Wednesday, September 14, 2022 1:39 AM IST
കേരളത്തിലുണ്ടാകുന്ന പ്രളയത്തിന്റെ ഒരു പ്രധാന കാരണം കാലാകാലങ്ങളിൽ നമ്മുടെ പുഴകളിലും ഡാമുകളിലും വന്നടിയുന്ന കല്ലും മണ്ണും മണലും ചെളിയുമാണ്. ഇക്കാരണത്താൽ ഡാമുകളിലും പുഴകളിലും കായലുകളിലും ജലസംഭരണശേഷി വൻതോതിൽ കുറഞ്ഞുപോയി. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും കാരണം പെരുമഴയും പ്രളയവും കൂടിക്കൂടി വരികയേയുള്ളൂ എന്നതാണു യാഥാർഥ്യം. പുഴകളിലെ മണൽവാരലും കായലിലെ കട്ട കുത്തലും നിർത്തിയതിനു ശേഷമാണ് പ്രളയദുരിതം കൂടിയത് എന്നുകൂടി കൂട്ടിവായിക്കണം. ഈ ദുരിതപർവത്തിന് ആക്കംകൂട്ടുന്ന മണലും ചെളിയും എന്തുകൊണ്ടു വാരിയെടുത്ത് ഉപയോഗിച്ചുകൂടാ?
കേരളത്തിന്റെ ഭൂപ്രകൃതിയനുസരിച്ച് പെരുമഴക്കാലത്ത് സഹ്യപർവത നിരകളിൽനിന്നു കുത്തിയൊലിച്ചു വരുന്ന കല്ലും മണ്ണും ചെളിയുമെല്ലാം താഴെയുള്ള സമതലങ്ങളിൽ നിക്ഷേപിക്കപ്പെടുന്നു. ഇതോടൊപ്പം രാജവെന്പാലയും പെരുന്പാന്പുമൊക്കെ പട്ടണപ്രദേശങ്ങളിലെ വീടുകളിൽ പോലും എത്തുന്നു. കരഭൂമിക്ക് അവകാശപ്പെട്ട ഈ മണ്ണും മണലും എക്കലും പുഴകളിൽനിന്നും ഡാമുകളിൽനിന്നും കായലുകളിൽനിന്നുമെല്ലാം വീണ്ടെടുത്ത് പല ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിൽ എന്താണു തെറ്റ്? ഇതിനു പ്രകൃതിചൂഷണം എന്നു പറയാമോ? നഷ്ടപ്പെട്ടതിനെ വീണ്ടെടുത്ത് തിരിച്ചുനൽകി പ്രകൃതിയോട് നീതിപുലർത്തുന്ന ഒരു മഹത്തായ പരിഹാരപ്രവൃത്തിയാണ് ഇത്(Reclamation and Restiution). എന്നാൽ ഇതിനു ചില നിയന്ത്രണങ്ങൾ ആവശ്യവുമാണ്.
നിർമാണപ്രവർത്തനങ്ങൾക്ക് പ്രകൃതിദത്തമായ പുഴമണലിന്റെയത്ര ഗുണനിലവാരം മറ്റൊന്നിനുമില്ല. ഗുണമേന്മ കുറഞ്ഞതും അമിതവിലയുമുള്ള നിർമിത മണലിനു പകരമായി പുഴമണൽ ഉപയോഗിക്കാം. മണ്ണും ചെളിയും എല്ലാം കെട്ടിടങ്ങളുടെ തറയിൽ നിറയ്ക്കുവാനും പാറപ്പുറത്തും മറ്റും ഫലഭൂയിഷ്ഠമായ എക്കൽമണ്ണിട്ട് കൃഷിയിടമാക്കി മാറ്റാനും അടക്കം നിരവധി ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. കായലിൽനിന്നു കട്ട കുത്തിയെടുത്ത് ബണ്ടുകൾ പിടിപ്പിക്കാം. പ്രകൃതിയെ പരിപോഷിപ്പിച്ചു കൂടുതൽ ഹരിതാഭമാക്കാം. ഇതിൽ എന്താണു തെറ്റ്?
പകരം നമ്മൾ എന്താണ് ചെയ്യുന്നത്? ഉഗ്ര സ്ഫോടനം നടത്തി മലയുടെ മാറു തകർത്ത് പാറ പൊട്ടിച്ചെടുത്ത് യന്ത്രവത്കൃത ക്രഷറുകളിൽ പൊടിച്ചെടുത്ത് മണലുണ്ടാക്കി വൻവിലകൊടുത്ത് ഉപയോഗിക്കുന്നു. സ്ഫോടനത്തിന്റെ നടുക്കവും പ്രകന്പനവും മൂലം ഉണ്ടാകുന്ന വിള്ളലുകളിൽ വെള്ളമിറങ്ങി ഉരുൾപൊട്ടൽ സാധ്യതയും മേൽമണ്ണിളകി മണ്ണിടിച്ചിലിനും കാരണമാകുന്നു. സമീപപ്രദേശത്തുള്ള വീടുകൾക്ക് വിള്ളലുകളും നാശനഷ്ടവും സംഭവിക്കുന്നു. ഭൂമികുലുക്കത്തിനുവരെ സാധ്യതയുണ്ടാക്കുന്നു.
