Wednesday, June 22, 2022 10:04 PM IST
സെബി മാത്യു
കാൽ നൂറ്റാണ്ട് കാലത്തെ സഖ്യം ഉപേക്ഷിച്ച് കോണ്ഗ്രസിന്റെയും എൻസിപിയുടെയും കൈ പിടിച്ച് ശിവസേന മഹാരാഷ്ട്രയിൽ അധികാരം ഉറപ്പിച്ചത് ബിജെപിക്കു മുഖത്തേറ്റ അടിയായിരുന്നു. കണക്കു തീർക്കാൻ ഒരവസരം തേടിയിരുന്ന അവരുടെ കൈയിലേക്കാണ് ഏകനാഥ് ഷിൻഡേ എന്ന കരുത്തനായ വിമതൻ ശിവസേനയിൽനിന്ന് അടർന്നുമാറി എത്തിയത്.
ഉദ്ധവ് താക്കറെ അധികാരത്തിലെത്തിയ തൊട്ടടുത്ത നിമിഷം മുതൽ സർക്കാരിനെ വീർപ്പുമുട്ടിക്കാൻ കിട്ടുന്ന എല്ലാ അവസരവും ബിജെപി ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നു. എൻസിപി നേതാവ് അജിത് പവാർ, ശിവസേനാ എംഎഎൽമാർ എന്നിവരെ വിവിധ ഏജൻസികളെ ഉപയോഗിച്ച് കേസുകളിൽ കുടുക്കി. മറ്റു പലവിധ സമ്മർദതന്ത്രങ്ങളും പുറത്തെടുത്തു. ഏറ്റവും ഒടുവിലാണ് ഇപ്പോൾ മറ്റു സംസ്ഥാനങ്ങളിൽ സർക്കാരുകളെ അട്ടിമറിച്ച് അധികാരം കൈയിലെടുത്ത ‘ഓപ്പറേഷൻ താമര’യുമായി ബിജെപി മഹാരാഷ്ട്രയിലും ഇറങ്ങിയിരിക്കുന്നത്.
അതിനിടെ മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഡൽഹിയിലെത്തി സുപ്രധാന ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി മടങ്ങി. കോടികളൊഴുക്കിയുള്ള ‘ഓപ്പറേഷൻ താമര’ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ നേരിട്ടാണു നിയന്ത്രിക്കുന്നത് എന്നാണു പിന്നണി സംസാരം.
ബാൽ താക്കറെ ഉയർത്തിപ്പിടിച്ച ഹിന്ദുത്വ അജൻഡകളിൽനിന്ന് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന പിന്നോട്ടു പോയെന്നാണ് വിമതപക്ഷത്തേക്ക് നീങ്ങിയ എംഎൽഎമാരുടെ പ്രധാന പരാതി. തീവ്രത തീരെ പോരെന്ന മട്ടിലുള്ള ആരോപണങ്ങൾക്കു താനിപ്പോഴും പഴയ ശിവസൈനികൻ തന്നെയാണെന്നും ഹിന്ദുത്വം ഉപേക്ഷിക്കാനാകില്ലെന്നുമാണ് ഉദ്ധവ് താക്കറേ മറുപടി നൽകിയത്. എന്നാൽ, താനും തന്റെ ഒപ്പമുള്ളവരുമാണ് യഥാർഥ ശിവസേന എന്നാണ് ഏകനാഥ് ഷിൻഡെ അവകാശപ്പെടുന്നത്.
പിണക്കം പുത്തരിയല്ല, പക്ഷേ...
ശിവസേനയിൽനിന്നു നേരത്തെയും നേതാക്കൾ പിണങ്ങിപ്പിരിഞ്ഞിട്ടുണ്ട്. ഗണേഷ് നായിക്, ഛഗൻ ഭുജ്ബൽ, നാരായണ് റാണെ, രാജ് താക്കറെ തുടങ്ങി പ്രമുഖരുടെ നിര തന്നെയുണ്ട്. പക്ഷേ, അവർക്കാർക്കും ഇത്രമാത്രം എംഎൽഎമാരെ ഒപ്പംകൂട്ടാൻ കഴിഞ്ഞിരുന്നില്ല.
