Wednesday, July 20, 2022 10:05 PM IST
തൊടുന്നതെല്ലാം പിഴയ്ക്കുന്ന അവസ്ഥയിലാണ് രണ്ടാം പിണറായി സർക്കാർ. കെ-റെയിൽ പദ്ധതിയിൽ മുട്ടുമടക്കേണ്ടിവന്നതും തൃക്കാക്കരയിലെ തോൽവിയുമാണ് സർക്കാരിനെ തുടക്കത്തിൽ തളർത്തിയത്. തുടർന്ന് സ്വപ്ന സുരേഷ് പുറത്തുവിട്ട ആരോപണങ്ങളിൽനിന്നു പുറത്തുകടക്കാൻ സർക്കാർ കാട്ടിക്കൂട്ടുന്നതൊക്കെയും കൂടുതൽ കുരുക്കുകളും തിരിച്ചടികളുമാണ് സൃഷ്ടിക്കുന്നത്. ഇത്തരം തിരിച്ചടികളിൽ അവസാനത്തേതാണ് ഇ.പി. ജയരാജനെതിരേ കേസെടുക്കണമെന്ന കോടതി നിർദേശം. അതിനിടെ ഉണ്ടായ സജി ചെറിയാന്റെ രാജിയും എം.എം. മണിക്കു പ്രസ്താവന പിൻവലിക്കേണ്ടിവന്നതും സർക്കാരിന്റെ പ്രതിഛായയ്ക്കു മങ്ങലേൽപ്പിച്ചു.
ജയരാജനെതിരേ കേസ്
വിമാനത്തിൽ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മർദിച്ച എൽഡിഎഫ് കണ്‍വീനറും മുൻ മന്ത്രിയുമായ ഇ.പി. ജയരാജനെതിരേ കേസെടുക്കില്ലെന്നു മുഖ്യമന്ത്രി പലവട്ടം നിയമസഭയിൽ ആവർത്തിച്ചു വ്യക്തമാക്കിയിരുന്നു. ജയരാജനെതിരേ പരാതി നൽകിയിട്ടും സർക്കാർ നിർദേശമുള്ളതിനാൽ കേസെടുക്കാൻ പോലീസും തയാറായില്ല. യൂത്ത് കോണ്‍ഗ്രസുകാർക്ക് മർദനമേറ്റെന്നത് കള്ളപ്പരാതിയാണെന്നു കണ്ടെത്തി ജയരാജനെതിരേ കേസിന്റെ ആവശ്യമില്ലെന്ന് പോലീസ് അറിയിച്ചെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു നിയമസഭയിൽ പറഞ്ഞതിനു പിന്നാലെ കേസെടുക്കാൻ കോടതി ഉത്തരവിട്ടതു സർക്കാരിനു കനത്ത തിരിച്ചടിയായി.
സർക്കാരിനു വേണ്ടപ്പെട്ടവരും സിപിഎമ്മുമായി അടുത്ത ബന്ധം പുലർത്തുന്നവരുമായ പോലീസ് ഉദ്യോഗസ്ഥരെയാണ് ഇത്തരം വിവാദ അന്വേഷണങ്ങൾ ഏൽപ്പിക്കുന്നതെന്ന വ്യാപക ആരോപണവും ഉയരുന്നു. ഇവരാണു സർക്കാരിനുവേണ്ടി നിയമങ്ങൾ കാറ്റിൽപ്പറത്തി പ്രതികളെ സംരക്ഷിക്കാൻ നടപടി സ്വീകരിക്കുന്നത്. സിപിഎമ്മിന്റെ ലോക്കൽ കമ്മിറ്റി നേതാവിനെതിരേ പോലും നൽകുന്ന പരാതികളിൽ ഇത്തരം പോലീസ് ഉദ്യോഗസ്ഥർ കേസെടുക്കുന്നില്ലെന്നു മാത്രമല്ല, പരാതിയുമായി ചെല്ലുന്നവർക്കെതിരേ കേസെടുക്കുന്ന സാഹചര്യവുമുണ്ടാകുന്നു.
