Saturday, January 14, 2023 11:12 PM IST
സി.വി. ആനന്ദബോസ് (പശ്ചിമബംഗാൾ ഗവർണർ)
ഫെലിക്സ് അച്ചൻ കർത്താവിൽ അന്ത്യനിദ്ര പ്രാപിച്ചു. ആയിരക്കണക്കിനു സുഹൃത്തുക്കളെ ദുഃഖത്തിലാഴ്ത്തി ആ പുണ്യാത്മാവ് സ്വർഗസ്ഥനായിരിക്കുന്നു. ഫാ. ഡാമിയൻ കുഷ്ഠരോഗികൾക്ക് എന്തായിരുന്നുവോ, മദർ തെരേസ അശരണർക്ക് എന്തായിരുന്നുവോ, അതുതന്നെയായിരുന്നു ഫെലിക്സ് അച്ചൻ ഭിന്നശേഷിക്കാരായ കുട്ടികൾക്ക്.
ഭിന്നശേഷിക്കാരായ കുട്ടികളുടെ സിയാറ്റിൽ സ്പെഷൽ ഒളിംപിക്സിന്റെ കാര്യം അച്ചൻ പലപ്പോഴും പറയുമായിരുന്നു. നൂറു മീറ്റർ ഓട്ടം തുടങ്ങുകയാണ്. ഭിന്നശേഷിക്കാരായ ഒന്പതു കുട്ടികൾ ട്രാക്കിലുണ്ട്. വ്യക്തമായി പറഞ്ഞാൽ ബുദ്ധിമാന്ദ്യം സംഭവിച്ചവർ. സ്പെഷലി ഏബിൾഡ്. ഓണ് യുവർ മാർക്ക്, ഗെറ്റ്, സെറ്റ്, ഗോ എന്നു മുഴങ്ങിയപ്പോൾ അവർ ഒന്പതു പേരും ഓടിത്തുടങ്ങി. ഇടയ്ക്കുവച്ചൊരാൾ ട്രാക്കിൽ വീണു പോയി. മുന്നോട്ടോടിയ എട്ടു കുട്ടികളും തൽക്ഷണം തിരിഞ്ഞോടി. ട്രാക്കിൽ വീണു പോയ കുട്ടിയെ പിടിച്ച് എഴുന്നേൽപിച്ചു. പിന്നീട് ഒന്പതു കുട്ടികളും കൈകോർത്ത് ഒന്നിച്ച് ഓടി, ഒന്നിച്ചു ഫിനീഷ് ചെയ്തു, ഒന്നിച്ചു ജയിച്ചു.
യേശുദേവൻ പറഞ്ഞു, “കുഞ്ഞുങ്ങളെ എന്റെ അടുത്തേക്കു വിടുക.” കുഞ്ഞുങ്ങളിൽ വലിയ വിശ്വാസമായിരുന്നു ഫെലിക്സ് അച്ചന്. അദ്ദേഹവുമായുള്ള വ്യക്തിപരമായ ബന്ധം എനിക്ക് വളരെ ഉൗഷ്മളമായ ഒന്നായിരുന്നു. പതിറ്റാണ്ട ുകളായി നീളുന്ന ഒരു ബന്ധമാണത്. ആത്മബന്ധമായി അതു വളർന്നു.
അബ്ദുൾ കലാമിന്റെ സമ്മാനം
ഫെലിക്സ് അച്ചന്റെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ റിട്ടാർഡേഷനിൽ പലവട്ടം പോകാനും കുഞ്ഞുങ്ങളുടെ കലാപരിപാടികളിലും മറ്റും പങ്കെടുക്കാനുമുള്ള അവസരം ഉണ്ടായിട്ടുണ്ട്. അച്ചൻ നിർദേശിച്ച പ്രകാരം കാരിത്താസിന്റെ പ്രതിനിധികളുമായി ഭിന്നശേഷിക്കാർക്കായുള്ള കേരളത്തിലെ വിവിധ സ്ഥാപനങ്ങളിൽ പോകാനുള്ള അവസരവും എനിക്കുണ്ടായിട്ടുണ്ട ്.
ഈ കുഞ്ഞുങ്ങളുടെ മനസിലേക്ക് വെളിച്ചം വീശുന്ന ഒരു യാത്രയായിരുന്നു അത്. മറ്റൊരു കാര്യംകൂടി ഇവിടെ ഓർക്കുകയാണ്. അച്ചന്റെ പ്രവർത്തനങ്ങളിൽ ഏറ്റവും കൂടുതൽ ആകൃഷ്ടനായിരുന്ന ഒരു വ്യക്തിയാണ് ഇന്ത്യൻ രാഷ്ട്രപതിയായിരുന്ന ഡോ. എ.പി.ജെ. അബ്ദുൾ കലാം. അദ്ദേഹം പ്രസിഡന്റായി ചുമതലയേൽക്കുന്നതിനു തൊട്ടുമുൻപ് സന്ദർശിച്ച ഒരു സ്ഥാപനം സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ റിട്ടാർഡേഷനാണ്.
