Friday, January 7, 2022 10:31 PM IST
തമിഴ്നാട്ടിൽ ആരു മുഖ്യമന്ത്രിയായാലും സാധാരണക്കാരന് ഒപ്പമാണ് അവർ. എടുപ്പിലും നടപ്പിലും സംസാരത്തിലും നോട്ടത്തിലുമെല്ലാം തങ്ങൾ ജനങ്ങൾക്കൊപ്പമാണ് എന്ന് അവർ ഉറപ്പാക്കും. ഒരു നുള്ളിനുപോലും ആത്മാർഥതക്കുറവുണ്ട് എന്ന് ഒരിക്കലും ആരെക്കൊണ്ടും പറയിക്കാതെ അവർ പരമാവധി ശ്രദ്ധിക്കും.
ഇതാണ് ഇതേവരെ തമിഴ്നാടിന്റെ മുഖ്യമന്ത്രിപദം അലങ്കരിച്ചവരുടെ ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ടുതന്നെ ജനങ്ങൾ ഹൃദയഭാഷയ്ക്കിണങ്ങുന്ന പേരു നൽകിയാണ് ഇവരിൽ കൂടുതൽപേരെയും അഭിസംബോധന ചെയ്തിരുന്നതും.
അണ്ണാദുരൈയെ ജ്യേഷ്ഠൻ എന്ന അർഥം വരുന്ന അണ്ണാ, അറിഞ്ജർ അണ്ണാ (അറിവുള്ള ചേട്ടൻ) എന്നുമാണ് വിളിച്ചിരുന്നത്. എം.ജി. രാമചന്ദ്രന് പുരട്ചി തലൈവർ, മക്കൾ തിലകം എന്നും ജയലളിതയ്ക്ക് പുരട്ചി തലൈവി എന്നും കരുണാനിധിക്ക് കലൈഞ്ജർ, തലൈവർ കലൈഞ്ജർ എന്നിങ്ങനെയുമാണ് പേരിട്ടിരുന്നത്.
കീഴ്വഴക്കപ്രകാരം പുതിയ മുഖ്യമന്ത്രിയും കരുണാനിധിയുടെ മകനുമായ എംകെ സ്റ്റാലിനും വേണം പേര്. പേരുണ്ടായിരുന്നു. ഡിഎംകെ യൂത്ത് വിഭാഗത്തിന്റെ നേതാവാക്കിയപ്പോൾ മുതൽ തളപതി(കമാൻഡർ) എന്നായിരുന്നു പേര്. എന്നാൽ പാർട്ടിയുടെ തലപ്പത്തെത്തിയപ്പോൾ മുതൽ തലൈവർ എന്നാണ് പാർട്ടിക്കാരും ജനങ്ങളും അഭിസംബോധന ചെയ്യേണ്ടത് എന്ന നിർദേശം പാർട്ടിക്കാർക്കിടയിൽ പരന്നിരുന്നു. പക്ഷേ, അതിന് വ്യാപക പ്രചാരം ഇതേവരെ ലഭിച്ചിട്ടില്ല.
താൻ മുഖ്യമന്ത്രി അല്ലെന്നും ജനങ്ങളുടെ സ്നേഹമുള്ള അപ്പാ ആണെന്നുമായിരുന്നു ഒരു ഇന്റർവ്യൂവിലെ അദ്ദേഹത്തിന്റെ പ്രതികരണം. അച്ഛനെപോലെ തമിഴ്നാട്ടുകാർക്ക് സേവനം ചെയ്യാനാണ് തനിക്കിഷ്ടമെന്നും തമിഴ്നാടിനെ ഇന്ത്യയിലെ നന്പർ വൺ സംസ്ഥാനമാക്കി മാറ്റുകയാണ് തന്റെ ലക്ഷ്യമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
ജനങ്ങൾ തന്നെ എന്തു വിളിക്കുന്നു എന്ന് ശ്രദ്ധിക്കാതെ, ജനത്തിന് നൽകുന്ന സേവനങ്ങളിലാണ് അദ്ദേഹത്തിന്റെ ശ്രദ്ധ. ഒരു ദിവസം 18 മുതൽ 19 വരെ മണിക്കൂറാണ് അദ്ദേഹം ജോലിചെയ്യുന്നത്. മുഖ്യമന്ത്രി ജോലിയോടുള്ള ആത്മാർഥതയും ജനസേവന തത്പരതയും അദ്ദേഹം മുഖ്യമന്ത്രിയായ ആദ്യനാൾ മുതൽ പ്രകടമാണ്. മന്ത്രിമാരുടെ തെരഞ്ഞെടുപ്പിൽ അദ്ദേഹം വളരെ ശ്രദ്ധപുലർത്തിയിരുന്നു. അവരുടെ വിദ്യാഭ്യാസയോഗ്യതയും ജനസമ്മതിയുമെല്ലാം പ്രധാന ഘടകമായി.
പ്രത്യേകിച്ച് കോവിഡ് ഉണ്ടാക്കിയ കടക്കെണിയെ നേരിടാൻ ധനകാര്യത്തിൽ ഉന്നത യോഗ്യതയുള്ള ഡോ. പളനിവേൽ ത്യാഗരാജനെയാണ് തെരഞ്ഞെടുത്തത്. ചീഫ് സെക്രട്ടറിയായി സീനിയോറിറ്റി മറികടന്ന് തമിഴ്നാട്ടിലെ ഏറ്റവും നല്ല ഐഎഎസ് ഉദ്യോഗസ്ഥൻ എന്ന് അറിയപ്പെടുന്ന വി. ഇരവു അൻപുവിനെയും നിയമിച്ച് അദ്ദേഹം ജനസേവനത്തിനുള്ള അടിസ്ഥാനമിട്ടു.
