Wednesday, January 5, 2022 1:37 AM IST
റോഡപകടങ്ങൾ തുടർക്കഥയാകുന്പോൾ പൊലിയുന്നതു നിരവധി ജീവനുകളാണ്. ആഗോളതലത്തിൽ 13.5 ലക്ഷം പേർ ഒരു വർഷം റോഡപകടങ്ങളിൽ മരിക്കുന്പോൾ ഇന്ത്യയിൽ ഏതാണ്ട് 1.5 ലക്ഷം പേർ എന്നതാണു കണക്ക്. ഏകദേശം 11 ശതമാനം മരണം ഇന്ത്യയിലെന്നു സാരം.
റോഡ് സുരക്ഷ ഇന്നും ഒരു മുഖ്യപ്രശ്നമായി തുടരുന്നു. ഒാരോ ജീവനും വിലപ്പെട്ടതാണെന്നും അതു സംരക്ഷിക്കേണ്ടതു നമ്മുടെ ഉത്തരവാദിത്വമാണെന്നും ചിലപ്പോഴൊക്കെ നാം മറന്നുപോകുന്നു.
മറ്റേതു മേഖലയെക്കാളും റോഡുകളിലാണു നിയമങ്ങൾ കർശനമായി പാലിക്കേണ്ടത്. കാരണം, ഇവ സുരക്ഷിത ജീവിതത്തിലേക്കുള്ള ചൂണ്ടുപലകകളാണ്. നിരത്തുകളിലെ ട്രാഫിക് സിഗ്നലുകൾ, നിർദേശങ്ങൾ, മുന്നറിയിപ്പുകൾ എന്നിവ കർശനമായി പാലിക്കണം. വളരെ ചെറിയ കാര്യങ്ങളാണെങ്കിൽപോലും ഒന്നും നിസാരമായി കാണരുത്.
ജനുവരി 11 മുതൽ 17 വരെ നാം വീണ്ടും ഒരു ദേശിയ റോഡ് സുരക്ഷാവാരാചരണം നടത്തുകയാണ്. അപകടങ്ങൾ അനുദിനം വർധിച്ചുവരുന്ന സാഹചര്യത്തിൽ അതിനു വിരാമമിടാൻ വാഹനങ്ങളുമായി നിരത്തിലിറങ്ങുന്ന ഓരോരുത്തരുടെയും ചില തീരുമാനങ്ങൾകൊണ്ടു സാധിക്കും.
നിയമങ്ങൾക്കും അപ്പുറം ചില സ്വയംനിയന്ത്രണങ്ങളും ചട്ടങ്ങളുംകൊണ്ടു റോഡുകളിലെ ചോരക്കറകൾ കഴുകാം നമുക്ക്...
ചില വസ്തുതകൾ
1. റോഡപകടങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്ന രാജ്യമാണ് ഇന്ത്യ.
2. ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള ചൈനയിൽ റോഡപകടത്തിലെ മരണസംഖ്യ ഏകദേശം അറുപതിനായിരമാണ്. വർഷംതോറും കുറഞ്ഞുവരികയും ചെയ്യുന്നു.
3. ലോകത്ത് ഏറ്റവും കൂടുതൽ വാഹനങ്ങൾ ഉള്ള അമേരിക്കയിൽ (ഇന്ത്യയിലെ വാഹനങ്ങളുടെ എണ്ണത്തിന്റെ പത്തിരട്ടിയോളം അധികം) റോഡപകട മരണങ്ങളുടെ എണ്ണം ഏകദേശം
30,000 - 40,000 ആണ്.
മോട്ടോർ വാഹനനിയമ ഭേദഗതി
1988ൽ മോട്ടോർ വാഹനനിയമം നിലവിൽ വന്നപ്പോൾ, 2019ൽ ഒരു ഭേദഗതി ബിൽ നിലവിൽ വന്നു. വിവിധ സംസ്ഥാനങ്ങളിലെ ഗതാഗത മന്ത്രിമാരുടെ ഒന്നിലധികം ശിപാർശകളുടെ അടിസ്ഥാനത്തിൽ നിരവധി പ്രധാന വിഷയങ്ങൾ ഇതിൽ ഉൾപ്പെടുത്തുകയുണ്ടായി.
നിയമലംഘകരിൽനിന്നും ഈടാക്കുന്ന പിഴകൾ വർധിപ്പിക്കുക, ഡ്രൈവിംഗ് ലൈസൻസ് പുതുക്കലിന്റെ കാലാവധി ഒരു മാസത്തിൽനിന്നും ഒരു വർഷംവരെ നീട്ടുക, റോഡപകടങ്ങളിൽ ഏർപ്പെടുന്നവർക്ക് അടിയന്തര വൈദ്യസഹായം നൽകുക എന്നിവ ഇതിന്റെ ഭാഗമായി ആരംഭിച്ചു.
അതോടൊപ്പം, ലൈസൻസ് പുതുക്കുന്പോൾ ഡ്രൈവർ തന്റെ കഴിവ് തെളിയിക്കേണ്ടതുണ്ട്. കൂടാതെ, അപകടമരണമോ ഗുരുതരമായ പരിക്കോ സംഭവിച്ചാലുള്ള ഏറ്റവും കുറഞ്ഞ നഷ്ടപരിഹാരവും വർധിപ്പിച്ചു.
പ്രാഥമിക മുന്നറിയിപ്പുകൾ
►ഇടതുവശത്തുകൂടി വാഹനങ്ങളെ മറികടക്കരുത്.
