Friday, February 3, 2023 3:14 AM IST
ഭൂമിയിൽ ഒരു സ്വർഗമുണ്ടെങ്കിൽ അതിവിടെയാണെന്ന് മുഗൾ ചക്രവർത്തിമാരിലൊരാൾ ലോകത്തോടു വിളിച്ചുപറഞ്ഞ, ഇന്ത്യയുടെ കാഷ്മീരിലായിരുന്നു രാഹുൽ ഗാന്ധിയും ഞങ്ങളുമടങ്ങുന്ന സംഘം കഴിഞ്ഞ ദിവസം വരെ. ഭൂപ്രകൃതി കനിഞ്ഞനുഗ്രഹിച്ച, ചരിത്രം ഒരുപക്ഷേ ഒരുകാലത്തും നീതി കാണിക്കാതിരുന്ന കാഷ്മീരിന്റെ ഭീതി നിറഞ്ഞ വഴികളിലൂടെ സ്നേഹത്തിന്റെ ഭാഷ സംസാരിച്ചു നടന്നുനീങ്ങുമ്പോൾ ആ ജനത സ്നേഹപൂർവം നീട്ടിത്തന്ന പൂക്കൾക്ക് അവരുടെ പ്രതീക്ഷകളുടെ ഗന്ധമുണ്ടെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു.
ഏതു സമയവും അപകടം പതിയിരിക്കുന്ന കാഷ്മീരിൽ വാഹനത്തിൽ യാത്ര നടത്താമെന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങളെ തള്ളിയത് രാഹുൽ ഗാന്ധി തന്നെയാണ്. സ്വയം സുരക്ഷിതനായിരുന്നിട്ടല്ല സ്നേഹത്തിന്റെ കരങ്ങൾ നീട്ടേണ്ടതെന്ന് മറ്റാരേക്കാളും നന്നായി രാഹുലിനറിയാമായിരുന്നു. അശാന്തിയോടൊപ്പം ചേർത്തെഴുതേണ്ട പേരല്ല കാഷ്മീരെന്ന് ആ മനുഷ്യന് നല്ല ബോധ്യമുണ്ട്. തെക്ക് കന്യാകുമാരി മുതൽ വടക്ക് കാഷ്മീർ വരെ ഐക്യവും ശാന്തിയും തെളിഞ്ഞുനിൽക്കുന്ന ഒരൊറ്റ ഇന്ത്യക്കുവേണ്ടി മുന്നോട്ടു ചുവടുകൾ ചരിത്രമായിരുന്നുവെന്ന് കാലം രേഖപ്പെടുത്തുകതന്നെ ചെയ്യും.
ഒരുപാടു ചോദ്യം
ഒരുപാടധികം പേരുടെ ചോദ്യങ്ങൾ കേട്ടുകൊണ്ടാണ് മാസങ്ങൾക്കു മുൻപ് ഈ യാത്ര തുടങ്ങുന്നത്. നടത്തം എങ്ങനെയാണ് ഒരു യാത്രയാകുന്നത്? ആ യാത്ര എങ്ങനെയാണ് ചരിത്രത്തിൽ ഇടം പിടിക്കുന്നത്? എന്നെക്കാൾ ആശങ്കകൾ പേറി ഇങ്ങനെ ചോദ്യങ്ങളുമായി ഒരുപറ്റം മനുഷ്യരും കന്യാകുമാരിക്കു പുറത്ത് ഞങ്ങളെ നോക്കിനിന്നിരുന്നു. മുൻവിധികളുണ്ടായിരുന്നിരിക്കണം അക്കൂട്ടത്തിൽ. അഗസ്തീശ്വരത്തിന്റെ തമിഴ് മണ്ണിൽനിന്ന് 118 മനുഷ്യർ ഒരൊറ്റ മനസായി നടന്നുതുടങ്ങിയ നിമിഷം മുതൽ ആ സംശയങ്ങൾ നേർത്തുനേർത്ത് ഇല്ലാതായി.
