Friday, January 14, 2022 2:21 AM IST
വിഴിഞ്ഞം പദ്ധതിയെക്കുറിച്ച് പരിസ്ഥിതി പ്രവർത്തകരും മത്സ്യത്തൊഴിലാളികളും ഉയർത്തിയ ആശങ്കകൾ നിരവധിയാണ്. എന്നാൽ, സർക്കാരിന്റെ അഭിമാനപദ്ധതി പൂർത്തിയാകുന്പോൾ ഒരു ജനതയെയും ദേശത്തെയും കടലെടുക്കുമെന്ന ഭീതിയിലാണ് വിഴിഞ്ഞത്തെ ജനങ്ങൾ. ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ചതാണ് വിഴിഞ്ഞം പദ്ധതി. സംസ്ഥാനം ഏറെ പ്രതീക്ഷ വച്ചുപുലർത്തുന്ന പദ്ധതി. ഒട്ടേറെ കടന്പകൾ കടന്ന് വിഴിഞ്ഞം തുറമുഖമെന്ന സ്വപ്നം യാഥാർഥ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു.
2019ൽ പൂർത്തിയാകേണ്ടിയിരുന്ന പദ്ധതി 2024-ഓടെയേ പൂർത്തിയാക്കാനാകൂവെന്നും അതുവരെ കരാർ കാലാവധി നീട്ടി നൽകണമെന്നുമാണ് അദാനി ഗ്രൂപ്പിന്റെ ആവശ്യം. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട പല കാര്യങ്ങളും സർക്കാർ പാലിച്ചില്ലെന്ന് അവർ കുറ്റപ്പെടുത്തുന്നു. തുറമുഖ പദ്ധതി പ്രദേശത്തേക്ക് റെയിൽ, റോഡ് കണക്ടിവിറ്റി ഉറപ്പാക്കുന്നതും അതിർത്തി മതിൽ നിർമാണവും വൈകി. അതേസമയം വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ആദ്യഘട്ടം 2023ൽ പൂർത്തിയാക്കാനാകുമെന്നാണ് അദാനി ഗ്രൂപ്പിന്റെ പ്രതീക്ഷ. ഇപ്പോഴത്തെ രീതിയിൽ മുന്നോട്ടു പോയാൽ 2023ൽ പദ്ധതി യാഥാർഥ്യമാകുമെന്നാണ് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലും പറയുന്നത്. വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാരിനും നിരവധി ഉത്തരവാദിത്തങ്ങളാണുള്ളത്. ബാലരാമപുരത്തുനിന്നു വിഴിഞ്ഞത്തേക്കുള്ള പ്രത്യേക റെയിൽപ്പാതയുടെ നിർമാണം ഉൾപ്പെടെ തുറമുഖ പ്രദേശത്തേക്കുള്ള റെയിൽ-റോഡ് നിർമാണമാണ് ഇതിൽ പ്രധാനം.
ഉയരുന്ന ആശങ്കകൾ
പുനരധിവാസ പാക്കേജ് വൈകുന്നതും പരന്പരാഗതമായി ചെയ്തിരുന്ന തൊഴിൽ നഷ്ടപ്പെട്ടതും തീരം കടലെടുക്കുന്നതുമെല്ലാം തീരദേശവാസികൾ പ്രധാന ആശങ്കയായി ഉയർത്തിക്കാട്ടുന്നു. ഓരോ മഴക്കാലത്തും കടൽ കരയെടുക്കുന്നതിന്റെ വിസ്തൃതി വർധിച്ചുവരികയാണ്. തുറമുഖ നിർമാണം പൂർത്തിയാകുന്നതോടെ ഇതു വർധിക്കും. ശംഖുമുഖം ബീച്ചും വിമാനത്താവളത്തിലേക്കുള്ള റോഡും കടലെടുത്തത് ഉദാഹരണമായി ഇവർ ചൂണ്ടിക്കാട്ടുന്നു. നിരവധി വീടുകളും കടലെടുത്തിട്ടുണ്ട്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണത്തിനു വീടും സ്ഥലവും വിട്ടുകൊടുത്ത എല്ലാവർക്കും അഞ്ച് സെന്റ് സ്ഥലവും പുനരധിവാസവും തൊഴിൽ പാക്കേജും നടപ്പാക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു.
