Saturday, July 16, 2022 11:09 PM IST
അനന്തപുരി/ദ്വിജന്
പിണറായിക്ക് എത്ര ചങ്കുണ്ടെന്നോ ഇല്ലെന്നോ ആരൊക്കെ പറഞ്ഞാലും ഒരു കാര്യം സംശയമില്ലാതെ വ്യക്തമായി. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ നടമാടുന്ന യൂണിയൻ രാജിനെതിരേ ഒന്നും ചെയ്യാൻ അദ്ദേഹത്തിനാവില്ല. വൈദ്യുതി ബോർഡ് ചെയർമാനായി അദ്ദേഹം നിയോഗിച്ച ഡോ. ബി.അശോകിന് ഒരു വർഷം തികയ്ക്കാൻ സാധിക്കാതെ ബോർഡിൽനിന്നും പിരിയേണ്ടിവരുന്പോൾ സാധാരണക്കാർക്കു മനസിലാകുന്നത് കേരളഭരണത്തിൽ എല്ലാം നിയന്ത്രിക്കുന്ന മുഖ്യന്റെ നിസഹായതയാണ്.
ഒപ്പം, നഷ്ടത്തിൽനിന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന ട്രാൻസ്പോർട്ട് കോർപറേഷനിലും വൈദ്യുതി ബോർഡിലും യൂണിയൻ രാജിന് നേതൃത്വം കൊടുക്കുന്ന, ഒരു എംഡിയെയും ഭരിക്കാൻ അനുവദിക്കുകയോ സ്ഥാപനത്തെ മെച്ചപ്പെടുത്താൻ അനുവദിക്കുകയോ ചെയ്യാത്ത ആനത്തലവട്ടം ആനന്ദന്റെ കരുത്തും.
ടോമിൻ തച്ചങ്കരി
പൊതുമേഖലാ സ്ഥാപനങ്ങളെ ‘ശരി’യാക്കണം എന്ന ആഗ്രഹത്തോടെ കെഎസ്ആർടിസിയിൽ മുഖ്യമന്ത്രി കൊണ്ടുവന്നതായി ചിത്രീകരിക്കപ്പെടുന്ന ആദ്യത്തെ ഉദ്യോഗസ്ഥൻ ടോമിൻ തച്ചങ്കരിയായിരുന്നു. 18,757 ജീവനക്കാരുടെയും 38,516 പെൻഷൻകാരുടെയും അഭയമാണ് ഈ പൊതുമേഖലാ സ്ഥാപനം. 2018 ഏപ്രിലിൽ ടോമിൻ തച്ചങ്കരി കോർപറേഷന്റെ തലപ്പത്തു വന്നു. ഇങ്ങനെ പോയാൽ കാര്യങ്ങൾ ശരിയാവില്ല എന്ന തിരിച്ചറിവോടെ അദ്ദേഹം പല പരിഷ്കാരങ്ങളും വരുത്തി.
യൂണിയൻകാർ എതിർത്തു.അവരോട് മാത്രമല്ല, സർക്കാർ സെക്രട്ടറിയോടും കോടതിയോടും വരെ തച്ചങ്കരി ചില അപ്രിയ സത്യങ്ങൾ പറഞ്ഞു. 2019 ജനുവരിയിൽ കോർപറേഷന്റെ സ്വന്തം വരുമാനത്തിൽനിന്നും ജീവനക്കാർക്ക് അദ്ദേഹം ശന്പളം കൊടുത്തു. പക്ഷേ, അങ്ങനെ കോർപറേഷൻ നന്നാക്കിയ ആളെ അവിടെ വേണ്ടെന്നായി സർക്കാർ. അദ്ദേഹത്തെ പൊടുന്നനെ മാറ്റി. ഡിജിപിയായിരുന്ന ടോമിനെ മാറ്റി പകരം കൊണ്ടുവന്നത് എസ്പിയായ ദിനേശിനെ. അതോടെ എല്ലാം യൂണിയൻകാരു പറയുന്നതുപോലായി.