തെരുവോരങ്ങളിൽ, കൃഷിയിടങ്ങളിൽ, ഗ്രാമക്കവലകളിൽ ഒക്കെ കൈക്കുഞ്ഞുങ്ങളുമായി കാത്തുനിന്നവർ, തിരക്കിട്ട ജോലികൾക്കിടയിൽനിന്ന് ഇടവേളയെടുത്ത് ഓടിവന്നവർ, പ്രായം തോൽപ്പിക്കാത്ത മനോവീര്യവുമായി നിറഞ്ഞ കണ്ണുകളോടെ അഭിവാദ്യം നേർന്നവർ... ഇങ്ങനെ ചങ്ങലക്കണ്ണികൾ പോലെ അണമുറിയാതെ യാത്രയുടെ ഭാഗമാകാനെത്തിയവർ ആ സംശയങ്ങൾക്ക് ഉത്തരം നൽകുകയായിരുന്നു. വെറുപ്പിന്റെ രാഷ്ട്രീയം വമിപ്പിക്കുന്ന അന്തരീക്ഷത്തിൽ ശ്വാസംമുട്ടിയ ബാല്യ-കൗമാര-യൗവനങ്ങൾ രാഹുൽ ഗാന്ധിയെന്ന സ്നേഹത്തിന്റെ ആൾരൂപത്തിലേക്ക് ഓടിയടുക്കുന്ന കാഴ്ചകൾ ആദ്യദിനം മുതൽ യാത്രയുടെ സന്ദേശങ്ങളായി.
മര്യാദയില്ലാത്ത ആരോപണങ്ങൾ
കൊടുംചൂടും കനത്ത മഴയും അതിശൈത്യവും തീർത്ത വെല്ലുവിളികൾ മാത്രമായിരുന്നില്ല അതിജീവിക്കേണ്ടിയിരുന്നത്. എതിർപാളയത്തിൽനിന്നുള്ള രാഷ്ട്രീയമര്യാദയില്ലാത്ത ആരോപണങ്ങൾക്ക് മറുപടി നൽകാനുള്ള ഊർജവും സംഭരിക്കേണ്ടിയിരുന്നു. സ്വന്തം വീടിന്റെ സുരക്ഷിതത്വം വിട്ടാണ് യാത്രികരായ ഒരുകൂട്ടം മനുഷ്യർ കണ്ടെയ്നറുകളിൽ അന്തിയുറങ്ങിയത്. എല്ലാ സുഖസൗകര്യങ്ങളും വെടിഞ്ഞ്, രാജ്യത്തിന്റെ ഗ്രാമ-നഗര വീഥികളിലൂടെ നടന്നുനീങ്ങാൻ തീരുമാനിച്ചതാണ് അവർ.
ഉയർത്തിപ്പിടിക്കാൻ ഒരൊറ്റ ആശയമേ കൈമുതലായുണ്ടായിരുന്നുള്ളൂ - ഇന്ത്യ. യാത്രയാരംഭിക്കുമ്പോൾ 3,570 കിലോമീറ്റർ എന്ന ദൂരമായിരുന്നില്ല മുൻപിലുണ്ടായിരുന്നത്; ആ വലിയ ദൂരത്തിനിടയിൽ താണ്ടേണ്ടിയിരുന്ന ഇന്ത്യയുടെ വൈവിധ്യങ്ങളായിരുന്നു. തമിഴ് ജനതയിൽനിന്ന് നമ്മുടെ മലയാളനാട്ടിലേക്ക്, അവിടെനിന്ന് കന്നഡഗരിലേക്ക്, അവിടെനിന്നു തെലുങ്കരിലേക്ക്... ഒടുവിൽ കാഷ്മീരിന്റെ സ്നേഹം തുളുമ്പുന്ന മണ്ണിലേക്ക്.
