Wednesday, July 20, 2022 10:09 PM IST
ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍
കര്‍ഷകർ ഉത്പാദിപ്പിക്കുന്ന അസംസ്കൃത റബര്‍ ആഭ്യന്തര വിപണിയില്‍നിന്ന് വിലയ്ക്കുവാങ്ങി ടയര്‍ ഉള്‍പ്പെടെ ഉത്പന്നങ്ങളാക്കി മാറ്റി വിറ്റഴിച്ചിരുന്ന വ്യവസായി ചരിത്രമാകുകയാണ്. വന്‍കിട വ്യവസായികൾ മുന്നോട്ടിറങ്ങി കൃഷിയെ നിയന്ത്രിക്കുകയും കൃഷി പ്രോത്സാഹനമെന്ന പേരില്‍ വന്‍ നിക്ഷേപമിറക്കുകയും ചെയ്യുന്ന പ്രക്രിയ റബര്‍ കൃഷിയെ രാജ്യവ്യാപകമായി മാറ്റിയിരിക്കുന്നു. ആസിയാന്‍ കരാറിനെത്തുടര്‍ന്ന് ലാവോസ് ഉള്‍പ്പെടെ വിവിധ ആസിയാന്‍ രാജ്യങ്ങളില്‍ ഇന്ത്യയിലെ പ്രമുഖ ടയര്‍ നിര്‍മാതാക്കള്‍ റബര്‍ കൃഷിക്കായി വന്‍ നിക്ഷേപം ഇറക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി വേണം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്കുള്ള വ്യവസായികളുടെ പിന്തുണയും നിയന്ത്രണവുമുള്ള കൃഷിവ്യാപനത്തെ കാണുവാന്‍.
ഗുജറാത്തിലും ബംഗാളിലും
റബർ കൃഷിയുടെ പരമ്പരാഗത സംസ്ഥാനങ്ങള്‍ പ്രധാനമായും കേരളവും തമിഴ്നാടുമാണ്. കര്‍ണാടകത്തിലാകട്ടെ ചിക്മാംഗളൂര്‍, കുടക് ജില്ലകളിലാണ് പ്രധാന കൃഷി. വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങള്‍ കൂടാതെ മഹാരാഷ്ട്ര, ഗോവ, ഒഡീഷ സംസ്ഥാനങ്ങളിലും റബര്‍ കൃഷി വ്യാപിച്ചിരിക്കുന്നു. റബര്‍ കൃഷിയുടെ സാധ്യതകള്‍ പഠിക്കാനും കൃഷി ആരംഭിക്കുന്നതിനുമായി സൗത്ത് ഗുജറാത്തിലെ നവ്സാരി കാര്‍ഷിക യൂണിവേഴ്സിറ്റിയുമായി ഇതിനോടകം റബര്‍ ബോര്‍ഡ് കരാറുണ്ടാക്കിയിട്ടുണ്ട്. കരാറിന്റെ ഭാഗമായി യൂണിവേഴ്സിറ്റിയുടെ കൃഷിയിടത്തില്‍ ഒരു ഹെക്ടര്‍ സ്ഥലത്ത് പരീക്ഷണാടിസ്ഥാനത്തില്‍ റബര്‍ കൃഷി ആരംഭിക്കും. തുടര്‍ന്ന് ഗുജറാത്തിലെ ഇതര യൂണിവേഴ്സിറ്റി ഗവേഷണ കൃഷിയിടങ്ങളിലും ഇതു തുടരും.