ഇപ്പോഴത്തെ എംഡി ബിജു പ്രഭാകർ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുന്നു. അദ്ദേഹം ബസ് സർവീസിനായി പുതിയ സർക്കാർ കന്പനി തന്നെ തുടങ്ങി.1983ലെ ബജറ്റിൽ കെ.എം മാണി മുന്നോട്ടുവച്ച നിർദേശമായിരുന്നു ഇത്. സിഫ്റ്റ്. അവിടെ ജീവനക്കാർക്കു കോർപറേഷനിലെ ശന്പളമൊന്നും ഇല്ല. പലപ്പോഴും അതിന്റെ പകുതിയാണ് കൊടുക്കുക. കോർപറേഷന് വലിയ ലാഭം ഉണ്ടാക്കിയിരുന്ന ദീർഘദൂര സർവീസുകളെല്ലാം സിഫ്റ്റ് നടത്തുന്നു. കോർപറേഷൻ സാവകാശം ഇല്ലാതാകുമോ എന്നാണ് പടരുന്ന ഭയം. സിഫ്റ്റിൽ സ്ഥിരം ജീവനക്കാർ ഇല്ലാത്തതുകൊണ്ട് യൂണിയൻ രാജ് ഉണ്ടാകാൻ ഇടയില്ല. സിഫ്റ്റ് വരുന്നത് തടയാൻ ആനത്തലവട്ടം നടത്തിയ നീക്കം നടന്നില്ല. ജീവനക്കാർ കീഴടങ്ങി.
അശോകിന്റെ പതനം
പൊതുമേഖലാ സ്ഥാപനങ്ങളെ ‘ശരി ’യാക്കണം എന്ന ആഗ്രഹത്തോടെ മുഖ്യമന്ത്രി കൊണ്ടുവന്ന രണ്ടാമത്തേ ഉദ്യോഗസ്ഥനായ ഡോ. അശോക് പടിയിറങ്ങുന്പോൾ യൂണിയൻകാർ ചിരിക്കുന്നുണ്ട്, പക്ഷേ അതാണോ സത്യം. മുഖ്യമന്ത്രി ഏൽപ്പിച്ച കുറേക്കാര്യങ്ങൾ നിറവേറ്റി അദ്ദേഹം അടുത്ത ലാവണത്തിലേക്ക് പോകുന്നു. അങ്ങനെ ചിത്രീകരിക്കുന്നവരും ഉണ്ട്.
ഒരു വർഷം തികച്ചില്ലെങ്കിലും കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലാക്കാം എന്നു തെളിയിച്ചാണ് പടിയിറങ്ങുന്നത് എന്നാണ് മന്ത്രിസഭാ തീരുമാനം പുറത്തു വന്ന ദിവസം അശോക് ഒരു മാധ്യമത്തോട് പറഞ്ഞത്. 2020 ജൂലൈ 16ന് ഡോ അശോക് വൈദ്യുതി ബോർഡ് ചെയർമാനായി ചുമതലയേൽക്കുന്പോൾ 269.55 കോടിയുടെ നഷ്ടത്തോടെ ആരംഭിച്ച സാന്പത്തികവർഷത്തിലായിരുന്നു വൈദ്യുതി ബോർഡ്. എന്നാൽ 2022 ജൂലൈ 15 ന് അശോക് പടിയിറങ്ങുന്പോൾ ബോർഡിന് 1417 കോടി രൂപയുടെ ഓപ്പറേറ്റിംഗ് ലാഭമുണ്ട്. അദ്ദേഹം നടത്തുന്ന അവകാശവാദങ്ങൾ ശരിയോ തെറ്റോ എന്ന് സത്യം അറിയുന്നവർ പറയുന്നില്ല. എല്ലാവരും പറയുന്നതല്ലേ ഇങ്ങനെ എന്നാണ് ഒഴുക്കൻ മട്ടിലുള്ള മറുപടി.
