Saturday, November 26, 2022 10:19 PM IST
എം. ജോണ്സണ് റോച്ച്
ഐക്യരാഷ്ട്ര സഭയുടെ യുണൈറ്റഡ് നേഷൻ ഫ്രെയിം വർക്ക് കണ്വെൻഷൻ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ചിന്റെ (യുഎൻഎഫ്സിസി) കീഴിലുള്ള കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച് തീരുമാനങ്ങളെടുക്കുന്ന സമിതിയായ കോണ്‍ഫറൻസ് ഓഫ് പാർട്ടീസീന്റെ (COP) 27-ാമത് കാലാവസ്ഥ ഉച്ചകോടിക്ക് കഴിഞ്ഞ ദിവസം കൊടിയിറങ്ങി. 196 രാജ്യങ്ങൾ ഈ ഉച്ചകോടിയിൽ പങ്കെടുത്തു. മുൻ സമ്മേളനങ്ങളിൽ ഉയർന്നുകേട്ട പല്ലവികൾതന്നെ ഈ സമ്മേളനത്തിലും ആവർത്തിക്കുകയാണുണ്ടായത്. എന്നാൽ, കാലാവസ്ഥാ പ്രതിസന്ധികൾ സൃഷ്ടിക്കുന്ന നാശനഷ്ടങ്ങൾക്കു നഷ്ടപരിഹാരമെന്ന വാദം അംഗീകരിക്കപ്പെട്ടു. നഷ്ടപരിഹാരത്തിനായുള്ള ഫണ്ടിന്റെ പുതുക്കിയ റിപ്പോർട്ട് അംഗീകരിച്ചതിന്റെ വിശദാംശങ്ങൾ പുറത്തു വരാനിരിക്കുന്നതേയുള്ളൂ.
50,000 കോടി ഡോളറിന്റെ നിധിയാണെന്നും 20,000 കോടി വാർഷിക വർധന ഉണ്ടാകുമെന്നുള്ള ഊഹം പ്രചരിക്കുന്നുണ്ട്. 10,000 കോടി ഡോളറിന്റെ മുൻകരാർ പൂർണമായും നടപ്പിലാക്കാൻ കഴിയാത്തവർക്ക് ഇത്രയും വലിയൊരു കരാർ എങ്ങനെ നടപ്പിലാക്കാനാകുമെന്നതും ഒരു ചോദ്യചിഹ്നമാണ്. കാലാവസ്ഥാ വ്യതിയാനത്തിന് പ്രധാന പങ്ക് വഹിക്കുന്ന പെട്രോളിയം, കൽക്കരി ഉൾപ്പെടെയുള്ള ഫോസിൽ ഇന്ധനങ്ങളുടെ ഉപഭോഗം 2025നകം കുറയ്ക്കണമെന്ന വാദം അംഗീകരിക്കപ്പെട്ടില്ല. പാരീസിലും ഗ്ലാസ്ഗോയിലും ഉയർത്തിയ നിലവിലെ കാർബണ്‍ ബഹിർഗമനം 2030ഓടെ 43 ശതമാനം വെട്ടിക്കുറയ്ക്കണമെന്ന ആവശ്യത്തിനും പ്രാധാന്യം കിട്ടിയില്ല. കാർബണ്‍ പുറന്തള്ളുന്നതിൽ ഒന്നാം സ്ഥാനക്കാരായ അമേരിക്ക 2050ലും അടുത്ത സ്ഥാനക്കാരായ ചൈന 2060ലും മൂന്നാം സ്ഥാനക്കാരായ ഇന്ത്യ 2070ലും ഈ ആവശ്യം പൂർത്തിയാക്കാമെന്ന് പാരീസ് കണ്‍വെൻഷനിൽ പറഞ്ഞ ഉറപ്പ് ഇവിടെയും ആവർത്തിക്കപ്പെട്ടു.
മലിനീകരണത്തിന്റെ പ്രധാന കക്ഷികളായ കോള കന്പനിയും ജനറൽ മോട്ടോഴ്സും ഉച്ചകോടിയുടെ സ്പോണ്സർമാരായതു തന്നെ ഒരു വിരോധാഭാസമാണ്. ഉച്ചകോടിയിൽ യുഎൻ സെക്രട്ടറി ജനറൽ ആന്റോണിയ ഗുട്ടെറെസ് പറഞ്ഞത് പ്രസക്തമാണ്: “എല്ലാ മനുഷ്യരും സഹകരിക്കുക, അല്ലെങ്കിൽ മരിക്കുക.’’