കേസുകളിൽനിന്നു രക്ഷനേടാനും പ്രതികളെ സംരക്ഷിക്കാനും രാഷ്ട്രീയ വൈരാഗ്യമുള്ളവരെ പ്രതിയാക്കാനും സർക്കാർ സമ്മർദത്തിനു വഴങ്ങി പോലീസ് ശ്രമിക്കുമ്പോൾ, ഒന്നിനു മീതേ മറ്റൊന്നായി സർക്കാർ തിരിച്ചടി നേരിടുകയാണ്. രാഷ്ട്രീയ വിധേയത്വം മൂലം പോലീസ് കഴിഞ്ഞ ഒരു വർഷമായി എടുത്ത കേസുകളുടെ നിലനിൽപ്പും പരാതികളിൽ സ്വീകരിക്കുന്ന നടപടിയും സംശയനിഴലിലാകുന്നു. മുഖ്യമന്ത്രിക്കെതിരേ കോടതിയിൽ രഹസ്യമൊഴി നൽകിയതിനു സ്വപ്ന സുരേഷിനെതിരേ കലാപാഹ്വാനത്തിന് കേസെടുത്തതും വാട്സ്ആപ് സ്ക്രീൻഷോട്ട് തെളിവാക്കി മുൻ എംഎൽഎ കെ.എസ്. ശബരീനാഥനെതിരേ വധശ്രമവും ഗൂഢാലോചനക്കുറ്റവും ചുമത്തിയതും നിലനിൽക്കാനിടയില്ലെന്നു നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വിമാനത്തിൽ മുദ്രാവാക്യം വിളിച്ചതിന് വധശ്രമക്കേസെടുത്ത പോലീസ് നടപടി റദ്ദാക്കണമെന്ന ആവശ്യം കോടതിയുടെ പരിഗണനയിലാണ്. ഇതിനിടയിലാണ് മുദ്രാവാക്യം വിളിച്ചവരെ വിമാനത്തിൽ തള്ളിയിട്ടു മർദിച്ചതിന് എൽഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജൻ, മുഖ്യമന്ത്രിയുടെ ഗണ്മാൻ, പിഎ എന്നിവർക്കെതിരേ കേസെടുക്കാൻ കോടതി ഉത്തരവിട്ടത്.
ഇൻഡിഗോ റിപ്പോർട്ടും തിരിച്ചടിയായി
മുഖ്യമന്ത്രിക്കെതിരേ വിമാനത്തിൽ ‘പ്രതിഷേധം പ്രതിഷേധം’ എന്ന മുദ്രാവാക്യം മുഴക്കിയ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരേ പോലീസ് എടുത്തത് വധശ്രമക്കേസ്. ഹൈക്കോടതിയിൽ പോയതോടെ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്കു ജാമ്യം ലഭിച്ചതും സർക്കാരിനു തിരിച്ചടിയായി. ഇതിനു പിന്നാലെയെത്തിയ ഇൻഡിഗോ വിമാനക്കന്പനിയുടെ റിപ്പോർട്ട് സർക്കാരിനു സൃഷ്ടിച്ചതു കനത്ത തിരിച്ചടിയാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്കു രണ്ടാഴ്ചത്തെ ലെവൽ- ഒന്ന് വിലക്ക് ഏർപ്പെടുത്തിയപ്പോൾ, യൂത്ത് കോണ്‍ഗ്രസുകാരെ മർദിച്ച എൽഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജന് ലെവൽ- രണ്ടിലെ മൂന്നാഴചത്തെ വിലക്കാണ് ഏർപ്പെടുത്തിയത്. ഇതു കടുത്ത നടപടിയായി വിലയിരുത്തപ്പെടുന്നു.
മാധ്യമ പ്രവർത്തകർക്കെതിരേയും കേസ്
പൊതുപണിമുടക്കിനിടെയുള്ള ആക്രമണങ്ങളുമായി ബന്ധപ്പെട്ട് വാർത്തയിൽ സിഐടിയു നേതാവ് എളമരം കരീമിനെ എതിർത്ത ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവർത്തകൻ വിനു വി. ജോണിനെതിരേ കന്റോണ്‍മെന്റ് പോലീസ് കേസെടുത്തു. കേസെടുത്ത ശേഷം മൂടിവച്ച പോലീസ് ഒരുമാസത്തിനു ശേഷമാണ് ഇക്കാര്യം ബന്ധപ്പെട്ട മാധ്യമ പ്രവർത്തകനെ അറിയിച്ചത്.
പടക്കമെറിഞ്ഞ പ്രതി എവിടെ?
സ്വർണക്കടത്തു വിവാദം കത്തിനിൽക്കെ സിപിഎം സംസ്ഥാന സമിതി ഓഫീസായ എകെജി സെന്ററിനു നേർക്കുണ്ടായ പടക്കമേറിലെ പ്രതികളെ ഇനിയും പിടികൂടാനാകാത്തതും സർക്കാരിനും പോലീസിനും ഏറെ തിരിച്ചടിയായി. പടക്കമേറുണ്ടായതിനു പിന്നാലെ സ്ഥലത്തെത്തിയ എൽഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജൻ ബോംബ് സ്ഫോടനമുണ്ടായെന്നാണു മാധ്യമങ്ങളോടു പറഞ്ഞത്. ആദ്യ ദിവസങ്ങളിൽ എന്താണു പൊട്ടിയതെന്നു വ്യക്തമാക്കാതിരുന്ന പോലീസ്, പിന്നീട് ഫോറൻസിക് റിപ്പോർട്ട് വന്നശേഷമാണു പടക്കമാണെന്നു സ്ഥിരീകരിച്ചത്. എന്നാൽ, പ്രതിയെ സിസിടിവിയിൽ കണ്ടിട്ടും പിടികൂടാൻ കഴിയാത്തതും എകെജി സെന്ററിന്റെ സുരക്ഷയ്ക്കായി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർക്കെതിരേ അച്ചടക്കനടപടി സർക്കാർ സ്വീകരിക്കാതിരുന്നതും സംഭവത്തിലെ ദുരൂഹത വർധിപ്പിക്കുന്നതായി പ്രതിപക്ഷവും ബിജെപിയും ആവർത്തിച്ചു പ്രഖ്യാപിക്കുന്നു.
