Thursday, September 29, 2022 11:15 PM IST
ജോണ്സണ് വേങ്ങത്തടം
കേരളം ലഹരിച്ചുഴിയിൽ വീണു മുങ്ങിത്താഴുന്നുവെന്നു തിരിച്ചറിഞ്ഞുകൊണ്ട് സർക്കാരിന്റെ നേതൃത്വത്തിൽ വലിയ പോരാട്ടത്തിനാണ് പദ്ധതിയൊരുങ്ങിയിരിക്കുന്നത്. കേരളത്തിലിപ്പോൾ ലഹരിവ്യാപാരം മറയില്ലാത്ത ബിസിനസാണ്. പഞ്ചാബ് കഴിഞ്ഞാൽ ഏറ്റവുമധികം ലഹരിയിടപാടുകൾ നടക്കുന്നതു നമ്മുടെ കൊച്ചുകേരളത്തിലാണ്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ എക്സൈസ് വകുപ്പ് മാത്രം പിടികൂടിയത് 16,150 കിലോ മയക്കുമരുന്നാണ് എന്ന കണക്കിൽനിന്നു മനസിലാക്കാം ഇതിന്റെ വ്യാപ്തി. ഇതിലും എത്രയോ ഇരട്ടിയാണ് വിപണിയിൽ ഒഴുകുന്നത്.
ഒന്നരവർഷത്തിനിടെ 21 വയസ് തികയാത്ത 3933 വിദ്യാർഥികളെയാണ് മയക്കുമരുന്നിന് അടിമകളായി സംസ്ഥാനത്തെ വിവിധ ലഹരിവിമുക്തികേന്ദ്രങ്ങളിൽ പ്രവേശിപ്പിച്ചത്. ഇതിൽ 40 ശതമാനവും പ്രായപൂർത്തിയാകാത്തവരാണ്.
2021ൽ 5586 നർക്കോട്ടിക് കേസുകൾ രജിസ്റ്റർചെയ്ത സംസ്ഥാനത്ത് ഈ വർഷം നാലുമാസത്തിനകം 8124 കേസുകൾ രജിസ്റ്റർ ചെയ്തു. പെണ്‍കുട്ടികൾപോലും ലഹരി ഉപയോഗിക്കുകയും കാരിയർമാരായി മാറുകയും ചെയ്യുന്നു എന്നതാണ് ഞെട്ടിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ വട്ടംകറക്കാൻ ലഹരി മാഫിയ കണ്ടെത്തിയ വിദ്യയാണ് സ്ത്രീകളുടെ സാന്നിധ്യം. ആരെങ്കിലും ഒറ്റിയാൽ മാത്രമേ ഇത്തരം കേസുകളിൽ പരിശോധന ഉണ്ടാകുകയുള്ളൂ. അതായത്, നൂറുശതമാനവും സത്യമെന്നു ബോധ്യമുള്ള കേസുകളിൽ മാത്രമേ അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കാൻ മുന്നിട്ടിറങ്ങൂ.
സ്ത്രീകളെ മറയാക്കുന്ന തന്ത്രം
ലഹരിക്കടത്ത് കേസിൽ പുറത്തു വരുന്ന സ്ത്രീകളുടെ കണക്കുകൾ ഞെട്ടിക്കുന്നതാണ്. പിടിയിലാകുന്ന സ്ത്രീകളാകട്ടെ 20-25 വയസ് പ്രായമുള്ളവരാണ്. പ്രേമം നടിച്ചു വിദ്യാർഥിനികളെയും യുവതികളെയും വീഴ്ത്തുന്ന സംഘം ലഹരിക്കടിമയാക്കി രംഗത്തിറക്കുകയാണ്. എംഡിഎംഎ (മെത്തലിൻ ഡയോക്സി മെത്താംഫെറ്റമിൻ), ഹഷീഷ് ഓയിൽ, എൽഎസ്ഡി സ്റ്റാംപ് (ലൈസർജിക് ഡൈ ആസിഡ് എത്തിലമൈഡ്) എന്നിവ കടത്തുന്ന സംഘങ്ങളിലാണ് യുവതികളുടെ സാന്നിധ്യം കൂടുതലായും കാണപ്പെടുന്നത്. അതിൽ എംഡിഎംഎ ഉപയോഗിക്കുന്നവരുടെയും വിൽക്കുന്നവരുടെയും എണ്ണമാണ് അധികമെന്നും നർക്കോട്ടിക്സ് ബ്യൂറോ, എക്സൈസ്, എൻഫോഴ്സ്മെന്റ്, ഇന്റലിജൻസ് വിഭാഗങ്ങൾ വ്യക്തമാക്കുന്നു.
