Sunday, January 2, 2022 12:18 AM IST
ജി. സുകുമാരൻനായർ,
ജനറൽ സെക്രട്ടറി, എൻ.എസ്.എസ്.
1878 ജനുവരി രണ്ടിനാണ് മന്നത്തുപത്മനാഭന്റെ ജനനം. പെരുന്നയിൽ മന്നത്തുവീട്ടിൽ പാർവതിയമ്മയുടെയും വാകത്താനം നീലമന ഇല്ലത്ത് ഈശ്വരൻ നന്പൂതിരിയുടെയും പുത്രനായി ജനിച്ച അദ്ദേഹത്തിനു മാതാവിന്റെ വാത്സല്യം മാത്രമായിരുന്നു ആശ്രയമായിട്ടുണ്ടായിരുന്നത്.
അഞ്ചാമത്തെ വയസിൽ അമ്മ എഴുത്തിനിരുത്തി. എട്ടു വയസുവരെ കളരിയാശാന്റെ ശിക്ഷണത്തിൽ കഴിയവേ, സാമാന്യം നല്ലവണ്ണം എഴുതാനും വായിക്കാനും കണക്കുകൂട്ടുവാനും പഠിച്ചു. പിന്നീട് ചങ്ങനാശേരിയിലുള്ള സർക്കാർസ്കൂളിൽ ചേർന്നെങ്കിലും സാന്പത്തിക പരാധീനതകളാൽ അവിടെ തുടരാൻ കഴിഞ്ഞില്ല. പിന്നീട് ഒരു നാടകസംഘത്തിൽ ബാലനടനായി ചേർന്നു. അനുഗൃഹീതനടൻ എന്ന പേര് രണ്ടുവർഷംകൊണ്ട് അദ്ദേഹം സന്പാദിച്ചു. ബാല്യകാലത്തുതന്നെ തുള്ളൽക്കഥകൾ, ആട്ടക്കഥകൾ, നാടകങ്ങൾ മുതലായ സാഹിത്യഗ്രന്ഥങ്ങൾ വായിച്ച് ഭാഷാജ്ഞാനവും സാഹിത്യവാസനയും പരിപുഷ്ടമാക്കി.
അധ്യാപകനും വക്കീലും
ചങ്ങനാശേരി മലയാളം സ്കൂളിൽ പഠിച്ച് സർക്കാർ കീഴ്ജീവനപരീക്ഷ വിജയിച്ചശേഷം കാഞ്ഞിരപ്പള്ളിയിൽ വാധ്യാരായി ജോലിയിൽ പ്രവേശിച്ചു. താമസിയാതെ ഒരു മാതൃകാദ്ധ്യാപകൻ എന്ന പേരു സന്പാദിച്ചു. പിന്നീട് പല സർക്കാർ പ്രൈമറിസ്കൂളുകളിലും പ്രഥമാധ്യാപകനായി ജോലിനോക്കി. 27-ാമത്തെ വയസിൽ മിഡിൽ സ്കൂൾ അദ്ധ്യാപകൻ ആയിരിക്കുന്പോൾ ഹെഡ്മാസ്റ്ററുടെ നീതിനിഷേധനടപടിയിൽ പ്രതിഷേധിച്ച് ഉദ്യോഗം രാജിവച്ചു.
ഇതിനു രണ്ടുവർഷംമുന്പ് തുറവൂർ സ്കൂളിൽ അധ്യാപകൻ ആയിരിക്കുന്പോൾ മജിസ്ട്രേറ്റ്പരീക്ഷയിൽ പ്രൈവറ്റായി ചേർന്നു ജയിച്ചിരുന്നതിനാൽ സന്നതെടുത്ത് ചങ്ങനാശ്ശേരി മജിസ്ട്രേറ്റ് കോടതിയിൽ വക്കീലായി പ്രാക്ടീസ് ചെയ്ത അദ്ദേഹം അഭിഭാഷകവൃത്തിയിലും പേരെടുത്തു.
