Tuesday, January 18, 2022 10:58 PM IST
അവയവദാനം വീണ്ടും വാർത്തയാകുന്ന സാഹചര്യത്തിലൂടെയാണ് ലോകം ഈ നാളുകളിൾ കടന്നുപോകുന്നത്. അതിനുദാഹരണമായി അമേരിക്കയിൽ ഈയിടെ 57 വയസുള്ള ഒരാളിൽ ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മനുഷ്യനില്‍ വിജയകരമായി വച്ചുപിടിപ്പിച്ച സംഭവത്തെ കാണാം. അമേരിക്ക പോലുള്ള വലിയ രാജ്യങ്ങളിൽ പോലും ദീര്‍ഘകാലമായി അവയവദാനരംഗത്ത് നേരിടുന്ന ദൗര്‍ലഭ്യം വളരെ വലുതാണ് എന്നു കാണിക്കുന്നതാണ് ഇത്തരത്തിലുള്ള ഒരു പരീക്ഷണം. കൃത്യസമയത്ത് അവയവം മാറ്റിവയ്ക്കാൻ സാധിക്കാത്തതിനാൽ അമേരിക്കയിൽ 12 പേർ ദിവസേന മരിക്കുന്നുവെന്നാണ് കണക്ക്. ഇന്ത്യയിലും സ്ഥിതി മറ്റൊന്നല്ല.
കേരള സർക്കാരിന്റെ കീഴിൽ 2012 മുതൽ പ്രവർത്തിക്കുന്ന "മൃതസഞ്ജീവനി'യുടെ കണക്കുകൾ പ്രകാരം അവയവദാനം ആവശ്യമായി വരുന്നവരുടെ എണ്ണം ചൂണ്ടിക്കാട്ടുന്നത് ഈ മേഖലയിൽ ജനങ്ങളിൽ അവബോധം ആവശ്യമാണെന്നാണ്. അടുത്ത ബന്ധുവിനോ സുഹൃത്തിനോ ആവശ്യമായി വരുമ്പോഴാണ് ഇതിന്റെ പ്രാധാന്യം എത്രമാത്രമുണ്ടെന്ന് നാം തിരിച്ചറിയുന്നത്. വൈദ്യശാസ്ത്രം എത്രയൊക്കെ പുരോഗമിച്ചാലും മനുഷ്യന്റെ കാരുണ്യംകൂടി ചേര്‍ത്തുവച്ചു മാത്രമേ അവയവം മാറ്റിവയ്ക്കല്‍ സാധ്യമാകുകയുള്ളൂ.
തുടക്കം
1954ലാണ് ലോകത്ത് ആദ്യമായി വിജയകരമായി വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നത്. 1967ൽ അമേരിക്കയില്‍ ആദ്യ കരള്‍മാറ്റശസ്ത്രക്രിയ, 1967 സൌത്ത് ആഫ്രിക്കയില്‍ ആദ്യ ഹൃദയമാറ്റശസ്ത്രക്രിയ, 1983 കാനഡയില്‍ ശ്വാസകോശമാറ്റശസ്ത്രക്രിയ തുടങ്ങിയവ വിജയകരമായി നടത്തി.
ഇന്ത്യയിൽ ആദ്യ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നത് 1965ല്‍ മുംബൈയിലെ കെഇഎം ആശുപത്രിയിലാണ്. ജീവനുള്ള ദാതാവിന്റെ വൃക്ക ആദ്യം മാറ്റിവച്ചത് 1971ല്‍ സിഎംസി വെല്ലൂരില്‍ ആണ്. വൃക്കമാറ്റിവയ്ക്കലിനേക്കാളും സങ്കീര്‍ണമായ കരള്‍ മാറ്റിവയ്ക്കല്‍ നടന്നത് 90കളിലാണ്. ചികിത്സാവശ്യങ്ങള്‍ക്കായി ഒരു മനുഷ്യന്റെ അവയവങ്ങള്‍ അവന്റെ ശരീരത്തില്‍നിന്നും നീക്കം ചെയ്യുന്നതിനും മറ്റൊരാളിന്റെ ശരീരത്തില്‍ വച്ചുപിടിപ്പിക്കുന്നതിനും നിയമപരമായ നടപടിക്രമങ്ങള്‍ നടപ്പിലാക്കുന്നതിനോടൊപ്പം മനുഷ്യാവയവങ്ങളുടെ കച്ചവടങ്ങള്‍ക്ക് തടയിടാനും വേണ്ടി ഇന്ത്യന്‍ സര്‍ക്കാര്‍ നിര്‍മിച്ച നിയമമാണ് 1994ല്‍ നിലവില്‍ വന്ന Transplantation of Human Organs Act (THOA). 2012 ഓഗസ്റ്റ് 12ന് കേരളസര്‍ക്കാരിന്റെ സംരംഭമായ "മൃതസഞ്ജീവനി' പദ്ധതി നിലവില്‍ വന്നു. ഇതിന്റെ നടത്തിപ്പിനായി Kerala Network for Organ Sharing (KNOS) എന്ന ഏജന്‍സി രൂപീകൃതമായി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തിക്കുന്ന KNOS വഴി ആണ് ഇന്ന് കേരളത്തിലെ മരണാനന്തര അവയവദാനം നടക്കുന്നത്.
