Friday, January 13, 2023 11:23 PM IST
ഡോ. ജോസഫ് ഏബ്രഹാം
കേരളത്തിലെ കൃഷിവകുപ്പും അനുബന്ധ എസ്എഫ്എസിയും സംയുക്തമായി കർഷകരക്ഷയ്ക്കായി കർഷക ഉത്പാദക കന്പനികൾ രൂപീകരിക്കാൻ നടത്തിപ്പ് നിർദേശങ്ങളും സാന്പത്തികസഹായവും ലഭ്യമാക്കിയിരിക്കുന്നു. അന്പത് പുതിയ എഫ്പിസികൾക്ക് 40.80 കോടി രൂപ മൂന്നുവർഷത്തെ കാലാവധിക്ക് വകയിരുത്തിയിരിക്കുന്നു. കാർഷിക വിളകളുടെ മൂല്യവർധന, യന്ത്രവത്കരണം, സംഭരണം, വിതരണം, ന്യായവില ലഭ്യമാക്കൽ മുതലായവ ഏർപ്പാടാക്കുകയാണ് ലക്ഷ്യം. ഈ നൂതന കാർഷിക ഇടപെടൽ നടത്തിപ്പ് തലങ്ങളിൽ പല പ്രതിസന്ധികളെയാണ് അഭിമുഖീകരിക്കുന്നത്. സുതാര്യവും പ്രായോഗികവും സമഗ്രവുമായ നിർവഹണ നിർദേശങ്ങളുടെ ലഭ്യതയും ചിട്ടയായ നടത്തിപ്പും ഇല്ലാത്ത നിലവിലെ അവസ്ഥ എഫ്പിസികളുടെ പ്രവർത്തനങ്ങളെ തകർച്ചയിലേക്കു നയിച്ചിരിക്കുന്നു.
മേൽനോട്ടം പരിമിതം
കൃഷിവകുപ്പിലെ പരിചയസന്പന്നരായ അഗ്രോണമിസ്റ്റുകൾ, സാന്പത്തിക സ്റ്റാറ്റിസ്റ്റിക്സ് പരിജ്ഞാനമുള്ള ഉദ്യോഗസ്ഥർ, കൃഷി ഓഫീസർമാർ മുതലായവർ നിലവിലെ അഗ്രി ബിസിനസ് പ്രൊമോട്ടിംഗ് ഏജൻസികളും (എബിപിഎ) ക്ലസ്റ്റർ ബേയ്സ്ഡ് ബിസിനസ് ഓർഗനൈസർ (സിബിബിഒ)മാരും നടത്തുന്ന പ്രാഥമിക സർവേയും തുടർ പ്രവർത്തനങ്ങളുടെ മേൽനോട്ടവും നിലവിൽ നടത്തുന്നില്ല. സർവേ പ്രവർത്തനങ്ങൾ നിലവിൽ എസ്എഫ്എസി ചുമതലപ്പെടുത്തിയിട്ടുള്ള എൻജിഒകൾ, കണ്സൾട്ടന്റുമാർ, എബിപിഎ, സിബിബിഒകൾ തയാറാക്കുന്ന വിവരശേഖരണ ഫോർമാറ്റുകൾക്ക് മുൻകൂർ അംഗീകാരം ഉറപ്പാക്കണം. അല്ലാത്തപക്ഷം നിർദിഷ്ട എൻജിഒകൾ നടപ്പിലാക്കുന്ന വിവരശേഖരണം ഫലപ്രദമാവില്ല.
