Monday, May 9, 2022 11:33 PM IST
റബർ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കു തുടക്കമിട്ടു കേരള റബർ ലിമിറ്റഡിന്റെ നിർമാണ പ്രവർത്തനങ്ങൾക്കു തുടക്കമാകുന്പോൾ ഒരു ചോദ്യം കേരളം ഉയർത്തുന്നു, ഇത് കർഷകർക്ക് എത്രമാത്രം ഗുണകരമാകും? കോട്ടയം വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിനോട് ചേർന്ന 143 ഏക്കറിലാണ് വ്യവസായ പാർക്ക് മാതൃകയിൽ കേരള റബർ ലിമിറ്റഡ് ഉയരുന്നത്.
ഓട്ടോമൊബൈൽ പാർട്സ്, കൈയുറകൾ, മാറ്റുകൾ തുടങ്ങിയ മൂല്യവർധിത ഉത്പന്നങ്ങൾ നിർമിച്ച് റബർ ഉപയോഗം വർധിപ്പിക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി പുതിയ സംരംഭകർ കന്പനിയിൽ എത്തുമെന്നാണ് പ്രതീക്ഷ. ഇതു കൂടാതെ റബർ ടെസ്റ്റിംഗ് ആൻഡ് ഡെവലപ്മെന്റ് സെന്റർ, ഗവേഷണ കേന്ദ്രം, പരിശീലന കേന്ദ്രം, ഇൻക്യുബേഷൻ സെന്റർ എന്നിവയും കെആർഎല്ലിലുണ്ട്. നഷ്ടമാണെന്ന് വിലയിരുത്തി കേന്ദ്ര സർക്കാർ വിൽപ്പനയ്ക്ക് വച്ചിരുന്ന ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡ് (എച്ച്എൻഎൽ) സംസ്ഥാന സർക്കാർ ഏറ്റെടുത്തപ്പോൾ, കേരള റബർ ലിമിറ്റഡ് തുടങ്ങാൻ തീരുമാനിക്കുകയായിരുന്നു. കേരളത്തിലെ റബർ കർഷകർ ഏറെ പ്രതീക്ഷയോടെ കാണുന്ന കേരള റബർ ലിമിറ്റഡ് വെറും വ്യവസായ പാർക്കായി മാറരുതെന്നും കർഷകർക്കു പ്രയോജനകരമായ രീതിയിൽ പ്രവർത്തിക്കണമെന്നുമുള്ള ആവശ്യമാണ് ഉയർന്നിരിക്കുന്നത്.
സിയാൽ മോഡലിൽ കർഷകർക്കും പ്രാതിനിധ്യം വേണം
കൊച്ചി വിമാനത്താവളം (സിയാൽ) മാതൃകയിൽ റബറധിഷ്ഠിത വ്യവസായങ്ങളുടെ വികസനത്തിനായി രൂപീകരിച്ച കേരള റബർ ലിമിറ്റഡ് കന്പനിയിൽ 1,000 കോടി രൂപയുടെ നിക്ഷേപമാണ് സർക്കാർ ലക്ഷ്യമിടുന്നത്. കേരളത്തിൽ ഉത്പാദിപ്പിക്കുന്ന റബർ ഇവിടെത്തന്നെ സംസ്കരിച്ച് ഉത്പന്നങ്ങളാക്കി മാറ്റാനും അതുവഴി തൊഴിലവസരങ്ങളും കൃഷിക്കാർക്കും വ്യവസായികൾക്കും കൂടുതൽ വരുമാനവും ലഭ്യമാക്കാനാണു ശ്രമം. പൊതുസ്വകാര്യ പങ്കാളിത്തത്തോടെ (പിപിപി) കന്പനിയിൽ സർക്കാരിന് 26ശതമാനം ഓഹരിയുണ്ടാകും.
സർക്കാരിന് ഓഹരി പങ്കാളിത്തമുള്ള, സ്വകാര്യ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഭൂരിപക്ഷ ഓഹരിയുടമാവകാശമുള്ള ഒന്നായിരിക്കുമെന്നും പറയുന്നുണ്ട്. സ്വാഭാവിക റബറിന്റെയും വ്യാവസായികാടിസ്ഥാനത്തിലുള്ള റബർ ഉത്പന്നങ്ങളുടെയും നിർമാണത്തിനും ഉത്പാദനത്തിനും ഏറ്റവും അനുയോജ്യമായ ഒന്നായി കന്പനിയെ മാറ്റുമെന്നും അധികൃതർ പറയുന്നുണ്ട്. എന്നാൽ കർഷകർക്കോ കർഷക പ്രതിനിധികൾക്കോ കന്പനിയിൽ പ്രാതിനിധ്യം നൽകുന്ന കാര്യം ഇതുവരെ പറഞ്ഞിട്ടില്ല. ഇടനിലക്കാരെയും വ്യവസായികളെയും കന്പനിയിൽ ഉൾപ്പെടുത്തിയാൽ കർഷകർക്കു കന്പനിയുടെ യഥാർഥ പ്രയോജനം ലഭിക്കില്ല.