പ്രസിഡന്റായതിനു ശേഷവും കുഞ്ഞുങ്ങളുമായുള്ള ബന്ധവും അച്ചനുമായുള്ള ബന്ധവും അദ്ദേഹം അനുസ്യൂതം തുടർന്നുകൊണ്ടേയിരുന്നു. ഈ കുഞ്ഞുങ്ങൾക്കുവേണ്ടി അദ്ദേഹം രണ്ടു കുതിരകളെ സമ്മാനിക്കുക വരെയുണ്ടായി.
അച്ചന്റെ കുഞ്ഞുങ്ങളെ നിർമിതികേന്ദ്രത്തിൽ പരിശീലനത്തിനായി ഞാൻ ക്ഷണിച്ചു. എല്ലാവരും അന്നു പറയുമായിരുന്നു, ആവർത്തനസ്വഭാവമുള്ളതു മാത്രമേ ഈ കുട്ടികൾക്കു ചെയ്യാൻ കഴിയൂ എന്ന്. എന്നാൽ അച്ചൻ പറഞ്ഞു, അങ്ങനെയല്ല സാധാരണ കുഞ്ഞുങ്ങൾക്കു ചെയ്യാൻ കഴിയുന്നതെല്ലാം ഈ കുഞ്ഞുങ്ങൾക്കും ചെയ്യാൻ കഴിയും. അതിനുള്ള ആന്തരികശക്തി പുറത്തെടുക്കാൻ പ്രേരിപ്പിച്ചാൽ മാത്രം മതിയെന്നും അച്ചൻ പറഞ്ഞു. പറയുന്നത് അച്ചനായതുകൊണ്ട് അതിൽ പതിരില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു. മറ്റുള്ളവർ നിരുത്സാഹപ്പെടുത്തിയപ്പോഴും അച്ചനോടൊപ്പം നിന്ന് ഈ കുട്ടികൾക്ക് ഭവനനിർമാണത്തിൽ പരിശീലനം നൽകാൻ ഞാൻ മുതിർന്നു. അതിനു ഫലമുണ്ടായി. വളരെ നല്ല ഒരു വീട് തിരുവനന്തപുരത്തെ നിർമിതികേന്ദ്രത്തിന്റെ വളപ്പിൽ ഈ കുട്ടികൾ പണിതു.
അദ്ഭുതപ്പെട്ട് ഷീലാ കൗൾ
ഒരു വലിയ യാത്രയുടെ ആദ്യത്തെ ചുവടുവയ്പായിരുന്നു അതെന്നു പിന്നീടു മനസിലായി. കേന്ദ്രത്തിൽ ഭവനനിർമാണ വകുപ്പ് കൈകാര്യം ചെയ്തിരുന്ന കാബിനറ്റ് മന്ത്രി ഷീലാ കൗൾ ഒരിക്കൽ നിർമിതി സന്ദർശിച്ചു. ഈ വീട് അവർക്ക് വളരെ ഇഷ്ടപ്പെട്ടു. ഇതു ഭിന്നശേഷിക്കാരായ കുട്ടികൾ നിർമിച്ചതാണെന്നു പറഞ്ഞപ്പോൾ അവർക്ക് അദ്ഭുതമായി. അവർ അച്ചനെ നേരിട്ടു സന്ദർശിച്ചു. ഇന്ത്യയിൽ മുഴുവൻ ഭിന്നശേഷിക്കാർക്കായി ഇതുപോലെയുള്ള നല്ല കാര്യങ്ങൾ ചെയ്യാൻ അച്ചൻ മുന്നോട്ടു വരണമെന്ന് അപേക്ഷിച്ചു. പിന്നീടു വന്ന മേനകഗാന്ധിയും ഇതുപോലെയുള്ള അച്ചന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടയാകുകയും അച്ചന്റെ സേവനം ദേശീയതലത്തിൽ ഉണ്ടാകണമെന്ന് അഭ്യർഥിക്കുകയും ചെയ്തിരുന്നു.