വിവരശേഖരണം ഫ്രീലാൻസ് മോഡ്
വിവരശേഖരണത്തിനായി അഗ്രി ബിസിനസ് പ്രൊമോട്ടിംഗ് ഏജൻസികൾ തയാറാക്കിയിട്ടുള്ള ചോദ്യാവലികളുടെ നിലവാരവും പ്രായോഗികതയും മുൻകൂർ വിലയിരുത്തേണ്ടതുണ്ട്. ചോദ്യാവലിയിലൂടെ വിവരം ശേഖരിക്കുന്പോൾ നൽകേണ്ട നിർദേശങ്ങളും സൂചനകളും നൽകാത്ത അവസ്ഥയുണ്ട് (ഉദാ: വിവരം നൽകുന്നയാൾ, ശേഖരിക്കുന്നയാൾ മുതലായവ രേഖപ്പെടുത്താത്തത്). പല ചോദ്യങ്ങൾക്കായി നൽകിയിട്ടുള്ള ഉത്തര ഓപ്ഷനുകൾ പലപ്പോഴും അവ്യക്തവും അപൂർണവുമാണ്. റഫറൻസ് പീരീഡ്, അളവു, തൂക്ക യൂണിറ്റുകൾ എന്നിവ വ്യക്തമായി നിഷ്കർഷിക്കാത്തത് ലഭ്യമാകുന്ന ഡാറ്റയുടെ ഫലപ്രദമായ ഉപയോഗത്തിന് ഉപകരിക്കില്ല. ശേഖരിച്ച ഡാറ്റ കംപ്യൂട്ടറൈസ് ചെയ്ത് തുടർ വിചിന്തനത്തിന് സാധ്യമാകുന്ന രീതിയിലേക്കു മാറ്റേണ്ടതുണ്ട്. പല ഉപചോദ്യങ്ങളും പരസ്പരം ബന്ധപ്പെട്ടവയാണെങ്കിലും അവയുടെ ആന്തരിക ഏകോപനം സാധ്യമല്ലാത്ത തരത്തിലാണ് പലയിനങ്ങളും തയാറാക്കി നിർവചിച്ചു നൽകുന്നത്. നിലവിൽ ഇവർ തയാറാക്കിയിട്ടുള്ള വിവര ശേഖരണ ചോദ്യാവലികളുടെ അടിസ്ഥാനത്തിൽ ലഭ്യമാവുന്ന ഡാറ്റാ ഉപയോഗിച്ച് പ്രോജക്ട്, ബിസിനസ് പ്ലാനുകൾ, കോസ്റ്റ് ബനഫിറ്റ് അനാലിസിസ്, വാല്യൂ ചെയിൻ അസസ്മെന്റ്, എസ്ഒഡബ്ല്യുടി പഠനങ്ങൾ മുതലായവ ക്രിയാത്മകമായി നടത്താൻ സാധിക്കുമെന്നു കരുതാൻ കഴിയില്ല. നിലവിൽ ഇവർ തയാറാക്കി വിതരണം നടത്തിയ പല വിവരശേഖരണ ചോദ്യാവലികളും സമൂലം പരിഷ്കരിക്കേണ്ടതുണ്ട്. അശാസ്ത്രീയമായ സർവേകൾ നടത്തുന്ന ത്വരിത കർമ ഫ്രീ ലാൻസിംഗ് സർവേയിസ്റ്റുകളെ നിയന്ത്രിക്കേണ്ടതുണ്ട്.
അപര്യാപ്തമായ ഇളവുകൾ
ഒരു പുതിയ എഫ്പിസിക്കു ലഭിക്കുന്ന പലിശ സബ്സിഡി ഒരു വർഷത്തേക്ക് പരമാവധി ഒരു ലക്ഷമായി ലിമിറ്റ് ചെയ്തിരിക്കുന്നതും പ്രായോഗികമായ സമീപനമല്ല. കാരണം ചെറിയ തോതിൽ പ്രവർത്തനം ആരംഭിക്കുവാൻ മിനിമം ഒരു കോടി വരെ വർക്കിംഗ് ക്യാപ്പിറ്റലായി ചെലവിടേണ്ടിവരും. അപ്പോൾ ഒരു വർഷത്തേക്ക് മൂന്നു ശതമാനം പലിശനിരക്കിലെ ഇളവ് ആനുപാതികമായി പരമാവധി മൂന്ന് ലക്ഷം രൂപ എങ്കിലുമായി പലിശ സബ്സിഡി പുതുക്കി നിശ്ചയിക്കണം. നിലവിൽ വായ്പയും പലിശയും തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്താത്ത