കുന്ന കഴിഞ്ഞകാല ശൈലിയില്‍നിന്നു മാറി വിവിധ വിഷയങ്ങളില്‍ ദൈവജനത്തിന്റെയൊന്നാകെ ചര്‍ച്ചകളും പങ്കാളിത്തവും ഉറപ്പാക്കുന്ന വികേന്ദ്രീകൃത സിനഡാണിത്.
മാര്‍പാപ്പ മുതല്‍ സാധാരണ വിശ്വാസിവരെ സഭാംഗങ്ങളെല്ലാവരും അഥവാ ദൈവജനമൊന്നാകെ ഒരുമിച്ചു ചിന്തിച്ച് പങ്കുവച്ച് സംവദിച്ചു തീരുമാനങ്ങളെടുത്ത് ഒരുമിച്ചു യാത്രചെയ്യുന്ന സഹയാത്രികസഭയാണ് മൂന്നാം സഹസ്രാബ്ദത്തില്‍ മാർപാപ്പ സ്വപ്നംകാണുന്നത്.
സിനഡ് ചിന്താവിഷയം
"ഒരുമിച്ചുള്ള യാത്ര' ഇന്നത്തെ സഭയുടെ പ്രവാചക ദൗത്യമായി മാര്‍പാപ്പ അവതരിപ്പിക്കുന്നു. സഭയുടെ സത്തയും സ്വഭാവവും എന്തായിരിക്കണമെന്നതിന് സഹയാത്രികസഭ അഥവാ സിനഡാത്മകസഭ എന്ന സഭാവിജ്ഞാനീയതലം അവതരിപ്പിച്ച് മാര്‍പാപ്പ മാര്‍ഗനിര്‍ദേശം നല്കുന്നു.
ഈ ചിന്താധാരകളുടെ അടിസ്ഥാനത്തിലാണ് സഭയുടെ അടിത്തട്ടുമുതല്‍ വികേന്ദ്രീകൃതസിനഡിന്റെ വിചിന്തനത്തിനും പങ്കുവയ്ക്കലുകള്ക്കുമായി "സിനഡാത്മക (സഹയാത്രിക) സഭയ്ക്കായി: കൂട്ടായ്മ, പങ്കാളിത്തം, ദൗത്യം' എന്ന ചിന്താവിഷയം പ്രഖ്യാപിച്ചിരിക്കുന്നത്.
രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ അനുഭവങ്ങള്‍ മെത്രാൻ സിനഡുകളിലൂടെ തുടരാന്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്തിരുന്നു. തന്റെ മുന്‍ഗാമികളായ മാര്‍പാപ്പമാരുടെ പഠനങ്ങളോടുചേര്ന്നാണ് സിനഡാത്മക സഭയെക്കുറിച്ചുള്ള ചിന്തകള്‍ ഫ്രാന്‍സിസ് പാപ്പായും പങ്കുവയ്ക്കുന്നത്. ദൈവജനമൊന്നാകെ ഒരുമിച്ച് യാത്രചെയ്ത് ഇന്നലെകളിലെ യാത്രാനുഭവങ്ങള്‍ വിശകലനം ചെയ്തും ഇവയില്‍നിന്ന് പാഠങ്ങള്‍ പഠിച്ചും മുന്നോട്ടുനീങ്ങുമ്പോള്‍ സഭയുടെ കൂട്ടായ്മയിലും പങ്കാളിത്തത്തിലും പ്രേഷിതദൗത്യത്തിലും ആഴപ്പെടുമെന്ന് മാര്‍പാപ്പ വിശ്വാസീസമൂഹത്തെ ഓര്‍മിപ്പിക്കുന്നു.
