Thursday, March 23, 2023 2:33 AM IST
? അങ്ങ് ആലക്കോട്ടു നടത്തിയ പ്രസംഗം യഥാർഥത്തിൽ ബിജെപിയെ സഹായിക്കുന്നതല്ലേ.
= ബിജെപിക്കു ഗുണംചെയ്യുന്ന രീതിയിൽ അതിനെ മാറ്റിയെടുക്കാൻ ഇവിടത്തെ രാഷ്ട്രീയ കക്ഷികളുടെ അനാവശ്യമായ പ്രസ്താവനകളും ഇടപെടലുകളും കാരണമായിട്ടുണ്ടാകാം. കാരണം, കർഷകരുടെ വിഷയമായി മാത്രം മനസിലാക്കുന്നതിനു പകരം ഇത് സഭയും ബിജെപിയും തമ്മിലുള്ള എന്തോ വലിയ അലയൻസാണ് എന്ന മട്ടിലേക്ക് ഇതിനെ വ്യാഖ്യാനിച്ചത് കേരളത്തിലെ മുന്നണി നേതാക്കന്മാരാണ്. അത് അവരുടെ ഭാഗത്തുള്ള ഒരു തെറ്റായ വായനയാണ്. ഞാൻ സംസാരിച്ചത് കേന്ദ്രം ഭരിക്കുന്ന സർക്കാരിനോടാണ്. കേന്ദ്രസർക്കാരിനോട് ഒരു കാര്യം പറയാനുണ്ട് എന്നാണ് പറഞ്ഞത്. കേന്ദ്രസർക്കാരിനോട് നിങ്ങൾ 300 രൂപ റബറിനു വില നിശ്ചയിക്കുന്നുവെങ്കിൽ കർഷകർ പിന്തുണയ്ക്കുമെന്നാണ് പറഞ്ഞത്.
ഇറക്കുമതി തീരുവയിലാണ് മാറ്റം വരുത്തേണ്ടത്. അതുപോലെതന്നെ പെട്രോളിയം ഉത്പന്നമായ സിന്തറ്റിക് റബറിന്റെ കാര്യത്തിലും തീരുമാനമുണ്ടാകണം. അതിനു കേന്ദ്രത്തിനേ കഴിയൂ. അതുകൊണ്ടാണ് കേന്ദ്രസർക്കാരിനോട് സംസാരിക്കുന്നത്. കർഷകവിഷയം കേന്ദ്രസർക്കാരിനോടു സംസാരിക്കുന്പോൾ സഭ ബിജെപിയിൽ ചേരുന്നുവെന്ന് നിലവിളിക്കുന്നതിന്റെ അടിസ്ഥാനം എന്താണ്? ഇവിടെ അപകടകരമായ ദുർവ്യാഖ്യാനം നടത്തി ഇത്തരമൊരവസ്ഥ സൃഷ്ടിക്കുകയാണു ചെയ്തത്. ഒരുപക്ഷേ, ഞാൻ വിചാരിക്കുന്നത് ഇതവരുടെ കുറ്റബോധത്തിൽനിന്നുണ്ടായതാണ് എന്നാണ്. നാളിതുവരെയും ഇരുമുന്നണികൾക്കും വോട്ടുചെയ്തിട്ട് കർഷകനെ വളരെ നിഷ്കരുണം എഴുതിത്തള്ളിയ ഒരു മുന്നണി സംവിധാനമാണ് കേരളത്തിൽ.
? ഇനി ബിജെപിക്കേ കർഷകരെ രക്ഷിക്കാൻ കഴിയൂ എന്നാണോ അങ്ങു കരുതുന്നത്.