എഫ്പിസികൾക്കേ പലിശയിളവ് വായ്പ ലഭിക്കൂ. വായ്പയുടെയും പലിശയുടെയും തിരിച്ചടവ് നിശ്ചയിക്കുന്നതിൽ ഉദാരമയ സമീപനം വായ്പ നൽകുന്ന ബാങ്കുകൾ സ്വീകരിക്കേണ്ടതുണ്ട്. നിലവിലെ തിരിച്ചടവ് വായ്പാ നിബന്ധനകൾ കർഷകസൗഹൃദവും ലളിതവുമാക്കിയാലേ എഫ്പിസികൾക്കു വളർച്ചയുടെ പാതയിലൂടെ പ്രാരംഭഘട്ടങ്ങളിലെ പ്രതിസന്ധികൾ വിജയകരമായി മറികടക്കാൻ സാധിക്കൂ. പ്രവർത്തന മൂലധന നിക്ഷേപത്തിനു നൽകുന്ന പലിശ ഇളവ്/സബ്സിഡി മൂന്നു ശതമാനം നൽകാനുള്ള തീരുമാനം നല്ല തുടക്കം തന്നെ. പക്ഷേ, ഇളവ് ആറു മാസക്കാലാവധിയിലേക്കു പരിമിതപ്പെടുത്തിയത് ദുർഗ്രഹമാകുന്നു. ഇപ്രകാരമുള്ള പലിശയിളവ് ആറുമാസത്തിനു പകരം മൂന്നു വർഷത്തേക്ക് ദീർഘിപ്പിച്ചു നൽകിയാൽ മാത്രമേ ഫലപ്രദമാകൂ. കാരണം, കന്പനിയുടെ ആദ്യകാല ഉത്്പാദനം കൊമേഴ്സ്യൽ തലത്തിലേക്കു കടന്ന് വിറ്റുവരവ് ലഭിച്ചുതുടങ്ങാൻ ചുരുങ്ങിയത് രണ്ട്-മൂന്ന് വർഷമെങ്കിലും വേണ്ടിവരുമെന്നുള്ളത് ഏവർക്കുമുള്ള പ്രായോഗിക അറിവാണ്.
പാളിയ നിർവഹണം
പുതിയ കർഷക ഉത്പാദക സംഘങ്ങൾ എഫ്പിഒ ആരംഭിക്കുക, പഴയ അൻപത് എഫ്പിഒകളെ ശക്തീകരിക്കുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിച്ചിട്ടുള്ള പ്രവർത്തനങ്ങൾ പുനരവലോകനം അർഹിക്കുന്നു. എസ്എഫ്എസിയും നബാർഡും പുറപ്പെടുവിച്ചിട്ടുള്ള പല നടത്തിപ്പ് നിർദേശങ്ങളും പ്രായോഗികമല്ല. മാത്രമല്ല, കേരളത്തിൽ എസ്എഫ്എസിയും നബാർഡും പുറപ്പെടുവിച്ചിട്ടുള്ള പല മാർഗനിർദേശങ്ങളും പരസ്പരം വേറിട്ടു നിൽക്കുന്നതും അവ്യക്തവുമാവുന്നതും ആശാവഹമല്ല.
എബിപിഎ, സിബിബിഒകളുടെ ഉത്തരവാദിത്വങ്ങൾ, ഇക്യുറ്റി ഗ്രാൻഡ്, ക്രെഡിറ്റ് ഗ്യാരന്റി, മുതലായ സേവനങ്ങൾ ലഭ്യമാക്കാനുള്ള വ്യവസ്ഥകൾ ലളിതമാക്കുകയും വിശദമായി പ്രാദേശിക ഭാഷയിൽ എഴുതി തയാറാക്കി നൽകുകയും വേണം. മികച്ച മാതൃകാ ഷെൽഫ് ഓഫ് പ്രോജക്ടുകൾ കർഷകർക്ക് ലഭ്യമല്ല. വെബ്സൈറ്റ് അടിസ്ഥാനത്തിൽ കാർഷിക സ്ഥിതിവിവര കണക്കുകൾ എഫ്പിസികൾക്ക് സദാ ലഭ്യമാക്കണം. നിലവിലെ സ്ഥിതി തുടർന്നാൽ ഈ പുതിയ കാർഷികനയം എഫ്പിസികളുടെ അകാലമൃത്യുവിന് ഇടയയാക്കും. മികച്ച പരിശീലനം നൽകുന്നതിനുവേണ്ടിയുള്ള മൊഡ്യൂളുകൾ തയാറാക്കി ലഭ്യമാക്കേണ്ടതുണ്ട്.