സമുദ്രത്തിലും ചൂടു കൂടുന്നു
അന്തരീക്ഷത്തിലും സമുദ്രത്തിലും ചൂടു കൂടുകയാണ്. ഇപ്പോൾ നിലനിൽക്കുന്ന ആഗോള താപനിലയിൽനിന്നു രണ്ടു സെൽഷസ് ചൂടു കൂടിയാൽ അപകടരേഖയിലേക്ക് ലോകം എടുത്തെറിയപ്പെടുമെന്നും നാലു ഡിഗ്രിയിലേറെ സെൽഷസ് താപനില ഉയർന്നാൽ ജീവിവംശത്തിന്റെ പകുതിയലധികം ഇല്ലാതാകുമെന്നുമാണ് വിദഗ്ധ അഭിപ്രായം. അങ്ങനെ, വീണ്ടെടുക്കാൻ കഴിയാത്തവിധം ഭൂമിയിൽ ജീവന്റെ ആവാസ വ്യവസ്ഥ ദുരിതപൂർണമാകും. മഞ്ഞുകട്ടികൾ ഉരുകുകയും സമുദ്രനിരപ്പ് ഉയരുകയും ചെയ്താൽ ലോകത്തിൽ വിനാശങ്ങൾ ഉണ്ടാകും. മാലിദ്വീപ് പോലുള്ള പല രാജ്യങ്ങളും അധികം വൈകാതെ വെള്ളത്തിനടിയിലാകുമെന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞരുടെ നിഗമനം. അന്റാർട്ടിക്കയിലെ മഞ്ഞുരുകുന്നതിന്റെ അളവ് 1900 ടൺ എന്നാണ് നാസയുടെ ഉപഗ്രഹമായ ‘ഡാറ്റ’ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുൻവർഷങ്ങളിൽ ഇതിന്റെ പകുതിക്കും താഴെയായിരുന്നു. ഓരോ വർഷവും രണ്ടുമുതൽ മൂന്നു മില്ലീമീറ്റർ വരെ സമുദ്രനിരപ്പ് ഉയരുന്നതായാണ് ഔദ്യോഗിക സമുദ്രശാസ്ത്ര സർവേ പറയുന്നത്. കരയിൽ താപനില ഉയരുന്നതിനേക്കാൾ ചെറിയ തോതിൽ സമുദ്രത്തിൽ താപനില ഉയർന്നാൽപോലും അത് മത്സ്യങ്ങളുടെയും മറ്റ് ജലജീവികളുടെയും നാശത്തിന് വഴിവയ്ക്കും.
കാലാവസ്ഥയുടെ മാറ്റംകൊണ്ട് ധാന്യം, പച്ചക്കറി, പഴവർഗങ്ങൾ എന്നിവയുടെ ഉത്പാദനം കുറഞ്ഞുവരികയാണ്. ലോകത്ത് ലഭിച്ചുകൊണ്ടിരുന്ന മഴയുടെ അളവും വർഷംതോറും കുറഞ്ഞുവരുന്നു. അതേസമയം പെട്ടെന്ന് മഹാമാരികൾ പൊട്ടിപ്പുറപ്പെടുകയും ചെയ്യുന്നു. പരിസ്ഥിതി തകിടം മറിയുന്നതിന്റെ ഫലമായി ലോകത്തിന്റെ വനസന്പത്തും അതിലെ ജൈവവൈവിധ്യവും കുറയുന്നു.
ലാഭം മാത്രം ലക്ഷ്യമാക്കുന്ന വികസനരീതിയുടെ അനിവാര്യമായ പ്രത്യാഘാതമാണ് ആഗോളതാപനം. ലാഭാർത്തിയിൽ എല്ലാത്തരം ഫോസിൽ ഇന്ധനങ്ങളും യാതൊരു നിയന്ത്രണങ്ങളും മുൻകരുതലുമില്ലാതെ ഉപയോഗിച്ച് അമിതോത്പാദനം നടത്തി ആഗോള താപനത്തിലേക്ക് ഭൂമിയെ തള്ളിവിട്ടിരിക്കുന്നു. ഹരിതഗൃഹവാതകങ്ങളുടെ സൃഷ്ടിയിൽ 90 ശതമാനവും മനുഷ്യരുടെ സംഭാവനയാണെന്നും ഐപിസിസി ഓർമിപ്പിക്കുന്നു.