കാര്‍ഷിക -കാലാവസ്ഥാ സാധ്യതകളും കാലാവസ്ഥാ വ്യതിയാനങ്ങളും പഠിച്ചതിനുശേഷം വിപുലമായ നീക്കങ്ങളാണ് ലക്ഷ്യമിടുന്നത്. പരീക്ഷണം വിജയിച്ചാല്‍ ഗുജറാത്തില്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണയോടെ റബര്‍ തഴച്ചുവളരും. വ്യവസായലോകവും ഗുജറാത്തിലെ റബര്‍ കൃഷി സാധ്യതകളെ ഏറെ പ്രതീക്ഷയോടെ കാണുന്നു. പശ്ചിമബംഗാളിലേക്കും റബര്‍ കൃഷി വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. മഹാരാഷ്ട്രയിലെ കൊങ്കണ്‍ മേഖലയിലും കേരളത്തില്നിന്നുള്ളവര്തന്നെ റബര്‍ കൃഷിയില്‍ പ്രവേശിച്ചിട്ടുണ്ട്. ത്രിപുരയും ആസാമും ഉള്‍പ്പെടെ ഏഴ് വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ റബര്‍ കൃഷി വ്യാപനം കുതിക്കുന്നു. റബര്‍ തൈകള്‍ കേരളത്തിലെ നഴ്സറികളില്‍നിന്നുമാണ് കയറ്റി അയക്കുന്നത്. ഈ ഏഴ് സംസ്ഥാനങ്ങളില്‍ മാത്രം അഞ്ചുവര്‍ഷം കൊണ്ട് രണ്ടുലക്ഷം ഹെക്ടര്‍ അഥവാ അഞ്ചുലക്ഷം ഏക്കര്‍ സ്ഥലത്തുനിന്ന് റബറുത്പാദനമുണ്ടാകും. 2025-26ല്‍ ഈ ലക്ഷ്യം സാധിച്ചെടുക്കാനുള്ള പുറപ്പാടിലാണ് കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍.
പാരമ്പര്യേതര മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യയിലുടനീളം പുതുതായി അഞ്ച് ലക്ഷം ഹെക്ടര്‍ (12.5 ലക്ഷം ഏക്കര്‍) സ്ഥലത്തേക്ക് റബര്‍ കൃഷി വ്യാപിപ്പിക്കാനാണ് ദേശീയ റബര്‍ മിഷനിലൂടെ ഉദ്ദേശിക്കുന്നതെന്ന് റബർ ബോര്‍ഡും വ്യക്തമാക്കിയിട്ടുണ്ട്.
അന്യസംസ്ഥാന അനുകൂല സാഹചര്യങ്ങള്‍
കേന്ദ്രസര്‍ക്കാര്‍ മാത്രമല്ല വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിവിധ സര്‍ക്കാരുകളും റബര്‍ കൃഷി വ്യാപനത്തില്‍ അരയും തലയും മുറുക്കി രംഗത്തുണ്ട്. വ്യവസായികളും കോര്‍പറേറ്റുകളും റബര്‍കൃഷിക്ക് പച്ചക്കൊടി കാട്ടുമ്പോള്‍ പരമ്പരാഗതമായി ഈ സംസ്ഥാനങ്ങളില്‍ തുടരുന്ന ഇതര കൃഷികളിലും മാറ്റങ്ങളുണ്ടാവും. ഇപ്പോള്‍ സര്‍ക്കാരിന്റെ സഹായത്തോടെ ഇവിടങ്ങളില്‍ ജനങ്ങളെ റബര്‍ കൃഷിക്കായി വിശ്വാസത്തിലെടുക്കാന്‍ റബര്‍ ബോര്‍ഡിനും വ്യവസായികള്ക്കുമാവുന്നു. പക്ഷേ കാലക്രമേണ ഈ നീക്കം വെല്ലുവിളിയുയര്‍ത്തുന്നത് ഭക്ഷ്യസുരക്ഷയിലാണ്.
