Sunday, April 24, 2022 2:43 AM IST
ആലപ്പുഴയിലും പാലക്കാട്ടും ഹിന്ദു-മുസ്ലിം തീവ്രവാദികൾ എണ്ണംപറഞ്ഞു നടത്തിയ കൊലപാതകങ്ങളെ തുടർന്ന് കേരളത്തിന്റെ എക്സൈസ് മന്ത്രിയും സിപിഎം സൈദ്ധാന്തികൻ എന്നു ചിത്രീകരിക്കപ്പെടുന്ന നേതാവുമായ മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ വർഗീയതയെക്കുറിച്ച് ഏറെ അപകടകരമായ ഒരു നീരിക്ഷണം നടത്തി. എല്ലാ വർഗീയതയും ആപത്കരങ്ങളാണെങ്കിലും ഭൂരിപക്ഷ വർഗീയത ന്യൂനപക്ഷ വർഗീയതയെക്കാൾ ആപത്കരമാണെന്നതായിരുന്നു അത്.
അതായത് കേരളത്തിന്റെ പശ്ചാത്തലത്തിൽ മുസ്ലിം വർഗീയത ഹിന്ദു വർഗീയതയെക്കാൾ അപകടം കുറഞ്ഞതാണ് എന്നു മനസിലാക്കേണ്ടി വരും. ധീരനായ സിപിഎം മന്ത്രി എന്തുകൊണ്ട് ഇക്കാര്യം ഇങ്ങനെ തുറന്നു പറഞ്ഞില്ല? ന്യൂനപക്ഷ വർഗീയത എന്ന മൂടുപടത്തിലാക്കി ക്രിസ്ത്യാനികളെയും ജൈന മതക്കാരെയും ബുദ്ധമതക്കാരെയും സംശയത്തിന്റെ നിഴലിലാക്കി. മുസ്ലിം വർഗീയത എന്ന പേരു പറയാൻ പോലും അദ്ദേഹത്തിന് ഭയമോ ഇഷ്ടക്കുറവോ ആയതുകൊണ്ടാണല്ലോ അദ്ദേഹം ന്യൂനപക്ഷ വർഗീയത എന്ന വാക്ക് ഉപയോഗിച്ചത്. അല്ലെങ്കിൽ ഞങ്ങൾക്കു മുസ്ലിം തീവ്രവാദികളോടാണ് താത്പര്യം എന്നല്ലേ?
സിപിഎമ്മിന്റെ മാറ്റം
സിപിഎമ്മിന്റെ മനോഭാവത്തിൽ അടുത്തകാലത്തായി വരുന്ന ഈ മാറ്റം വലിയ ആശങ്കകളാണ് പൊതുസമൂഹത്തിൽ ഉണ്ടാക്കുന്നത്. 2010ൽ അവരുടെ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദൻ മുന്നറിയിപ്പു നല്കിയ ഒരു കടുത്ത മുസ്ലിം തീവ്രവാദമുണ്ട്. ഇതേക്കുറിച്ച് പാർട്ടിയുടെ ഔദ്യോഗിക രേഖയിലും ഉണ്ട്. അതു പരസ്യമായി പറഞ്ഞതിന് തിരുവാന്പാടിയിൽ കുടിയേറ്റക്കാരിലെ ആദ്യകാല കമ്യൂണിസ്റ്റായ ജോർജ് എം. തോമസിനെ പാർട്ടി പരസ്യമായി ശാസിച്ചു. മലബാറിലെ ജീവിത യാഥാർഥ്യങ്ങൾ താൻ പറഞ്ഞതാണെന്നും തനിക്കെതിരായ ശാസന മുസ്ലിംകളെ ഭയന്ന് വോട്ടു നോക്കിയാണെന്നും ജോർജിനറിയാം. കാരണം അദ്ദേഹത്തിന്റെ നാട്ടിൽ ലൗ ജിഹാദിൽ പെട്ടു പോയശേഷം രക്ഷപ്പെട്ടു വന്ന 265 യുവതികളെ പുനരധിവസിപ്പിക്കുന്ന കേന്ദ്രമുണ്ടെന്ന് അദ്ദേഹത്തിനറിയേണ്ടതാണ്.
ലൗ ജിഹാദ് ഇല്ലെന്ന് എത്ര ഉറക്കെ പാർട്ടി പറഞ്ഞാലും അതല്ല സത്യം എന്ന് ജീവിതാനുഭവങ്ങൾ പഠിപ്പിക്കുന്നു. ബിജെപി നടത്തുന്ന ഇത്തരം ഒരു പുനരധിവാസ കേന്ദ്രത്തെക്കുറിച്ച് അവരുടെ തിരുവനന്തപുരം ജില്ലാ നേതാവ് ചാനൽ ചർച്ചയിൽ വെളിപ്പെടുത്തിയതുപോലെ താമരശേരി രുപതയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന പ്രഫ. ചാക്കോ കാളംപറന്പിൽ ഈ കേന്ദ്രത്തെക്കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്.
