Sunday, January 9, 2022 2:08 AM IST
അതിഥിത്തൊഴിലാളികൾ എന്ന ഓമനപ്പേരിട്ട് കേരളം വിളിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികൾ കേരളത്തിലെ സ്വൈരജീവിതത്തിന് ഭീഷണിയാവുകയാണോ? കിഴക്കന്പലത്ത് കിെ റ്റക്സിൽ ജോലി ചെയ്യുന്ന അതിഥിത്തൊഴിലാളികൾ നടത്തിയ ആഘോഷം കലാപത്തിൽ കലാശിച്ചതിനെക്കുറിച്ച് സോഷ്യൽ മിഡിയയിലടക്കം പ്രചരിക്കുന്ന ഭീതിപ്പെടുത്തുന്ന വിവരങ്ങളാണ് ഇത്തരം ഒരു ചിന്തയിലേക്ക് സാധാരണക്കാരെ നയിക്കുന്നത്. ലോകത്താകെ കുടിയേറ്റ തൊഴിലാളികൾ പ്രശ്നമായി മാറുന്ന സാഹചര്യം കേരളത്തിലൂം രൂപംകൊള്ളുകയാണോ? തൊഴിലും ജീവിതമാർഗവും തേടി എന്ന പേരിൽ എത്തുന്നവർക്ക് പലവിധ ലക്ഷ്യങ്ങൾ ഉണ്ടെന്നത് ആഗോള യാഥാർഥ്യമാണ്. അതുകൊണ്ടുതന്നെ പല രാജ്യക്കാരും കുടിയേറ്റത്തൊഴിലാളികൾക്കു നേരേ വാതിലടച്ചുകഴിഞ്ഞു.
പോലീസിന്റെ രഹസ്യാന്വേഷണവിഭാഗത്തിന് ഇതു സംബന്ധിച്ച നീക്കങ്ങൾ കണ്ടുപിടിക്കാനാവാതെ പോയതും ഭീതിപ്പെടുത്തുന്ന വീഴ്ചയാണ്. കേരളത്തിന്റെ ചരിത്രത്തിലെ അപൂർവ സംഭവമായി കിറ്റെക്സിലെ അതിഥിത്തൊഴിലാളികളുടെ കലാപം. അതിനുമുന്പ് കേരളത്തെ ആകെ നടുക്കിയ പെരുന്പാവൂരിലെ ജിഷവധം അടക്കമുള്ള പല കേസുകളിലും ഇവർ പ്രതികളായിട്ടുണ്ട്. പിടിച്ചുപറി, മോഷണം, ഭവന ഭേദനം, വൃദ്ധജനങ്ങളെ ആക്രമിക്കൽ തുടങ്ങിയവ മുതൽ ഭീകരമായ കള്ളക്കടത്തും മയക്കുമരുന്നു കച്ചവടവും മനുഷ്യക്കടത്തും വരെയുള്ള എല്ലാത്തരം കുറ്റകൃത്യങ്ങളിലും ഇവർ വ്യാപരിക്കുന്നതായിട്ടാണ്് ആക്ഷേപം ഉയരുന്നത്. ഇവരെ സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ആർക്കും ഇല്ലതാനും. ഉള്ള വിവരങ്ങൾ സത്യമോ എന്ന് തീർച്ചയുമില്ല.
കേരളത്തിലെ സംസ്ഥാന ആസൂത്രണ ബോർഡ് നടത്തിയ പഠനമനുസരിച്ച്, അടുത്ത എട്ടു വർഷത്തിനുള്ളിൽ കേരളത്തിലെ ജനസംഖ്യയുടെ ആറിലൊന്ന് അതിഥിത്തൊഴിലാളികൾ ആകുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ആസൂത്രണ ബോർഡിലെ ഇവാല്യുവേഷൻ വിഭാഗം അതിഥിത്തൊഴിലാളികൾ ഉൾപ്പെടുന്ന അസംഘടിത തൊഴിൽ മേഖലയും നഗരവത്കരണവും എന്ന വിഷയത്തെക്കുറിച്ചു നടത്തിയ പഠന റിപ്പോർട്ടിലാണ് ഈ കണക്കുള്ളത്.