ഗോതമ്പും നെല്ലും ചോളവും ഉള്ളിയും ഉരുളക്കിഴങ്ങും ഉള്‍പ്പെടെ ഭക്ഷ്യവിഭവങ്ങള്‍ ഉത്പാദിപ്പിച്ച മണ്ണിലേക്ക് റബര്‍ കൃഷി വ്യാപിപ്പിക്കുമ്പോള്‍ ആ സംസ്ഥാനത്തിന്റെ മാത്രമല്ല, രാജ്യത്തിന്റെതന്നെ ഭക്ഷ്യസുരക്ഷയില്‍ നാളെ വെല്ലുവിളികളുണ്ടാവാം. കേരളംതന്നെ ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്. ഇന്നലെകളിലെ പുരയിടത്തില്‍നിന്ന് ഇന്നിന്റെ റബര്‍ തോട്ടങ്ങളിലേയ്ക്ക് മാറിയപ്പോള്‍ കേരളജനത അന്നന്നുള്ള ഭക്ഷണത്തിനുവേണ്ടി തമിഴ്നാട്, കര്‍ണാടക, ആന്ധ്ര ഉള്‍പ്പെടെയുള്ള അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. ഇതിന്റെ മറ്റൊരു പതിപ്പ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഭാവിയില്‍ രൂപപ്പെടാനുള്ള സാധ്യതകളേറെ.
കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്നത്
റബര്‍കൃഷി വ്യാപനത്തിന്റെ ആവശ്യകത ഉയര്‍ത്തി കേന്ദ്ര വാണിജ്യമന്ത്രാലയം മുന്നോട്ടുവയ്ക്കുന്ന ന്യായവാദങ്ങള്‍ പ്രത്യേകം ശ്രദ്ധേയമാണ്. ഓരോ വര്‍ഷം കഴിയുംതോറും റബറിന്റെ ഉപയോഗം ഇന്ത്യയില്‍ കൂടുകയാണ്. വ്യവസായികള്‍ക്ക് ഗുണമേന്മയുള്ള പ്രകൃതിദത്ത റബര്‍ നിലവില്‍ ഇന്ത്യയില്‍ ആവശ്യത്തിനു ലഭ്യമല്ല. അതു ലഭ്യമാകണമെങ്കില്‍ ഉത്പാദനം വര്‍ധിക്കണം. പരമ്പരാഗത റബറുത്പാദന പ്രദേശങ്ങളില്‍ ഇതിനുള്ള സാധ്യത കുറയുന്നു. അതിനാല്‍ ഇതര സംസ്ഥാനങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കുക മാത്രമാണ് ഏക പോംവഴി.
മറ്റൊരു കാര്യം, റബര്‍ ഇറക്കുമതിയുടെ ഭാഗമായി ഇന്ത്യയില്‍നിന്ന് വിവിധ വിദേശ റബറുത്പാദന രാജ്യങ്ങളിലേക്ക് ഒഴുകുന്നത് കോടികളാണ്. പ്രകൃതിദത്ത റബറിന്റെ ആഭ്യന്തര ഉത്പാദനം കൂടിയാല്‍ ഇറക്കുമതി കുറയ്ക്കാം. ഈ തുക ഇന്ത്യയില്‍തന്നെ നിക്ഷേപമായി മാറും. ഇതിന്റെ ഒരു മറുവശമുണ്ട്. ഇന്ത്യയില്‍ ഉത്പാദനം കുറഞ്ഞിട്ടും റബറിന്റെ ആഭ്യന്തരവില ഉയരാത്ത സാഹചര്യമാണ് നിലവിലുള്ളത്. സംഘടിത റബര്‍ വ്യവസായികളുടെ കൈകളിലാണിപ്പോള്‍ ആഭ്യന്തരവിപണിയുടെ കടിഞ്ഞാണ്‍. വാണിജ്യമന്ത്രാലയം പോലും ഇവരുടെ മുമ്പില്‍ മുട്ടുമടക്കുന്നു. കാരണം കൃഷിയും കര്‍ഷകനുമല്ല മറിച്ച് വ്യവസായിയും വ്യവസായ മേഖലയുടെ വളര്‍ച്ചയും മാത്രമാണ് വാണിജ്യമന്ത്രാലയത്തിന്റെ മുന്നിലുള്ളത്.
