Saturday, June 11, 2022 1:51 AM IST
സോനു തോമസ്
ഓൺലൈൻ ഗെയിം പബ്ജി കളിക്കാൻ അനുവദിക്കാത്തതിന് പതിനാറുകാരനായ മകൻ അമ്മയെ വെടിവച്ചു കൊന്ന് മൃതദേഹം രണ്ടുദിവസം വീടിനുള്ളിൽ ഒളിപ്പിച്ചു എന്ന വാര്‍ത്ത പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്. ലക്നോയിലെ യമുനാപുരത്ത് ശനിയാഴ്ചയായിരുന്നു സംഭവം. പിതാവിന്റെ ലൈസൻസുള്ള തോക്കുകൊണ്ടാണു കുട്ടി വെടിയുതിർത്തത്. പബ്ജി കളിക്കാൻ അനുവദിക്കാത്തതിനാണ് അമ്മയെ കൊന്നതെന്നു കുട്ടി മൊഴി നല്‍കിയിരുന്നു.
നമ്മുടെ സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ രണ്ടു പെൺകുട്ടികൾ ഓൺലൈൻ ഗെയിം അഡിക്ഷന്റെ പേരിൽ ജീവനൊടുക്കുകയും ചെയ്തു. ഓൺലൈൻ റമ്മികളിച്ചു പണം നഷ്പ്പെട്ട വീട്ടമ്മമാർ ജീവനൊടുക്കിയ സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നു. കുട്ടികൾ മാത്രമല്ല മുതിർന്നവരും ഓൺലൈൻ ഗെയിമുകൾക്ക് അടിമയാകുന്ന പ്രവണത വർധിച്ചുവരികയാണ്. ഇതു ലോകം മുഴുവൻ നേരിടുന്ന ഒരു വിപത്തായി മാറിക്കഴിഞ്ഞു എന്നാണ് യുകെയിലെ ചെഷെയ്റിൽ പ്രവർത്തിക്കുന്ന റിഹാബിലിറ്റേഷൻ ക്ലിനിക് ഡെലെമേർ നടത്തിയ പഠനത്തിൽ തെളിയുന്നത്.
ലോകമെന്പാടും ഓൺലൈൻ ഗെയിം കളിക്കുന്നവരിൽ 3-4 ശതമാനം പേർ വീഡിയോ ഗെയിമുകൾക്ക് അടിമകളാണെന്നാണ് ഡെലെമേറിന്റെ പഠനത്തിൽ കണ്ടെത്തിയത്. അതായത് ആറു കോടിയോളം ആളുകൾ! ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) വീഡിയോ ഗെയിം അഡിക്ഷനെ മാനസികാരോഗ്യ വൈകല്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. വീഡിയോ ഗെയിമുകൾ കളിക്കാനുള്ള ആസക്തിയെ നിയന്ത്രിക്കാൻ വ്യക്തികൾക്കു കഴിയാത്ത അവസ്ഥയെയാണ് രോഗമായി കണക്കാക്കുന്നത്.
അവർ മറ്റു താത്പര്യങ്ങൾക്കും ഉത്തരവാദിത്വങ്ങൾക്കും പകരം ഗെയിമിംഗിനു മുൻഗണന നൽകുന്നു. ‘റോക്കറ്റ് ലീഗ്’ എന്ന ഓണ്‍ലൈന്‍ ഗെയിമിനാണ് ഇംഗ്ലണ്ടിൽ ഏറ്റവും കൂടുതൽ ആസക്തിയുള്ളതെന്നാണ് പഠനങ്ങൾ. 2015ലാണ് ഈ ഗെയിം പുറത്തിറങ്ങിയത്. ആക്ഷനും കഥാപാത്രങ്ങളുടെ പ്രത്യേകതകളും കാരണം വളരെപെട്ടെന്നാണ് യുവാക്കൾ ഈ ഗെയിമിന് അടിമകളായത്. ’ആനിമൽ ക്രോസിംഗ്: ന്യൂ ഹൊറൈസണ്‍സ്’ ലിസ്റ്റിൽ 13-ാം സ്ഥാനത്താണ്.