ചില കണക്കുകൾ
2017-18 ൽ കേരളത്തിൽ ഉണ്ടായിരുന്നത് 31.4 ലക്ഷം അതിഥിത്തൊഴിലാളികളായിരുന്നു എന്നായിരുന്നു കണക്ക്. 2030ൽ അത് 60 ലക്ഷം ആകുമെന്ന് കരുതപ്പെടുന്നു. അന്ന് കേരള ജനസംഖ്യ 3.6 കോടി ആയിരിക്കുമെന്നും കണക്കാക്കിയിരിക്കുന്നു. അന്യസംസ്ഥാനങ്ങളിൽനിന്നെത്തി കേരളത്തിൽ കുടുംബമായി തുടരുന്നത് 10.3 ലക്ഷമുണ്ട്. ഇവരുടെ സംഖ്യ മൂന്നു വർഷം കൊണ്ട് 13.2 ലക്ഷമായി ഉയരും. എട്ടുവർഷംകൊണ്ട് 15.2 ലക്ഷമായും ഉയരും. അതിഥിത്തൊഴിലാളികൾ ഇപ്പോൾ ഏറെയുള്ള നിർമാണമേഖലയിലാണ് 17.5 ലക്ഷം. ഉത്പാദനമേഖലയിൽ 6.3 ലക്ഷവും കൃഷി പോലുള്ള അനുബന്ധ മേഖലയിൽ മൂന്നു ലക്ഷവും റസ്റ്ററന്റുകളിൽ 1.7 ലക്ഷം പേരും ജോലി ചെയ്യുന്നു.
തൊഴിലിനായി കുടയേറുന്നവരെ ബോധവത്കരിക്കുന്നതിനുള്ള നടപടികൾ വേണമെന്ന് ആസൂത്രണ ബോർഡ് ശിപാർശ ചെയ്യുന്നു. കുറ്റകൃത്യങ്ങൾ ചെയ്തശേഷം നാടുവിടുന്ന സംഭവങ്ങൾ പലതായിട്ടുണ്ട്. പലരും തരുന്ന വവിരങ്ങൾ സത്യസന്ധമല്ലെന്നു വ്യക്തമായിട്ടുണ്ട്. ബംഗ്ലാദേശിൽനിന്നു നുഴഞ്ഞുകയറിയവർവരെ അവർക്കിടയിൽ ഉണ്ടെന്നും ശക്തമായ ആരോപണങ്ങൾ ഉയരുന്നു.
കിഴക്കന്പലത്തെ എല്ലാ രാഷ്്ട്രീയക്കാർക്കും കണ്ണിലെ കരടായി മാറിയ കിറ്റെക്സ് എം.ഡി. സാബുവിനെ കുടുക്കുവാനുള്ള തന്ത്രപരമായ നീക്കമായി അവിടെ നടന്ന അനിഷ്ട സംഭവങ്ങളെ ചിത്രീകരിക്കുന്നുണ്ട്. അതിഥിത്തൊഴിലാളികളിൽ ക്രൈസ്തവർ നടത്തിയ കരോളിനെ ഇടയ്ക്കു കയറിയവർ കലാപമാക്കുകയായിരുന്നു എന്നു വരെ ആക്ഷേപമുണ്ട്. യഥാർത്ഥ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനായില്ലെങ്കിൽ നാടിനും നാട്ടുകാർക്കും വലിയ വില കൊടുക്കേണ്ടിവരും.