നിയന്ത്രണമില്ലാതെ കോമ്പൗണ്ട് റബർ
കോമ്പൗണ്ട് റബറിന്റെ അനിയന്ത്രിത ഇറക്കുമതിയിലൂടെ പ്രകൃതിദത്ത റബറിന്റെ ആഭ്യന്തരവിപണി അട്ടിമറിച്ച് തകര്‍ക്കാനുള്ള വ്യവസായികളുടെ നീക്കത്തിനു പിന്നില്‍ റബര്‍ ബോര്‍ഡിന്റെ അംഗീകാരവും ഒത്താശയുമുണ്ടെന്ന് കഴിഞ്ഞ കാലങ്ങളിലെ കോമ്പൗണ്ട് റബറിന്റെ ഇറക്കുമതി കണക്കുകള്‍ വ്യക്തമാക്കുന്നു. 2013-14ല്‍ 430 കോടിയുടെ 26,655 ടണ്‍ കോമ്പൗണ്ട് റബര്‍ മാത്രമാണ് ഇറക്കുമതി ചെയ്തിരുന്നതെങ്കില്‍ 2021-22ൽ ഇത് 1,569 കോടിയുടെ 1,14,636 ടണ്ണായി വര്‍ദ്ധിച്ചു. 2022 ജൂലൈയിൽ മാത്രം 30,000 ടണ്‍ ഇറക്കുമതിയിലൂടെ ആഭ്യന്തര സ്വാഭാവിക റബര്‍ വിപണിവിലയിടിക്കാനുള്ള നീക്കം കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്ക് വലിയ പ്രഹരമായിരിക്കും. ഇതിന്റെ തെളിവാണ് മഴമൂലം ടാപ്പിംഗ് നിലച്ചിട്ടും കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായുണ്ടായ സ്വാഭാവിക റബറിന്റെ ആഭ്യന്തരവിപണിയിലെ വിലത്തകര്‍ച്ച.
പ്രകൃതിദത്ത ഉണക്കറബറിന്റെ ഇറക്കുമതിച്ചുങ്കം 25 ശതമാനമാണെന്നിരിക്കെ കോമ്പൗണ്ട് റബറിന്റെ ഇറക്കുമതിച്ചുങ്കം 10 ശതമാനം മാത്രമേയുള്ളൂ എന്നത് വ്യവസായികള്‍ക്ക് നേട്ടമുണ്ടാക്കുമ്പോള്‍ സര്‍ക്കാരിന് നികുതിവരുമാനത്തിലും വലിയ ഇടിവുണ്ടാകും. കോമ്പൗണ്ട് റബറിന്റെ ഇറക്കുമതിച്ചുങ്കം വര്‍ധിപ്പിച്ചതുകൊണ്ട് പ്രശ്നപരിഹാരമാവില്ല. നിലവാരം കുറഞ്ഞ കോമ്പൗണ്ട് റബറിന്റെ ഇറക്കുമതി നിയന്ത്രിക്കാന്‍ അടിയന്തര നടപടിയാണു വേണ്ടത്. ഇക്കാര്യങ്ങളും റബര്‍ മീറ്റില്‍ ചര്‍ച്ചചെയ്യപ്പെടണം.