ഇതിനിടയിൽ എത്രയെത്ര ഭൂപ്രകൃതികൾ, വേഷവിധാനങ്ങൾ, രുചിഭേദങ്ങൾ നേരിട്ടറിഞ്ഞു എന്നോർമയില്ല. ഓരോന്നും ഒന്നിനൊന്ന് അദ്ഭുതകരം. ആലപ്പുഴയിൽ കൈയും മെയ്യും മറന്ന് കായലോളങ്ങളിൽ തുഴയെറിഞ്ഞ മനുഷ്യർക്കൊപ്പം അവരിലൊരാളായി പങ്കായമെടുത്ത രാഹുൽ ഗാന്ധി, തെലുങ്കാനയിലെ ഗോത്രവർഗക്കാരുടെ ‘കൊമ്മു കോയ’ നൃത്തത്തിനൊപ്പം ചുവടുവച്ചു. അതിൽ ഈ നാടിന്റെ മനോഹരമായ വകഭേദങ്ങളുമായി ചേർന്നുനിൽക്കുന്ന ഐക്യത്തിന്റെ സന്ദേശമുണ്ടായിരുന്നു.
കോവിഡിനെ കൂട്ടുപിടിച്ച ഭരണകൂടം
യാത്രയുടെ പരമമായ ലക്ഷ്യത്തെ ഭയപ്പെടുന്ന കൂട്ടർ അഹോരാത്രം ‘ജോലി’ ചെയ്ത ദിവസങ്ങൾക്കുകൂടി രാജ്യം സാക്ഷ്യം വഹിച്ചു. തെരഞ്ഞെടുപ്പുകാലംപോലും കാണാത്ത ‘കാഴ്ചകൾ’അവരുണ്ടാക്കി. ഒരൊറ്റ ദിവസംകൊണ്ട് മൈസൂരുവിലെ ക്ഷേത്രവും പള്ളിയും മസ്ജിദും സന്ദർശിച്ച രാഹുൽ ഗാന്ധി അവർക്ക് അസ്വസ്ഥതയുണ്ടാക്കി. പഞ്ചാബിലെ ഗുരുദ്വാരകളിൽ സ്നേഹവും പരസ്പര കരുതലും കണ്ടെത്തിയ രാഹുൽ, സംഘപരിവാറിനെ ആശങ്കയിലാക്കി.
യാത്രയെ പരാജയപ്പെടുത്താനായി ഒടുവിൽ കോവിഡിനെ കൂട്ടുപിടിക്കുന്ന ഭരണകൂടത്തെയും ഇവിടെക്കണ്ടു. രാജ്യം കോവിഡിൽനിന്ന് മുക്തി നേടവേ വീണ്ടും അവർ ആശങ്ക പരത്തി. രാഹുൽ ഗാന്ധിക്കു പിന്നിലായി കക്ഷി-രാഷ്ട്രീയ, മത-ജാതി ഭേദമന്യേ അണിചേർന്ന ജനക്കൂട്ടത്തെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാൻ കോവിഡിന്റെ ഇല്ലാക്കഥ സർക്കാർ സ്പോൺസർഷിപ്പിൽ പുറത്തിറങ്ങി. രാഹുലിനെ കാണാൻ തിങ്ങിക്കൂടിയ ജനം അതിനു മറുപടി നൽകിയപ്പോൾ ബിജെപിയുടെ നുണപ്രചാരവേലയുടെ മറ്റൊരു ദയനീയ പരാജയംകൂടി നമ്മൾ കണ്ടു.