ശരദ് പവാർ ഗോഡ്ഫാദറിന്റെ സ്ഥാനത്തു നിന്നാണ് മഹാവികാസ് അഘാടിക്ക് രൂപം നൽകുന്നത്. പവാർ അമരത്ത് നിൽക്കുന്നിടത്തോളം കാലം സഖ്യം നിലനിൽക്കും എന്നുതന്നെയായിരുന്നു പ്രതീക്ഷ.
എന്നാൽ, ഇപ്പോൾ അദ്ദേഹവും നിസഹായനാണ്. കോണ്ഗ്രസ് എംപിമാർ ബിജെപിക്ക് എളുപ്പത്തിൽ വളച്ചെടുക്കാവുന്ന ഇരകളായിരുന്നു. എന്നാൽ, നിലവിൽ അവർ ഒത്തൊരുമിച്ചു നിൽക്കുന്നുണ്ട്.
പാളിച്ചകൾ പലവഴിക്കും
ഒരു പാർട്ടിയുടെ തലവൻ എന്നതു മറന്ന് ഒരു ബ്യൂറോക്രാറ്റ് എന്ന നിലയിൽ മാത്രം ഭരണം നടത്തിയതാണ് ഉദ്ധവ് താക്കറെയുടെ ഇപ്പോഴത്തെ വെല്ലുവിളിക്കു കാരണമെന്നു വിലയിരുത്താം. ഒരു സഖ്യസർക്കാരിന്റെ മുഖ്യമന്ത്രിയാണു താനെന്ന കാര്യം അദ്ദേഹം പലപ്പോഴും മറന്നുപോയിരുന്നു. ഏകനാഥ് ഷിൻഡയെപോലുള്ളവർക്ക് പാർട്ടിയിലും സർക്കാരിലും തങ്ങൾക്കു മുമ്പ് ഉണ്ടായിരുന്നതോ കിട്ടിയേക്കാവുന്നതോ ആയ ഒരു റോൾ ഇല്ലെന്ന തോന്നലുമുണ്ടായി. അതോടെപ്പം മോദിയുമായി ഏതു വിധത്തിലെങ്കിലും ഒരു ഒത്തു തീർപ്പിലെത്തുന്ന കാര്യത്തിലും ഉദ്ധവ് ഉപേക്ഷ കാണിച്ചു. ഫലമോ, മന്ത്രിമാരായ അനിൽ ദേശ്മുഖ്, നവാബ് മാലിക് എന്നിവർ ജയിലിലായി. മന്ത്രി അനിൽ പരബിനെതിരേ എൻഫോഴ്സ്മെന്റ് അന്വേഷണം നടക്കുന്നു. അദ്ദേഹം ഉടൻ അറസ്റ്റിലാകും.
ഉദ്യോഗസ്ഥവൃന്ദത്തിന്റെ വിശ്വാസ്യത നേടിയെടുക്കാനും ഉദ്ധവ് താക്കറെയ്ക്കു കഴിഞ്ഞിരുന്നില്ല. സർക്കാർ ഫയലുകളും രഹസ്യവിവരങ്ങളും മുഖ്യമന്ത്രിയുടെ ഓഫീസിലെത്തും മുമ്പുതന്നെ മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസിന്റെ കൈകളിലെത്തിയിരുന്നു. മുംബൈ പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥർക്കെതിരേ നടത്തിയ അന്വേഷണങ്ങളും സർക്കാരിനു തിരിച്ചടിയായി.