കിറ്റെക്സ് സംഭവത്തെക്കുറിച്ചും അതിലെ പ്രതികളായ കേരളത്തിലെ അതിഥി തൊഴിലാളികളെക്കുറിച്ചും ഗൗരവമായി അന്വേഷിക്കാൻ പോലീസ് നീക്കമാരംഭിച്ചിട്ടുണ്ട്. കുടിയേറ്റക്കാരുടെ വിഷയം കൈകാര്യം ചെയ്യേണ്ടതിന് സ്വികരിക്കേണ്ട പ്രധാന നടപടികളെക്കുറിച്ച് ഗ്രീസിലെ സന്ദർശനത്തിനു ശേഷം വത്തിക്കാനിലേക്ക് മടങ്ങുന്പോൾ ഡിസംബർ 17ന് വിമാനത്തവളത്തിൽവച്ച് പത്രലേഖകരോട് ഫ്രാൻസിസ് പാപ്പാ പറഞ്ഞ വാക്കുകൾ സുപ്രധാനമാണ്. അദ്ദേഹം പറഞ്ഞു: "കുടിയേറ്റക്കാർ മുഖ്യസമുഹവുമായി സംയോജിക്കപ്പെടണം. കാരണം കുടിയേറ്റക്കാരനെ സമൂഹത്തോടു സംയോജിപ്പിച്ചല്ലെങ്കിൽ അവർക്ക് ലഭിക്കുന്നത് ഒരു തരം ഗെറ്റോ പൗരത്വമായിരിക്കും. എന്നെ ഏറ്റവും സ്പർശിച്ച ഉദാഹരണം സ്വന്തം ദുരന്തമാണ്, വിമാനത്താവളത്തിലെ ദുരന്തത്തിന് ഉത്തരവാദികൾ ബൽജിയംകാർ ആയിരുന്നു.
എന്നാൽ ഗെറ്റോവത്ക്കരിക്കപ്പെട്ട അതായത് സംയോജിക്കപ്പെടാത്ത കുടിയേറ്റക്കാരുടെ മക്കളായിരുന്നു അത്. കുടിയേറ്റക്കാരെ, വിദ്യാഭ്യാസത്തിലൂടെ ജോലിയിലൂടെ കരുതലിലൂടെ നിങ്ങൾ സംയോജിപ്പിക്കുന്നില്ലെങ്കിൽ, നിങ്ങൾ ഒരു ഗറില്ല പോരാളിയെയാവും സൃഷ്ടിക്കുക. കുടിയേറ്റക്കാരുടെ വിഷയങ്ങൾ പരിഹരിക്കുന്നതും എളുപ്പമല്ല. എന്നാൽ കുടിയേറ്റക്കാരുടെ പ്രശ്നം നാം പരിഹരിക്കുന്നില്ലെങ്കിൽ നാം സംസ്ക്കാരത്തിന് ഒരു കപ്പൽഛേദം ഉണ്ടാക്കുകയാവും.' കുടിയേറ്റ തൊഴിലാളികളെ സംയോജിപ്പിക്കാനുള്ള നീക്കങ്ങൾ നടന്നില്ലെങ്കിൽ കേരളത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടും.
കെ-റെയിൽ അപകടമോ?
മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വപ്നപദ്ധതിയായി ചിത്രീകരിക്കപ്പെടുന്ന കെ-റെയിലിനെതിരേ ജനവികാരം ശക്തിപ്പെടുകയാണ്. കേരളത്തിലെ 11 ജില്ലകളിലെ ജനങ്ങളെ ബാധിക്കുന്ന കെ-റെയിൽ പദ്ധതി ജനാധിപത്യമുന്നണിക്ക് അധികാരം തിരിച്ചുപിടിക്കാനുള്ള സാധ്യത ഉണ്ടാക്കുന്നതായി ജനാധിപത്യമുന്നണി നേതാക്കൾ കാണുന്നുണ്ട്. അതുകൊണ്ടുതന്നെ കെ-റെയിൽ വിരുദ്ധ സമരവുമായി മുന്നോട്ടു പോകാനാണ് ജനാധിപത്യമുന്നണിയുടെ തീരുമാനം.
