Monday, January 3, 2022 1:24 AM IST
ഒരു കാലത്ത് ആദായനികുതി ഉദ്യോഗസ്ഥനായിരുന്ന അരവിന്ദ് കേജരിവാൾ, അഴിമതിക്കെതിരായ കുരിശുയുദ്ധത്തിലും സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ പൊതുജനങ്ങൾക്ക് അവകാശം ലഭിക്കുന്നതിനുള്ള നിയമനിർമാണത്തിനുമായി അണ്ണാ ഹസാരെയ്ക്കൊപ്പം ചേർന്നപ്പോഴാണ് ജനങ്ങളുടെ ശ്രദ്ധയിൽ പെട്ടത്.
ഹസാരെയ്ക്ക് രാജ്യവ്യാപകമായി ജനശ്രദ്ധ ലഭിക്കുകയും ഇന്ത്യയിലുടനീളമുള്ള അദ്ദേഹത്തിന്റെ യോഗങ്ങളിൽ ജനങ്ങൾ തടിച്ചുകൂടുകയും ചെയ്തപ്പോൾ, അണ്ണാ ഹസാരെയ്ക്കു ലഭിച്ച മഹത്വത്തിന്റെ പ്രതിഫലനമെന്നോണം അതിന്റെ ഭാഗമായിരുന്ന കേജരിവാളിനും ശ്രദ്ധ നേടാനായി. വളർന്നുവരുന്ന താരമായിരുന്ന ഹസാരെയുടെ അടുത്ത്, തന്റെ ഔദ്യോഗികജീവിതംപോലും ബലിയർപ്പിച്ച് അഴിമതിക്കെതിരായ പോരാട്ടത്തിനിറങ്ങിയ യുവപോരാളിയെ മാധ്യമങ്ങളും ശ്രദ്ധിച്ചു.
കേജരിവാളിന്റെ മികച്ച വിദ്യാഭ്യാസയോഗ്യതകളും പലരെയും ആകർഷിച്ചു. ഖരഗ്പൂരിൽനിന്ന് മെക്കാനിക്കൽ എൻജിനിയറിംഗിൽ ബിരുദം നേടിയ അദ്ദേഹം ഇന്ത്യൻ റവന്യൂ സർവീസിൽ ചേർന്ന് ജോയിന്റ് കമ്മീഷണർ സ്ഥാനത്തേക്ക് ഉയർന്നു. ഒരു പ്രമുഖ ബോംബെ ബിസിനസ് ഗ്രൂപ്പിലും അദ്ദേഹം ജോലി ചെയ്തിരുന്നു. ഹസാരെയുടെ അഴിമതിക്കെതിരായ കുരിശുയുദ്ധത്തിന്റെ ഭാഗമായി, വിവരാവകാശ പ്രസ്ഥാനത്തിന് നൽകിയ സംഭാവനകൾ കണക്കിലെടുത്ത് അദ്ദേഹത്തിന് രമൺ മഗ്സസെ അവാർഡ് ലഭിച്ചു. എന്നാൽ, തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള കേജരിവാളിന്റെ തീരുമാനത്തെ അദ്ദേഹത്തിന്റെ മാർഗദർശിയും, അഹമ്മദ്നഗർ ജില്ലയിലെ റാലേഗൻ സിദ്ധി എന്ന ഗ്രാമത്തിലെ സന്യാസിതുല്യനുമായിരുന്ന അണ്ണാ ഹസാരെ പിന്തുണച്ചില്ല. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സേവനമെന്നാൽ പാവങ്ങൾക്കുവേണ്ടി അവരോടൊപ്പംനിന്ന് അഴിമതി നിർമാർജനം, വിവരാവകാശം തുടങ്ങിയ വിഷയങ്ങൾ ഉയർത്തി പോരാടുക എന്നല്ലാതെ അധികാര രാഷ്ട്രീയത്തിന്റെ ഭാഗമാകുന്നതായിരുന്നില്ല. താമസിയാതെ കേജരിവാൾ-ഹസാരെ കൂട്ടുകെട്ട് പിരിയുകയും തെരഞ്ഞെടുപ്പിൽ വിജയിക്കാൻ പൊതുജന പിന്തുണ തേടാനുള്ള ഭാഗ്യപരീക്ഷണത്തിനിറങ്ങുകയും ചെയ്തു.