കരുത്തു ചോർന്ന് ഉദ്ധവ്
ശിവസേന രൂപീകരിച്ച് മഹാരാഷ്ട്രയിൽ കിരീടം വയ്ക്കാത്ത രാജാവായിവാണ ബാൽ താക്കറെയുടെ ശൈലിയും വ്യക്തിപ്രഭാവവും നിലനിർത്താൻ ഉദ്ധവിനു കഴിഞ്ഞില്ല എന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം. പാർട്ടിയിലെ അപ്രമാദിത്യമാണ് യഥാർഥ അധികാരമെന്നു തെളിയിച്ച നേതാവായിരുന്നു ബാൽ താക്കറെ. മുഖ്യമന്ത്രിസ്ഥാനം അടക്കമുള്ള അധികാരങ്ങളെയെല്ലാം തന്റെ കാൽക്കീഴിൽ ഉറപ്പിക്കുന്നതിൽ അദ്ദേഹത്തിനുണ്ടായിരുന്ന വൈഭവം പിൻഗാമിയായ മകനു നഷ്ടപ്പെട്ടിരിക്കുന്നു. മുഖ്യമന്ത്രിസ്ഥാനത്തേക്ക് എത്തിയ ഉദ്ധവ്, മകനെയും ഭരണത്തിൽ പങ്കാളിയാക്കി. ഇതും ശത്രുക്കൾക്ക് അവസരമായി.
ശിവസേനയുടെ പല്ലും നഖവും കൊഴിയുന്നു എന്ന പ്രചാരണത്തിനു മറുപടി നൽകാൻ സഖ്യസർക്കാരിന്റെ സമ്മർദങ്ങൾ പേറുന്ന മുഖ്യമന്ത്രിക്കു കഴിയാതെപോയി. ഇതും വിമതർക്ക് ആയുധമായി. തക്കംപാർത്തിരിക്കുന്ന ബിജെപിക്കു മുന്നിൽ ഇതുവരെ പിടിച്ചുനിന്നതുതന്നെ വലിയ കാര്യമായി വിലയിരുത്തുന്ന രാഷ്ട്രീയ നിരീക്ഷകരുമുണ്ട്.
പഴുതുകളില്ലാതെ ഓപ്പറേഷൻ
പതിനാലാം നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷമുണ്ടായ അനിശ്ചിതത്വത്തെ തുടർന്ന് 2019 നവംബർ 12ന് ഏർപ്പെടുത്തിയ രാഷ്ട്രപതിഭരണം അവസാനിപ്പിക്കാൻ പവാർ കളിച്ച നാടകത്തിലൂടെ, 2019 നവംബർ 23ന് അർധരാത്രിയിൽ അധികാരത്തിൽ വന്ന സർക്കാരിന് മൂന്നാംപക്കം നാണംകെട്ട് ഇറങ്ങേണ്ടിവന്നതിന്റെ ജാള്യത ബിജെപിയെ തെല്ലൊന്നുമല്ല ക്ഷീണിപ്പിച്ചത്. അതിന്റെ പ്രതികാരമാണ് രണ്ടു വർഷവും 200 ദിവസങ്ങളും പിന്നിട്ടപ്പോൾ മഹാരാഷ്ട്രയിൽ കാണുന്നത്.
കേഡർ പാർട്ടിയായ ശിവസേനയുടെ പാളയത്തിനുള്ളിൽ ഒരു പടയൊരുക്കം ഉണ്ടാകുന്നു എന്ന സൂചനപോലും പുറത്തേക്കിറങ്ങിയില്ല എന്നതാണ് ശ്രദ്ധേയമായ വസ്തുത. കഴിഞ്ഞ ദിവസം ശിവസേനാ മന്ത്രി ഏകനാഥ് ഷിൻഡേ 21 എംഎൽഎമാരുമായി സൂറത്തിലേക്കു മുങ്ങിയ വിവരം എൻസിപി നേതാവും ആഭ്യന്തരമന്ത്രിയുമായ ദിലീപ് വാൽസേ പാട്ടീൽ പോലും അറിഞ്ഞില്ലെന്നതും പോലീസ് അറിയിച്ചില്ലെന്നതും ആസൂത്രണം എത്ര കരുതലോടെയായിരുന്നു എന്നത് വ്യക്തമാക്കുന്നു. എംഎൽഎമാരുടെ എല്ലാ സുരക്ഷാ വിവരങ്ങളും പോലീസിന്റെ കൈവശം ഉണ്ടായിരുന്നു എന്നിരിക്കെയാണ് ആഭ്യന്തരമന്ത്രിക്കുപോലും ഒരുവിവരവും കിട്ടാതെപോയത്.