= അങ്ങനെയൊരു ചിന്ത എനിക്കില്ല. കാരണം, ബിജെപിയാണോ കോൺഗ്രസാണോ സിപിഎമ്മാണോ നല്ലത് എന്നല്ല ഞങ്ങൾ അന്വേഷിക്കുന്നത്. കർഷകരായ ഞങ്ങൾ ഞങ്ങളുടെ വിഷയം മൂന്നു മുന്നണിക്കു മുന്നിലും വയ്ക്കുകയാണ്. ജീവിക്കാൻ ഗതിയില്ലാത്ത അവസ്ഥയിൽ മലയോര കർഷകർ എത്തിയിരിക്കുന്നു. വീടുകളിലെല്ലാം ജപ്തിനോട്ടീസ് പതിക്കുന്ന സാഹചര്യമാണ്. സകല പ്രതീക്ഷയും നഷ്ടപ്പെട്ട് ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന ഒരു സമൂഹമാണ്. ആ സമൂഹത്തിന്, മലയോര കർഷകർക്ക് രക്ഷപ്പെടാനുള്ള ഒരേയൊരു വഴി എന്നു പറയുന്നത്, റബറിന്റെ വില വർധിപ്പിക്കുക എന്നതാണ്. എപ്പോഴും ഞങ്ങളുടെ നിലപാട് കർഷകപക്ഷത്താണ്. അല്ലാതെ അതിനെ രാഷ്ട്രീയപക്ഷമായി വ്യാഖ്യാനിക്കാൻ ചിലർ നടത്തുന്ന ശ്രമങ്ങളാണ് ഇവിടെ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുന്നത്.
? റബർ ഒഴികെയുള്ള കർഷകന്റെ പ്രശ്നം അങ്ങ് സംബോധന ചെയ്തില്ല എന്ന ആക്ഷേപമുണ്ട്. നെല്ല്, തെങ്ങ്, ഏലം, പച്ചക്കറി തുടങ്ങി എല്ലാത്തരം കർഷകരും ദയനീയമായ അവസ്ഥയിലല്ലേ. കൂടാതെ വനംവകുപ്പിന്റെ കർഷകദ്രോഹവും വന്യമൃഗശല്യവും.
= അത് എന്റെ പ്രസംഗം പൂർണമായി കേൾക്കാത്തതുകൊണ്ടു സംഭവിക്കുന്നതാണ്. ഞാൻ അഞ്ച് പോയിന്റുകളാണ് പറഞ്ഞത്. ഒന്നാം ഭാഗം ജപ്തിഭീഷണിയിലായ കർഷകരുടെ അവസ്ഥയാണ്. രണ്ടാമതു പറഞ്ഞത്, വന്യമൃഗങ്ങൾക്ക് ഇവിടത്തെ മനുഷ്യരെ വലിച്ചെറിഞ്ഞുകൊടുക്കുന്ന സർക്കാരിന്റെ തെറ്റായ വനനയത്തെക്കുറിച്ചാണ്. മൂന്നാമത്, ബഫർസോൺ നയങ്ങളിൽ സംഭവിക്കുന്ന ദുരന്തം. നാല്, ദേശീയപാതയ്ക്കു സ്ഥലം ഏറ്റെടുക്കുന്പോൾ വൻതോതിൽ നഷ്ടപരിഹാരം കൊടുക്കുന്നവർ മലയോര ഹൈവേയ്ക്കു സ്ഥലം ഏറ്റെടുത്തപ്പോൾ ഒരു രൂപ പോലും കൊടുത്തില്ല. അഞ്ചാമതായാണ് റബറിന്റെ കാര്യം പറഞ്ഞത്.