അശോകിനെ മാറ്റാനുള്ള നിർദേശം മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി തന്നെയാണ് അവതരിപ്പിച്ചതെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ജനതാ പാർട്ടിയുടെ വകയാണ് വൈദ്യുതി ബോർഡ്. കെ.കൃഷ്ണൻകുട്ടിയാണ് മന്ത്രി. വൈദ്യുതിമന്ത്രിയുടെയും വലിയ അടുപ്പക്കാരനായിരുന്നു അശോക് എന്നാണ് ജീവനക്കാരുടെ വർത്തമാനം. പണ്ടൊക്കെ ഘടകകക്ഷിക്കാർ ഭരിക്കുന്ന വകുപ്പിൽ മുഖ്യമന്ത്രി അടക്കം ആരും കൈകടത്തുമായിരുന്നില്ല. ഇപ്പോൾ ചെയർമാനെ മാറ്റുന്ന കാര്യം മന്ത്രി അറിയുന്നതും കാബിനറ്റ് യോഗത്തിൽ വച്ചു മുഖ്യമന്ത്രി പറയുന്പോൾ എന്നാണ് പ്രചാരണം.
അശോകിനു പകരം വരുന്നത് പ്രഗത്ഭനായ ഉദ്യോഗസ്ഥനാണ്. കോവിഡ് കാലത്ത് കെ.കെ ഷൈലജയ്ക്കൊപ്പം ആരോഗ്യവകുപ്പിലായിരുന്നു അദ്ദേഹം. മന്ത്രി വീണയുമായി പക്ഷേ ഒത്തുപോകാൻ ക്ലേശമായി. അദ്ദേഹത്തെ ജലവകുപ്പിലേക്ക് തെറിപ്പിച്ചു. കോബ്രഗഡേ ദീർഘകാല അവധിയിൽ പോയി. തിരിച്ചുവരുന്പോൾ കിട്ടുന്ന ലാവണമാണ് വൈദ്യുതബോർഡ്. അതുകൊണ്ട് ബോർഡിലെ അദ്ദേഹത്തിന്റെ ദിനങ്ങൾ എങ്ങനെയാവും എന്ന് സംശയിക്കപ്പെടുന്നു.
മോദിയും പിണറായിയും
എതിരാളികളെ കേസിൽ കുടുക്കി ഭീഷണിപ്പെടുത്തുന്ന നീക്കം മോദി സർക്കാർ ആരംഭിച്ചിട്ടു കുറേക്കാലമായി. ഇൻകം ടാക്സ് റെയ്ഡ്, സിബിഐ റെയ്ഡ്, ഇഡി റെയ്ഡ് തുടങ്ങിയവയാണ് കേന്ദ്രസർക്കാർ എതിരാളികൾക്കു നേരേ നടത്തിക്കൊണ്ടിരിക്കുന്നത്. കേന്ദ്രസർക്കാറിന്റെ ഇത്തരം നടപടികളെ രൂക്ഷമായി വിമർശിക്കുന്പോഴും പിണറായിയും അതെ രീതികൾ തന്നെ സ്വീകരിക്കുന്നു. പിണറായിക്ക് മോദിക്കുള്ളത്ര വകുപ്പുകൾ ഇല്ലാത്തതുകൊണ്ട് ഗുഢാലോചന, ആദിവാസി നിയമം തുടങ്ങിയവയാണ് ഉപയോഗിക്കുന്നത്.
പിണറായിക്കെതിരേ കടന്നാക്രമണം നടത്തുന്ന പി.സി. ജോർജിനെതിരേ എത്രയാണ് കേസുകൾ? കോടതി വരാന്തയിൽ എത്തുന്പോൾതന്നെ അദ്ദേഹത്തിന് ജാമ്യം കിട്ടുന്നു. ക്രൈം വാരികയുടെ പത്രാധിപർ നന്ദകുമാർ, മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ വെളിപ്പെടുത്തലുകൾ നടത്തിയ സ്വപ്ന സുരേഷ്, അവരുടെ അഭിഭാഷകൻ, അവരുടെ സൃഹൃത്ത്, അവർക്കു ജോലി കൊടുത്ത സ്ഥാപനത്തിന്റെ എംഡി അജി കൃഷ്ണൻ... ഇതുവരെ കേസിൽ പ്രതികളായ ഏതാനും പേരാണിവർ. ഇനിയും ആർക്കെല്ലാം എതിരേ കേസുകൾ വരുമെന്ന് ആർക്കാണറിയാവുന്നത്.