ഡൽഹി മുഖ്യമന്ത്രി
തന്റെ രാഷ്ട്രീയ പ്രവർത്തനമേഖലയായി അദ്ദേഹം ഡൽഹി തെരഞ്ഞെടുത്തു. ചുരുക്കത്തിൽ, 2013 ഡിസംബറിൽ അദ്ദേഹം ഡൽഹി മുഖ്യമന്ത്രിയായി. പാർട്ടിയിലും രാഷ്്ട്രീയത്തിലും തന്റെ സ്ഥാനം ഉറപ്പിക്കുന്നതിനുള്ള പ്രക്രിയയിൽ, എതിരാളികളാകാൻ സാധ്യതയുണ്ടെന്നു കരുതിയിരുന്ന തന്നോടൊപ്പം പ്രവർത്തിച്ച പലരെയും അദ്ദേഹം ഇല്ലാതാക്കി. അദ്ദേഹം പ്രതിബദ്ധതയുള്ള ഒരു ടീമിനെ തെരഞ്ഞെടുക്കുകയും ജനങ്ങളെ സേവിക്കാനും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും അധികാരം ഉപയോഗിക്കുകയും ചെയ്തു.
പാവപ്പെട്ടവർക്ക് വെള്ളവും വൈദ്യുതിയും ലഭ്യമാക്കുക, സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവർക്കുവേണ്ടി മെച്ചപ്പെട്ട നിലവാരമുള്ള സർക്കാർ സ്കൂളുകൾ സ്ഥാപിക്കുക, സമീപത്തുതന്നെ ഗുണമേന്മയുള്ള ആരോഗ്യ കേന്ദ്രങ്ങളിലൂടെ ദരിദ്രർക്ക് ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക തുടങ്ങിയ അദ്ദേഹത്തിന്റെ നടപടികൾ തുടർച്ചയായ തെരഞ്ഞെടുപ്പുകളിൽ ഗുണകരമാകുമെന്നു തെളിയിച്ചു.
സ്ത്രീകൾക്കു സൗജന്യ പൊതുഗതാഗതം ഉറപ്പാക്കൽ, മെച്ചപ്പെട്ട പൊതുവിതരണസംവിധാനം തുടങ്ങിയവ നിലനിർത്താൻ കഴിയാത്ത സൂത്രപ്പണികളായി ഡൽഹിയിലെ അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികൾ തള്ളിക്കളഞ്ഞു. എന്നാൽ അധികാരത്തിലിരിക്കുന്നവർ അഴിമതിയിൽ നിന്നു വിട്ടുനിൽക്കുകയും പാവപ്പെട്ടവരുടെ ഉന്നമനത്തിനായി പൊതുഫണ്ട് വിനിയോഗിക്കുകയും ചെയ്താൽ അത്തരം സൗകര്യങ്ങൾ നടപ്പിലാക്കാൻ കഴിയുമെന്ന് അദ്ദേഹം തെളിയിച്ചു. പാർട്ടി പിരിച്ചെടുത്ത പണത്തിന്റെ പേരിൽ ചില ആരോപണങ്ങൾ ഉണ്ടായിരുന്നു. മന്ത്രിസഭയിലെ ആ സഹപ്രവർത്തകരുടെ പ്രവർത്തനങ്ങൾ സംശയാസ്പദമായതിനാൽ അവരുമായി പിരിയേണ്ടിവന്നു.