എന്റെ മുന്നിലിരിക്കുന്ന 95 ശതമാനം പേരും റബർ കർഷകരാണ്. അതിനാൽ കുട്ടനാട്ടിലെ കർഷകരുടെ പ്രശ്നങ്ങൾ നിസാരമാണെന്നോ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പ്രശ്നങ്ങളല്ല എന്നോ അർഥമില്ല. അവിടെക്കൂടിയ കർഷകരുടെ പ്രശ്നത്തെ അവതരിപ്പിച്ചപ്പോൾ റബറിനെ ഒരു ഉദാഹരണമായി ചൂണ്ടിക്കാണിച്ചു എന്നേയുള്ളൂ. സമാനമായ എല്ലാ വിളകൾക്കും ഈ പ്രതിസന്ധിയുണ്ട്. വന്യമൃഗശല്യം മലയോരത്തു മാത്രമല്ല. കേരളം മുഴുവനും വലിയ പ്രതിസന്ധിതന്നെയാണ്. അതുപോലെ ജപ്തിനോട്ടീസുകൾ. അതും മലയോരത്തെ മാത്രം വിഷയമല്ല. എല്ലാ കർഷകന്റെയും വീട്ടിൽ വരുന്ന പ്രശ്നമാണ്. അതുകൊണ്ട് കർഷകർ അനുഭവിക്കുന്ന പ്രശ്നത്തിന്റെ സാർവത്രിക സ്വഭാവം ഞാൻ പൂർണമായും ഉൾക്കൊള്ളുന്നു.
? ഇത്രയും വിഷയങ്ങളുണ്ടായിട്ടും കർഷകനെ ആരും ഗൗനിക്കുന്നില്ല. രാഷ്ട്രീയമായി മർമത്തടിച്ചെങ്കിൽ മാത്രമേ രാഷ്ട്രീയ നേതാക്കൾ ഉണരൂ എന്നൊരു സന്ദേശംകൂടി ഈ വിവാദത്തിൽ ഉൾപ്പെടുന്നില്ലേ.
= തീർച്ചയായും ഉണ്ട്. റബറിനു വില കൂട്ടിത്തരണമെന്നും വന്യമൃഗവിഷയത്തിൽ ഇടപെടണമെന്നും ബഫർസോൺ വിഷയത്തിൽ ഇടപെടണമെന്നും പറഞ്ഞ് മലയോരകർഷകർ നിലവിളിക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. അതെല്ലാം ബധിരകർണങ്ങളിലാണ് നാളിതുവരെയും ചെന്നുവീണത്. അതേസമയം അതിനകത്ത് ഇപ്രകാരമൊരു രാഷ്ട്രീയമുനയുണ്ട് എന്നു കണ്ടപ്പോൾ എല്ലാവരും കൂടി അതിൽ ചാടിവീണു. ഞങ്ങളെ ആരെതിർത്താലും ഒരു പ്രശ്നവുമില്ല. പക്ഷേ, ഞങ്ങൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ കർഷകരുടെ നിലനിൽപ്പിനായുള്ളവയാണ്. അതിനോടു പ്രതികരിക്കാൻ ഇന്നു കേരളം ഭരിക്കുന്ന സിപിഎം മുന്നോട്ടുവന്നാൽ തീർച്ചയായും സിപിഎമ്മിന്റെയൊപ്പം നിൽക്കാൻ മലയോരകർഷകർ തയാറാണ്.
? വോട്ട് പ്രതികരണത്തിനുകൂടി ഉള്ളതാണ് എന്ന നീരീക്ഷണം വളരെ പ്രസക്തമാണ്. കർഷകർ അത്തരത്തിൽ വോട്ടിനെ ആയുധമായും പ്രതികരണത്തിനു വേണ്ടിയും ഉപയോഗിക്കുന്നില്ല. അതുതന്നെയാണോ അവർ നേരിടുന്ന ക്രൂര അവഗണനയുടെ പ്രധാന കാരണവും.