ആ പരമ്പരയിലെ ഒടുവിലത്തെ കാഴ്ച അതിദാരുണമായിരുന്നു. തണുപ്പിനെ അതിജീവിക്കാൻ തന്റെ മുറിക്കയ്യൻ ടീഷർട്ടിനുള്ളിൽ രാഹുൽ ഗാന്ധി തെർമൽ സംവിധാനം ഉപയോഗിച്ചു എന്നായി ആരോപണം. സമയമുണ്ടെങ്കിൽ കാഷ്മീരിലെ മഞ്ഞുമൂടിയ താഴ്വാരയിൽ ദിവസങ്ങൾ മുൻപുണ്ടായിരുന്ന കാഴ്ചയിലേക്ക് ഒന്ന് നോക്കൂ. മൈനസ് രണ്ട് ഡിഗ്രി സെൽഷസിന്റെ അതിശൈത്യത്തെ പ്രതിരോധിക്കാൻ മാത്രമായി മഴക്കോട്ടിട്ട് നടക്കുന്ന മനുഷ്യനെ അവിടെ കാണാമായിരുന്നു.
ഫീനിക്സ് പക്ഷിയായി കോൺഗ്രസ്
ഈ കാഴ്ചകൾക്കിടയിൽ മറ്റൊന്നുകൂടി കണ്ടു. ദൗർബല്യങ്ങൾ മുഴച്ചുനിന്നിടങ്ങളിൽ കരുത്ത് സംഭരിക്കുന്ന, തോറ്റിടങ്ങൾക്കു മുകളിൽ ഫീനിക്സ് പക്ഷിയായി പറന്നുയരുന്ന ഒരു കോൺഗ്രസിനെ. 22 വർഷങ്ങൾക്കു ശേഷം ഒരിക്കൽക്കൂടി രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രസ്ഥാനത്തിന്റെ സംഘടനാ തെരഞ്ഞെടുപ്പിന് ഇന്ത്യ സാക്ഷ്യം വഹിച്ചു. അന്വേഷണ ഏജൻസികളെ ഉപയോഗിക്കാതെ, ജനാധിപത്യത്തിന്റെ അതിശക്തമായ വഴിയിൽകൂടി. തങ്ങളോടൊപ്പം നിൽക്കാത്തവരുടെ വീടുകളിലേക്ക് ഇഡിയെയും ആദായനികുതി വകുപ്പിനെയും പറഞ്ഞുവിട്ടു മാത്രം പരിചയമുള്ള മോദിസർക്കാരിനെ തെല്ലും ഭയക്കാത്ത മനുഷ്യർ യാത്രയ്ക്കൊപ്പം ചുവടുവച്ചു.
ഗൗരി ലങ്കേഷിന്റെ സഹോദരി കവിതാ ലങ്കേഷ്, ദളിത് സ്വത്വം ഉയർത്തിപ്പിടിച്ചതിന് ആത്മാഹുതി ചെയ്യേണ്ടിവന്ന രോഹിത് വെമുലയുടെ അമ്മ രാധികാ വെമുല, എക്കാലവും മതേതര നിലപാടുകളിലൂന്നി ജീവിക്കുന്ന കമൽ ഹാസൻ, മോദി ഭരണകൂടത്തിന്റെ സാമ്പത്തികനയം രാജ്യത്തിന് ആപത്താണെന്ന് വിളിച്ചുപറയുന്ന റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ, മുൻ കരസേനാ മേധാവി ജനറൽ ദീപക് കപൂർ, സ്വരാ ഭാസ്കർ, അമോൽ പലേക്കർ, തുഷാർ ഗാന്ധി, മേധാ പട്കർ, ടി.എം. കൃഷ്ണ തുടങ്ങി ഇന്ത്യ ഒരൊറ്റ സാഗരമായി യാത്രയിലേക്ക് ഒഴുകിയെത്തി. അക്കൂട്ടത്തിൽ സൈനിക ഉദ്യോഗസ്ഥർ, സാംസ്കാരിക-സാമൂഹിക വ്യക്തിത്വങ്ങൾ, കായികതാരങ്ങൾ, മറ്റിതര രാഷ്ട്രീയ പാർട്ടിയിൽനിന്നുള്ളവർ വരെ അണിനിരന്നപ്പോൾ ഇന്ത്യയുടെ മഹാപരിച്ഛേദമായി ഈ യാത്ര രാജ്യമെങ്ങും നിറഞ്ഞു.