സ്വപ്നയും കോടതിയിൽ
മുഖ്യമന്ത്രിക്കെതിരേ സ്വപ്ന സുരേഷ് കോടതിയിൽ നൽകിയ രഹസ്യമൊഴിക്കു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും കലാപമുണ്ടാക്കാനുള്ള ശ്രമമാണെന്നും മുൻ മന്ത്രി കെ.ടി. ജലീൽ പരാതി നൽകിയ ഉടൻ സ്വപ്നയെയും പി.സി. ജോർജിനെയും പ്രതികളാക്കി കലാപത്തിനുള്ള ആഹ്വാനം, ഗൂഢാലോചന വകുപ്പുകൾ ചുമത്തി കേസെടുത്തു. കോടതിയിൽ നൽകിയ രഹസ്യമൊഴിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിന്റെ പേരിൽ കലാപാഹ്വാനക്കുറ്റം ചുമത്തിയത് നിലനിൽക്കുമോയെന്ന ആശങ്ക പോലീസിനുമുണ്ട്. കലാപത്തിനുള്ള ആഹ്വാനം നടത്തിയതിനുള്ള ഐ.പി.സി 153 ചുമത്തുന്നത് കരുതലോടെ വേണമെന്ന് അരുണ്‍ പുരി കേസിൽ സുപ്രീംകോടതി ഉത്തരവുണ്ട്. ഒരു അക്രമമോ പ്രത്യേക സംഭവമോ അതേത്തുടർന്നുള്ള അക്രമ പരന്പരകളോ ഉണ്ടെങ്കിൽ മാത്രമേ ഈ വകുപ്പ് നിലനിൽക്കൂ. കലാപാഹ്വാനത്തിനുള്ള ഐപിസി 153 നിലനിൽക്കുന്നതല്ലെങ്കിൽ ഗൂഢാലോചനക്കുറ്റത്തിന് പ്രസക്തിയില്ലാതാവും. ആദ്യകുറ്റം റദ്ദായാൽ ഗൂഢാലോചനക്കുറ്റം സ്വാഭാവികമായും റദ്ദാകും.
രഹസ്യമൊഴി തിരുത്തിക്കാൻ വിജിലൻസ്
രഹസ്യമൊഴി തിരുത്തിക്കാൻ വിജിലൻസ് മേധാവിയായിരുന്ന എം.ആർ. അജിത്കുമാർ ഇടനിലക്കാരനായ ഷാജ് കിരണിനെ രംഗത്തിറക്കിയതും സ്വപ്നയുടെ കൂട്ടാളിയായ സരിത്തിനെ രഹസ്യമായി റാഞ്ചിയെടുത്ത് കസ്റ്റഡിയിലാക്കി നിയമവിരുദ്ധമായി ഫോണ്‍ പിടിച്ചെടുത്തതുമായ പോലീസ് നീക്കങ്ങൾ സർക്കാരിനെ സംശയത്തിന്റെ മുൾമുനയിലാക്കിയിരുന്നു. സംഭവം വിവാദമായതിനു പിന്നാലെ എം.ആർ. അജിത്കുമാറിനെ മാറ്റിയെങ്കിലും പിന്നീട് അദ്ദേഹത്തെ ബറ്റാലിയൻ എഡിജിപിയായി നിയമിച്ചു. ഇതിനു പിന്നാലെ സ്വപ്നയ്ക്കെതിരേയുള്ള കേസിൽ ചോദ്യംചെയ്യാൻ നോട്ടീസ് നൽകിയതടക്കം നടപടികളും തുടങ്ങിയിരുന്നു.
സോളാർ പ്രതിയെ കൂട്ടുപിടിച്ചു
സോളാർ കേസ് പ്രതിയെ ഉപയോഗിച്ച് സ്വപ്നയുടെ രഹസ്യമൊഴി ശേഖരിക്കാനുള്ള നീക്കം കോടതി തടഞ്ഞതും സർക്കാരിന് ഏറെ തിരിച്ചടിയായി. പി.സി.ജോർജിനെ വിവാദപ്രസംഗക്കേസിൽ ഒരുദിവസം ജയിലിലടയ്ക്കാനായെങ്കിലും, രണ്ട് അറസ്റ്റുകളിൽ മിന്നൽവേഗത്തിൽ ജാമ്യം കിട്ടാനിടയായ നടപടിയും സർക്കാരിനെ ഏറെ വിമർശനവിധേയമായി. ഗൂഢാലോചനക്കേസിൽ കുറ്റവിമുക്തനാക്കിയെന്നറിയിച്ച് വിളിച്ചുവരുത്തി, പീഡനക്കേസിൽ അറസ്റ്റ് ചെയ്തെങ്കിലും പോലീസിന്റെ വാദങ്ങൾ കോടതി തള്ളി ജോർജിന് ജാമ്യം നൽകിയതും സർക്കാരിനെ പ്രതിരോധത്തിന്റെ പടുകുഴിയിലേക്കു തള്ളിവിട്ടിരുന്നു.