എൻഎസ്എസ്
തുടർന്ന് പെരുന്ന കരയോഗ ഉദ്ഘാടനം, ചങ്ങനാശേരി നായർസമാജരൂപീകരണം, നായർ ഭൃത്യജനസംഘപ്രവർത്തനാരംഭം...ഇങ്ങിനെ ഒന്നിനു പുറകേ മറ്റൊന്നായി അദ്ദേഹത്തിന്റെ സമുദായപ്രവർത്തനമണ്ഡലം കൂടുതൽ വിപുലമായി. 1914 ഒക്ടോബർ 31ന് നായർസമുദായ ഭൃത്യജനസംഘം രൂപീകരിച്ച് അധികംകഴിയുന്നതിനുമുന്പ് അതിന്റെ നാമധേയം നായർ സർവീസ് സൊസൈറ്റി എന്നാക്കുകയും, പ്രവർത്തനങ്ങൾ ഉൗർജ്ജിതപ്പെടുത്തുകയും ചെയ്തു. സൊസൈറ്റിയുടെ ആദ്യ സെക്രട്ടറിയായി അദ്ദേഹത്തെ തെരഞ്ഞെടുത്തു.
സത്യഗ്രഹങ്ങൾ
1924ൽ നടന്ന ചരിത്രപ്രസിദ്ധമായ വൈക്കം സത്യഗ്രഹം, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വൈക്കത്തുനിന്നു കാൽനടയായി രാജധാനിയിലേക്കു പുറപ്പെട്ട "സവർണജാഥ’, ഗുരുവായൂർ സത്യഗ്രഹം തുടങ്ങിയവ അദ്ദേഹത്തിന്റെ സംഘടനാചാതുരിയെയും നേതൃപാടവത്തെയും പ്രക്ഷോഭണ വൈദഗ്ധ്യത്തെയും വെളിപ്പെടുത്തുന്ന സംഭവങ്ങളാണ്.
1914 ഒക്ടോബർ 31 മുതൽ 1945 ഓഗസ്റ്റ് 17 വരെ 31 വർഷക്കാലം എൻഎസ്എസിന്റെ ജനറൽ സെക്രട്ടറിയായിരുന്നു. പിന്നീട് മൂന്നുവർഷം പ്രസിഡന്റായി. 1947ൽ സംഘടനയുമായുള്ള ഒൗദ്യോഗികബന്ധങ്ങൾ വേർപെടുത്തി സ്റ്റേറ്റ് കോണ്ഗ്രസിനും, ഉത്തരവാദഭരണപ്രക്ഷോഭത്തിനും നേതൃത്വം നൽകി.
കോൺഗ്രസിൽ
മുതുകുളത്തു ചേർന്ന സ്റ്റേറ്റ് കോണ്ഗ്രസ് യോഗത്തിൽ ചെയ്ത പ്രസംഗത്തെത്തുടർന്ന് അദ്ദേഹത്തിനു ജയിൽവാസം അനുഭവിക്കേണ്ടിവന്നു. രണ്ടരമാസത്തിനുശേഷം അദ്ദേഹം ജയിൽ വിമോചിതനായി. പ്രായപൂർത്തി വോട്ടവകാശപ്രകാരം തിരുവിതാംകൂറിൽ ആദ്യമായി നടന്ന തെരഞ്ഞെടുപ്പിൽ പത്തനംതിട്ട നിയോജകമണ്ഡലത്തിൽനിന്നു വിജയിച്ച് അദ്ദേഹം നിയമസഭാ സാമാജികനായി. 1949 ഓഗസ്റ്റിൽ ആദ്യമായി രൂപീകരിച്ച തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ പ്രസിഡന്റായി.
തുടർന്ന് 10 കൊല്ലം സജീവരാഷ്ട്രീയത്തിൽ പ്രവേശിക്കാതെ സാമൂഹ്യപ്രവർത്തനങ്ങളിലും എൻഎസ്എസിന്റെ വളർച്ചയിലും ബദ്ധശ്രദ്ധനായി. തിരു-കൊച്ചി സംസ്ഥാനവും അനന്തരം കേരളസംസ്ഥാനവും രൂപം പ്രാപിച്ചപ്പോൾ കോണ്ഗ്രസ് അദ്ദേഹത്തെ വീണ്ടും ക്ഷണിച്ചെങ്കിലും രാഷ്ട്രീയപ്രവർത്തനത്തിൽ അദ്ദേഹം സജീവമായി ഏർപ്പെട്ടില്ല. 1957ലെ തെരഞ്ഞെടുപ്പിൽ കോണ്ഗ്രസ് തോറ്റു. കമ്യൂണിസ്റ്റുപാർട്ടി അധികാരത്തിൽ വന്നു.
കമ്യൂണിസ്റ്റുഭരണത്തിൽ മനംമടുത്ത് അദ്ദേഹം വിമോചനസമരത്തിനു നേതൃത്വം നൽകി. ആ കമ്യൂണിസ്റ്റുമന്ത്രിസഭ പിരിച്ചുവിടപ്പെടുകയും പ്രസിഡന്റുഭരണം നടപ്പിലാവുകയും ചെയ്തു. രാഷ്്ട്രീയസമരരംഗത്ത് അത്ഭുതം സൃഷ്ടിച്ച മഹാനായ സേനാനി എന്ന നിലയിൽ അദ്ദേഹം പ്രസിദ്ധനായി.