പ്രതിപക്ഷത്തിനൊന്നാകെ നേട്ടം
ഭാരത് ജോഡോ യാത്രയുടെ ഈ ചരിത്രവിജയം ഗുണം ചെയ്യുന്നത് കോൺഗ്രസിനു മാത്രമല്ല, രാജ്യത്തെ പ്രതിപക്ഷത്തിനൊന്നാകെയാണ്. ഈ യാത്രയിലൂടെ വിജയം കാണുന്നത് രാജ്യത്തെ മതേതര, ജനാധിപത്യ ശക്തികളാണ്. പരാജയപ്പെടുന്നത് രാജ്യത്ത് ആർഎസ്എസ് നേതൃത്വം ഉത്പാദിപ്പിക്കുന്ന വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയമാണ്. ഒന്നും പറയാതെപോലും യാത്ര രാജ്യത്തോട് പലതും പറഞ്ഞു. സ്നേഹത്തിന്റെയും ഐക്യത്തിന്റെയും ഭാഷയിൽ രാജ്യത്തെ കർഷകരുമായും തൊഴിലാളികളുമായും ദരിദ്രരുമായും അരികുവത്കരിക്കപ്പെട്ടവരുമായും യാത്ര തുറന്നു സംവദിച്ചു. വെറുപ്പ് എന്ന ഒരൊറ്റ രൂപമേ ശത്രുവായി അവർക്കു മുന്നിൽ ഉണ്ടായിരുന്നുള്ളൂ.
ശ്രീനഗറിലെ ലാൽ ചൗക്കിൽ ഞായറാഴ്ച രാഹുൽ ഗാന്ധി ദേശീയപതാക ഉയർത്തിയതോടെ ഒപ്പം ചേരാനെത്തിയ രാഷ്ട്രീയ കക്ഷികളുടെ ചിന്തകളിലും തെരഞ്ഞെടുപ്പ് വിജയത്തിലുപരി സ്നേഹവും ഐക്യബോധവും ഉയർന്നുനിന്നു. ഇവിടെയാണ് ഈ യാത്ര എങ്ങോട്ടേക്കാണെന്ന ആദ്യചോദ്യത്തിനുത്തരം തെളിയുക. കന്യാകുമാരിയിൽനിന്ന് കാഷ്മീരിലേക്കുള്ള വെറുമൊരു യാത്രയായിരുന്നില്ല; മറിച്ച്, വിദ്വേഷം ഉത്പാദിപ്പിക്കുന്ന ഇന്ത്യയിൽനിന്ന് സ്നേഹം പരക്കുന്ന വിശാലമായ ഇന്ത്യയിലേക്കുള്ള തീർഥാടനമായിരുന്നു ഈ യാത്ര. വെറുപ്പിന്റെ വിഷവായുവിനെ തുടച്ചുനീക്കി ശുദ്ധവായു പടർത്തുന്ന യാത്ര.
135 ദിവസങ്ങൾ ഇന്ത്യയുടെ വൈവിധ്യങ്ങളിൽക്കൂടി നടന്ന ചരിത്രയാത്രയുടെ വഴിവക്കിലെവിടെയും ഒരു അപശബ്ദം പോലും കേട്ടില്ല. തന്റെ പേരിൽ മുതലെടുപ്പു നടത്തുന്നവർക്കൊപ്പമല്ല; മറിച്ച്, സഹജീവികളോട് സ്നേഹവും കരുണയും സഹാനുഭൂതിയും വച്ചുപുലർത്തുന്നവർക്കൊപ്പമാണ് ദൈവമെന്നതാണ് ഈ യാത്രയുടെ വിജയം ലോകത്തോടു വിളിച്ചുപറയുന്നത്.
കെ.സി. വേണുഗോപാൽ എംപി