സാധാരണക്കാർക്ക് പ്രയോജനകരമായിരുന്ന അദ്ദേഹത്തിന്റെ ജനകീയ നടപടികൾ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തെ സഹായിച്ചു. തൽഫലമായി, കോൺഗ്രസിന്റെയും ബിജെപിയുടെയും കോട്ടയായ ഡൽഹി, കെജ്രിവാളിന്റെ ആം ആദ്മി പാർട്ടിക്കു വഴിമാറി. ഈ പ്രക്രിയയിൽ ഏകമനസോടെ ജനങ്ങളോടുള്ള പ്രതിബദ്ധത തെളിയിച്ച ഒരു കൂട്ടം വിശ്വസ്തരായ അനുയായികളുടെ പിന്തുണയോടെ കേജരിവാൾ പാർട്ടിയുടെ നാഥനും യജമാനനുമായി.
അയൽ സംസ്ഥാനങ്ങളിൽ
തന്റെ പ്രവർത്തനമേഖല അയൽസംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാൻ കഴിയുമെന്നു കേജരിവാൾ തിരിച്ചറിഞ്ഞു. ഹരിയാനയിലും ഗുജറാത്തിലും മറ്റ് സംസ്ഥാനങ്ങളിലും അദ്ദേഹം നടത്തിയ ശ്രമങ്ങൾ കാര്യമായ സ്വാധീനം ചെലുത്തിയില്ലെങ്കിലും പഞ്ചാബിൽനിന്ന് അദ്ദേഹത്തിന്റെ പാർട്ടി സ്ഥാനാർഥികൾ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭാവിസൂചകമായേക്കാവുന്ന വിജയങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. കോൺഗ്രസിനു തിരിച്ചടിയേറ്റതോടെ വരുന്ന തെരഞ്ഞെടുപ്പിൽ ഭാഗ്യം പരീക്ഷിക്കാനൊരുങ്ങുകയാണ് കേജരിവാൾ. കോൺഗ്രസിൽ അതൃപ്തിയുള്ളവർ തങ്ങളുടെ രാഷ്ട്രീയ അതിജീവനത്തിനായി അദ്ദേഹത്തെ ഉറ്റുനോക്കുന്നുണ്ട്. ഗോവ, രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ അതൃപ്തിയും അസ്വസ്ഥതയുമുള്ള നിരവധി കോൺഗ്രസ് പ്രവർത്തകരെയും മധ്യനിര നേതാക്കളെയും നോട്ടമിട്ട് കേജരിവാളും മമതയും വലവിരിച്ചിരിക്കുകയാണ്.
കഴിഞ്ഞയാഴ്ച നടന്ന ചണ്ഡിഗഡ് തദ്ദേശ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയത് ബിജെപിയെയും കോൺഗ്രസിനെയും രണ്ട്, മൂന്ന് സ്ഥാനങ്ങളിലേക്ക് ഒതുക്കിക്കൊണ്ടാണ്. 35 വാർഡുകളിൽ 14 എണ്ണം എഎപിയും, 12 ബിജെപിയും എട്ട് കോൺഗ്രസും ഒന്ന് ശിരോമണി അകാലിദളുമാണ് നേടിയത്. എഎപിയുടെ മികച്ച പ്രകടനത്തിന് നിരവധി ഘടകങ്ങൾ കാരണമായി: ബിജെപിയിലെ ചേരിപ്പോര്, പാർട്ടി എംപി കിരൺ ഖേർ പ്രചാരണത്തിൽ നിന്ന് വിട്ടുനിന്നത്, അധികാരത്തിന്റെ ആധിക്യം, അതുപോലെ, മലിനജലം നീക്കംചെയ്യലിന്റെ പ്രശ്നങ്ങളും വാഹനങ്ങളുടെ പാർക്കിംഗ് നിരക്കിലും വസ്തു നികുതിയിലുമുള്ള വർധന തുടങ്ങിയ കാര്യങ്ങൾ.