അനിവാര്യത
സിനഡാത്മകത സഭയുടെ ഹയരാര്‍ക്കിയുടെ ഭാഗമോ, ഭരണപരമായ സംവിധാനമോ മാത്രമായി കാണാതെ സഭയുടെ ജീവിതശൈലിയും പ്രവര്ത്തനവഴിയുമായി മനസിലാക്കപ്പെടണം. സഭയുടെ പ്രേഷിതദൗത്യത്തിന്റെ ചാലകശക്തി സിനഡാത്മകതയാണ്; അത് വിശുദ്ധഗ്രന്ഥത്തില്‍ വെളിപ്പെടുന്ന ജീവിതശൈലിയാണ്; ത്രിതൈ്വക ദൈവിക കൂട്ടായ്മയിലും സഭയുടെ വിശുദ്ധ പാരമ്പര്യത്തിലും ഉള്‍ച്ചേര്‍ന്ന ശൈലിയാണ്.
ഇത് ശ്ലൈഹികമായ ശൈലി ആയതിനാല്‍ വിശ്വാസത്തിന്റെ സംരക്ഷകരും ചുമതലക്കാരുമായിരിക്കുന്ന അജപാലകര്‍ വിശ്വാസീസമൂഹത്തെ ഭയമില്ലാതെ ഏറെ താല്പര്യത്തോടെ ശ്രവിച്ച്, സാര്‍വത്രികസഭയുടെ വിശ്വാസകൂട്ടായ്മയോടും ദൈവജനത്തിന്റെ പൊതുവിശ്വാസബോധ്യത്തോടും അവരെ ചേര്‍ത്തുനിര്‍ത്താന്‍ പരിശ്രമിക്കേണ്ടതുണ്ട്.
സഭയുടെ നവീകരണത്തിന് അത്യന്താപേക്ഷിതമായി മാര്‍പാപ്പ കാണുന്ന രണ്ടു പ്രധാന ഘടകങ്ങളാണ് ശ്രവിക്കലും തുറവിയും. സഭയില്‍നിന്ന് ആരെയും മാറ്റിനിര്‍ത്താനാവില്ല. എല്ലാവരെയും ശ്രവിക്കണം.
മൂന്ന് പ്രധാന ഘടകങ്ങള്‍
സഹയാത്രികസഭയുടെ ഏറ്റവും പ്രധാനപ്പെട്ട മൂന്നു ഘടകങ്ങളാണ് "കൂട്ടായ്മ, പങ്കാളിത്തം, ദൗത്യം' എന്നിവ. കൂട്ടായ്മയും ദൗത്യവും സഭയുടെ നിഗൂഢതയെ വിവരിക്കുന്നു. വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന് മാര്‍പാപ്പയുടെ വാക്കുകളില്‍ ക്രിസ്തീയ കൂട്ടായ്മ ദൈവവുമായുള്ള മാനവകുടുംബത്തിന്റെ അടുപ്പത്തിന്റെ അടയാളമായി ശുശ്രൂഷ ചെയ്യാനുള്ള സഭയുടെ ദൗത്യമാണ്. ദൗത്യത്തെ പ്രേഷിതദൗത്യമെന്ന സഭാചിന്താധാരകളിലൂടെ കാണേണ്ടതാണ്. പ്രേഷിതദൗത്യം ഇന്നത്തെ ലോകത്തോടുള്ള അപ്പസ്തോലിക പ്രതിബദ്ധതയാണ്. പങ്കാളിത്തത്തെ പ്രാതിനിധ്യത്തില്‍ മാത്രം സഭ കാണുന്നില്ല.
മാമ്മോദീസ സ്വീകരിച്ച എല്ലാവരെയും പങ്കാളികളാക്കാന്‍ പ്രാപ്തരാക്കേണ്ടത് സഭാപരമായ കടമയാണ്. ജ്ഞാനസ്നാനമാണ് സഭാഗണത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡ്. ദൈവജനമാണ് സഭ. പരസ്പരം ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ട്.