വിഴിഞ്ഞം പദ്ധതി എതിർപ്പുകൾ
വിഴിഞ്ഞം പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചതു മുതൽ വിഴിഞ്ഞം പ്രദേശത്തെ ചിപ്പിത്തൊഴിലാളികൾ ദുരിതത്തിലാണ്. വിഴിഞ്ഞം-മുല്ലൂർ മേഖലയിലെ കടൽനികത്തലും കടൽതുരക്കലും സമുദ്ര ആവാസവ്യവസ്ഥയുടെ തകർച്ചയും ചിപ്പിത്തൊഴിലാളികളെ തൊഴിലിടത്തു നിന്നുതന്നെ കുടിയിറക്കുന്നതിനു തുല്യമായി. ഡ്രഡ്ജിംഗ് ആരംഭിച്ചതോടെ പാറയുടെ ഇടയിൽ പറ്റിപ്പിടിച്ചു വളരുന്ന ചിപ്പി മണ്ണിൽ പൂണ്ടു പോയി നശിക്കുന്നു.
വിഴിഞ്ഞത്തു ചിപ്പിക്കച്ചവടം ചെയ്തിരുന്നവർക്ക് ജോലിയില്ലാതായിട്ട് നാളുകളായി. ആനുകൂല്യങ്ങൾക്കായി, മത്സ്യത്തൊഴിലാളികളാണെന്നു തെളിയിക്കാൻ ഓഫീസുകൾ കയറിയിറങ്ങുകയാണ് ഇവർ.
തൊഴിലില്ലാതെ നിരവധിപേർ
തൊഴിൽ നഷ്ടമായിട്ട് നഷ്ടപരിഹാരമോ മറ്റു തൊഴിലുകളോ ലഭിക്കാത്ത നിരവധിപ്പേരാണുള്ളത്. മൂല്ലൂരിൽ മാത്രം നാനൂറോളം ചിപ്പിത്തൊഴിലാളികളുണ്ട്. കട്ടമരങ്ങളിൽ പോയി ചിപ്പി ശേഖരിക്കുന്നവരും അവരിൽ നിന്നു വാങ്ങി ചെറുകിട കച്ചവടം ചെയ്യുന്നവരുമെല്ലം ഇതിൽ ഉൾപ്പെടും. മുല്ലൂരിലെ 198 പേർക്ക് സർക്കാർ നഷ്ടപരിഹാരം നൽകിയിട്ടുണ്ട്. എന്നാൽ നൂറുകണക്കിനു പേർക്ക് നഷ്ടപരിഹാരമോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കാതെ തീരം ഒഴിയേണ്ടതായി വന്നു. വിഴിഞ്ഞം ഹാർബർ ഭാഗത്ത് അഞ്ഞൂറോളവും കോവളത്ത് നൂറോളവും പരന്പരാഗത ചിപ്പിത്തൊഴിലാളികളുണ്ട്. സിഎംഎഫ്ആർഐ
(കേന്ദ്രസമുദ്ര മത്സ്യ ഗവേഷണ കേന്ദ്രം) പുറത്തു വിട്ട കണക്കുപ്രകാരം 2017-18 സാന്പത്തിക വർഷം വിഴിഞ്ഞം-കോവളം മസൽ ബെഡിൽ നിന്നുള്ള ചിപ്പിയുടെ ലഭ്യത 619 ടണ് ആണ്.
സർക്കാരിന്റെ മാത്രം പദ്ധതികൾ
വിഴിഞ്ഞം-നാവായിക്കുളം റിംഗ് റോഡിന് ഇരുവശത്തുമായി ഒരു നഗരം തന്നെ നിർമിക്കാനാണ് സർക്കാർ പദ്ധതി. റിംഗ് റോഡിന് കേന്ദ്രം തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്. 4868 കോടി രൂപയാണ് റിംഗ് റോഡിന് പ്രാഥമികമായി കണക്കാക്കിയ ചെലവ്. 10 വർഷംകൊണ്ട് ഈ പദ്ധതികൾ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതുവഴി രണ്ടര ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനാകും. 25,000 കോടി രൂപയുടെ നിക്ഷേപമാണ് സർക്കാർ ഇതിലൂടെ പ്രതീക്ഷിക്കുന്നത്. പൂർണമായും സ്വകാര്യ നിക്ഷേപത്തിലാകും ഇവ ഉയരുക.