നിർമിതമണലിന് അതിന്റെ നിർമാണപ്രക്രിയയുടെ സങ്കീർണത കാരണം വലിയ വിലയാണ് കൊടുക്കേണ്ടിവരുന്നത്. നിർമാണത്തിന് ധാരാളം ഊർജവും സ്ഥലവും യന്ത്രങ്ങളും വന്പിച്ച മൂലധന നിക്ഷേപവും ആവശ്യമാണ്. എന്നാൽ, യന്ത്രവത്കരണവും ഓട്ടോമേഷനും കാരണം തൊഴിൽ സൃഷ്ടിക്കപ്പെടുന്നില്ല. കൂടാതെ വൈദ്യുതി, ഡീസൽ, ഓയിൽ, ഗ്രീസ്, വെള്ളം മുതലായവ വൻതോതിൽ ഉപയോഗിക്കേണ്ടതായി വരുന്നുമുണ്ട്. ശബ്ദമലിനീകരണം, അന്തരീക്ഷ-മണ്ണ്-ജല-പരിസ്ഥിതി മലിനീകരണം, ഭാരവാഹനങ്ങളുടെ ഗതാഗതം മൂലമുള്ള റോഡുകളുടെ നാശം, ഗതാഗതക്കുരുക്ക്, പരിസ്ഥിതിപ്രശ്നങ്ങൾ എന്നിവയെല്ലാം ഇതിന്റെ അനുബന്ധ പ്രശ്നങ്ങളാണ്.
എന്നാൽ, നമുക്ക് നിർമാണ ്രവർത്തനങ്ങൾക്ക് പല വലിപ്പത്തിലുള്ള കരിങ്കല്ലും ആവശ്യമാണെന്ന കാര്യം വിസ്മരിക്കുന്നില്ല. സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് പാറ പൊട്ടിക്കുന്നതിനു പകരം വലിയ ഗ്രാനൈറ്റ് കട്ടർ ഉപയോഗിച്ച് പാറ കഷണങ്ങളാക്കി മുറിച്ചെടുക്കുന്ന സംവിധാനം ഇപ്പോൾ നിലവിലുണ്ട്. ഇതു പ്രോത്സാഹിപ്പിക്കുകയാണെങ്കിൽ മേൽ സൂചിപ്പിച്ച പല ദൂഷ്യങ്ങളും ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കും. അതുപോലെതന്നെ എം സാന്റിനു പകരം പുഴമണൽ ഉപയോഗിച്ചാൽ വലിയൊരളവിൽ പ്രകൃതിയോടുള്ള ക്രൂരത ഒഴിവാക്കാം.
നിലവിലെ രീതിയിൽ മുന്നോട്ടു പോയാൽ ഏതാനും വർഷങ്ങൾക്കകം നമ്മുടെ ഡാമുകളെല്ലാം കല്ലും മണ്ണും മണലും ചെളിയുംകൊണ്ടു മൂടിപ്പോകും. പുഴകളെല്ലാം നികന്നു പോകും. കുട്ടനാടൻ കായലുകൾ എല്ലാം ചതുപ്പുനിലങ്ങളായി മാറും. ഇപ്പോൾതന്നെ കായലിന്റെ ആഴക്കുറവ് മൂലം സൂര്യപ്രകാശം അടിത്തട്ടിൽ ഇറങ്ങിച്ചെല്ലുന്നതുകൊണ്ടു ധാരാളം ജലസസ്യങ്ങൾ വളർന്ന് ജലമലിനീകരണത്തിനു കാരണമാവുകയും ജലഗതാഗതത്തിന് തടസം സൃഷ്ടിക്കുകയും ചെയ്യുന്നു
ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് ഒാഷ്യാനോഗ്രാഫിയുടെ പഠനപ്രകാരം വേന്പനാട്ടുകായലിന്റെ ആഴം മൂന്നിലൊന്നായി കുറഞ്ഞിരിക്കുന്നു. നൂറു വർഷങ്ങൾക്കുള്ളിൽ വേന്പനാട്ടുകായലിന്റെ വിസ്തൃതി നികത്തൽ കാരണം 40,000 ഹെക്ടറിൽനിന്നു12,000 ഹെക്ടറായി കുറഞ്ഞു എന്നും പഠനങ്ങൾ പറയുന്നു. തോടുകളുടെയും പുഴകളുടെയും പുറന്പോക്ക് കൈയേറി നികത്തി വീതി കുറച്ചതും വെള്ളപ്പൊക്കത്തിനു കാരണമാണ്. കുട്ടനാട്ടുകാർക്ക് പ്രളയം കഴിഞ്ഞാലും മാസങ്ങളോളം വെള്ളക്കെട്ടും ദുരിതങ്ങളും അവസാനിക്കില്ല. റോഡുകളെല്ലാം പ്രളയത്തിൽ താറുമാറാകുകയാണ്.
മണലും ചെളിയുമെല്ലാം കോരിയെടുക്കാൻ അനുവദിച്ചാൽ അതിന്റെ വിലയായി സർക്കാരിന് വലിയ വരുമാനവും ലഭിക്കും. അതിനു വേറെ നികുതിയും വാങ്ങാം. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്ക് ഈ പണംകൊണ്ടു വികസന പ്രവർത്തനങ്ങൾ നടത്താം.
മണലും എക്കലും കോരിയെടുക്കുന്നതിലൂടെ വലിയൊരളവിൽ തൊഴിലവസരവും ഉണ്ടാകുന്നു. അനേകം ആളുകൾക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ ലഭിക്കും. മണൽവാരൽ തൊഴിലാളികൾക്ക് മാന്യമായ പ്രതിഫലം, വാഹനങ്ങൾക്ക് ഓട്ടം എന്നു മാത്രമല്ല, തട്ടുകട, ഹോട്ടൽ മുതലായ അനുബന്ധ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും.
അഡ്വ. ജോബി കുരിശുംമൂട്ടിൽ