കെ-ഫോണ് പോലെ കെ-ടയറും വേണം
കന്പനി പ്രഖ്യാപിച്ച കാലത്ത് ടയർ അടക്കമുള്ളവ നിർമിക്കുമെന്നായിരുന്നു സർക്കാരിന്റെ പ്രഖ്യാപനം. എന്നൽ ഇപ്പോൾ ടയർ നിർമാണമില്ലെന്നാണ് തീരുമാനം. കഴിഞ്ഞ ദിവസം റബർ ബോർഡ് തയാറാക്കിയ കരട് പദ്ധതി രേഖയിലും ടയർനിർമാണ നിർദേശമില്ല. ടയർ ഇതര റബർ ഉത്പന്നങ്ങളുടെ നിർമാണമാണ് അനുയോജ്യമെന്നാണ് ഡിപിആർ നിർദേശം. നേരത്തെ വ്യവസായ വകുപ്പും ടയർ നിർമാണം പ്രായോഗികമല്ലെന്ന നിലപാടിലായിരുന്നു.
കെ-ഫോണ് നൽകി വിപ്ലവം സൃഷ്ടിച്ച സർക്കാരിന് കേരളത്തിന്റെ സ്വന്തം റബറിൽനിന്നു ടയർ നിർമിച്ച് കെ-ടയർ എന്ന പേരിൽ വിപണിയിലെത്തിക്കാൻ എന്താണ് മടിയെന്നാണ് കർഷകരുടെ ചോദ്യം. ടയർ നിർമാണം തുടങ്ങിയാൽ വലിയ സാധ്യതയാണുള്ളത്. ടയർ നിർമാണം നടത്തി വൻകിട കന്പനികളുമായി ശക്തമായ മത്സരം നടത്തിയാൽ ലോക വിപണിയിൽ കേരളത്തിന്റെ സ്വന്തം ടയറിനു വലിയ സാധ്യത വരും. ഒപ്പം കെഎസ്ആർടിസി ഉൾപ്പെടെ സർക്കാർ വാഹനങ്ങളുടെ ടയറുകൾ ഇവിടെനിന്നു നൽകുകയും ചെയ്യാം.
മൂല്യവർധിത ഉത്പന്നങ്ങൾക്ക് അനന്ത സാധ്യതകൾ
പുതിയ സംരംഭകർ റബർ മേഖലയിൽ ഓരോ വർഷവും കുറയുന്പോഴും നിരവധി സംരംഭകർ കെആർഎല്ലിൽ പങ്കാളികളാകാൻ താത്പര്യം പ്രകടിപ്പിച്ചത് വലിയ പ്രതീക്ഷയാണ് നൽകുന്നത്. സൂക്ഷ്മ ചെറുകിട ഇടത്തര വ്യവസായികളെ പരമാവധി ഉൾക്കൊള്ളിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്താൽ കേരളത്തിന്റെ സ്വന്തം റബറിൽനിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങൾ ലോക വിപണിയിൽ സ്ഥാനം പിടിക്കും.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബർ ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നായിട്ടും കേരളത്തിൽ പ്രകൃതിദത്ത റബർ അധിഷ്ഠിത വ്യവസായങ്ങൾ കുറവാണ്. റബർമാറ്റ്, കൈയുറകൾ, ഓട്ടോമൊബൈൽ പാർട്സ്, റബർ ടൈലുകൾ, ഗ്ലൗസുകൾ തുടങ്ങിയ ടയറിതര ഉത്പന്നങ്ങളുടെ നിർമാണമാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുന്നത്. കൂടുതൽ വ്യവസായങ്ങൾ ആരംഭിക്കുന്നതിനുള്ള സാഹചര്യം കന്പനി ഒരുക്കണം. സംരംഭവുമായി സഹകരിക്കാൻ താത്പര്യമുള്ള ഏജൻസികളെയും ഉൾപ്പെടുത്തണം.