കര്‍ഷകര്‍ പടിക്കു പുറത്ത്
റബര്‍ മീറ്റിലെ അവതരണങ്ങളിലും ചര്‍ച്ചകളിലും ലക്ഷക്കണക്കായ ചെറുകിട കര്‍ഷകരുമായി ബന്ധപ്പെടുന്ന വിഷയങ്ങളില്ലെന്നുള്ളത് ധിക്കാരപരമാണ്. ആഗോള ഗ്ലൗസ് വ്യവസായം, കാര്‍ബണ്‍ ക്രെഡിറ്റ് വിപണി, റബര്‍ത്തടിയുടെ പ്രോസസിംഗ്, ടയര്‍ ഇതര നിക്ഷേപസാധ്യതകള്‍, രാജ്യാന്തര ടയര്‍ വിപണി, ഓണ്‍ലൈന്‍ റബര്‍ വിപണി, കാര്‍ഷിക കണ്ടുപിടിത്തങ്ങള്‍ എന്നിവയാണ് മുഖ്യവിഷയങ്ങള്‍. ടയര്‍ വ്യവസായം. കേരള റബര്‍ കമ്പനി, റബര്‍ കൃഷി, മെഡിക്കല്‍ ഗ്ലൗസ്, ടയര്‍ റീസൈക്കിളിംഗ് എന്നിവ അടിസ്ഥാനമാക്കിയ മിഷന് 2047 റബര്‍ മീറ്റില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. റബര്‍ കൃഷിയിലേര്‍പ്പെട്ടിരിക്കുന്ന സാധാരണ കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും പ്രതിവിധികളും വിലത്തകര്‍ച്ചയും ഉത്പാദന ഇടിവുമൊന്നും റബര്‍ മീറ്റിലെ ചിന്തകളിലും ചര്ച്ചകളിലുമില്ലന്നാണ് ഇതിനകം പുറത്തിറക്കിയിരിക്കുന്ന രേഖകളില്‍നിന്നു മനസിലാകുന്നത്. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റബറുത്പാദിപ്പിക്കുന്ന കേരളത്തിലെ ചെറുകിട കര്‍ഷകര്‍ നേരിടുന്ന വിവിധങ്ങളായ വിഷയങ്ങളെ മാറ്റിനിര്‍ത്തിയുള്ള കൊച്ചിയിലെ ത്രിദിന റബര്‍ മീറ്റ് പ്രഹസനമാണെന്ന് കര്‍ഷകപക്ഷത്തുനിന്ന് വേദനയോടെ പറയാതെ വയ്യ.
വരാന്‍ പോകുന്ന വലിയ വിപത്തുകളെ നോക്കിക്കണ്ടു വിലയിരുത്തുവാനോ സംഘടിച്ചു നീങ്ങുവാനോ പ്രതികരിക്കാനോ സാധിക്കാതെ ഇന്നും ‘സേഫ് സോണ്‍’ സ്വപ്നം കണ്ട് റബറിന്റെ കുത്തകാവകാശം സ്വയം ഏറ്റെടുത്ത് ധാര്‍ഷ്ട്യം കാണിക്കുന്ന കേരളത്തിലെ റബര്‍ കര്‍ഷകര്‍ സമീപഭാവിയില്‍ ചരിത്രത്തിന്റെ ഭാഗമാകാന്‍ ഇന്നത്തെ അവസ്ഥയില്‍ സാധ്യതകളേറെ. കേന്ദ്രത്തെ മാത്രം പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ കൊട്ടിഘോഷിച്ച പദ്ധതികളും പ്രഖ്യാപനങ്ങളും പാതിവഴിയില്‍ നിഷ്ക്രിയമായിരിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നിലവിലുള്ള പെന്ഷന് പദ്ധതിയില്‍നിന്നു പോലും റബര്‍ കര്‍ഷകരെ പുറംതള്ളുന്ന ക്രൂരത വേറെയും. 2017 മേയ് 27ന് തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികദിനത്തില്‍ പങ്കുവച്ച സിയാല്‍ മോഡല്‍ റബര്‍ കമ്പനി അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും ഇഴഞ്ഞുനീങ്ങുമ്പോള്‍ കര്‍ഷകരുടെ പ്രതീക്ഷകളും മങ്ങുന്നു.
