Friday, July 29, 2022 12:49 AM IST
പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട ഗാഡ്ഗിൽ കമ്മിറ്റിക്കുശേഷം രൂപീകൃതമായ കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ നിയമിച്ചതാണ് ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി. കസ്തൂരിരംഗൻ നിർദ്ദേശിച്ച 123 വില്ലേജുകളിലും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ അധ്യക്ഷന്മാരായി റവന്യു-കൃഷി-വനം-സർവേ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന കമ്മിറ്റി നേരിട്ടു പരിശോധന നടത്തി തോട്ടം/കൃഷിഭൂമി, വാസസ്ഥലം, നീർച്ചാലുകൾ, പുൽമേടുകൾ, വനങ്ങൾ എന്നിങ്ങനെ വിവിധ തരത്തിലുള്ള ഭൂമിയായി തരംതിരിച്ച് കഡസ്ട്രൽ ലെവൽ മാപ്പുണ്ടാക്കി കേരള ബയോ ഡൈവേഴ്സിറ്റി ബോർഡിന്റെ സൈറ്റിൽ പരസ്യപ്പെടുത്തി.
ഈ പ്രാദേശിക കമ്മിറ്റി നിർദേശങ്ങളെ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം അംഗീകരിക്കുകയും ചെയ്തു. വനംവകുപ്പ് നിർദേശങ്ങൾക്ക് ബദലായി ഒരു ജനകീയ ഉദ്യോഗസ്ഥ കമ്മിറ്റി നിർദ്ദേശങ്ങൾ രാജ്യത്തുതന്നെ ആദ്യമായിട്ടാണ് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം അംഗീകരിച്ചത്. അങ്ങനെ ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ 9107 ച.കി.മീ വനവും 886.7 ച.കി.മീ വനേതര ഭൂമിയും അടക്കം 9993.7 ച.കി.മീ ആണ് കേരളത്തിലെ 123 പരിസ്ഥിതി ലോല വില്ലേജുകളിലെ ഭൂമിയുടെ വിസ്തീർണം. അവസാന കരട് വിജ്ഞാപനവും കേരളത്തിൽ 123 പരിസ്ഥിതിലോല വില്ലേജുകളുണ്ടെന്ന കാര്യം അംഗീകരിക്കുന്നു.
എന്നാൽ 2018-ൽ കേരള സർക്കാരിന്റെ റവന്യു ഡിസാസ്റ്റർ മാനേജ്മെന്റ് ഹൗസിംഗ് പരിസ്ഥിതി വകുപ്പുകളുടെ അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന പി.എച്ച്. കുര്യൻ ഐഎഎസ് കേന്ദ്ര വനം -പരിസ്ഥിതി മന്ത്രാലയത്തിനു നൽകിയ 22 പേജുള്ള കത്തിൽ (No. 271/A2/2017/ENVT) കേരളത്തിലെ പരിസ്ഥിതി ലോല മേഖലകളായി 123നു പകരം 91 വില്ലേജുകൾ മാത്രം മതിയെന്നും 32 വില്ലേജുകൾ പൂർണ്ണമായി ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ 32 വില്ലേജുകളെ പൂർണമായി ഒഴിവാക്കുന്പോൾ അവശേഷിക്കുന്നത് 91 വില്ലേജുകളിലായി 8656.46 ച.കി.മീ ഭൂമി മാത്രം. ഇത് നോട്ടിഫൈ ചെയ്യണമെന്നായിരുന്നു 2018 ലെ മന്ത്രിസഭാ തീരുമാനം.
വില്ലേജുകളെ ഒഴിവാക്കാൻ കേരള സർക്കാർ എടുത്ത മാനദണ്ഡങ്ങൾ
(1) ജനവാസ കേന്ദ്രങ്ങളുടെ ലഭ്യത (സമീപസ്ഥലം എന്നർഥം വരുന്ന Contiguity). ഹൈ ലെവൽ വർക്കിംഗ് ഗ്രൂപ്പിന്റെ റിപ്പോർട്ടിന്റെ ഒന്നാം ഭാഗത്തിലെ 57-ാം പേജിൽ ഒരു ചതുരശ്ര കിലോമീറ്ററിൽ 100 ൽ കൂടുതൽ ആളുകൾ താമസിക്കുന്നുണ്ടെങ്കിൽ അത് Contiguity വ്യവസ്ഥയിൽപ്പെടും. അത്തരം വില്ലേജുകൾ ഒഴിവാക്കണം.