ജനകീയ പദ്ധതികൾ
നിരക്കു വർധനവിലെ ബഹുജന അതൃപ്തി മണത്തറിഞ്ഞ കേജരിവാൾ ഒരു വീടിന് പ്രതിമാസം 20,000 ലിറ്റർ വെള്ളം സൗജന്യം, സൗജന്യ പൊതു പാർക്കിംഗ് സ്ഥലങ്ങൾ, വീടുകളിൽനിന്നു നേരിട്ടുള്ള മാലിന്യ ശേഖരണം, സൗജന്യ പ്രാഥമിക വിദ്യാഭ്യാസം, മൊഹല്ല ക്ലിനിക്കുകൾ, മാലിന്യകേന്ദ്രങ്ങൾ വൃത്തിയാക്കൽ എന്നിവ പ്രഖ്യാപിച്ചു. ഈ രീതിയിൽ, കോർപ്പറേഷൻ പരിധിയിൽ താമസിക്കുന്ന എല്ലാവർക്കും വാഗ്ദാനങ്ങൾ നേരിട്ട് പ്രയോജനപ്പെടുന്നതിനാൽ മധ്യവർഗ ആധിപത്യമുള്ള എഎപിക്ക് ജനങ്ങൾക്കിടയിൽ സ്വാധീനം ചെലുത്താനായി.
ചണ്ഡിഗഡിലെ ശ്രദ്ധേയമായ പ്രകടനം, ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിലുള്ള പഞ്ചാബ് തെരഞ്ഞെടുപ്പിലെ വിജയത്തിന്റെ സൂചനയായി വ്യാഖ്യാനിക്കാനാവില്ല. എന്നാൽ, ബിജെപി, മുൻ കോൺഗ്രസ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്, അകാലിദൾ എന്നിവർ ചേർന്ന് മുന്നണി രൂപീകരിക്കാൻ സാധ്യതയുള്ളതിനാൽ പഞ്ചാബിലെ സ്ഥിതിഗതികൾ വോട്ട് വികേന്ദ്രീകരണത്തിനിടയാക്കും. അടുത്തയിടെ നടന്ന കർഷകപ്രക്ഷോഭത്തിൽ പങ്കെടുത്ത എല്ലാ കിസാൻ സംഘടനകളും പാർട്ടി രൂപീകരിക്കുകയും തെരഞ്ഞെടുപ്പിനെ നേരിടാൻ ഇറങ്ങുമെന്നു പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ചണ്ഡിഗഢിലെ വോട്ട് ഭിന്നിക്കലിൽനിന്നു നേട്ടം കൈവരിച്ച ആം ആദ്മി പാർട്ടി, ജനകീയ നടപടികളുടെ ഒരു നീണ്ട പട്ടിക പുറത്തുവിടുമെന്നും പഞ്ചാബിൽ അധികാരത്തിലെത്താൻ ശ്രമിക്കുമെന്നും ഉറപ്പാണ്. പ്രിയങ്കാ ഗാന്ധിയുടെ പിന്തുണയാൽ ക്യാപ്റ്റൻ അമരീന്ദർ സിംഗിനെ പുറത്താക്കാൻ കഴിഞ്ഞ, തന്ത്രശാലിയല്ലാത്ത നവജ്യോത് സിംഗ് സിദ്ദുനയിക്കുന്ന കോൺഗ്രസ് സംസ്ഥാനത്ത് ഇപ്പോൾ ഒരു പ്രബലശക്തിയായി കാണപ്പെടുന്നില്ല.
സിദ്ദുവിന്റെ പാക് അനുകൂല പ്രതിച്ഛായയും പാർട്ടിക്ക് ഗുണകരമല്ല. ദളിതനായ ചരൺജിത് സിംഗ് ചന്നി എന്ന മുഖ്യമന്ത്രിയെയാണ് കോൺഗ്രസ് ആശ്രയിക്കുന്നത്. ഈ സമുദായത്തിൽ നിന്നുള്ള 32 ശതമാനം വോട്ടർമാരുമുണ്ട്. പക്ഷേ, ചന്നിയെ കണ്ണെടുത്താൽ കണ്ടുകൂടാത്ത സിദ്ദു അവസാന നിമിഷം എന്തെങ്കിലും അപ്രതീക്ഷിതനീക്കം നടത്തിയാൽ അതു പാർട്ടിക്കു ദോഷമാകുമെന്നു പലരും ഭയപ്പെടുന്നു.