പദ്ധതിയുടെ നേട്ടങ്ങൾ
പദ്ധതി യാഥാർഥ്യമാകുന്നതോടെ തിരുവനന്തപുരം ജില്ലയുടെതന്നെ മുഖച്ഛായ മാറുമെന്നുറപ്പ്. വിവിധ മേഖലകളിൽ വികസനം എത്തുമെന്നാണ് കണക്കാക്കുന്നത്. ആയിരക്കണക്കിന് ആളുകൾക്ക് തൊഴിലും ലഭിക്കും. ആദ്യഘട്ടത്തിൽ 7700 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. ആദ്യഘട്ടം പൂർത്തിയാകുന്പോൾ ഒരു ദശലക്ഷം ടിഇയു (ട്വന്റി ഫുട് ഇക്വലന്റ് യൂണിറ്റ്) കണ്ടെയ്നർ കൈകാര്യം ചെയ്യാനുള്ള ശേഷിയാണ് തുറമുഖത്തിനുണ്ടാകുക. നിലവിലുള്ള 800 മീറ്റർ ബെർത്ത് നിർമാണം പൂർത്തിയാകുന്പോൾ 2000 മീറ്ററായി വർധിപ്പിക്കും. ഇതോടെ കൈകാര്യം ചെയ്യുന്ന കണ്ടെയ്നറുകളുടെ ശേഷി മൂന്നു ദശലക്ഷം ടിഇയു ആയി വർധിക്കും.
വലിയ വികസനം
തിരുവനന്തപുരത്തിന്റെ മാത്രമല്ല, കേരളത്തിന്റെ സന്പദ്ഘടനയ്ക്കും വിഴിഞ്ഞം പദ്ധതി ഗുണം ചെയ്യും. പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാകുന്പോൾതന്നെ ഇതുവരെ കൊളംബോ, സിംഗപ്പുർ തുറമുഖങ്ങൾ കൈകാര്യം ചെയ്തിരുന്ന നല്ലൊരു ഭാഗം ഇന്ത്യൻ ട്രാൻസ്ഷിപ്മെന്റ് കാർഗോ വിഴിഞ്ഞത്തെത്തുമെന്നാണ് കണക്കുകൂട്ടുന്നത്. ഇതിലൂടെ ഇന്ത്യയിലെ കയറ്റുമതി-ഇറക്കുമതി ബിസിനസുകാർക്കു വലിയ നേട്ടമുണ്ടാകും. കപ്പൽ മെയിന്റനൻസ്, ട്രാൻസ്പോർട്ടേഷൻ സർവീസുകൾ, ഗോഡൗണുകൾ, ലോജിസ്റ്റിക്സ്, കുടിവെള്ള പദ്ധതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വൈദ്യുതി വിതരണം, ഗതാഗതം-താമസ സൗകര്യങ്ങൾ, ഹോട്ടൽ, ടൂറിസം, പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയവയെല്ലാം പദ്ധതിയോടനുബന്ധിച്ച് ആവശ്യമായി വരും.
സവിശേഷതകൾ
അന്താരാഷ്ട്ര തുറമുഖത്തിനു വേണ്ട മാനദണ്ഡങ്ങളായ അന്താരാഷ്ട്ര കപ്പൽ പാതയുടെ സാമീപ്യവും തീരത്തു നിന്ന് ഒരു നോട്ടിക്കൽ മൈൽ അകലം വരെ 24 മീറ്റർ സ്വാഭാവിക ആഴവും 10 നോട്ടിക്കൽ മൈൽ മാത്രം അകലെയുള്ള അന്താരാഷ്ട്ര കപ്പൽച്ചാലുമെല്ലാം വിഴിഞ്ഞം തുറമുഖത്തിന്റെ മാത്രം പ്രത്യേകതയാണ്.