കൗതുകത്തിലൂടെ അപകടത്തിലേക്ക്
കൗമാരക്കാർ ഗെയിമുകൾക്ക് അടിമകളാകാനുള്ള പ്രധാന കാരണം ജിജ്ഞാസയാണ്. ഗെയിമുകളുടെ ഒരോ സ്റ്റേജിലും കാത്തിരിക്കുന്ന അത്ഭുമെന്താണെന്നും അവസാനം എന്തായിരിക്കുമെന്നും അറിയാനുള്ള കൗതുകമാണ് ഗെയിമുകൾക്ക് അടിമകളാകാനുള്ള കാരണം. കളിക്കാരൻ എല്ലാ വെല്ലുവിളികളും അല്ലെങ്കിൽ ടാസ്കുകളും ‘പൂർത്തിയാക്കിയ’ ഒരു ഘട്ടത്തിലേക്ക് എത്തുന്നില്ല. അത് ഗെയിമിന്റെ തുടക്കത്തിലേക്കു വീണ്ടും കളിക്കാരനെ എത്തിക്കുന്നു. ഇതോടെ അവർ വീണ്ടും വീണ്ടും ഗെയിം വിജയിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുന്നു. ഉയർന്ന സ്കോറുകൾ ഗെയിമുകൾക്കുള്ളിലെ മറ്റൊരു സവിശേഷതയാണ്. ഗെയിമർമാർ പലപ്പോഴും സ്വന്തം ഉയർന്ന സ്കോർ മറികടക്കാൻ ശ്രമിക്കും. അല്ലെങ്കിൽ ഒരു എതിരാളിയെ തോൽപ്പിക്കാൻ ശ്രമിക്കും. അതിനുവേണ്ടി മണിക്കൂറുകൾ ചെലവഴിക്കാനും അവർക്കു മടിയില്ല.
ലോകം ലോക്ഡൗണിലേക്ക് പോയപ്പോൾ വന്നതാണ് ‘ആനിമൽ ക്രോസിംഗ്: ന്യൂ ഹൊറൈസണ്‍സ്’ എന്ന ഗെയിം. ഇത് ഒരു ജീവിതഗന്ധിയായ ഗെയിമാണ്. ആളുകളെ അവരുടെ വീടുകളിൽനിന്നു ഷോപ്പിംഗിനെത്തിക്കുക, പൂന്തോട്ടപരിപാലനം നടത്തിക്കുക പോലുള്ള ദൈനംദിന ജോലികളാണ് ലക്ഷ്യമായി നൽകിയിരുന്നത്. പക്ഷേ ലോക്ഡൗണ്‍ പിൻവലിച്ചിട്ടും പലരും ആ ഗെയിമിംഗ് ബബിളിൽ തുടരുകയായിരുന്നു.
25-34 വയസുള്ളവരാണ് ഏറ്റവും കൂടുതൽ അഡിക്ടായിരിക്കുന്നതെന്നും പഠനറിപ്പോർട്ടിൽ പറയുന്നു. ഇംഗ്ലണ്ടിൽ ഈ പ്രായത്തിനുള്ളിലുള്ള 1,47,577 പേർ ഗെയിമിംഗിന് അഡിക്ടായതായി കണക്കാക്കപ്പെടുന്നു. അതേസമയം, 16-24 പ്രായത്തിലുള്ളവരിൽ 1,29,980 പേരാണ് ഗെയിമിംഗിന് അഡിക്ടായിട്ടുള്ളത്. 35-44 വയസ് പ്രായമുള്ളവർക്ക് 1,29,134 അഡിക്ടട് ഗെയിമർമാർ ഉണ്ടെന്നു കണക്കാക്കപ്പെടുന്നു.
നിങ്ങളും വലയിലാണോ?
ഗെയിമുകളുടെ വലയിൽപ്പെട്ടിട്ടുണ്ടോയെന്ന് ചില ലക്ഷണങ്ങളിലൂടെ മനസിലാക്കാം. നിരന്തരമായി ഗെയിം കളിക്കുന്നവരുടെ തള്ളവിരലിന് വീക്കമുണ്ടാവും.