മരണാനന്തര അവയവം മാറ്റിവയ്ക്കലുമായി ബന്ധപ്പെട്ട് അതിസങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ കേരളത്തിലും നടന്നിട്ടുണ്ട്. 2015ൽ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ശിശുക്കള്‍ തമ്മില്‍ നടന്ന സംയുക്ത കരള്‍/വൃക്കമാറ്റിവയ്ക്കല്‍ ഉദാഹരണമാണ്. കൂടാതെ, അടുത്തിടെ നടന്ന അവയവദാനത്തിൽ ഒരു വ്യക്തിയുടെ എട്ട് അവയവങ്ങൾ മാറ്റിവയ്ക്കാൻ സാധിച്ചു എന്നതും പുത്തൻ പ്രതീക്ഷ നൽകുന്നു.
മരണത്തിനു മുന്‍പും ശേഷവും
കണ്ണുകള്‍, ഹൃദയവാല്‍വുകള്‍ തുടങ്ങിയവ മരണശേഷവും പരിമിതമായ മണിക്കൂറുകള്‍ക്കുള്ളില്‍ നീക്കം ചെയ്ത് ഉപയോഗിക്കാവുന്നതാണ്. നേത്രദാനം വീടുകളില്‍വച്ചു മരണം സംഭവിക്കുന്നവര്ക്കുപോലും സാധ്യമാണ്. അതുവഴി രണ്ടുപേരുടെയെങ്കിലും ജീവിതത്തിലേക്ക് വെളിച്ചം പകരാന്‍ സാധിക്കുന്നതുമാണ്.
പക്ഷേ, ആന്തരികാവയവങ്ങള്‍ മാറ്റിവയ്ക്കണമെങ്കില്‍ ജീവനോടുള്ള അവസ്ഥയില്‍ ദാതാവില്‍നിന്ന് അവ നീക്കം ചെയ്യേണ്ടതാണ്. ഒരാളുടെ ശരീരത്തിലെ അവയവങ്ങള്‍ പ്രവര്‍ത്തനസജ്ജമായിരിക്കണമെങ്കില്‍ അതിലൂടെയുള്ള രക്തചംക്രമണം നടന്നുകൊണ്ടിരിക്കണം. ഈ സാഹചര്യത്തിലാണ് മസ്തിഷ്കമരണം എന്ന ആശയംതന്നെ പ്രചാരത്തിലായത്. വിവിധ കാരണങ്ങളാല്‍ (പരിക്ക്, രക്തസ്രാവം, ചില മസ്തിഷ്ക ട്യൂമര്‍) മസ്തിഷ്കത്തിന് ഏല്ക്കുന്ന ഏറ്റവും ഗുരുതരമായ രോഗാവസ്ഥയാണ് മസ്തിഷ്കമരണം. അതായത്, തിരിച്ചുവരവ് സാധിക്കാത്ത രീതിയില്‍ മസ്തിഷ്കത്തിന് കേട് സംഭവിച്ച് നിര്‍ജീവമാകുന്ന അവസ്ഥയ്ക്കാണ് മസ്തിഷ്കമരണം എന്നു പറയുന്നത്.
ശരീരത്തിന്റെ മറ്റവയവങ്ങളുടെ പ്രവര്‍ത്തനം യന്ത്രസഹായത്താലും മരുന്നിന്റെ സഹായത്താലും വളരെ കുറച്ചു ദിവസങ്ങള്‍കൂടി മാത്രമേ ഉണ്ടാവുകയുള്ളൂ. ഈ അവസ്ഥയിലാണ് അവയവദാനം സാധ്യമാകുന്നത്. ഹൃദയമിടിപ്പ് നിലച്ച് പൂര്‍ണമായി മരണം സംഭവിച്ചാല്‍ അവയവദാനം സാധ്യമാവുകയില്ല
സമ്മതപത്രം എഴുതിവയ്ക്കാം
ജീവിച്ചിരിക്കുമ്പോള്‍ അവയവദാനം നടത്തിയില്ലെങ്കിലും മരിച്ചശേഷം അവയങ്ങള്‍ മറ്റൊരാള്‍ക്ക് ദാനം ചെയ്യാം. എന്നാല്‍ ഇതിനും മടിക്കുന്നവരുണ്ട്. മരണശേഷം എന്ത് എന്ന ചിന്തയാണ് അവരെ ഇതില്‍ നിന്നു പിന്തിരിപ്പിക്കുന്നത്. മരണശേഷം നാം വെറും ശരീരങ്ങള്‍ മാത്രമായി മാറുമെന്ന് ഉറപ്പായിരിക്കവെ ഈ ആശങ്ക തീര്‍ത്തും അടിസ്ഥാനമില്ലാത്തതാണ്. കൊഴിഞ്ഞുവീഴുന്ന ഇലകള്‍ മരത്തിന് വളമേകുന്ന പോലെ നമ്മുടെ അഭാവം മറ്റൊരാളുടെ ജീവിതത്തെ പ്രകാശിപ്പിക്കട്ടെ. അതുകൊണ്ട് മരണശേഷം അവയവങ്ങള്‍ ദാനം നല്‍കാനുള്ള സമ്മതപത്രം മുന്‍കൂട്ടി എഴുതിവയ്ക്കാം. ഇക്കാര്യം ബന്ധുക്കളെ പറഞ്ഞു ബോധ്യപ്പെടുത്തിയിരിക്കണം. മരണശേഷം അവരുടെ സഹകരണത്തോടെ മാത്രമേ അവയവദാനം സാധ്യമാകൂ എന്നതിനാലാണിത്. അവയവദാന സമ്മതപത്രവും ഡോണര്‍ കാര്‍ഡും KNOSന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്.