1000 ദിനംകൊണ്ട് പൂർത്തിയാകേണ്ട പദ്ധതി
1000 ദിനംകൊണ്ട് പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയാക്കുമെന്നായിരുന്നു അദാനി ഗ്രൂപ്പ് അറിയിച്ചിരുന്നത്. അതുപ്രകാരം 2019ൽ നിർമാണം പൂർത്തിയാകേണ്ടതായിരുന്നു. എന്നാൽ പുലിമുട്ട് നിർമാണം മുതലുള്ള പ്രവർത്തനങ്ങൾക്കൊന്നും വേണ്ടത്ര വേഗമില്ലെന്ന് പ്രദേശവാസികൾ പറയുന്നു. 3100 മീറ്റർ നീളത്തിലാണ് പുലിമുട്ടുകൾ സ്ഥാപിക്കേണ്ടത്. ഇതുവരെ 850 മീറ്റർ നീളത്തിൽ മാത്രമാണ് പുലിമുട്ടുകൾ സ്ഥാപിച്ചിട്ടുള്ളത്.
ഓഖി മുതൽ ടൗട്ടെ വരെ
രണ്ടു വർഷങ്ങളിലുണ്ടായ പ്രളയവും കേരളതീരത്ത് ആഞ്ഞടിച്ച ഓഖിയും മാത്രമല്ല, ടൗട്ടെ ചുഴലിക്കാറ്റും നിർമാണപ്രവർത്തനങ്ങൾ വൈകുന്നതിനു കാരണമായതായി അദാനി ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നു. പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച പുലിമുട്ടുകൾ നല്ലൊരു ശതമാനം ഓഖിയിൽ ഒഴുകിപ്പോയി. ടൗട്ടെ ചുഴലിക്കാറ്റിലും പുലിമുട്ടുകൾ നശിച്ചതായി അദാനി ഗ്രൂപ്പ് പറയുന്നു. കോവിഡിനെ ത്തുടർന്ന് ജീവനക്കാർ കുറഞ്ഞതും പദ്ധതിയെ ബാധിച്ചിട്ടുണ്ട്. പ്രദേശവാസികളുടെ പ്രതിഷേധസമരങ്ങളും ചില ഘട്ടങ്ങളിൽ നിർമാണ പ്രവർത്തനങ്ങളെ ബാധിച്ചെന്ന് അദാനി ഗ്രൂപ്പ് പറയുന്നു. കല്ലുകളുടെ ലഭ്യതയിലുള്ള കുറവും പദ്ധതി വൈകുന്നതിനു കാരണമായിട്ടുണ്ട്.
സർക്കാർ മേൽനോട്ടമില്ലെന്നു പ്രദേശവാസികൾ
സർക്കാർ മേൽനോട്ടമില്ലാത്തതാണ് നിർമാണപ്രവർത്തനങ്ങൾക്കു വേഗം കുറയാൻ കാരണമെന്നു സ്ഥലവാസികൾ പറയുന്നു. പദ്ധതി അനിശ്ചിതമായി വൈകിയിട്ടും സർക്കാർ ഇടപെട്ടില്ല. ഒടുവിൽ ഏറെ വൈകിയാണ് സ്പെഷൽ ഓഫീസറെ നിയമിച്ചതെന്നും പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു.
വിഴിഞ്ഞം പദ്ധതി
വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണത്തിനും നടത്തിപ്പിനുമായുള്ള കണ്സഷൻ കരാർ 2015 ഓഗസ്റ്റ് 17നാണ് ഒപ്പുവച്ചത്. 40 വർഷമാണ് കാലാവധി. ഇതിൽ നാലുവർഷം നിർമാണ കാലാവധിയും ഉൾപ്പെടും. കണ്സഷനയർ സ്വന്തം ചെലവിൽ തുടർ നിർമാണ പ്രവർത്തനങ്ങൾ കരാറിന് അനുസൃതമായി നടത്തുകയാണെങ്കിൽ 20 വർഷംകൂടി നീട്ടി നൽകും. കരാർ പ്രകാരം വിഴിഞ്ഞം പദ്ധതിയിൽ തുറമുഖത്തിനു മാത്രമായുള്ള ആകെതുക 5552 കോടി രൂപയാണ്. ഇതിൽ 4089 കോടി രൂപ പിപിപി ഘടകവും 1463 കോടി രൂപ സർക്കാർ ചെലവിൽ നിർമിക്കുന്ന ഫണ്ടഡ് വർക്കായ ബ്രേക് വാട്ടറിന്റെ തുകയുമാണ്.