മുമ്പ് കഞ്ചാവ് കേസിൽ പിടിക്കപ്പെടുന്ന ബഹുഭൂരിപക്ഷം സ്ത്രീകളും ഇതര സംസ്ഥാന തൊഴിലാളികളോ മോശം ജീവിത ചുറ്റുപാടുകളുള്ളവരോ ആണ്. എന്നാൽ ഇപ്പോഴത്തെ അവസ്ഥ അതല്ല. പ്രഫഷണൽ കോഴ്സ് വിദ്യാർഥിനികൾ, കോളജ് വിദ്യാർഥികൾ, ഐടി മേഖലയിൽ അടക്കം ജോലി ചെയ്യുന്നവരാണ് ഇപ്പോൾ മയക്കുമരുന്നു സംഘത്തിലുള്ളത്. കുടുംബമെന്ന തോന്നലുണ്ടാക്കി അന്വേഷണസംഘത്തെ കബളിപ്പിക്കാനാണ് പെണ്‍കുട്ടികളെയും സംഘത്തിൽ ഉൾപ്പെടുത്തുന്നത്. പലയിടത്തും ഈ പരീക്ഷണം വിജയിച്ചതോടെയാണ് പെണ്‍കുട്ടികളെ കൂടുതലായും സംഘത്തിലേക്ക് എത്തിച്ചുതുടങ്ങിയത്.
വാഹനത്തിലാണെങ്കിലും ലോഡ്ജിലാണെങ്കിലും സ്ത്രീകളുടെ സാന്നിധ്യമാണ് ലഹരിക്കടത്തുകാർക്കു ബലം പകരുന്നത്. കേരളത്തിലുടനീളം ലഹരിക്കടത്തിൽ യുവതികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നത് എക്സൈസ് ഹൈക്കോടതിയെയും അറിയിച്ചിരുന്നു. എക്സൈസ് സംഘത്തിന്റെ വിശദമായ അന്വേഷണത്തിൽ, കോവിഡ് കാലത്താണ് സ്ത്രീകളുടെ എണ്ണത്തിൽ വർധന സംഭവിച്ചത്. ഭാര്യാഭർത്താക്കന്മാരെന്ന വ്യാജേന ഹോട്ടലുകളിൽ മുറിയെടുത്ത് ലഹരിവ്യാപാരം സജീവമാകുകയാണ്. സ്ത്രീകളുമായി യാത്ര ചെയ്യുന്പോൾ അത്ര പെട്ടെന്ന് പോലീസ് പിടികൂടാനുള്ള സാധ്യതയില്ലാത്തതും ഇവരെ കൂടുതൽ ഉപയോഗിക്കുന്നതിനു കാരണമാകുന്നു. യുവതികൾ ശരീരത്തിൽ ലഹരിമരുന്ന് ഒളിപ്പിച്ചു കടത്തുന്നത് ഇപ്പോൾ വ്യാപകമാണ്.