നടപടിക്രമങ്ങൾ
ഒരു രോഗിക്കു മസ്തിഷ്കമരണം സംഭവിച്ചതിനു ശേഷം, രോഗിയുടെ ബന്ധുക്കള്‍ അവയവദാനത്തിനു തയാറാണെങ്കില്‍ ആ വിവരം ചികിത്സിക്കുന്ന ഡോക്ടറെ അറിയിക്കേണ്ടതാണ്. ബന്ധുക്കള്‍ക്ക് ഇതേപ്പറ്റിയുള്ള അവബോധം ഇല്ലാത്തപക്ഷം ചികിത്സിക്കുന്ന ഡോക്ടര്‍തന്നെ അവയവദാനത്തിനുള്ള സാധ്യത ബന്ധുക്കളെ അറിയിക്കുന്നു. അവയവദാനം സാധ്യമാകണമെങ്കില്‍ ബന്ധുക്കളുടെ സമ്മതം അനിവാര്യമാണ്.
മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നതിനായി സര്‍ക്കാര്‍ അംഗീകാരം നല്കിയ ഡോക്ടര്‍മാരുടെ പാനല്‍, അവയവദാനം നടത്തുന്ന രോഗിയില്‍ വിദഗ്ധ പരിശോധനകൾ നടത്തി മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നു. ഈ പ്രക്രിയ ആറു മണിക്കൂറിനു ശേഷം നടത്തി മസ്തിഷ്കമരണം വീണ്ടും ഉറപ്പിക്കുന്നു. ഉചിതമായ സ്വീകര്‍ത്താക്കളെ തെരഞ്ഞെടുത്തുകഴിഞ്ഞാല്‍ ദാതാവിന്റെയും സ്വീകര്‍ത്താവിന്റെയും ശസ്ര്തക്രിയകള്‍ ഒരേ സമയത്ത് പല ആശുപത്രികളിലും തുടങ്ങുന്നു. ഇന്ത്യയിലെ നിയമപ്രകാരം അവയവമാറ്റത്തിനായി യാതൊരു വിധ സാമ്പത്തിക ഇടപാടുകളും അനുവദനീയമല്ല.
ദാനം ചെയ്യാവുന്ന അവസ്ഥ
ശിശുക്കള്‍ മുതല്‍ വൃദ്ധര്‍ വരെ ഏതൊരു വ്യക്തിക്കും പ്രായഭേദമെന്യേ പ്രസക്തമായ അവയവങ്ങള്‍ ദാനം ചെയ്യാവുന്നതാണ്. സാംക്രമിക രോഗങ്ങള്‍, കാന്‍സര്‍ മുതലായവ മൂലം മരണമടയുന്നവരുടെ അവയവങ്ങള്‍ മാറ്റിവയ്ക്കാന്‍ തെരഞ്ഞെടുക്കപ്പെടാറില്ല.
ഇന്നത്തെ കാലഘട്ടത്തില്‍ വളരെയധികം ആള്‍ക്കാരെ ബാധിച്ചിരിക്കുന്ന ജീവിതശൈലീരോഗങ്ങളാണ് പ്രമേഹം, രക്താതിമര്‍ദം മുതലായവ. ഈ രോഗങ്ങള്‍ ഉള്ളവര്‍ക്ക് എല്ലാ അവയവവും ദാനം ചെയ്യാന്‍ പറ്റിയില്ലെങ്കിലും ദാനം ചെയ്യാന്‍ സാധ്യമായ പല അവയവങ്ങളുമുണ്ട്. അവയവദാനം സാധ്യമാകുന്ന സാഹചര്യമുണ്ടായാല്‍ ഏതൊക്കെ അവയവം പ്രയോജനപ്പെടുത്താമെന്ന് അതുമായി ബന്ധപ്പെട്ട ഡോക്ടര്‍മാരുടെ സംഘം തീരുമാനിക്കുന്നതാണ്.
ജോബി ബേബി
(ലേഖകൻ കുവൈറ്റിൽ നഴ്സാണ്)