അശാസ്ത്രീയ കാത്തിരിപ്പ്
നിർദേശങ്ങൾക്കനുസരിച്ച് ചുരുങ്ങിയത് 100 കർഷകരെ ഉൾപ്പെടുത്തി ഒരു എഫ്പിസി തുടങ്ങാവുന്നതും മൂന്ന് വർഷത്തിനകം അംഗത്വം 500-1000 വരെ എത്തിക്കേണ്ടതുമാണ്. ഒരു കർഷക കന്പനിയിൽ ചേരാൻ താത്പര്യമുള്ള 10-12 കർഷകരെ സംഘടിപ്പിച്ച് കാർഷികസൗഹൃദ ഗ്രൂപ്പുകൾ (എഫ്ഐജി) രൂപീകരിക്കണം. ഇപ്രകാരമുള്ള 15-20 എഫ്ഐജികളെ ഉൾപ്പെടുത്തി കർഷക ഉത്പാദക സംഘങ്ങളും രൂപീകരിക്കണം. പ്രാഥമിക വിവരശേഖരണം നടത്തി ബിസിനസ് പ്ലാൻ തയാറാക്കി പ്രവർത്തനം ആരംഭിക്കുവാൻ സാന്പത്തികസഹായം ലഭ്യമാക്കാൻ എസ്എഫ്എസിയുടെ നിർദേശങ്ങൾക്കനുസരിച്ച് മിനിമം 250 അംഗങ്ങൾ വേണം. എന്നാൽ നബാർഡിന് ആയത് 300 ആകുന്നു. ഇതിൻപ്രകാരം വിവരശേഖരണം നടത്തി ബിസിനസ് പ്ലാൻ തയാറാക്കാൻ മാസങ്ങളായി നീണ്ട കാത്തിരിപ്പിലാണ് സിബിബിഒകൾ. ഇത് തികച്ചും അശാസ്ത്രീയമായ കാത്തിരിപ്പായി തുടരുന്നു.
ശാസ്ത്രീയ വിവരങ്ങൾ ലഭ്യമല്ല
മേൽപ്രകാരം തുടക്കത്തിൽതന്നെ 250 വരെ കർഷകരെ കണ്ടെത്തി 2000 രൂപയുടെ അംഗത്വം/ഷെയർ എടുപ്പിച്ചിട്ടാകണം പ്രാഥമിക വിവരശേഖരണം, ബിസിനസ് പ്ലാനുകൾ തയാറാക്കൽ മുതലായവ ആരംഭിക്കാൻ എന്നാണ് സിബിബിഒകളുടെ തീരുമാനം. മൂന്നു വർഷത്തിനകം 500-1000 അംഗങ്ങളാവേണ്ടതുമാണ്. പക്ഷേ ഇപ്രകാരം ക്രോപ്പ് സ്പെക്ട്രം അടിസ്ഥാനത്തിൽ എഫ്പിസികളുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ വേണ്ടത്ര ശാസ്ത്രീയ വിവരങ്ങൾ നിലവിൽ കർഷകർക്കു ലഭ്യമല്ല. പുതിയ എഫ്പിസികൾ ക്രോപ്പ് സ്പെക്ട്രം അടിസ്ഥാനത്തിൽ ആകണമെങ്കിൽ അതിനുവേണ്ട തുടർനടപടികൾ കൃഷിവകുപ്പ് സ്വീകരിക്കേണ്ടതുണ്ട്. എസ്എഫ്എസിയുടെ നിർദേശങ്ങൾക്കനുസരിച്ച് ക്രോപ്പ് സ്പെക്ട്രം അടിസ്ഥാനത്തിൽ ആകണം പുതിയ എഫ്പിസികൾ ആരംഭിക്കാൻ. ഇപ്രകാരമുള്ള എഫ്പിസി രൂപീകരണം പ്രാദേശിക തലത്തിൽ/തദ്ദേശ ഭരണതലങ്ങളിൽ ക്രോപ്പ് സ്പെക്ട്രം അനുസരിച്ച് നടപ്പിലാക്കുക എന്നത് വളരെ ദുഷ്കരം തന്നെ. ഒരു ക്രോപ്പ് സ്പെക്ട്രം കേന്ദ്രീകരിച്ച് നിലവിൽ നിശ്ചിത കൃഷികൾ നടപ്പിലാക്കിവരുന്ന, ആയതിനു സാധ്യതയുള്ള, കർഷകരെ കണ്ടെത്തി ഉത്പാദനസംഘങ്ങൾ രൂപീകരിച്ച് ആധുനിക രീതിയിൽ അഗ്രി ബിസിനസ്, വ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ കർഷകരെ സഹായിക്കാൻ എബിപിഎകളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. നേരേമറിച്ച് കാർഷിക വിളകളുടെ നിലവിലുള്ള ഉത്പാദനപ്രക്രിയകളെ അടിസ്ഥാനപ്പെടുത്തിയാകണം പ്രാഥമിക വിവരശേഖരണം, മൂല്യവർധന, സംഭരണവും-വിതരണവും, തൊഴിൽ നൽകൽ മുതലായവ എഫ്പിസികൾക്ക് നിർവഹിക്കാൻ അനുവാദം നൽകേണ്ടത്.