(2) തോട്ടങ്ങൾ, കൃഷിയിടങ്ങൾ, ജലസ്രോതസുകൾ എന്നിവ ഒഴിവാക്കണമെന്നും ഹൈലെവൽ ഗ്രൂപ്പിന്റെ റിപ്പോർട്ടിന്റെ 53-ാം പേജിൽ ആവശ്യപ്പെടുന്നുണ്ട്.
(3) 2001-ലെ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ഒരു ചതുരശ്ര കി.മീറ്ററിൽ 100 ൽ കൂടുതൽ ജനവാസമുണ്ടെങ്കിൽ അത്തരം വില്ലേജുകളൊക്കെ ഒഴിവാക്കണം.
(4) നഗരവൽക്കരിക്കപ്പെട്ട വില്ലേജുകൾ - കേരളത്തെ ജനവാസത്തിന്റെ പ്രത്യേകത കാരണം വനം വില്ലേജുകൾ എന്നോ ജനവാസ വില്ലേജുകൾ എന്നോ തരംതിരിക്കാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ ജനവാസം കൂടിയ വില്ലേജുകൾ ഒഴിവാക്കേണ്ടതാണ്.
ഈ നാലു മാനദണ്ഡങ്ങളുടെ പേരിലാണ് 31 വില്ലേജുകളെ പൂർണമായി ഒഴിവാക്കിയതെന്ന് പി.എച്ച്. കുര്യൻ ചൂണ്ടിക്കാണിക്കുന്നു. ആദ്യം നിർദേശിച്ച 123 വില്ലേജുകളിൽനിന്നും 32 വില്ലേജുകൾ ഒഴിവാക്കിയാൽ പിന്നെ അവശേഷിക്കുന്നത് 91 വില്ലേജുകളാണ്. ഓരോ വില്ലേജിന്റെയും ആകെ വിസ്തൃതിയും അതിൽ പരിസ്ഥിതിലോല മേഖലയായി വരുന്ന ഭൂമിയുടെ വിസ്തീർണവും ആ വില്ലേജുകലിലെ ജനസാന്ദ്രതയും അടക്കമാണ് കേരളം കേന്ദ്ര വനം -പരിസ്ഥിതി മന്ത്രാലയത്തിന് കത്തയച്ചത്.
ഇരട്ടനീതി
ഒരു ചതുരശ്ര കിലോമീറ്ററിൽ നൂറിൽ കൂടുതൽ ജനസംഖ്യയുള്ള വില്ലേജുകളെ ഒഴിവാക്കുന്നു എന്ന സംസ്ഥാന സർക്കാരിന്റെ തീരുമാനം ഇരട്ടനീതിയാണെന്ന് 91 വില്ലേജുകളിലെ ജനസാന്ദ്രത തന്നെ തെളിയിക്കുന്നു. അവസാനം കണ്ടെത്തിയ 91 പരിസ്ഥിതിലോല വില്ലേജുകളിൽ തിരുവനന്തപുരം ജില്ലയിലെ ആറിൽ 5 വില്ലേജുകളിലെയും ജനസാന്ദ്രത 100ൽ കൂടുതലാണ്. കൊല്ലം ജില്ലയിൽ എട്ടിൽ 6, പത്തനംതിട്ടയിൽ ആറിൽ 2, ഇടുക്കി ജില്ലയിൽ 23ൽ 19, പാലക്കാട് ജില്ലയിൽ 13 ൽ 7, മലപ്പുറം ജില്ലയിൽ 10 ൽ 9, കോഴിക്കോട് ജില്ലയിൽ ഒന്പതിൽ 8, വയനാട് ജില്ലയിൽ 12 ൽ 7, കണ്ണൂർ ജില്ലയിൽ മൂന്നിൽ 2 വില്ലേജുകളിലും ജനസാന്ദ്രത 100 ൽ കൂടുതലാണ്. ഇതൊരു ഉദാഹരണം മാത്രം. ജനലക്ഷങ്ങളെ ബാധിക്കുന്ന ഗൗരവമേറിയ വിഷയങ്ങളിൽ ജനപക്ഷമാണോ മറ്റേതെങ്കിലും പക്ഷമാണോ പി.എച്ച്. കുര്യൻ കമ്മിറ്റി മാനദണ്ഡമാക്കിയതെന്നതിനെപ്പറ്റി വിശദീകരിക്കേണ്ടത് അത്തരം തീരുമാനങ്ങൾ എടുത്തവർതന്നെ.
ജെയിംസ് വടക്കൻ