ഒരു രാജ്യത്തിനും ഒഴിവില്ല
കാലാവസ്ഥാ ദുരന്തങ്ങളുടെ അനുഭവങ്ങൾ എല്ലാ രാജ്യത്തെയും ജനങ്ങളെ നേരിട്ടു ബാധിക്കുന്ന പ്രശ്നങ്ങളായി മാറിയിരിക്കുകയാണ്. എങ്കിലും ഹരിതഗൃഹവാതകങ്ങൾ ജീവന്റെ നിലനില്പിന് ആവശ്യമാണ്. ഭൂമി തണുത്തുറഞ്ഞു പോകാതിരിക്കുന്നതിനും ജീവൻ നിലനിന്നു പോകുന്നതിനും ഹരിതഗൃഹവാതകങ്ങൾ നൽകുന്ന 15 ഡിഗ്രി സെൽഷസിൽ കുറയാതെയുള്ള ചൂട് ഭൂമിക്കും ജീവനും അത്യന്താപേക്ഷിതമാണ്. ഈ ചൂടു കൂടിക്കൂടി ഭൂമി ചുട്ടുപഴുത്താൽ ഭൂമി ലോകത്തിന് സംഭാവന നൽകുന്നത് മഹാദുരന്തങ്ങളായിരിക്കും.
വനവത്കരണം, മണ്ണ് സംരക്ഷണം, നദീസംരക്ഷണം എന്നിവയിലൂടെ കാർബണ്‍ ബഹിർഗമനം കുറയ്ക്കുകയും കാറ്റ്, തിരമാല, സൂര്യപ്രകാശം, ജൈവ ഇന്ധനം എന്നിവ ഉപയോഗിച്ചുള്ള ഊർജോത്പാദന പദ്ധതികൾക്ക് രൂപം കൊടുക്കുകയും വേണം. എൽഇഡി വിളക്കുകൾ വൈദ്യുതി ലാഭിക്കുമെന്നു മാത്രമല്ല, ചൂടു കുറച്ച് കാർബണ്‍ഡയോക്സൈഡിന്റെ അളവ് കുറയ്ക്കുകയും ചെയ്യും.
ആഗോളതാപനത്തിന്റെ 16 ശതമാനം വാഹനങ്ങളിൽനിന്നുള്ള പുകമൂലം ഉണ്ടാകുന്നതാണ്. 250 ലിറ്റർ പെട്രോൾ കത്തിയാൽ തന്നെ 15 കിലോഗ്രാം കാർബണ്‍ഡയോക്സൈഡ് അന്തരീക്ഷത്തിലുണ്ടാകും. ഇതു കുറയ്ക്കാനായി സിഎൻജി പോലുള്ള ബദൽ ഇന്ധന സാധ്യതകൾ പ്രയോജനപ്പെടുത്തണം. ആഗോളതാപനം തടയാനുള്ള സ്വാഭാവികവും ഏറ്റവും ചെലവു കുറഞ്ഞതുമായ മാർഗം മരം വച്ചുപിടിപ്പിക്കലാണ്. ഒരു മരം അതിന്റെ ജീവിതകാലത്ത് ശരാശരി 1000 കിലോഗ്രാം കാർബണ്‍ഡയോക്സൈഡ് വലിച്ചെടുക്കുന്നുവെന്നാണ് കണക്ക്.
ചെലവ് കൂടിയതും അന്തരീക്ഷത്തിൽ കാർബണ്‍ നിറയ്ക്കുന്നതുമായ വൈദ്യുതിക്കു പകരം സൗരോർജത്തെ ആശ്രയിക്കണം. കാറ്റിൽനിന്നുള്ള വൈദ്യുതി ഉത്പാദനത്തിനും ഹൈഡ്രോ പ്രോജക്ടുകൾക്കും പ്രാധാന്യം നൽകണം. കാർബണ്‍ ബഹിർഗമനം കുറയ്ക്കാനുള്ള നൂതന സാങ്കേതികവിദ്യകൾ ഗവേഷണത്തിലൂടെ ഇനിയും കണ്ടെത്തേണ്ടതുണ്ട്. വികസനം നിലയ്ക്കാതെതന്നെ നമുക്കു വളരണം; ഭൂമിക്ക് നിലനിൽക്കുകയും വേണം എന്ന കാഴ്ചപ്പാടിലൂടെയേ ഈ വിഷയത്തെ സമീപിക്കാനാകൂ.