പ്രസംഗം, സാഹിത്യം
മികച്ച ഒരു വാഗ്മിയായിരുന്നു അദ്ദേഹം. സരളമായ ഭാഷാശൈലിയും രചനാരീതിയും അദ്ദേഹത്തിന് അധീനമായിരുന്നു. പഞ്ചകല്യാണി നിരൂപണം, ചങ്ങനാശേരിയുടെ ജീവിതചരിത്രനിരൂപണം, ഞങ്ങളുടെ എഫ്.എം.എസ്. യാത്ര, എന്റെ ജീവിതസ്മരണകൾ എന്നിവ അദ്ദേഹത്തിന്റെ കൃതികളാണ്.
സുദീർഘവും കർമനിരതവുമായ സേവനത്തിൽ അഭിമാനംകൊണ്ട് സമുദായം 1960ൽ അദ്ദേഹത്തിന്റെ ശതാഭിഷേകം കൊണ്ടാടി. വിശ്രമരഹിതമായ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കെ, 1970 ഫെബ്രുവരി 25ന് അദ്ദേഹം ഭൗതികമായി നമ്മിൽനിന്നു യാത്ര പറഞ്ഞു.
എങ്കിലും അദ്ദേഹത്തിന്റെ ആത്മസാന്നിധ്യം ജീവവായുവായി കരുതുന്ന സമുദായവും നായർ സർവീസ് സൊസൈറ്റിയും അതിനായി ക്ഷേത്രമാതൃകയിൽതന്നെ അദ്ദേഹത്തിന്റെ അന്ത്യവിശ്രമസങ്കേതം സ്ഥാപിച്ച് അദ്ദേഹത്തെ ഈശ്വരതുല്യം ആരാധിക്കുന്നു. ഇന്ന് സർവീസ് സൊസൈറ്റിയുടെ ഏതു നീക്കത്തിനും ആരംഭം കുറിക്കുന്നത് ആ സന്നിധിയിൽനിന്നുമാണ്.
പത്മഭൂഷൺ
സേവനപ്രവർത്തനങ്ങൾ മുഖ്യമായും നായർസമുദായത്തെ കേന്ദ്രീകരിച്ചുള്ളതായിരുന്നെങ്കിലും, അതിന്റെ ഗുണഭോക്താക്കൾ നാനാജാതിമതസ്ഥരായ ബഹുജനങ്ങളാണെന്ന വസ്തുതയെ അംഗീകരിച്ച് 1966ൽ ഇന്ത്യാ ഗവണ്മെന്റ് പത്മഭൂഷണ് പുരസ്ക്കാരം നൽകി അദ്ദേഹത്തെ ആദരിച്ചു. കൂടാതെ, 1989ൽ തപാൽവകുപ്പ് അദ്ദേഹത്തിന്റെ സ്മാരകമായി സ്റ്റാന്പ് പ്രസിദ്ധീകരിക്കുകയും ചെയ്തു. വൈകിയാണെങ്കിലും 2014ൽ സംസ്ഥാനഗവണ്മെന്റ് അദ്ദേഹത്തിന്റെ ജന്മദിനം പൊതുഅവധിയായി പ്രഖ്യാപിച്ചു.
ആ മഹാത്മാവിന്റെ ഓരോ ജന്മദിനവും കേരളത്തിലുടനീളമുള്ള കരയോഗാംഗങ്ങളെയും മറ്റ് അഭ്യുദയകാംക്ഷികളെയും പങ്കെടുപ്പിച്ചുകൊണ്ട് എല്ലാവർഷവും ജനുവരി 1, 2 തീയതികളിൽ നായർ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സാഘോഷം കൊണ്ടാടിവരികയായിരുന്നു. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷത്തേതുപോലെ, ഈ വർഷം ജനുവരി രണ്ടിന് ആചാര്യന്റെ 145ാമത് ജന്മദിനം ആഘോഷങ്ങൾ ഒഴിവാക്കി "മന്നംജയന്തിആചരണം’ ആയി പെരുന്നയിലെ മന്നം സമാധിമണ്ഡപത്തിലും സംസ്ഥാനമൊട്ടുക്കുള്ള താലൂക്ക് യൂണിയനുകളിലും കരയോഗങ്ങളിലും നടത്തുകയാണ്.