ഈ കുട്ടികൾ അവതരിപ്പിച്ച രാമായണം ബാലെ ഞാൻ കാണാനിടയായി. ഒരിക്കൽ അച്ചൻ പറഞ്ഞു; ഇന്നു വിജെടി ഹാളിൽ അവരുടെ ബാലെയുണ്ട്, മുഖ്യമന്ത്രി പങ്കെടുത്താൽ് കൊള്ളാമെന്നുണ്ട്. അന്ന് മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരൻ, ക്ഷണമില്ലാതിരുന്നിട്ടും അച്ചന്റെ പെട്ടെന്നുള്ള ക്ഷണം സ്വീകരിച്ച് അവിടെയെത്തി കുട്ടികളുടെ ബാലെ കണ്ടു.
ദേശീയ യുവജനോത്സവം തിരുവനന്തപുരത്ത് കൊണ്ടാടിയപ്പോൾ അതിന്റെ ചീഫ് കോ-ഓർഡിനേറ്റർ ആയി എന്നെയാണ് ചുമതലപ്പെടുത്തിയത്. ഇന്ത്യയിലെ യുവതീയുവാക്കളായ കലാകാരന്മാരെല്ലാം പങ്കെടുക്കുന്ന ആ മെഗാ മേളയിൽ ഈ കുട്ടികളുടെ നൃത്തം അവതരിപ്പിക്കപ്പെട്ടു. എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റത്തക്ക നിലയിലുള്ളതായിരുന്നു ഈ കുഞ്ഞുങ്ങളുടെ പ്രകടനം. അതോർമിക്കുന്പോൾ വലിയ സന്തോഷം തോന്നുന്നു.
ഡൽഹിയിൽ ഒരു ഘട്ടത്തിൽ നാഷണൽ മ്യൂസിയത്തിന്റെ തലവനായി ഞാൻ പ്രവർത്തിക്കുന്പോൾ സംഘടിപ്പിക്കപ്പെട്ട കലാമേളയിൽ പങ്കെടുക്കുന്നതിനായി അച്ചന്റെ കുട്ടികളെ ക്ഷണിച്ചു. അച്ചനും അദ്ദേഹത്തിന്റെ വലംകൈയായ സിസ്റ്റർ എലൈസും കുട്ടികളെ കൊണ്ട ുവന്നു. അവർ അവിടെ നൃത്തം അവതരിപ്പിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളാണിതെന്നു വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് ഈ നൃത്തം കണ്ട ഐസിസിആർ മേധാവി പറഞ്ഞു. മറ്റു രാജ്യങ്ങളിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ നൃത്തം ചെയ്യാൻ ഈ കുഞ്ഞുങ്ങളെ ക്ഷണിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.
ഫെലിക്സ് അച്ചനെപ്പോലുള്ള ദൈവദാസന്മാർക്കു മരണമില്ല. സമൂഹത്തിനുവേണ്ട ി, മനുഷ്യർക്കുവേണ്ടി, കുഞ്ഞുങ്ങൾക്കുവേണ്ടി, ജീവിതം ഉഴിഞ്ഞുവച്ച ഫെലിക്സ് അച്ചനിൽ ഒരു പുണ്യവാന്റെ പ്രഭ ഞാൻ കാണുന്നുണ്ട്.
അത്യുന്നതങ്ങളിൽ ദൈവത്തെ സ്തുതിച്ചുകൊണ്ട ് ഭൂമിയിൽ സന്മനസുള്ളവർക്ക് സമാധാനമേകാൻ കുഞ്ഞുങ്ങളിലൂടെ അദ്ദേഹം ശ്രമിച്ചു. കുഞ്ഞുങ്ങളുടെ മുന്നിൽ ഒന്നും മറച്ചുവയ്ക്കരുത് എന്ന നിർബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. കുഞ്ഞുങ്ങളിൽ ദൈവത്തിന്റെ പ്രഭ കാണാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. ഓരോ കുഞ്ഞും ദൈവത്തിന്റെ ദൃഷ്ടിയിൽ ഒരു വെള്ളിനക്ഷത്രമാണ് എന്ന ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. അങ്ങനെ ധാരാളം നക്ഷത്രങ്ങളെ നമ്മുടെ സമൂഹത്തിനു നൽകിയിട്ടാണ് അച്ചൻ ദൈവത്തിന്റെ മടിയിലേക്ക് മടങ്ങിപ്പോയത്. നിശ്ചയമായും അവിടെ സ്വർഗരാജ്യത്തിൽ ദൈവത്തിന്റെ പരിലാളന അനുഭവിച്ചുകൊണ്ട് ഒരു പുണ്യവാനായി അദ്ദേഹം വിരാജിക്കും എന്ന കാര്യത്തിൽ സംശയമില്ല.