സിപിഎമ്മിൽ ഇത് ആദ്യ സംഭവമല്ല. ഒരിക്കൽ സിപിഎമ്മിന്റെ തീനാവായിരുന്ന ജി. സുധാകരൻ ഒതുക്കപ്പെട്ടതും പകൽ സിപിഎമ്മും രാത്രി എസ്ഡിപിഐയും ആയി പ്രവർത്തിക്കുന്നവരെക്കുറിച്ച് പരസ്യമായി പറഞ്ഞതിനാണ്.
മുസ്ലിം തീവ്രവാദികൾ സിപിഎമ്മിൽ നുഴഞ്ഞുകയറുന്നു എന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞത് ഒന്നും അറിയാതെയല്ല. കോടഞ്ചേരിയിലെ വിശുദ്ധ പ്രണയക്കാരൻ ക്രൈസ്തവ യുവതിയുമായി അഭയം തേടിയതും പാർട്ടി ഗ്രാമങ്ങളുള്ള കണ്ണൂരിലായിരുന്നില്ല, ആലപ്പുഴയിലായിരുന്നു എന്നതും എസ്ഡിപിഐക്കാരാണ് അവർക്ക് സംരക്ഷണം കൊടുത്തത് എന്ന ആരോപണവും കൂട്ടിവായിക്കണം. എറണാകുളത്ത് ഹൈക്കോടതിയിൽ ഹേബിയസ് കോർപസിന് ഹാജരാകുന്പോൾ എസ്ഡിപിഐക്കാരാണ് പ്രണയക്കാരനു കൂട്ടുണ്ടായിരുന്നത് എന്നാണ് പെണ്കുട്ടിയുടെ ആൾക്കാർ പറയുന്നത് എന്നതും ചേർത്തുവായിക്കുക. അപ്പോഴാണ് മന്ത്രിയുടെ നിരീക്ഷണം എത്ര അപകടകരമാണ് എന്നു മനസിലാവുക.
മുസ്ലിം തീവ്രവാദികൾക്കു പിണറായി വഴങ്ങില്ല എന്ന് തെറ്റിദ്ധരിച്ച് അദ്ദേഹത്തിന് വോട്ടു ചെയ്തവർക്കു സത്യം മനസിലാക്കുവാൻ ഈ വെളിപാടും അവസരമായി.
അതെന്ത് വർഗീയത?
വാസ്തവത്തിൽ മന്ത്രി പറഞ്ഞത് നാട്ടിലില്ലാത്ത വർഗീയതയെക്കുറിച്ചല്ലേ? ഭൂരിപക്ഷ വർഗീയത എന്നും ന്യൂനപക്ഷ വർഗീയത എന്നും വർഗീയത ഉണ്ടോ? ഉള്ളത് മതപരമായ വർഗീയതകളാണ്. ഹിന്ദു വർഗീയതയുടെയും മുസ്ലിം വർഗീയതയുടെയും പൈശാചിക മുഖങ്ങൾ ഇപ്പോൾ നാട്ടിൽ വല്ലാതെ പ്രകടമാകുന്നുമുണ്ട്.