►തിരക്കുപിടിച്ച അങ്ങാടികൾ, സീബ്ര ക്രോസുകൾ, നടപ്പാതകൾ, അപകടകരമായ വളവുകൾ എന്നിവയ്ക്ക് അടുത്തെത്തുന്പോൾ വേഗം കുറയ്ക്കുക, നിയമങ്ങളനുസരിക്കുക, സ്വയം നിയന്ത്രിക്കുക.
►അനുവദനീയമായ സ്ഥലങ്ങളിൽമാത്രം വാഹനം പാർക്ക് ചെയ്യുക.
►രണ്ടോ നാലോ വരിയുള്ള പാതകളിൽ വരുന്ന സിഗ്നലുകളിൽ "യു ടേണ്’ എടുക്കുന്പോൾ വാഹനം വലതുവശം ചേർത്തുനിർത്തണം. ഇടതുവശത്തേക്കു തിരിയേണ്ട വാഹനങ്ങൾക്കു സുഗമമായി പോകാനുള്ള വഴി വിടണം.
►ഓരോ സ്ഥലത്തും അനുവദിക്കപ്പെട്ട വേഗമുണ്ട്. അതു കർശനമായി പാലിക്കണം.
►റോഡ് വാഹനമോടിക്കുന്നവർക്കു മാത്രമുള്ളതല്ല. കാൽനടയാത്രികർക്കുമുള്ളതാണെന്നു മറക്കരുത്.
►വളവുകളിൽ ഇൻഡിക്കേറ്റർ ഇട്ടശേഷം മാത്രം വാഹനം തിരിക്കുക.
►ഹെൽമെറ്റ് ധരിക്കുക, സീറ്റ് ബെൽറ്റ് ഇടാൻ മറക്കരുത്.
►ഹെഡ്സെറ്റിൽ പാട്ടുകേട്ട് ഒരുകാരണവശാലും വാഹനം ഓടിക്കരുത്.
►ഡ്രൈവിംഗിനിടയിൽ മൊബൈൽ ഫോണ് ഉപയോഗിക്കരുത്. എല്ലായ്പ്പോഴും ക്ഷമയോടെ, ശാന്തമായി വാഹനം ഓടിക്കാൻ ശ്രമിക്കുക.
അപകടത്തിനു കാരണമാകുന്ന ഘടകങ്ങൾ
►ഹെൽമെറ്റിന്റെ അഭാവം
►സീറ്റ് ബെൽറ്റിടാത്തത്
►അമിത വേഗം
►മദ്യപിച്ചു വാഹനമോടിക്കൽ
►ഡ്രൈവിംഗിനിടെ ഫോൺ ഉപയോഗം
2015ൽ, റോഡപകട മരണങ്ങളുടെയും അപകടങ്ങളുടെയും എണ്ണം പകുതിയായി കുറയ്ക്കാൻ ഇന്ത്യ തീരുമാനിച്ചു. ബ്രസീലിയ പ്രഖ്യാപനത്തിൽ ഒപ്പുവച്ചു കൊണ്ടായിരുന്നു ഈ തീരുമാനം. എന്നിരുന്നാലും, അഞ്ചുവർഷത്തിനു ശേഷവും ഇതു പൂർത്തീകരിക്കാത്ത ഒരു സ്വപ്നമായി തുടരുന്നു.
കാർ അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 2016ലെ 1.50 ലക്ഷത്തിൽനിന്ന് 2017ൽ 1.47 ലക്ഷമായി കുറഞ്ഞുവെന്നു കണ്ടെത്തിയെങ്കിലും, 2018ൽ അത് 1.49 ലക്ഷമായി ഉയർന്നു. അതാണ് ഇന്ത്യൻ റോഡ് ഗതാഗത - ദേശീയപാത മന്ത്രാലയം പ്രസിദ്ധീകരിച്ച അവസാന റിപ്പോർട്ട്.
അവബോധം വ്യാപിപ്പിക്കുന്നതിനു റോഡ് സുരക്ഷാവാരത്തിൽ നിരവധി പ്രവർത്തനങ്ങൾ നടത്തും.
സുരക്ഷയ്ക്കായി കരുതലോടെ
റോഡ് സുരക്ഷാവാരത്തിൽ, പോലീസ് സേനയും റോഡ് സുരക്ഷയ്ക്കായി പ്രവർത്തിക്കുന്ന മറ്റു വകുപ്പുകളും 1988ലെ മോട്ടോർ വെഹിക്കിൾസ് ആക്ടിനെക്കുറിച്ചും 2019ലെ മോട്ടോർ വെഹിക്കിൾസ് (ഭേദഗതി) ബില്ലിനെക്കുറിച്ചും കൂടുതൽ അവബോധമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ നടത്തും. നിയമങ്ങളെയും നിയന്ത്രണങ്ങളെയും കുറിച്ച് ആളുകൾക്കു പറഞ്ഞു മനസിലാക്കി കൊടുക്കുന്നതിനായി നിരവധി വർക്ക് ഷോപ്പുകൾ, സെമിനാറുകൾ, മീറ്റിംഗുകൾ എന്നിവ സംഘടിപ്പിക്കും.
മുൻകരുതൽ നടപടികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക മാത്രമല്ല, ബാനറുകൾ, ലഘുലേഖകൾ, നോട്ടീസുകൾ എന്നിവയിലൂടെ ജനങ്ങളെ ബോധവത്കരിക്കുകയും ചെയ്യും.
അടിയന്തര ഘട്ടങ്ങളിൽ ബന്ധപ്പെടുവാനുള്ള നന്പറുകളുള്ള ബോർഡുകൾ നിരവധി സ്ഥലങ്ങളിൽ സ്ഥാപിക്കും.റോഡ് സുരക്ഷാവാരത്തിന്റെ ആവശ്യകത.
തയാറാക്കിയത്: അമൽ പി. അരുൺ