= തീർച്ചയായും. ജനാധിപത്യത്തിന്റെ അന്തരാത്മാവുതന്നെ ജനത്തിന് അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കാൻ തെരഞ്ഞെടുപ്പിനെ ഉപയോഗിക്കണമെന്നുള്ളതാണ്. സർക്കാർ തങ്ങളെ പിന്തുണയ്ക്കുന്നുണ്ടെങ്കിൽ അവരെ വീണ്ടും അധികാരത്തിൽ കൊണ്ടുവരിക. തങ്ങളേൽപ്പക്കുന്ന ദൗത്യം നിറവേറ്റാത്ത സർക്കാരാണെങ്കിൽ അവരെ താഴെയിറക്കുക. ഇതു ജനാധിപത്യത്തിൽ പലതവണ ഉണ്ടായിട്ടുണ്ട്. ഇന്ദിരാഗാന്ധിയെ പരാജയപ്പെടുത്തി വന്ന ജനതാ സർക്കാരിനും തുടർച്ചയുണ്ടായില്ല. വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വന്ന രാജീവ് ഗാന്ധി സർക്കാരിന് തുടർഭരണം കിട്ടിയില്ല. അത് ഇന്ത്യൻ ജനാധിപത്യത്തിന്റെ സൗന്ദര്യമാണ്. ഇന്ത്യയിലെ ജനാധിപത്യവിശ്വാസികൾ ബുദ്ധിയുള്ളവരാണ്. പലപ്പോഴും കർഷകസമൂഹത്തിൽനിന്ന് അത്തരമൊരു പ്രതികരണരീതി ഉണ്ടാകുന്നില്ല. കർഷകരുടെ വോട്ട് ഒരു ഫിക്സഡ് ഡെപ്പോസിറ്റായി കരുതുന്ന ചില മുന്നണികളുണ്ട് എന്നുള്ളതു സത്യമാണ്. മലയോര കർഷകരുടെ വോട്ട് ഞങ്ങൾക്കേ കിട്ടൂ എന്ന് ഇവിടുത്തെ ഇരുമുന്നണികളും ചിന്തിക്കുന്നുണ്ട്. അവരെക്കൊണ്ട് ഒരു ഉപദ്രവവും ഇല്ല എന്നു ചിന്തിക്കുന്നതുകൊണ്ടാണ് അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ സർക്കാരുകൾ യാതൊരു ശ്രദ്ധയും നൽകാത്തത്. ആ ഒരു അവസ്ഥയ്ക്കാണ് മാറ്റം വരുത്തണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നത്.
? ഭൂതത്തെ കുടം തുറന്നുവിട്ട് വിലപിച്ചിട്ടു കാര്യമില്ലെന്ന് അങ്ങു വിശദീകരിച്ചു. യഥാർഥത്തിൽ ഈ ഭൂതത്തെ കുടം തുറന്നുവിട്ടത് അങ്ങുതന്നെയല്ലേ.
= അല്ല. ഞാൻ കർഷകരുടെ ആവശ്യം പറയുന്പോൾ കർഷകരുടെ ആവശ്യത്തെ വർഗീയവത്കരിച്ചവരാണ് ഭൂതത്തെ കുടം തുറന്നുവിട്ടത്. കാർഷിക ആവശ്യങ്ങൾ പറയുന്നത് ന്യായമാണ്. ജനാധിപത്യത്തിൽ ഞങ്ങൾ തെരഞ്ഞെടുക്കുന്ന സർക്കാരിന് ഞങ്ങളുടെ ജീവിതത്തിന്റെ ഗതിവിഗതികൾ നിർണയിക്കാൻ അവകാശമുണ്ടെങ്കിൽ ആരെ തെരഞ്ഞെടുക്കണം എന്നു നിശ്ചയിക്കാനുള്ള അവകാശം ഞങ്ങൾക്കുണ്ട്. അതാണ് ഞങ്ങൾ ആവശ്യപ്പെട്ടത്. കർഷകർക്ക് ഇന്നയിന്ന പ്രതിസന്ധിയുണ്ട്. ആ പ്രതിസന്ധിക്ക് പരിഹാരം വേണം. അതു പറയുന്പോൾ ഇതാ സഭ ബിജെപിയിൽ ചേർന്നേ എന്നു വിലപിക്കുന്നതിന്റെ അവിവേകമാണ് ഇവിടത്തെ അടിസ്ഥാന പ്രശ്നം. ക്രൈസ്തവർ മാത്രമല്ല മലയോര കർഷകർ. എല്ലാ മതവിഭാഗങ്ങളിലുംപെട്ടവർ ഉണ്ട്. അവരെയെല്ലാം ഒന്നായാണ് ഞങ്ങൾ കാണുന്നത്.