ഏതൊരു നാടിന്റെയും വികസനത്തിന് നല്ല ധനകാര്യ ഉപദേശസംഘം വേണമെന്ന് ഉറച്ചു വിശ്വസിക്കുന്നതിനാൽ, നൊബേൽ പുരസ്കാര ജേതാവ് എസ്തേർ ഡഫ്ലോ, റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ എന്നിവരെ ഉൾപ്പെടുത്തി "ഇക്കണോമിക് അഡ്വൈസറി കൗൺസിൽ ടു ദി ചീഫ് മിനിസ്റ്റർ' രൂപീകരിച്ചു. തുടർന്നായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ജനകീയ ഇടപെടലുകളുടെ തുടക്കം.
17,141 കോടിയുടെ നിക്ഷേപമാണ് അദ്ദേഹം ഇതേവരെ സംസ്ഥാനത്ത് ഉറപ്പാക്കിയത്. കിറ്റെക്സ് കേരളം വിടുമെന്ന ഘട്ടമെത്തിയപ്പോൾ ആദ്യം ക്ഷണിച്ചത് സ്റ്റാലിനായിരുന്നു. ഇതേ നിലപാടുതന്നെയാണ് അദ്ദേഹം തമിഴ്നാട്ടിലേക്ക് നിക്ഷേപം സ്വീകരിക്കാൻ എടുക്കുന്നത്. കൂടുതൽ നിക്ഷേപം ഉണ്ടാകുന്പോൾ കൂടുതൽ ജോലിയും വരുമാനവും തമിഴ്നാട്ടിലെ ജനങ്ങൾക്കു ലഭിക്കും. അങ്ങനെ അവരുടെ ജീവിതനിലവാരം ഉയരും. ഇങ്ങനെ മാറ്റം വരുത്താൻ സമൂലമായ സാന്പത്തിക അഴിച്ചുപണി വേണം എന്ന പക്ഷക്കാരനാണ് സ്റ്റാലിൻ. തമിഴ്നാട് വളർന്ന്, ലോകത്തിൽ ജീവിക്കാൻ ഏറ്റവും നല്ല ഇടമായി മാറണം എന്നും അദ്ദേഹം സ്വപ്നം കാണുന്നു.
എല്ലാ രാഷ്ട്രീയ പാർട്ടികളും ഇലക്ഷനുമുന്പ് നൽകുന്ന വാഗ്ദാനങ്ങൾ പോലെ കഴിഞ്ഞ തെരഞ്ഞെടുപ്പിനുമുന്പ് സ്റ്റാലിന്റെ പാർട്ടി ഡിഎംകെയും ചില കാര്യങ്ങൾ ഉറപ്പുനൽകിയിരുന്നു. അവയിൽ പ്രധാനപ്പെട്ടവ ഇതിനകം തന്നെ നടപ്പാക്കിക്കഴിഞ്ഞു. ഇഡനവില മൂന്നു രൂപ കുറച്ചു, പാലിന്റെ വില കുറച്ചു, സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചു, കോവിഡ് ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തു... ഇങ്ങനെ പോകുന്നു ജനങ്ങൾക്ക് നേരിട്ട് ഗുണം ലഭിക്കുന്ന സർക്കാരിന്റെ ചില നടപടികൾ.
ഇത്രയും തിരക്കിനിടയിലും ജനങ്ങളിലേക്ക് നേരിട്ടിറങ്ങിച്ചെന്ന് അവരുമായി ബന്ധം സ്ഥാപിക്കാനും അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നവ ചെയ്തുകൊണ്ടിരിക്കാനും മുഖ്യമന്ത്രി മറക്കുന്നില്ല. ഗ്രാമസഭകളിൽ പങ്കെടുക്കുക, പോലീസ്സ്റ്റേഷൻ, സ്കൂളുകൾ തുടങ്ങിയ പൊതു ഇടങ്ങളിൽ മിന്നൽസന്ദർശനം നടത്തി ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ സംഗതികൾ മുഖ്യമന്ത്രിക്ക് വലിയ ജനപ്രീതിയാണ് നേടിക്കൊടുത്തിട്ടുള്ളത്.
"ഉങ്കൾ തൊകുതിയിൽ സിഎം' പദ്ധതിയും അദ്ദേഹം ആവിഷ്കരിച്ചു. ഇതുവഴി മുഖ്യമന്ത്രിക്ക് നേരിട്ടു പരാതി ലഭിക്കുന്ന അതേ ഗൗരവത്തിൽ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് എത്രയും വേഗം പരിഹാരം ലഭിക്കും. മുഖ്യമന്ത്രിപദത്തിലെത്തി ചുരുങ്ങിയ കാലംകൊണ്ടുതന്നെ ദീർഘവീക്ഷണത്തോടെ തമിഴ്നാടിനുവേണ്ടി ഇത്രയേറെ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞ ഒരു മുഖ്യമന്ത്രി ജനങ്ങൾക്ക് അച്ഛന്റെ സ്ഥാനത്തിരുന്ന് സഹായം ചെയ്യാൻ ആഗ്രഹിച്ചില്ലെങ്കിലേ അദ്ഭുതപ്പെടേണ്ടൂ.
ജോസി ജോസഫ്