വിദഗ്ധാഭിപ്രായം
നിർദിഷ്ട റെയിൽവേ ലൈനിനു വേണ്ടുന്ന പ്രാഥമിക പഠന റിപ്പോർട്ട് തയാറാക്കിയ സിട്രയുടെ പഠനസംഘത്തലവനായിരുന്ന ഇന്ത്യൻ റെയിൽവേയിലെ റിട്ടയേഡ് ചീഫ് എൻജിനിയർ അലോക് വർമ്മ കെ-റെയിൽ തെറ്റായ പദ്ധതിയാണെന്നും പഠിക്കാതെയാണ് നടപ്പാക്കുന്നതെന്നും കാരണങ്ങൾ സഹിതം സ്ഥാപിക്കുന്നു. തീവണ്ടിപ്പാതകളുടെ നിർമാണത്തിൽ വിദഗ്ധനായ ഇ. ശ്രീധരൻ, പദ്ധതിയെ സംബന്ധിച്ച് പറയുന്നതൊന്നും ശരിയല്ലെന്ന ഉറച്ച നിലപാടുകാരനാണ്. പറയുന്നത്ര ചെലവല്ല ഉണ്ടാകുക എന്നും ഇപ്പോൾ പറയുന്ന പ്രതിഫലം ഉണ്ടാകില്ലെന്നും വാദിക്കുന്നു.
എ.കെ. ആന്റണിയുടെ കാലത്ത് നിർദേശിക്കപ്പെട്ട എക്സ്പ്രസ് ഹൈവേക്ക് എതിരേ എം.പി. വീരേന്ദ്രകുമാർ കാണിച്ച അതെ ആവേശത്തോടെ പദ്ധതിക്കായി രംഗത്തിറങ്ങി വീരന്റെ പുത്രൻ ശ്രേയാംസ് കുമാറാണ് നായകസ്ഥാനത്ത്. പക്ഷേ, അദ്ദേഹം നയിക്കുന്ന മാതൃഭുമി അത്രയും ആവേശം കാണിക്കുന്നില്ല.
സിപിഎം പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ശക്തമായ പിന്തുണയോടെ മുഖ്യമന്ത്രി പാർട്ടിയിൽ ഉള്ള പ്രതിഷേധങ്ങളെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. പാർട്ടി കേരളത്തിനു വെളിയിൽ സ്വീകരിക്കുന്ന വികസന സീപനങ്ങൾക്ക് ചേരുന്നതല്ലല്ലോ ഈ പദ്ധതി എന്നതടക്കമുള്ള ചോദ്യങ്ങൾക്ക് തൃപ്തികരമായ മറുപടി കൊടുത്തുകൊണ്ടല്ല വായടപ്പിക്കുന്നത്. മഹാരാഷ്്ട്രയിൽ സമാനമായ ബോംബെ-അഹമ്മദാബാദ് ബുള്ളറ്റ് തീവണ്ടി പദ്ധതിക്കെതിരേ എന്തേ പാർട്ടി പ്രതിഷേധിക്കുന്നു എന്ന ചോദ്യത്തിനും ശരിയായ ഉത്തരമില്ല. പാർട്ടിയുടെ പത്രമായ പീപ്പിൾസ് ഡമോക്രസിയിയിലെ ലേഖനങ്ങളും കെ-റെയിൽ പോലുള്ള പദ്ധതിക്ക് എതിരാണല്ലോ എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്.
എങ്കിലും മുഖ്യമന്ത്രിയെ ന്യായീകരിച്ചുകൊണ്ട് സോഷ്യൽ മിഡിയയിൽ കോണ്ഗ്രസ് എം.പി. ശശി തരൂർ അടക്കമുള്ളവർ വന്നിരിക്കുന്നു.