സംസ്ഥാനങ്ങള്‍ കീഴടക്കി റബര്‍ കൃഷി
വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കു മാത്രമല്ല, ഗുജറാത്തിലേക്കും പശ്ചിമബംഗാളിലേക്കും റബര്‍കൃഷി വ്യാപിപ്പിക്കാനുള്ള ശക്തമായ നീക്കങ്ങളാണ് നടക്കുന്നത്. ഇതിനായി റബര്‍ ബോര്‍ഡ് പദ്ധതിയായ ദേശീയ റബര്‍ മിഷന് റബര്‍ മീറ്റില്‍ ഉയര്‍ത്തിക്കാട്ടുമെന്ന് ഉറപ്പാണ്. വ്യവസായികളുടെ നേരിട്ടുള്ള നിയന്ത്രണവും സാമ്പത്തിക സഹായവും റബര്‍ കൃഷി വ്യാപനത്തിനു പിന്നിലുണ്ട്. ‘നോര്‍ത്ത് -ഈസ്റ്റ് മിഷന് ഓഫ് ടയര്‍ ഇന്‍ഡസ്ട്രി ഫോര്‍ റബര്‍ ഓഗ്മെന്റേഷന്’ എന്ന പദ്ധതിയിലൂടെ റബര്‍ ബോര്‍ഡുമായി ചേര്‍ന്ന് വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ റബര്‍തോട്ടം വികസിപ്പിച്ചെടുക്കാനുള്ള പദ്ധതിയില്‍ ഓട്ടോമോട്ടീവ് ടയര്‍ മാനുഫാക്ചേഴ്സ് അസോസിയേഷന് സജീവമായ പങ്കാളിത്തം നടത്തുന്നു.
വ്യവസായികള്‍ റബര്‍ കൃഷിയിലേക്കിറങ്ങി തങ്ങള്‍ക്കുവേണ്ട അസംസ്കൃത റബര്‍ കൃഷിചെയ്തെടുക്കുന്ന പ്രക്രിയ വിപണിയില്‍ സൃഷ്ടിക്കാന്‍ പോകുന്ന വിലത്തകര്‍ച്ച വലുതായിരിക്കും. റബര്‍കൃഷി വന്‍കിട കോര്പറേറ്റുകളിലേക്കു വഴിമാറുമ്പോള്‍ ചെറുകിട കര്‍ഷകര്‍ വഴിയാധാരമാകും. അനന്തരഫലമോ വിപണിവില വ്യവസായികള്‍ മാത്രം നിയന്ത്രിക്കും. നിലവിലുള്ള നിയമങ്ങള്‍ പലതും ഇതിനായി ഭേദഗതി ചെയ്യപ്പെടും.
ഡയറക്ടര്‍ ബോര്‍ഡ് ഒരു റബര്‍ സ്റ്റാമ്പ്
റബര്‍ ബോര്‍ഡിന്റെ ഡയറക്ടര്‍ ബോര്‍ഡ് പുനഃസംഘടിപ്പിച്ചുകൊണ്ട് കേന്ദ്ര വാണിജ്യ -വ്യവസായ മന്ത്രാലയം 2022 ജൂണ്‍ 28ന് ഉത്തരവിറക്കി. 16 അംഗങ്ങളെയാണ് പുതിയ സമിതിയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കര്‍ഷകരെ പ്രതിനിധീകരിക്കുന്നവര്‍ ആര് എന്നു ചോദിച്ചാല്‍ വട്ടപ്പൂജ്യമെന്ന് ഉത്തരം. റബര്‍ കൃഷിയെക്കുറിച്ച് യാതൊരു ധാരണയും അറിവുമില്ലാത്തവര്‍ രാഷ്ട്രീയ പിന്‍ബലത്തിന്റെ പിന്നാമ്പുറങ്ങളിലൂടെ റബര്‍ ബോര്‍ഡിനെ നയിക്കാനിറങ്ങുമ്പോള്‍ അത് ചിലരുടെ റബര്‍ സ്റ്റാമ്പായി മാറും. പരേതനായ ഒരാളെയും ഇക്കുറി ബോര്‍ഡില്‍ ഉള്‍പ്പെടുത്തി പരിഹാസ്യമായി കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ റബര്‍ ബോര്‍ഡ് അധഃപതിച്ചുവോ?
(അവസാനിച്ചു)