ആത്മീയ വിവേചനയാത്രയെന്നാണ് വരാന്‍പോകുന്ന സിനഡിനെ മാര്‍പാപ്പ വിശേഷിപ്പിക്കുന്നത്. രണ്ടുവര്‍ഷക്കാലത്തെ യാത്രയില്‍ ദൈവജനം പരസ്പരം സംസാരിക്കും. വഴിയില്‍വച്ചു സ്വയം വിലയിരുത്തും. അവസാനം മാറ്റങ്ങള്‍ സംഭവിക്കും. ദൈവകൃപയുടെ അനുഭവമുണ്ടാകും. ഈ സിനഡ് ഒരു കണ്‍വന്‍ഷനോ രാഷ്ട്രീയ സമ്മേളനമോ പഠനകോണ്ഫറന്സോ അല്ല. ഹൃദയവാതിലുകളെ പുതിയ ചക്രവാളങ്ങളിലേക്ക് തുറന്നിടാനുള്ള അവസരമാണ്.
മൂന്ന് ആഗോള തലങ്ങള്‍
രൂപത, ഭൂഖണ്ഡം, സാര്‍വത്രികം എന്നിങ്ങനെ മൂന്നു തലങ്ങളിലാണ് സിനഡാത്മകസഭയ്ക്കായുള്ള സിനഡ് ക്രമപ്പെടുത്തിയിരിക്കുന്നത്. വിവിധ രാജ്യങ്ങളിലെ കത്തോലിക്കാരൂപതകള്, കുടുംബങ്ങള്‍, കൂട്ടായ്മകള്‍, സംഘടനകള്‍, ഇടവകകള്‍ എന്നിങ്ങനെ എല്ലാ തലങ്ങളിലുമുള്ള സംവാദങ്ങളും ചര്‍ച്ചകളും ചിന്തകളുടെ പങ്കുവയ്ക്കലുകളുമുണ്ടാകണം.
വിശ്വാസികള്‍ എല്ലാം തികഞ്ഞവരല്ല. സംശയാലുക്കളും ആത്മീയവാദികളും ധാര്‍മികവാദികളും വര്‍ഗീയവാദികളും ഒക്കെയുണ്ടാവാം. പള്ളിയില്‍ പോകുന്നവരെയും സഭാസംവിധാനങ്ങളോട് ചേര്‍ന്നുനില്‍ക്കുന്നവരെയും മാത്രമല്ല, മാമ്മോദീസ സ്വീകരിച്ച സകലരെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സിനഡൊരുക്ക ചര്‍ച്ചകളാണ് നടത്തേണ്ടതെന്ന് വത്തിക്കാന്‍ പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്.
ഭിന്നശേഷിക്കാര്‍, അഭയാര്‍ഥികള്‍, കുടിയേറ്റക്കാര്‍, വയോധികര്‍, ദരിദ്രര്‍, അപൂര്‍വമായി മാത്രം പള്ളിയില്‍ പോകുന്നവര്‍ എന്നിങ്ങനെ ഒഴിവാക്കപ്പെടാന്‍ സാധ്യതയുള്ള വ്യക്തികള്‍ക്ക് പ്രത്യേക പരിഗണനയും ശ്രദ്ധയും നല്‍കണമെന്നു വത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആരെയും ഒഴിവാക്കാതെ എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ സാധിക്കുമ്പോള്‍ മാത്രമേ പങ്കാളിത്തമുണ്ടാകൂ. വിവിധ തലങ്ങളിലും എല്ലാ പ്രായത്തിലുമുള്ളവരെ തുറന്ന മനസോടെ ശ്രവിക്കാനും സംഭാഷണങ്ങള്‍ നടത്താനും സാധിക്കണം.