കേന്ദ്രസർക്കാർ നിർമാണ കാലയളവിൽ 817.8 കോടി രൂപ ചെലവ് സഹായധനമായി നൽകും (പിപിപി ഘടകത്തിന്റെ 20 ശതമാനം). സംസ്ഥാന സർക്കാർ നിർമാണ കാലയളവിൽ 1463 കോടി രൂപയുടെ ഫണ്ടഡ് വർക്കിന്റെ ചെലവ് വഹിക്കും. ഒപ്പം 408.9 കോടി രൂപ ചെലവ് ധനസഹായമായി (പിപിപി ഘടകത്തിന്റെ 10 ശതമാനം) നൽകും. നിർമാണ കാലയളവിൽ സംസ്ഥാന സർക്കാരിന്റെ ചെലവ് 1871.9 കോടി രൂപയാണ്. തുറമുഖ നടത്തിപ്പിന്റെ 15-ാം വർഷം മുതൽ സംസ്ഥാന സർക്കാരിനു തുറമുഖ നടത്തിപ്പിൽനിന്നുള്ള വരുമാനം ലഭിച്ചുതുടങ്ങും. ഇരുപതാം വർഷം ഈ വിഹിതം ഒരു ശതമാനവും പിന്നീടുള്ള ഓരോ വർഷവും ഒരു ശതമാനം വീതം കൂടി നാൽപതാം വർഷം 21 ശതമാനമായും ഉയരും.
തുറമുഖത്തിനായി ആകെ വേണ്ടത് 142.46 ഹെക്ടർ ഭൂമിയാണ്. ഇതിൽ 53 ഹെക്ടർ കടൽ നികത്തി എടുക്കും. കടലിനു പുറമേ കരയിൽ 86.2809 ഹെക്ടർ ഭൂമിയാണ് വിഴിഞ്ഞം പദ്ധതിക്കായി 548 കോടി രൂപയ്ക്ക് ഏറ്റെടുത്തത്. 2019 ജൂലൈയിൽ വീണ്ടും 4.28 ഹെക്ടർ ഭൂമികൂടി സർക്കാർ ഏറ്റെടുത്തു നൽകി. വിഴിഞ്ഞം ഹർബറിനു കേവലം അര കിലോമീറ്റർ മാറി തെക്കുഭാഗത്തായാണ് തുറമുഖ പദ്ധതി പ്രദേശം കിടക്കുന്നത്.
അല്പം ചരിത്രം
എട്ടാം നൂറ്റാണ്ടു മുതൽ 14-ാം നൂറ്റാണ്ടുവരെ ആയ് രാജവംശത്തിന്റെ കീഴിലായിരുന്ന തെക്കൻ കേരളത്തിലെ പ്രധാന തുറമുഖമായിരുന്നു വിഴിഞ്ഞം. പിന്നീട് ചോളന്മാരുടെ ആക്രമണത്തിൽ തുറമുഖം തകർന്നതായി ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപേ കണ്ടുപിടിച്ചതാണ് വിഴിഞ്ഞം തുറമുഖം. തുറമുഖത്തെക്കുറിച്ചുള്ള ആലോചനകൾ ആരംഭിച്ചിട്ടും വർഷങ്ങളായി. മുൻപ് വിഴിഞ്ഞം തുറമുഖ പദ്ധതി 2012ൽ പൂർത്തിയാക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതിയും ഇതിനായി ലഭിച്ചിരുന്നു. എന്നാൽ 2015ൽ ആണ് അദാനിയുമായി സംസ്ഥാന സർക്കാർ തുറമുഖ നിർമാണത്തിനു കരാർ ഒപ്പിടുന്നത്.
വികസനത്തിന്റെ പുറന്പോക്കു കാഴ്ചകൾ / റിച്ചാർഡ് ജോസഫ്