Sunday, January 2, 2022 12:11 AM IST
ദുരൂഹ മരണങ്ങളും ആത്മഹത്യകളും സാധാരണമാകുകയാണോ? എന്താണിങ്ങനെ? നമ്മുടെ വീടുകളും ക്ലാസ്മുറികളും ആധ്യാത്മിക ചുറ്റുപാടുകളും ജീവനെക്കുറിച്ചും ജീവിക്കുന്നതിനെക്കുറിച്ചും പഠിപ്പിക്കാൻ മറന്നുപോകുന്നുണ്ടോ?
പഴയകാല കുടുംബാന്തരീക്ഷം വിഷമതകളിലും പിടിച്ചുനിൽക്കാൻ പ്രേരകമായിരുന്നു. കുട്ടികളേറെയുണ്ട്, സാന്പത്തികാടിത്തറ ഭദ്രമായിരുന്നില്ല, ടെക്നോളജി പുരോഗമിച്ചിരുന്നുമില്ല എന്നിരുന്നാലും ജീവിക്കണമെന്ന മോഹം കലശലായിരുന്നു. അങ്ങനെ പ്രതിസന്ധിയിലും പിടിച്ചുനിന്നവരുടെ ജീവിതമാതൃകകൾ ചുറ്റിലും നിലനിൽക്കുന്പോഴും ബാല്യകൗമാരയൗവന’ങ്ങൾ മരണത്തിനു കീഴടങ്ങുന്നതിലെ "നൈമിഷിക സിദ്ധാന്തം' പഠനവിധേയമാക്കണം.
ചോദിക്കുന്നതെന്തും കൊടുക്കുന്പോഴോ ആഗ്രഹിക്കുന്നതെന്തും ലഭിക്കുന്പോഴോ മാത്രമാണ് സന്തോഷമെന്നും വിജയമെന്നും കരുതുന്നത് തിരുത്തപ്പെടണം. ജയിക്കാൻ മാത്രമല്ല തോൽക്കാനും ഇവിടെ അളുകളെ ആവശ്യമുണ്ട്. നേട്ടമെന്നതിനു ലാഭമെന്നുമാത്രമല്ല അർഥം. ജയിക്കാനും സന്പാദ്യത്തെക്കുറിച്ചുള്ള ചിന്തകളെ കരുപ്പിടിപ്പിക്കാനും മാത്രമാകരുത് പഠനങ്ങൾ.
ഉന്നത സ്വപ്നങ്ങൾ കാണാൻ സഹായിക്കുകയെന്നതു മാത്രമാകരുത് വീടുകളുടേയും വിദ്യാലയങ്ങളുടേയും ലക്ഷ്യം. യോഗ്യതാ സാക്ഷ്യപത്രം സന്പാദിക്കൽ മാത്രമല്ല ജീവിതം. ജീവിക്കുകയെന്നതിന് സമാനതകളേക്കാൾ വ്യത്യസ്തതയാണ് ആവശ്യം. വ്യക്തികളിലെ കഴിവുകളുടെ വ്യതിരിക്തതയിലൂന്നിയാകണം മുന്നോട്ടുള്ള ജീവിതക്രമം ആസൂത്രണം ചെയ്യേണ്ടത്.
ഇന്നത്തെ തലമുറയുടെ സോഷ്യൽമീഡിയ ഭ്രമം, ലഹരിയോടുള്ള ആസക്തി, ആഡംബര ജീവിത ഭ്രമം, സന്മാർഗബോധത്തിന്റെ അഭാവം തുടങ്ങി ഒട്ടനവധി "നവീന' കാരണങ്ങൾ ജീവനെ വേട്ടയാടുന്നു. മെഴുകുപോലത്തെ മനസും സ്വർണം പോലെയുള്ള മോഹങ്ങളും പൊരുത്തപ്പെടായ്കയാൽ ലക്ഷ്യബോധം ഇല്ലാതാകുന്നു. പുനരാലോചനയോ, വിചിന്തനമോ, ആത്മശോധനയോ, ഉപദേശം തേടലോ ഇല്ലാത്ത ക്ഷിപ്രതീരുമാനങ്ങളാൽ കുടുംബത്തേയും സമൂഹത്തേയും ഞെട്ടിക്കുന്ന യുവതയുടെ ജീവിതശൈലി കടുത്ത വിചിന്തനത്തിനും, തിരുത്തലിനു യോജിക്കുംവിധമുള്ള പഠനങ്ങൾക്കും കാരണമാകണം.
“ജീവിതം വിജയമല്ല സമരമാണെ”ന്നു മഹാനായ ഷേക്സ്പിയർ പറഞ്ഞുവെക്കുന്നുണ്ട്. ഈ സമരത്തിൽ ജീവിക്കാൻ മക്കൾ പഠിക്കേണ്ടേ? സാന്പത്തിക മത്സരവും വ്യക്തിത്വങ്ങളുടെ “സമത്വ” വാദങ്ങളും അനാവശ്യജീവിത സമ്മർദ്ദങ്ങളിൽ മനുഷ്യരെയെത്തിക്കും. എന്തും മറികടക്കാനുള്ള ആവേശത്തിൽ ജീവൻ നഷ്ടമാക്കുന്നതിലേക്ക് ചിന്തകളെ തുറന്നു വിടരുത്. മനുഷ്യരുണ്ടെങ്കിലേ നേട്ടങ്ങൾക്കു പ്രസക്തിയുള്ളു.
റ്റോം ജോസ്, തഴുവംകുന്ന്