വിപുലീകരണ പദ്ധതികൾ
കേജരിവാൾ തന്റെ വിപുലീകരണ പദ്ധതികൾ മറച്ചുവയ്ക്കുന്നില്ല. ഉത്തരാഖണ്ഡിലും ഗോവയിലും തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഉറപ്പാണ്. ഗുജറാത്തിലും മഹാരാഷ്ട്രയിലും ഏതാനും സീറ്റുകൾ നേടിയ അദ്ദേഹം ദേശീയരാഷ്്ട്രീയത്തിൽ കണ്ണുവച്ച് ലോക്സഭാ തെരഞ്ഞെടുപ്പിൽ ഗുജറാത്തിലും മഹാരാഷ്ട്രയിലും ഭാഗ്യം പരീക്ഷിക്കാൻ ഒരുങ്ങുകയാണ്. ഭാര്യയ്ക്കൊപ്പം പൊതുസ്ഥലത്ത് പൂജകൾ അർപ്പിക്കുക എന്ന അദ്ദേഹത്തിന്റെ തന്ത്രങ്ങൾ ഹിന്ദു വോട്ടുകൾ നേടാനോ അല്ലെങ്കിൽ വടക്കേ ഇന്ത്യയിൽ വരുന്ന തെരഞ്ഞെടുപ്പിൽ ബിജെപി വോട്ടുകൾ ഭിന്നിപ്പിക്കാനോ ഉള്ള ശ്രമമാണ്. എന്തായാലും അദ്ദേഹം ഡൽഹിയിലേക്കു കണ്ണുവച്ചിരിക്കുന്നു എന്നത് ഉറപ്പാണ്. 1968-ൽ ജനിച്ച കേജരിവാൾ താരതമ്യേന ചെറുപ്പമാണ്. കൂടാതെ രാജ്യത്തെ ഉന്നത സ്ഥാനം കൈയടക്കുന്നതിനുള്ള പദ്ധതികളും തന്ത്രങ്ങളും ആവിഷ്കരിക്കാൻ അദ്ദേഹത്തിന് സമയവുമുണ്ട്.
എന്നിരുന്നാലും, കേജരിവാളിനു മമത ബാനർജിയിൽനിന്നുൾപ്പെടെ തടസ്സങ്ങളുമുണ്ട്. സമർഥമായ രാഷ്ട്രീയ കരുനീക്കങ്ങൾക്ക് പേരുകേട്ട മുതിർന്ന രാഷ്ട്രതന്ത്രജ്ഞൻ ശരദ് പവാറും മറ്റ് പാർട്ടികളുടെ പിന്തുണ ഉറപ്പാക്കാനായാൽ തന്റെ തൊപ്പി വളയത്തിലേക്ക് എറിഞ്ഞേക്കാം. ഇപ്പോഴും പരിവാരത്തിലെ പല നേതാക്കളുമായും അദ്ദേഹത്തിനു നല്ല ബന്ധമുണ്ട്.
പ്രതിയോഗികൾ
നിതീഷ് കുമാറും കാര്യങ്ങളൊക്കെ നിരീക്ഷിച്ച് അവസരം നോക്കി കാത്തിരിക്കുകയാണ്. സെപ്റ്റംബറിൽ കോൺഗ്രസ് പുനഃസംഘടിപ്പിക്കുകയും ഊർജസ്വലതയുള്ള ഒരു നേതാവിനെ ഉപയോഗിച്ച് നിഷ്ക്രിയമായ സംഘടന സജീവമാക്കുകയും ദേശീയ രംഗത്ത് വീണ്ടും ഉയർന്നുവരികയും ചെയ്തേക്കാമെന്ന കാര്യവും തള്ളിക്കളയാനാവില്ല. ഇങ്ങനെയൊക്കെയാണെങ്കിലും സ്വേച്ഛാധിപത്യരീതികൾക്കിടയിലും കേജരിവാളിനു നിരവധി അനുകൂല ഘടകങ്ങളുണ്ടെന്ന് ആർക്കും നിഷേധിക്കാനാവില്ല.
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