ക്രൈസ്തവ, പാഴ്സി, ബുദ്ധ, ജൈന വർഗീയതകൾ എന്തെങ്കിലും കലാപങ്ങൾ സമൂഹത്തിൽ വിതയ്ക്കുന്നതായി കാണുന്നില്ല. ക്രൈസ്തവരും ഹൈന്ദവരുമായി മതപരമായ തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ ഒന്നും സംഘർഷത്തിലെത്തിയില്ല. നിലയ്ക്കൽ വിഷയമാവണം രണ്ടായിരം വർഷത്തെ കേരളത്തിലെ ക്രൈസ്തവ ചരിത്രത്തിൽ ഇരു സമൂഹങ്ങൾ തമ്മിലുണ്ടായ വലിയ വിവാദം. അത് സംവാദങ്ങളിലൂടെ വളരെ സൗമ്യമായി പരിഹരിക്കുകയും ചെയ്തു.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കുപ്രസിദ്ധനായ ഒരു സബ്കളക്ടർ ഒരു മലയിൽ വർഷങ്ങളായി സ്ഥിതിചെയ്തിരുന്ന ഒരു കുരിശ് ബുൾഡോസർ ഉപയോഗിച്ച് തല്ലിപ്പൊട്ടിക്കുന്നതിന്റെ ചിത്രങ്ങൾ ടെലിവിഷനുകളിൽ വന്നിട്ടും ക്രൈസ്തവർ പ്രതികരിച്ചില്ല. അല്ലെങ്കിൽ നിരത്തിലിറങ്ങിയില്ല. ഇത്തരം ഒരു ആക്രമണം ഹിന്ദുക്കളുടെയോ മുസ്ലിംകളുടെയോ കൈവശമുള്ള ഒരു സ്ഥലത്തിനുനേരേ ആയിരുന്നെങ്കിലോ? ഈ സമൂഹങ്ങളിൽ പെട്ടവരുടെ കൈവശം എത്രയോ സ്ഥലത്ത് പുറന്പോക്കു ഭുമികളുണ്ട്. അതൊന്നും ഒരു മതേതര വാദിക്കും വിഷയമായില്ല. കളക്ടർക്കായിരുന്നു മാധ്യമങ്ങളുടെ പിന്തുണ. അന്ന് പിണറായി മാത്രമാണ് അതിനെതിരേ പ്രതികരിച്ചത്. പിന്നീട് ആ ഉദ്യോഗസ്ഥൻ നട്ടപ്പാതിരയ്ക്കു മദ്യപിച്ചു ലക്കുകെട്ട് കാറോടിച്ച് ഒരു പത്രപ്രവർത്തകനെ കാറിടിച്ചു കൊന്ന് കൊലക്കേസിൽ പ്രതിയായി ജയിലിലായി എന്നത് ചരിത്രം.
ഈരാറ്റുപേട്ടയിൽ ഏതാനും മുസ്ലിം യുവാക്കൾ കുരിശിനെ നിന്ദിച്ചപ്പോഴും ചെയ്തത് ശരിയല്ല എന്നു പറഞ്ഞതല്ലാതെ ആരെയും കൈകാര്യം ചെയ്തില്ല. അതായത് ഇവിടുത്തെ പ്രബല ന്യൂനപക്ഷമായ ക്രൈസ്തവർ മന്ത്രിയുടെ ന്യൂനപക്ഷ വർഗീയതക്കാരിൽ വരില്ലെന്ന്.
അപ്പോൾ മന്ത്രി ഉദ്ദേശിച്ചത് ഹിന്ദു, മുസ്ലിം വർഗീയതകളെക്കുറിച്ചാണ്. ഈ വർഗീയതകളിൽ മുസ്ലിം വർഗീയതയാണ് ഭേദം എന്നു മന്ത്രി നിരീക്ഷിച്ചത് എന്തു ന്യായംവച്ചായാലും അപകടകരമായ സമീപനമായി.
സംശയം കൂട്ടുന്നു
വിവാദ ചോദ്യക്കടലാസിന്റെ പേരിൽ തൊടുപുഴയിലെ ജോസഫ് സാറിന്റെ കൈവെട്ടിയ മുസ്ലിം തീവ്രവാദികളെ മാത്രമല്ല എസ്എഫ്ഐ പ്രവർത്തകനായ അഭിമന്യുവിന്റെ കൊലപാതകികളെപോലും പിടികൂടാൻ കേരളാ പോലീസ് കാണിച്ചതായി ആക്ഷേപിക്കപ്പെടുന്ന അനാസ്ഥയുടെയും കേരളാ പോലീസിൽ പച്ചവെളിച്ചക്കാർ കാണിക്കുന്ന തോന്ന്യാസങ്ങളുടെയും, എന്തിന് കേരളത്തിൽ ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദും ഇല്ലെന്നു സമർഥിക്കുവാൻ കാണിക്കുന്ന ആവേശത്തിന്റെയും പിന്നിലെ വികാരത്തെക്കുറിച്ചും ജനങ്ങൾ കരുതുന്നതെല്ലാം ശരിയാണെന്ന് ധ്വനിപ്പിക്കുന്നതല്ലേ ഈ നീരിക്ഷണം?
മുസ്ലിം സമൂഹത്തിലെ ഭൂരിഭാഗവും തീവ്രവാദികൾ അല്ല എന്നതു സത്യമാണ്. അതാണ് എക്കാലത്തെയും സത്യം. എല്ലായിടത്തെയും സത്യം. ഏതു സമൂഹത്തിന്റെ കാര്യത്തിലും അതാണു സത്യം.ഹിന്ദുക്കളിൽ, ആർഎസ്എസ്കാരിൽ എത്രയോ പേർ കൊലപാതകങ്ങളെ ന്യായീകരിക്കാത്തവരുണ്ട്. കൂട്ടു നിൽക്കാത്തവരുണ്ട്?