ചിലർ ഉറങ്ങാതെ ഗെയിം കളിക്കുന്നതിനാൽ മാനസികവിഭ്രാന്തി കാണിക്കാറുണ്ട്. മാതാപിതാക്കൾ, മറ്റു കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവരിൽനിന്ന് ഇവർ അകലുന്നു. സ്പോർട്സ് അടക്കമുള്ള ഹോബികൾ ഉപേക്ഷിക്കും. പഠിതാക്കൾ വളരെപ്പെട്ടെന്ന് പഠനസ്ഥലത്തുനിന്ന് ഗെയിമിന്റെ ലോകത്തേക്ക് എത്തുന്നതിനായി ശ്രമിക്കും. ഫലമോ, പഠനത്തിൽ പിന്നോട്ടു പോകുന്നു. ജോലിക്കാര്യങ്ങളിൽ വേണ്ട ശ്രദ്ധയില്ലാതെ തെറ്റുകൾ വരുത്തിയാവും ഗെയിമുകൾക്ക് അടിമകളായിട്ടുള്ള മുതിർന്നവരുടെ പെരുമാറ്റം. വ്യക്തിത്വ ശുചിത്വം ഇല്ലായ്മ, ദിവസങ്ങളോളം ഒരേ വസ്ത്രംതന്നെ ധരിക്കുക തുടങ്ങിയവയും ഗെയിം അഡിക്ഷന്റെ ലക്ഷണമാണ്.
എങ്ങനെ നേരിടാം?
പഠിക്കുന്ന എല്ലാവരുടെയും കൈയിൽ മൊബൈൽ ഫോണോ ടാബ്ലെറ്റോ കന്പ്യൂട്ടറോ നിർബന്ധമായി വേണ്ട ഉപകരണമായി മാറിയതും ഈ കളികളുടെ അതിവേഗവ്യാപനത്തിനു വഴിയൊരുക്കിയിട്ടുണ്ട്. കുടുംബങ്ങളിൽ കുട്ടികളും മാതാപിതാക്കളും തമ്മിൽ വലിയ സംഘർഷങ്ങൾക്കുവരെ ഈ കളികൾ കാരണമാകുന്നുവെന്നും വിദഗ്ധർ പറയുന്നു. 2020ൽ യുകെയിൽ എട്ടുശതമാനം കുട്ടികളും കൗമാരക്കാരും ഗെയിമിംഗിന് അടിമകളായിരുന്നു. കുട്ടികളുടെ ഗെയിമിംഗ് ആസക്തി ചികിത്സിക്കുന്നതിനും തടയുന്നതിനും നിരവധി മാർഗങ്ങളുണ്ട്.
കുട്ടിക്ക് അവർ തെരഞ്ഞെടുത്ത ഗെയിം കളിക്കാൻ ഒരു നിശ്ചിതസമയം ക്രമീകരിക്കുക എന്നതാണ് ഏറ്റവും ഫലപ്രദമായ രീതി. നിശ്ചിത സമയം കഴിഞ്ഞാൽ കുട്ടിയെ കുടുംബാന്തരീക്ഷത്തിലേക്കും പഠനത്തിലേക്കും കൊണ്ടുവരണം. കുട്ടികൾ അവരുടെ സുഹൃത്തുക്കളുമൊത്ത് മാത്രമേ ഗെയിമുകൾ കളിക്കൂ എന്ന നിബന്ധന വയ്ക്കുന്നത് ഗെയിമിംഗ് ആസക്തിയുടെ ഒറ്റപ്പെടൽ ഇല്ലാതാക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
എന്നെ എങ്ങനെ സുഖപ്പെടുത്താം?
‘എന്റെ വീഡിയോ ഗെയിം ആസക്തി എങ്ങനെ സുഖപ്പെടുത്താം’ എന്ന ചോദ്യം ഗൂഗിൾ സേർച്ചിൽ പതിവാണെന്നും ഡെലെമെയ്ർ പഠനത്തിൽ കണ്ടെത്തി. താൻ വീഡിയോ ഗെയിമിന് അടിമയാണെന്നു മറ്റുള്ളവർ അറിയുന്നതു നാണക്കേടാണെന്നു കരുതുന്നവർ നിരവധിയാണ്. പലരും ഇത് ഒരു നിരുപദ്രവകരമായ ഹോബിയായാണു കണക്കാക്കുന്നത്. അതുകൊണ്ടാണ് ആളുകൾ ഇന്റർനെറ്റിൽനിന്ന് ഉപദേശം തേടുന്നത്.