10 പ്രായോഗിക തലങ്ങള്‍
കൂട്ടായ്മ, പങ്കാളിത്തം, ദൗത്യം എന്നീ മൂന്നു മുഖ്യ ചിന്താധാരകളോടു ചേര്‍ന്ന് നമ്മുടെ ചിന്തകള്‍ കൂടുതല്‍ പ്രായോഗിക തലത്തിലും വിശാലമേഖലകളിലും ഉന്നയിക്കപ്പെടുന്നതിന് പത്തുതലങ്ങള്കൂടി ചൂണ്ടിക്കാണിക്കുന്നു: 1. സഹയാത്രികതയിലെ സുഹൃത്തുക്കള്‍ ആരൊക്കെയാണ് 2. തുറന്ന ഹൃദയവും മനസുമുണ്ടാകുവാനുള്ള പരസ്പര ശ്രവണം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ മുന്‍വിധികളില്ലാതെ പരസ്പരം ശ്രവിക്കുന്നു. 3. ആത്മധൈര്യത്തോടും സ്വാതന്ത്ര്യത്തോടുമുള്ള സ്നേഹംനിറഞ്ഞ തുറന്ന സംസാരം 4. കൗദാശികാഘോഷങ്ങളിലുള്ള പങ്കുചേരല്‍ അഥവാ വചനം ശ്രദ്ധയോടെ ശ്രവിച്ചും ദിവ്യബലിയില്‍ സജീവമായി പങ്കെടുത്തും വിശ്വാസം ആഘോഷിക്കുന്നു. 5. പ്രേഷിത ദൗത്യത്തിലുള്ള കൂട്ടുത്തരവാദിത്വവും സജീവ പങ്കാളിത്തവും. 6. സഭയിലും സമൂഹത്തിലും രൂപപ്പെടേണ്ട സംവദനശൈലി അഥവാ ഉള്ളുതുറന്ന് സംസാരിക്കുന്നു. 7. മറ്റു ക്രൈസ്തവ സഭാവിഭാഗങ്ങളുമായുണ്ടാകേണ്ട സഹയാത്രികത 8. സഭയിലെ അധികാര ശുശ്രൂഷയും പങ്കാളിത്ത സ്വഭാവവും സേവന മനോഭാവത്തോടെ. 9. വിവേചിച്ചറിയലും തീരുമാനങ്ങളെടുക്കലും. എല്ലാ കാര്യങ്ങളിലും എല്ലാ തലങ്ങളിലും പരിശുദ്ധാത്മാവില്‍നിന്ന് ശക്തിയും പ്രചോദനവും ഉള്‍ക്കൊണ്ട് ഒരുമിച്ച് മുന്നേറുന്നു. 10. വ്യക്തിജീവിതത്തിലും കുടുംബത്തിലും പുലരേണ്ട സിനഡാത്മകതയില്‍ നമ്മെത്തന്നെ പങ്കുകാരാക്കുക.
ലക്ഷ്യം വ്യത്യസ്തമായ സഭ
സിനഡാത്മകസഭയുടെ ലക്ഷ്യം മറ്റൊരുസഭയല്ല. മറിച്ച് വ്യത്യസ്തമായ സഭയാണ്. ഫ്രാന്‍സിസ് പാപ്പാ ഫാ.യീവ്സ് മേരി ജോസഫ് കോംഗാറിനെ ഉദ്ധരിച്ചുകൊണ്ടു പറയുന്ന വാക്കുകള്‍ ദൈവജനം കാതോര്‍ക്കുക. 'മറ്റൊരു സഭ സൃഷ്ടിക്കേണ്ട ആവശ്യമില്ല. വ്യത്യസ്തമായൊരു സഭ സൃഷ്ടിക്കുക'.
വ്യത്യസ്തമായൊരു സഭയ്ക്കുവേണ്ടി ദൈവജനമൊന്നാകെ ഒരുമിച്ചുള്ള യാത്രയ്ക്കുവേണ്ടിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ സഭയുടെ വാതിലുകള്‍ തുറന്നിരിക്കുന്നത്. ഒരുമയുടെയും സ്വരുമയുടെയും അനുരഞ്ജനത്തിന്റെയും അനുസരണയുടെയും പാതകളിലൂടെ കൂട്ടായ്മയും പങ്കാളിത്തവും പ്രേഷിതദൗത്യവും മുഖമുദ്രയാക്കി നമുക്കു നീങ്ങാം.