ചതിക്കപ്പെടുന്ന യുവതികൾ
മയക്കുമരുന്നു നല്കി വീഴ്ത്തി പെണ്‍കുട്ടികളെ ചതിക്കുന്നതു പലപ്പോഴും കൂട്ടുകാരികൾ തന്നെയാണ്. ലഹരിമരുന്ന് വാങ്ങാൻ പണം തികയാതെ വരുന്പോഴാണ് പലരും ലഹരിക്കടത്തിലേക്കു നീങ്ങുന്നത്. ചെറിയ ഇടപാടുകൾക്കുപോലും കൈനിറയെ പണം നൽകും. ആഴ്ചയിൽ നല്ലൊരു തുക ലഭിച്ചുതുടങ്ങുന്നതോടെ ലഹരി മാഫിയയുടെ പിടിത്തത്തിൽനിന്ന് മോചനമുണ്ടാകില്ല. ചതിയിൽപ്പെട്ടു സംഘത്തിലെത്തപ്പെടുന്ന പെണ്‍കുട്ടികൾക്ക് ഒരു വിധത്തിലും രക്ഷപ്പെടാനും സാധിക്കില്ല. ശാരീരികമായും മാനസികമായും പീഡനം ഏറ്റുവാങ്ങേണ്ടിവരുന്ന സ്ഥിതിയാണ്. അടുത്തിടെ തൊടുപുഴയിലെ ലോഡ്ജിൽ അഞ്ചു ലക്ഷം രൂപയുടെ എംഡിഎംഎയുമായി പിടിയിലായ കോതമംഗലം നെല്ലിക്കുഴി സ്വദേശിനിയുടെ കരച്ചിൽ കേരളം കേട്ടതാണ്. വാവിട്ടു കരയുന്ന പെണ്‍കുട്ടി ചതിക്കപ്പെടുകയായിരുന്നു. പോലീസ് സ്റ്റേഷനിൽ അലറിക്കരയുന്ന യുവതിയെ രക്ഷിക്കാൻ ആരുമില്ലാത്ത അവസ്ഥയായിരുന്നു.
നന്നായി പാട്ടു പാടുകയും പ്രസംഗിക്കുകയും കലാമത്സരങ്ങളിൽ ട്രോഫികൾ വാരിക്കൂട്ടുകയും നന്നായി പഠിക്കുകയും ചെയ്തിരുന്ന പെണ്‍കുട്ടി, കൊച്ചിയിൽ ജോലിക്കു പോയപ്പോൾ യൂനസ് എന്ന യുവാവുമായി പ്രേമത്തിലായി. വിവാഹം കഴിക്കില്ലെന്നു മുഖത്തു നോക്കി പറഞ്ഞതാണ് യൂനസ്. എന്നിട്ടും മാതാപിതാക്കളെ ധിക്കരിച്ചു കൂടെ പോയ പെണ്‍കുട്ടി ക്രമേണ മയക്കുമരുന്നു വില്പനയുടെ കണ്ണിയായി. ഇതുപോലെ ആലപ്പുഴയിലും സംഭവിച്ചു. യുവാവിനൊപ്പം നാടുവിട്ട പ്ലസ്ടു വിദ്യാർഥിനി വിവാഹിതയായി. അടുത്ത ദിവസം ഈ ദന്പതികളെ ലഹരിമരുന്നുമായി കായംകുളത്ത് പോലീസ് പിടികൂടി.
ഡിജെയും മോഡലിംഗും
കോടികൾ ഒഴുക്കുന്ന ബിസിനസാണ് ലഹരിക്കച്ചവടം. സംസ്ഥാനത്തെ മുന്തിയ ഹോട്ടലുകളിൽ അരങ്ങേറുന്ന ഡിജെ പാർട്ടികൾ സംഗീതം അസ്വദിക്കുന്നവരുടെ കേന്ദ്രം മാത്രമല്ല, പകരം, ലഹരി നുണയാനും പുകവലിച്ചു തള്ളാനും എത്തുന്നവരുടേതുമാണ്. ഇതൊന്നുമറിയാതെ വരുന്ന പെണ്‍കുട്ടികളും ഈക്കൂട്ടത്തിലുണ്ട്. ഡിജെ പാർട്ടിയുടെ മറവിൽ വൻതോതിൽ മയക്കുമരുന്നു വിൽപ്പന നടക്കുന്നുണ്ടെന്നു പോലീസ് കണ്ടെത്തിയതാണ്.