ജാമ്യം കിട്ടാതെ സംസ്ഥാന സെക്രട്ടറി
കൊലപാതകക്കേസ് അടക്കം 40 ക്രിമിനൽ കേസിൽ പ്രതിയാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. അർഷോ. ആ കേസുകളിൽ എഐഎസ്എഫിന്റെ വനിതാ നേതാവിനെ ജാതി പറഞ്ഞ് അപമാനിച്ചതടക്കം ഉണ്ട്. എങ്ങനെയുണ്ട് നമ്മുടെ വിദ്യാർത്ഥി നേതാക്കൾ! 2018 നവംബർ എട്ടിന് നിസാർ നാസർ എന്ന ആളെ അയാളുടെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായ അർഷോ ജാമ്യമെടുത്തു പുറത്തിറങ്ങി അതിക്രമങ്ങൾ കാണിച്ചു.
ഹൈക്കോടതി ജാമ്യം റദ്ദാക്കിയിട്ടും അദ്ദേഹത്തെ പിടിക്കുവാൻ പോലീസിനായില്ല. ഇതിനിടെ അദ്ദേഹം സംഘടനയുടെ സംസ്ഥാന സമ്മേളനത്തിൽ സംബന്ധിച്ച് ജനറൽ സെക്രട്ടറിയുമായി. പോലീസ് ഒന്നും അറിഞ്ഞില്ല. ജൂലൈ 11 തിങ്കളാഴ്ച എറണാകുളത്ത് പോലീസിൽ കീഴടങ്ങിയ അദ്ദേഹം ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. ജാമ്യം നിഷേധിച്ച കോടതി, ആർഷോ നിർബാധം നടന്ന് അക്രമങ്ങൾ നടത്തിയതിന് പോലീസിനെ വല്ലാതെ കുറ്റപ്പെടുത്തി. പാവം പോലീസ് എന്തുചെയ്യാൻ. ആഭ്യന്തരമന്ത്രിയുടെ വിദ്യാർത്ഥി സംഘടന നേതാവല്ലേ.
സുകുമാരക്കുറുപ്പും എകെജി സെന്ററും
പി.സി. ജോർജിനെപ്പോലുള്ള പ്രതികളെ പിടികൂടുന്നതിൽ വല്ലാത്ത ജാഗ്രതകാണിക്കുന്ന പോലീസ് എകെജി സെന്റർ ആക്രമണം പോലുള്ള കേസിൽ ഇരുട്ടിൽ തപ്പിക്കൊണ്ടിരിക്കുന്നു. രാഹുൽ ഗാന്ധി കേരളത്തിൽ വന്ന അന്ന് രാത്രി നടത്തപ്പെട്ട ആക്രമണത്തിൽ ആരെയും പിടികൂടാൻ പോലീസിനായില്ല. ഒരു വാർത്ത സൃഷ്ടിക്കണം എന്നല്ലാതെ പിടികൂടാൻ മാത്രം ഒന്നും ആ സംഭവത്തിൽ ഇല്ലല്ലോ എന്നാവും പോലീസ് കരുതുക. അതിൽ സിപിഎമ്മിന് സങ്കടവുമില്ല.
ആക്രമണം നടത്തിയ കോണ്ഗ്രസുകാരാണെന്ന് സംഭവം നടന്ന ഉടനെ വെളിപ്പെടുത്തിയ ഇടതുമുന്നണി കണ്വീനർ ഇ.പി. ജയരാജൻ ചോദിക്കുന്നു- സുകുമാരക്കുറുപ്പിനെ പിടികൂടിയോ പിന്നല്ലെ ആ ആക്രമി. പണ്ട് വിമോചന സമരകാലത്ത് ഒരു മുദ്രാവാക്യം ഉണ്ടായിരുന്നു. ഞങ്ങടെ പോലീസ് ഞങ്ങളെ തല്ലിയാൽ നിങ്ങൾക്കെന്താ കോണ്ഗ്രസേ. ഇപ്പോൾ വേണമെങ്കിൽ അത് ഇങ്ങനെ പാടാം. ഞങ്ങടെ പോലീസ് ഞങ്ങടെ ആക്രമിയെ പിടിച്ചില്ലെങ്കിൽ നിങ്ങൾക്കെന്താ കോണ്ഗ്രസേ. അതാണ് സിപിഎം ഭരണകാലത്തിന്റെ മുഖം.