നടത്തിപ്പ് തടസങ്ങൾ
മിനിമം 250/300 അംഗങ്ങളെ വീതം കണ്ടെത്തുന്നതിൽ പുതിയ എഫ്പിസികൾ ഒരേ ജില്ലയിലെതന്നെ പല ബ്ലോക്കുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കേണ്ടിവരുന്നുണ്ട്. ഇത് ക്രോപ്പ് സ്പെക്ട്രം പരിഗണനകൾ മാനിക്കാതെയാണ്. തുടക്കത്തിൽതന്നെ 250-300 കർഷകരെ അംഗങ്ങളാക്കുക എന്നുള്ളത് പുതിയ എഫ്പിസികൾക്ക് ഒരു പ്രതിസന്ധിയായി തുടരുന്നു. ഇത്തരം എഫ്പിസികൾ ഏറ്റെടുക്കുന്ന ക്രോപ്പ്/പ്രോഡക്ട്/മിക്സ് മൂല്യവർധിത പ്രവർത്തനങ്ങളിൽ അംഗങ്ങളായ എല്ലാ കർഷകരുടെയും പങ്കാളിത്തം പ്രായോഗികമായി ഉറപ്പാക്കുക സാധ്യമല്ല. മേൽപ്രകാരം കന്പനിയുടെ ഉത്പാദന-വിപണന പ്രക്രിയയിൽ പങ്കാളിത്തം ലഭിക്കാത്ത കർഷകർ നിരാശരായി അംഗത്വം പിൻവലിക്കാൻ തുടക്കത്തിലേ ശ്രമിക്കാവുന്നതാണ്. ആയതിനാൽ ഒരു പുതിയ എഫ്പിസി രൂപീകരിക്കാൻ കർഷകരുടെ മിനിമം അംഗത്വം നൂറായി പരിമിതപ്പെടുത്തേണ്ടതുണ്ട്.
മൂന്നുവർഷത്തെ വിജയകരമായ പ്രവർത്തനത്തിനു ശേഷം അംഗത്വ പരിധി വർധിപ്പിക്കാൻ തീരുമാനമെടുക്കുവാനുള്ള അധികാരം നിലവിലുള്ള അംഗങ്ങളുടെ ജനറൽ ബോഡിക്ക് വിടേണ്ടതാണ്. നേരേ മറിച്ച് മൂന്നുവർഷത്തിനകം നിർബന്ധമായും 500-1000 വരെ ആക്കണമെന്നുള്ള നിബന്ധന എഫ്പിസികൾക്ക് ഒരു വലിയ വെല്ലുവിളിയായി അവശേഷിക്കും. ഇക്കാരണത്താൽ മാച്ചിംഗ് ഇക്വിറ്റി ഗ്രാന്റിന്റെ രണ്ട് - മൂന്നു ഗഡുക്കൾ ഏകദേശം പത്ത് ലക്ഷം രൂപ സാന്പത്തികസഹായം ലഭിക്കുവാൻ സാധ്യത ഇല്ലതന്നെ.