ഫോട്ടോ ഷൂട്ടിനെത്തിയ കോഴിക്കോട് സ്വദേശിനിയായ ഇരുപത്തേഴുകാരിയെ കാക്കനാട്ടുള്ള ഹോട്ടലിൽ കൂട്ടബലാൽസംഗം ചെയ്തതു സുഹൃത്തായ യുവാവും കൂട്ടരുമാണ്. മോഡലിംഗ് രംഗത്തു ശ്രദ്ധിക്കപ്പെട്ടശേഷം സിനിമയിലും സീരിയലിലും എത്തുകയെന്ന മോഹത്തോടെയാണു പെണ്‍കുട്ടികൾ എത്തുന്നത്. ഇവരെ കെണിയിൽ വീഴ്ത്താൻ സ്ത്രീകൾ ഉൾപ്പെടെ ഇടപാടുകാരുമുണ്ട്. ഇവരാണു ഡിജെ പാർട്ടികളിലേക്കും മറ്റും പെണ്‍കുട്ടികളെ കൊണ്ടുവരുന്നത്. മിക്ക ഡിജെ പാർട്ടികളിലും പെണ്‍കുട്ടികൾക്കു പ്രവേശനം സൗജന്യമാണ്, പണം നൽകാൻ ആളുകളുണ്ട്.
പരിഹാരം വേണം
ലഹരിക്കെതിരേ ഫലപ്രദമായ ഇടപെടലുകൾ സ്കൂളുകളിൽനിന്ന് ആരംഭിക്കാനുള്ള സർക്കാർ നീക്കം ഏവരും സ്വാഗതംചെയ്തു കഴിഞ്ഞു. ചില സ്കൂളുകളിൽ സംഭവങ്ങൾ പിടിക്കപ്പെട്ടാലും പേരുദോഷമെന്നു കരുതി നിയമപാലകരെ അറിയിക്കില്ല. ഈ പ്രവണത ഒഴിവാക്കണം. ലഹരിയുടെ വേരുകൾ പൂർണമായും അറത്തുമാറ്റിയില്ലെങ്കിൽ അതു കൂടുതൽ കുട്ടികളിലേക്കു പടർന്നുകയറുമെന്ന കാര്യം മറക്കരുത്.
ലഹരിമരുന്ന് പിടികൂടിയാൽ ശക്തമായ കുറ്റങ്ങൾ ചുമത്താൻ നിയമമുണ്ടെങ്കിലും അന്വേഷണങ്ങൾ കൃത്യമായ ഉറവിടങ്ങളിലേക്ക് എത്തുന്നില്ലെന്നതാണ് വാസ്തവം. കാരിയർമാരായിരിക്കും പ്രധാനമായി പിടിയിലാകുന്നത്. ഉറവിടം തേടിയുള്ള അന്വേഷണം പാതിവഴിയിൽ നിലയ്ക്കുന്നതാണ് സമീപകാല കാഴ്ച.
പോലീസ്, എക്സൈസ്, കേന്ദ്ര നർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ, നർക്കോട്ടിക് സെൽ എന്നിവർ സംയുക്തമായി അന്വേഷണം നടത്തണം. ഇത്തരം കേസുകളിൽ കോ-ഓർഡിനേഷന്റെ അഭാവമാണ് മുഖ്യപ്രതികളെ പിടികൂടാനാകാത്തതിനു കാരണം. അവർ പുതിയ കാരിയർമാരെ കണ്ടെത്തി മയക്കുമരുന്ന് വിപണനം തുടർന്നുകൊണ്ടേയിരിക്കും. അതിനാൽ മയക്കുമരുന്ന് അന്വേഷണരീതികളിലും മാറ്റം അനിവാര്യമാണ്. എങ്കിലെ ചിലന്തിവല പോലെ പടരുന്ന ലഹരിമാഫിയയെ അമർച്ച ചെയ്യാനാകൂ.