കോണ്ഗ്രസിലായതുകൊണ്ട് ഇങ്ങനെ നടക്കുന്നു എന്ന് പരിതപിക്കുന്നവരും തരൂരിനെ പ്രശംസിക്കുന്നവരും ഉണ്ട്. പ്രധാനമന്ത്രി നെഹ്റുവിന്റെ നിലപാടിനെതിരേ രാഷ്്ട്രപതി രാജേന്ദ്രപ്രസാദും ആഭ്യന്തരമന്ത്രി വല്ലഭ്ഭായ് പട്ടേലും എടുത്ത നിലപാടുകളാണ് അവർ ഉദാഹരിക്കുന്നത്. അതുപോലെ സിപിഎമ്മിൽ പിണറായിയും വി.എസും തമ്മിൽ നടന്ന പോരാട്ടത്തെയും എം.വി. രാഘവന്റെ നേതൃത്വത്തിൽ നടന്ന ബദൽരേഖാ നീക്കങ്ങളെയും ആണ് ഉദാഹരണമായി കൊണ്ടുവന്നത്. അതാണ് ന്യായീകരണത്തൊഴിലാളികളുടെ വൈഭവം. സോമനാഥ ക്ഷേത്ര കാര്യത്തിൽ പട്ടേലും രാജൻ ബാബുവും എടുത്ത നിലാപാടായിരുന്നില്ല നെഹ്റുവിന്റേത്. അതും ഇത്തരം ഒരു പദ്ധതിയുമായി എങ്ങനെ തുലനം ചെയ്യാനാവും? സിപിഎമ്മിൽ ഒരുകാലത്തു നടന്ന അധികാര വടംവലിയും ഇത്തരം ഒരു പദ്ധതിയുമായി എങ്ങനെ തുലനം ചെയ്യാനാവും?
ജനങ്ങളുടെ സംശയങ്ങൾ
പെട്രോൾ വില കേന്ദ്രസർക്കാർ കുറച്ചതനുസരിച്ച കുറവു വരുത്താൻപോലും സാന്പത്തിക ബുദ്ധിമുട്ടുമൂലം കഴിയാത്ത സർക്കാർ, കെഎസ്ആർടിസിയിൽ ശന്പളക്കുടിശിക വരുത്തുന്ന സർക്കാർ എങ്ങനെ ഇത്രയും വലിയ പദ്ധതി നടപ്പാക്കും എന്ന് ജനം സംശയിക്കുന്നു. മൂലന്പള്ളിയിൽനിന്നു കുടിയിറക്കിയവരെ ഇതുവരെ പുനരധിവസിപ്പിക്കാത്ത, പ്രളയക്കെടുതിയിൽ വലഞ്ഞവർക്കായി ഉണ്ടാക്കിയ റീബിൽഡ് കേരള എവിടെയെത്തി എന്നു പറയാത്ത സർക്കാരിനെ എങ്ങനെ വിശ്വസിക്കും? നാട്ടിലെ പൗരപ്രമുഖരുടെ എല്ലാം യോഗം വിളിച്ചുകൂട്ടി മുഖ്യമന്ത്രിതന്നെ അവരുമായി സംസാരിക്കാനാണ് പരിപാടി. അവർക്കല്ലല്ലോ, സാധാരണക്കാർക്കല്ലേ സ്ഥലവും വീടും നഷ്ടപ്പെടുക എന്നതാണ് വിഷയം.
പദ്ധതിക്കെതിരേ ശക്തമായ എതിർപ്പുയർത്തുന്ന, ആഭ്യന്തരമായ ഭിന്നതകൾ ഇല്ലാതെ ഒറ്റക്കെട്ടായി പദ്ധതിക്കതിരേ വരുന്ന മുസ്ലിം ലീഗിനെ പിണറായി ഭയപ്പെടുന്നതിന്റെ സൂചനകളായി. മുസ്ലിം തീവ്രവാദത്തിന്റെ ഒന്നാന്തരം അടയാളങ്ങളായ എസ്ഡിപിഐക്കാരോട് വിശാല സൗഹൃദം കാണിക്കുന്ന പിണറായി, ലീഗിനെ വർഗീയ നിലപാടുകളുടെ പാർട്ടിയായി ചിത്രീകരിച്ചു നടത്തുന്ന കടന്നാക്രമണങ്ങൾക്കു പിന്നിൽ ഈ ഭയമുണ്ട്. കെ-റെയിൽ സമരം കടുക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്.
അനന്തപുരി / ദ്വിജൻ