നയത്തിൽ മാറ്റം വരണം
ആദ്യഘട്ടത്തിൽ റബർ ഉത്പന്ന പരിശോധന കേന്ദ്രം, ഗവേഷണകേന്ദ്രം, എക്സിബിഷൻ സെന്റർ, ഇന്നവേഷൻ സെന്റർ, റബർ പാർക്ക് എന്നിവ സ്ഥാപിക്കുമെന്നാണ് കന്പനി അധികൃതർ പറയുന്നത്. രണ്ടാംഘട്ടത്തിൽ ടയർ പരിശോധന ലബോറട്ടറി, സ്റ്റെറിലൈസേഷൻ സെന്റർ, റബർവുഡ് പ്രോസസിംഗ് സെന്റർ, റീസൈക്ലിംഗ് സെന്റർ അടക്കമുള്ളവയാണ് ലക്ഷ്യമിടുന്നത്. എന്നാൽ ഇതെല്ലാം നിലവിൽ റബർ ബോർഡിലും റബർ ബോർഡ് ഗവേഷണ കേന്ദ്രത്തിലുമുണ്ട്.
ഇവിടെ ഇതിന്റെ ആവശ്യമില്ല. ഇക്കാര്യത്തിൽ കന്പനി നയപരമായ തീരുമാനങ്ങളെടുക്കണമെന്നാണ് കർഷകരുടെ ആവശ്യം. വിമാനങ്ങൾക്ക് ഉപയോഗിക്കുന്ന ടയറിന്റെ ഗുണനിലവാര പരിശോധന കേന്ദ്രവും പരിഗണിക്കുന്നുണ്ട്. സംസ്ഥാനത്ത് നിലവിൽ ഇതിന് സംവിധാനമില്ല.
റബർത്തടികൊണ്ടുള്ള ഗൃഹോപകരണ നിർമാണകേന്ദ്രവും സജ്ജമാക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല. റബ്കോ, മെട്രോവുഡ് ഉൾപ്പെടെ റബർത്തടി കൊണ്ട് ഗൃഹോപകരണങ്ങൾ നിർമിക്കുന്ന കേന്ദ്രങ്ങളിലെ ഇത്തരം സാധനങ്ങളുടെ വിപണിസാധ്യതകൾ പരിശോധിക്കുകയും ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും വേണം.
റബർഷീറ്റും ലാറ്റക്സും സംഭരിക്കണം
കേരള റബർ ലിമിറ്റഡിനെ കർഷകർ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. കർഷകരിൽ നിന്നു നേരിട്ട് ഉത്പന്നങ്ങൾ വാങ്ങാനുള്ള സംവിധാനമുണ്ടാകണമെന്നാണ് കർഷകരുടെ ഒന്നാമത്തെ ആവശ്യം.
സാധാരണ റബർക്കർഷകരിൽനിന്നു ഷീറ്റും ലാറ്റക്സും നേരിട്ട് കന്പനി വാങ്ങി ഉത്പന്നങ്ങളായും അസംസ്കൃത വസ്തുക്കളായും സംരംഭകർക്കു നൽകണം. കർഷകർക്കു മാന്യമായ വിലയും നൽകണം. ഇതിനാണ് ആദ്യം സംവിധാനമുണ്ടാകേണ്ടത്. അമൂൽ, മിൽമ മോഡൽ യൂണിറ്റുകൾ സ്ഥാപിച്ച് കർഷകരിൽനിന്നു നേരിട്ട് ഷീറ്റും ലാറ്റക്സും സംഭരിക്കണം. ഇടനിലക്കാരുണ്ടെങ്കിൽ കർഷർക്കു ലാഭം ഉണ്ടാകില്ല.
കർഷകർക്ക് അടിസ്ഥാന വില നിശ്ചയിച്ച് റബർ സംഭരിക്കണം. പ്രകൃതിദത്ത റബർ സംഭരിച്ച് നല്ല ബ്ലോക്ക് റബറുകളാക്കി മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കുന്ന സംരംഭകരെ ഏൽപ്പിക്കണം. റബർ ബോർഡിനെ ദീർഘകാലം നയിച്ച ഷീലാ തോമസാണു കേരള റബർ ലിമിറ്റഡിന്റെ ചെയർപേഴ്സനും എംഡിയും എന്നത് കർഷകരുടെ പ്രതീക്ഷ വർധിപ്പിക്കുന്നു.
ജിബിൻ കുര്യൻ