പക്ഷേ മുസ്ലിം തീവ്രവാദികളെക്കുറിച്ചു പറയുന്പോൾ മുസ്ലിം സമൂഹത്തിലെ ഭൂരിഭാഗത്തിനും വല്ലാത്ത വിഷമമാണ്. തങ്ങളെക്കുറിച്ച് പറയുന്നു എന്ന മനോഭാവമാണ്. അതെങ്ങനെ ഉണ്ടാകുന്നു? തീവ്രവാദികളെക്കുറിച്ചു പറയുന്ന വാക്കുകൾ തീവ്രവാദികളല്ലാത്തവരെ എന്തിന് അസ്വസ്ഥരാക്കുന്നു? തീവ്രവാദികൾ അല്ലാത്തവരുടെ ഈ മനോഭാവം പൊതുസമൂഹത്തിൽ വല്ലാത്ത ഒരു ചോദ്യമായി മാറുന്നുണ്ട്.
മുസ്ലിംകൾ ന്യുനപക്ഷമോ?
ഭാരതത്തിൽ മുസ്ലിംകൾ ന്യുനപക്ഷമോ? ലോകത്തിൽ ഏറ്റവും അധികം മുസ്ലിംകുളുള്ള രാജ്യമാവുകയാണ് ഇന്ത്യ. മുസ്ലിം പണ്ഡിതർ അവകാശപ്പെടുന്നതനുസരിച്ച് ഇവിടെ 28 കോടി മുസ്ലിംകളുണ്ട്. 30 കോടി എന്നു പറയുന്നവരും ഉണ്ട്. ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം രാജ്യമായി കണക്കാക്കപ്പെടുന്ന ഇന്തോനേഷ്യയിൽ 23 കോടിയും പാക്കിസ്ഥാനിൽ 21 കോടിയും ബംഗ്ലാദേശിൽ 15 കോടിയും നൈജിരിയയിൽ 9.5 കോടിയും ഈജിപ്തിൽ 8.05 കോടിയും ഇറാനിൽ 8.25 കോടിയും ടർക്കിയിൽ 7.4 കോടിയും മുസ്ലിംകൾ ഉള്ളതായിട്ടാണ് വിക്കി പീഡിയ തരുന്ന കണക്ക്.
കുരുക്കുകൾ മുറുകുന്നു
കെ-റെയിലിന്റെ കുരുക്കുകളും മുറുകുകയാണ്. പദ്ധതി നടത്തുമെന്ന വാശിയിലാണു പിണറായി. മുന്നണിയുടെ ആദ്യ വിശദീകരണയോഗം തലസ്ഥാനത്തു നടന്നു. പോസ്റ്ററിൽ പിണറായിയുടെയും കാനത്തിന്റെയും മാത്രമായിരുന്നു ചിത്രങ്ങൾ. അതായത് മറ്റു കക്ഷികളുടെ നേതാക്കളെ അത്രയുമേ കരുതിയിട്ടുള്ളു എന്ന്. ഇത് ഒരു വിവാദമായാൽ ഞങ്ങൾ പടം വയ്ക്കരുതെന്നു പറഞ്ഞിരുന്നു എന്നു പറയുന്ന വിധേയത്വം കാണിക്കുന്നവരാണ് ഘടകകക്ഷി നേതാക്കൾ.
പ്രോജക്ട് റിപ്പോർട്ട് തയാറാക്കിയ അലോക് വർമ പറയുന്നത് 25 വർഷം കഴിഞ്ഞാലും കെ-റെയിൽ പൂർത്തായികില്ലെന്നാണ്. പ്രതിപക്ഷത്തിന്റെ ശ്രദ്ധ മുഴുവൻ ഇവിടെ ഉടക്കിച്ച് വേറെ വല്ലതും ചെയ്യുകയാണോ ലക്ഷ്യം എന്നുപോലും സംശയിക്കണം. പോലീസുകാർ ബൂട്ടിട്ട് ചവിട്ടുന്നിടത്ത് എത്തി പ്രതിഷേധം.
പാർട്ടി കോണ്ഗ്രസ് കഴിഞ്ഞതോടെ സംസ്ഥാന ഭരണം കണ്ണൂർ ലോബിയുടെ മാത്രമായി. പദവികളെല്ലാം കണ്ണൂർക്കാർക്ക്. മുഖ്യമന്ത്രി പിണറായി, പാർട്ടി സെക്രട്ടറി കോടിയേരി, ഇടതുമുന്നണി കണ്വിനർ ഇ.പി. ജയരാജൻ, പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി. വനിതാകമ്മീഷൻ അധ്യക്ഷ സതീദേവിയും കണ്ണുർക്കാരിതന്നെ.
അനന്തപുരി / ദ്വിജൻ