? ഉത്തരേന്ത്യയിൽ മാത്രമല്ല, കർണാടകയിലുമുണ്ട് ക്രൈസ്തവപീഡനം. ബംഗളൂരു ആർച്ച്ബിഷപ് അവിടത്തെ ബിജെപി സർക്കാരുമായി വലിയ ഏറ്റുമുട്ടലിലാണ്. ഇത്തരത്തിൽ രാജ്യം മുഴുവൻ ക്രൈസ്തവർ ഭീതിയോടെ കാണുന്ന സംഘപരിവാറിനെ പ്രോത്സാഹിപ്പിക്കുന്നതരത്തിൽ ഒരു ആർച്ച്ബിഷപ് പ്രസംഗിക്കുന്നതു ശരിയാണോ. അതു കേവലം കർഷക പക്ഷത്തുനിന്നാണെന്നു വിശദീകരിച്ചാൽ സമാന്യജനത്തിന് എത്രമാത്രം ഉൾക്കൊള്ളാൻ കഴിയും.
= അനാവശ്യമായി ഫോക്കസ് മാറ്റാനുള്ള ശ്രമമാണത്. ഇവിടെ മലയോര കർഷകൻ റബറിന്റെ വില വർധിപ്പിക്കണമെന്ന്, അതു വർധിപ്പിക്കാൻ കഴിവുള്ള കേന്ദ്രസർക്കാരിനോടു പറയുന്പോൾ ഉടനേ ഒഡീഷയിലെ കാൻഡമാൽ കാര്യം എടുത്തിടുന്നു. കാൻഡമാലിൽ ക്രൈസ്തവർ പീഡിപ്പിക്കപ്പെട്ടു എന്നത് പരമാർഥമാണ്. വിവിധ സംസ്ഥാനങ്ങളിൽ കൈസ്തവർ പീഡിപ്പിക്കപ്പെടുന്നു. സംഘപരിവാറിന്റെ ഗുണ്ടായിസം ക്രൈസ്തവർക്കും മറ്റു ന്യൂനപക്ഷങ്ങൾക്കും എതിരായി പ്രവർത്തിക്കുന്നു എന്ന് എനിക്ക് പൂർണ ബോധ്യമുണ്ട്. അത് അങ്ങേയറ്റം തെറ്റായ നടപടിയാണെന്നു മാത്രമല്ല, ഭരണഘടനയനുസരിച്ചു പ്രവർത്തിക്കുന്ന സർക്കാരുകൾക്ക് അവ തടയാൻ ഉത്തരവാദിത്വവുമുണ്ട്.
ഭരണഘടനാപരമായ ഉത്തരവാദിത്വത്തിലൂടെ ന്യൂനപക്ഷ രക്ഷ ഉറപ്പുവരുത്തുന്നതിൽ എപ്പോഴും സർക്കാരുകൾക്ക് വീഴ്ച സംഭവിക്കുന്നുണ്ട് എന്നതും സത്യമാണ്. അത് പ്രതിസന്ധിതന്നെയാണ്. ചർച്ചചെയ്യപ്പെടേണ്ടതാണ്. നിയമപരമായും സംഘാതമായും എതിർക്കപ്പെടേണ്ട വിഷയമാണ്. ആ വിഷയത്തെ തമസ്കരിക്കുന്നില്ല. ആ വിഷയമുള്ളതിനാൽ കർഷകന്റെ വിഷയം പറയാൻ പാടില്ല എന്നാണോ? സഭയ്ക്ക് ആരും ഒരിടത്തും ചുവപ്പുപരവതാനി വിരിച്ചുതന്നിട്ടില്ല. ഒന്നാം നൂറ്റാണ്ടു തൊട്ട് ഇന്നോളം സഭ പീഡാനുഭവങ്ങളിലൂടെയും തീക്കനലുകളിലൂടെയുമാണ് നടന്നുകൊണ്ടിരിക്കുന്നത്.
(തുടരും)